Wednesday, March 31, 2010

കൊല്ലം ഇല്ലം കൊച്ചി അച്ചി

"കൊല്ലം കണ്ടവനില്ലം വേണ്ട കൊച്ചി കണ്ടവനച്ചി വേണ്ട" എന്നാണല്ലോ ബനാന ടാക് .കാര്യം പഴംചൊല്ല് എന്തായാലും കൊല്ലം കാണാന്‍ പോയാല്‍ കൊച്ചിക്കാരന് അച്ചി ഉറപ്പാകും എന്നതാണ് ഞങ്ങളുടെ കൊല്ലം-കൊച്ചി അനുഭവം.സംഭവം ഏതാണ്ട് ഇങ്ങനെ...

തൊണ്ണൂറുകളുടെ അവസാന പാദം.കൂടെയുള്ള ഗഡികള്‍ ഒന്നൊന്നായി ബാച്ചിലര്‍ പദവി ഉപേക്ഷിച്ചു കൊണ്ടിരിക്കുന്ന കാലം. ആരോ പറഞ്ഞ പോലെ
"Marriage is not just a word....
It is a sentence....
Sentence to Life Imprisonment"

അങ്ങനെ ജീവപര്യന്തവും മേടിച്ചു പലരും ഗ്രൂപ്പില്‍ നിന്നും, ഈയിടെയായി കാസ്റ്റ് ചെയ്ത മലയാള സിനിമകളില്‍ നിന്നും കാണാതാകുന്ന തിലകനെ പോലെ കാണാതാവലായിരുന്നു പതിവ്. അങ്ങനെ കൂട്ടം തെറ്റുന്ന കുഞ്ഞാടുകള്‍ക്ക് ഒരു ഗംഭീര യാത്രയയപ്പ്,അപ്പവും വീഞ്ഞുമടക്കം അവരുടെ തന്നെ ചിലവില്‍ നടത്തിക്കലായിരുന്നു ബാച്ചിലേര്‍സ് പാര്‍ട്ടി.പ്രസ്തുത പാര്‍ട്ടി നടത്താന്‍ അരോമ ടൂറിസ്റ്റ് ഹോമിലെ സ്ഥിരം മുറി മുതല്‍ ഏഴാറ്റുമുഖം പുഴ തീരം വരെ ആ കാലയളവിലെ ശനി, ഞായര്‍ ദിവസങ്ങളില്‍ ഞങ്ങള്‍ കൈയ്യടക്കിയിരുന്നു .അരോമയിലാണെങ്കില്‍ റെയില്‍വേ സ്റ്റേഷന്‍ , ബസ്സ്‌സ്റ്റാന്റ് ഒക്കെ അടുത്തായതിനാല്‍ പോക്കും വരവും എളുപ്പമായിരുന്നു. ഇനി അഥവാ പോകാന്‍ പറ്റാത്ത അവസ്ഥയില്‍ ആണെങ്കില്‍ ,മിക്കവാറും അങ്ങനെ ആയിരിക്കും, അവിടെ തന്നെ കിടന്നു എപ്പോള്‍ എഴുന്നേല്ക്കുന്നോ അപ്പോള്‍ ആരെയും ബുദ്ധിമുട്ടിക്കാതെ അടുത്ത വണ്ടി പിടിച്ചു സ്ഥലം കാലിയാക്കാം.

പക്ഷെ ഏഴാറ്റുമുഖം അങ്ങനെയല്ല ഒന്നാമതായി ആലുവായില്‍ നിന്നും ഏതാണ്ട് ഇരുപത്തഞ്ചു കി.മീ ദൂരം,പ്ലാന്റേഷനും,അരുവിയും,പാറക്കെട്ടുകളും,കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങളും ഒക്കെയായി ഒരു മാതിരി സസ്യ ശ്യാമള കോമള ഭൂമി.അന്നവിടം അത്ര അറിയപ്പെട്ടിട്ടുണ്ടായിരുന്നില്ല അതിനാല്‍ വലിയ തിരക്കും ഉണ്ടായിരുന്നില്ല. ഞായറാഴ്ച്ച രാവിലെ നാലോ അഞ്ചോ ബൈക്കിലായി കന്നാസും ഫുഡ് വിഭവങ്ങളുമായി പുഴയിലേക്കിറങ്ങിയാല്‍ വൈകുന്നേരം ആയിരിക്കും കരക്ക് കയറുക.

ഒരിക്കല്‍ ഇതുപോലെ ഏതോ ഒരു മദ്യ നിരോധിത ദിവസം രാവിലെ മൂന്നു ബൈക്കിലും ഒരു സ്കൂട്ടറിലുമായി ഞങ്ങള്‍ ഏഴാറ്റുമുഖത്തെത്തി.സ്കൂട്ടറില്‍ വര്‍മ്മാജിയും ഞാനും. ഏതാണ്ട് ഉച്ചയോടു കൂടി കന്നാസ് കാലിയാക്കി കരക്ക്‌ കയറി തിരികെ പോരാന്‍ നേരത്താണ് ഏഴാറ്റുമുഖം - ആതിരപ്പിള്ളി ഫെറി സര്‍വീസ് തുടങ്ങിയ കാര്യം അറിഞ്ഞത് . എന്നാല്‍ വെള്ളച്ചാട്ടം കൂടി കണ്ടിട്ട് പോകാമെന്ന് കരുതി അത് വഴി വെച്ചുപിടിപ്പിച്ചു. പ്രസ്തുത റോഡ് ആണെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ " നാല് പെണ്ണുങ്ങള്‍ " കാണാന്‍ കയറിയ തീയറ്റര്‍ പോലെ തീര്‍ത്തും വിജനമായിരുന്നു. മുമ്പില്‍ പോകുന്ന ഹോണ്ട ബൈക്കുകള്‍ നൂറു കിലോമീറ്റര്‍ സ്പീഡില്‍ കത്തിച്ചപ്പോള്‍ , പുറകെ പിടിപ്പിച്ചിരുന്ന വെസ്പക്കും ഉള്ളില്‍ കിടന്ന സ്പീഡ് പെട്രോളിന്റെ ബലത്തില്‍ അങ്ങനെ ഒരു തോന്നലുണ്ടായതില്‍ പുറത്തിരുന്ന എനിക്കും വര്‍മ്മാജിക്കും കുറ്റം പറയാന്‍ പറ്റിയില്ല....

എന്നാല്‍ ആദ്യത്തെ വളവിലെത്തിയപ്പോള്‍ തന്നെ കെ. മുരളീധരന്റെ അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് ഒരു ഉള്‍വിളി ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഉണ്ടായി... രണ്ടു മിനിട്ട് കഴിഞ്ഞു കണ്ണ് തുറന്നു നോക്കുമ്പോള്‍ കോണ്‍ഗ്രസ്സ് പ്രവേശനത്തിനായി, കെ. കരുണാകരന്റെ പോലെ ഒരു പിടിവള്ളി പ്രതീക്ഷിച്ചിരിക്കുന്ന കെ. മുരളീധരന്റെ പോലെ, ഞങ്ങള്‍ ആ വിജനമായ റോഡില്‍ മലര്‍ന്നു കിടക്കുകയായിരുന്നു. കൂടെ ഞങ്ങളുടെ വാഹനവും...കൂടെ വന്നവര്‍ ഈ സമയം കൊണ്ട് ഇതൊന്നും അറിയാതെ വി ഐ പികള്‍ക്ക് എസ്കോര്‍ട്ട് പോകുന്ന കേരള പോലീസിന്റെ പോലെ ലക്ഷ്യ സ്ഥാനത്തെത്തി......ഞങ്ങള്‍ അതേ കിടപ്പും....ആരെങ്കിലും വന്നു എണീപ്പിക്കും എന്ന പ്രതീക്ഷയോടെ....

ഏതാണ്ട് അഞ്ചു മിനിട്ടിനു ശേഷം അത് വഴി വന്ന മറ്റൊരു ബൈക്ക് ഞങ്ങളുടെ അടുത്ത് വന്നു നിര്‍ത്തി. ഒരു ഗതീം പര ഗതീം ഇല്ലാതെ നിന്നിരുന്ന പി.സി. ജോര്‍ജ്, മാണി സാറിനെ കണ്ട പോലെ ഞങ്ങളും പ്രതീക്ഷയോടെ ആ ബൈക്കില്‍ വന്നവരെ നോക്കി. സഹായ ഹസ്തവും പ്രതീക്ഷിച്ചു കിടന്ന ഞങ്ങളുടെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് അവര്‍ ഞങ്ങളുടെ കന്നാസിലേക്ക് നോക്കി ചോദിച്ചു " കന്നാസില്‍ ബാക്കി വല്ലതുമുണ്ടോ ?"

ഈ രണ്ടു സ്ഥലങ്ങളിലല്ലാതെ പുതുമയുള്ള ഒരു ബാച്ചിലേഴ്സ് പാര്‍ട്ടി നടത്തിയത് സിയാദ് ആയിരുന്നു. അതും അവന്റെ കല്യാണത്തിന്റെ തലേ ദിവസം. കല്യാണം കൊല്ലത്ത് വെച്ചു നടക്കുന്നു. തലേ ദിവസം ബാച്ചിലര്‍മാര്‍ക്ക് വേണ്ടി ഒരു മിനി ബാര്‍ സോറി മിനി ബസ് ആലുവായില്‍ നിന്നും കൊല്ലത്തേക്ക്. ആലുവാ മുതല്‍ വൈറ്റില വരെ പല സ്ഥലങ്ങളില്‍ നിന്നായി പതിനെട്ടു പേര്‍ കയറിയപ്പോള്‍ ക്വാറം തികഞ്ഞു . വൈറ്റിലയിലെ ബീവറേജസ് ചില്ലറ വില്‍പ്പന ശാലയില്‍ നിന്നും സ്ഥാവര ജംഗമ വസ്തുക്കളും ടച്ചിങ്ങ്സും ഒക്കെ ആയി രാത്രി ഒരു എട്ടു മണിയോടെ കൊല്ലത്തേക്ക്‌ വെച്ച് പിടിപ്പിച്ചു.
ബസ്സ് പുറപ്പെടുന്നതിനു മുന്‍പേ തന്നെ അടുത്ത പെരുന്നാള്‍ നേര്‍ച്ചക്ക് റെഡിയായി നില്‍ക്കുന്ന പ്രദീപ്‌ എന്ന തക്കു, സാമാന്യ ബോധമുള്ള ആരും ചോദിയ്ക്കാന്‍ സാധ്യത ഇല്ലാത്ത ഒരാവശ്യം ഉന്നയിച്ചത്.....പിന്നെ ചോദിച്ചത് അവനായത് കൊണ്ട് ആരും തെറ്റിദ്ധരിച്ചതുമില്ല.......കാര്യം മറ്റൊന്നുമല്ല..കൊല്ലത്തേക്ക് പോകുന്ന വഴിക്കാണല്ലോ ഹരിപ്പാട് , അവിടെ നിന്നും അഞ്ചാറു കിമീ ഉള്ളിലേക്ക് പോയാല്‍ അവന്റെ അന്നത്തെ ഭാവി വധുവിന്റെ വീടായി....അവിടെ കൂടി ഒന്ന് കയറിയിട്ട് പോകാം.....എട്ടു മണിക്ക് വൈറ്റിലയില്‍ നിന്നും പുറപ്പെട്ടാല്‍ ഏകദേശം പത്ത് മണിയോടെ ഹരിപ്പാടെത്തും...അതായത് പതിനാറു പാമ്പുകളുമായി കെട്ടാന്‍ പോകുന്ന പെണ്ണിന്റെ വീട്ടില്‍ പാതിരാത്രിക്ക്‌ കയറി ചെല്ലുന്ന കാര്യമാണ് ചങ്ങാതി ആവിശ്യപ്പെട്ടിരിക്കുന്നത് ...എണ്ണം തെറ്റിയതൊന്നുമല്ല കേട്ടോ...കൂട്ടത്തില്‍ രണ്ടു പേര്‍ സ്ഥാവരജംഗമ വസ്തുക്കളില്‍ താല്പര്യമില്ലാത്ത, ഗോക്രിയും മറ്റേതു ഞാന്‍ തന്നെ ആണെന്ന് എന്നെ കൊണ്ട് പറയിപ്പിക്കേണ്ടല്ലോ....അങ്ങനെ പതിനെട്ടേ വ്യവഹലനം രണ്ടു സമം പതിനാറു ...ഇപ്പം കണക്കു ശരിയായില്ലേ......എന്തായാലും തക്കുവിന്റെ ആവശ്യം, കേരള നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം തള്ളുന്ന പോലെ, എല്ലാവരും ചേര്‍ന്ന് നിഷ്കരുണം തള്ളി ....

ഏകദേശം രണ്ടു മണിക്കൂറു കഴിഞ്ഞപ്പോഴേക്കും ബസ്സ്‌ ഏതാണ്ട് വനിതാ സംവരണ ബില്‍ അവതരിപ്പിച്ച രാജ്യസഭയുടെ അവസ്ഥയിലേക്കെത്തി...സര്‍വ്വത്ര പാട്ടും ബഹളവും ഒച്ചപ്പാടും...ഞാനും ഗോക്രിയും ആണെങ്കില്‍ സഭാ നടപടികള്‍ തുടങ്ങി കഴിഞ്ഞുള്ള വാച്ച് ആന്‍ഡ് വാര്‍ഡിന്റെ അവസ്ഥ പോലെ എങ്ങനെയെങ്കിലും കൊല്ലത്തെത്തിയാല്‍ മതിയായിരുന്നെന്നായി....കൊല്ലത്തെത്താറായോ എന്ന് ഇടക്കൊന്നു പുറത്തേക്ക് എത്തി നോക്കി, കെ മുരളീധരന്റെ രാഷ്ട്രീയ ഭാവി പോലെ സര്‍വത്ര ഇരുട്ട്....
നാഷണല്‍ ഹൈവേയില്‍ ഇത് പോലെ ഇരുട്ട് വരാന്‍ ചാന്‍സില്ലല്ലോ.....അത് മാത്രമല്ലാ..ഇത് ഏതാണ്ട് കാട്ടിനുള്ളിലൂടെ പോകുന്ന പോലുണ്ട്....പെട്ടെന്നാണ് ഡ്രൈവറുടെ അടുത്ത് നാവിഗേറ്റര്‍ റോളില്‍ നില്‍ക്കുന്ന തക്കുവിനെ കണ്ടത്....അപ്പോള്‍ കാര്യം ഏതാണ്ട് തെളിഞ്ഞു വരുന്നു..ഈ ബഹളത്തിനിടക്ക് അവന്‍ ഡ്രൈവറുടെ അടുത്ത് ചെന്ന് വണ്ടി തിരിച്ചു വിടുകയായിരുന്നു..ഇനിയെന്തായാലും അവനായി അവന്റെ പാടായി.....ഏതാണ്ട് പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോഴേക്കും റോഡിന്‍റെ വീതി കുറഞ്ഞു ബസ്സിനു പോകാന്‍ കുറച്ചു ബുദ്ധിമുട്ടുള്ള ലെവലിലേക്കെത്തി.....തക്കുവാണെങ്കില്‍, ബച്ചനെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ പോയ കോടിയേരി പോളിറ്റ് ബ്യൂറോയില്‍ ഇരിക്കുന്ന പോലെ, കാര്യം അവതരിപ്പിച്ചു ....സംഭവം ഭാവി ഭാര്യ വീട് ഇവിടെ എവിടെയോ ആണ് പക്ഷെ ഇരുട്ടായതിനാല്‍ കൃത്യമായി കണ്ടു പിടിക്കാന്‍ പറ്റുന്നില്ല....

എന്തായാലും ആരോടെങ്കിലും വഴി ചോദിക്കാം എന്ന് കരുതി ഇരിക്കുമ്പോഴേക്കും, രാജ്യ സഭയിലെ വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു കഴിഞ്ഞിട്ടില്ലാത്തതിനാല്‍, ബഹളം കേട്ട് കുറച്ചു നാട്ടുകാര്‍ വണ്ടി വളഞ്ഞു.......പഞ്ചാബി ഹൌസില്‍ ഹരിശ്രീ അശോകന്‍ പറയുന്ന പോലെ " ആഹാ, ബോട്ട് സോറി വീട്
ചോദിയ്ക്കാന്‍ പറ്റിയ സമയം".ഒരുവിധത്തില്‍ ബസ്സ് വളഞ്ഞ നാട്ടുകാരുടെ മുന്‍പില്‍ ഉണ്ടായിരുന്ന സ്ഫടികം ജോര്‍ജിനെ പോലെ ഇരുന്ന ആളോട് കാര്യങ്ങള്‍ വിശദീകരിച്ചു.....അയാള്‍ വീട് കാണിച്ചു തരുകയും ചെയ്തു....തക്കുവിന്റെ ഭാവി അമ്മായി അച്ഛനോട് " ദേ...മരുമോനും കൂട്ടുകാരും വഴി അറിയാതെ കറങ്ങുകയായിരുന്നു, ഞാന്‍ കണ്ടത് കൊണ്ട് കൃത്യമായി ഇവിടെ എത്തിച്ചു " എന്ന് പറയുമ്പോള്‍ അതിന്റെകൂടെ ‍, പുലിവാല്‍ കല്യാണത്തില്‍ സലിം കുമാര്‍ പറയുന്ന പോലെ " നിന്റെ അമ്മായിയമ്മയല്ലേ...നിനക്കങ്ങനെ തന്നെ വേണം" എന്ന ഡയലോഗ് ചെറിയോരു ഭേദഗതിയോടെ തക്കുവിന്റെ ഭാവി അമ്മായി അച്ഛനോടു പറയാതെ പറഞ്ഞോ എന്നൊരു സംശയം....

വളരെ പെട്ടെന്ന് തന്നെ അവിടെ നിന്നും ഓഫര്‍ ചെയ്ത ചായ പിരിയുമെന്ന ഒറ്റ കാരണത്താല്‍ വേണ്ടെന്നു വെച്ചു വണ്ടിയില്‍ കയറുമ്പോള്‍ , ഒരു കല്യാണം കൂടാന്‍ പോകുന്ന വഴിക്ക് മറ്റൊന്ന് മുടക്കിയതിന്റെ വിഷമത്തോടെ തക്കുവിനോട് ചോദിച്ചു....എടാ നിനക്കിതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ? ഇനി ഈ കല്യാണം നടക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ???
ഇപ്പോഴാ എനിക്ക് ഉറപ്പായത് ഇത് നടക്കുമെന്ന തക്കുവിന്റെ മറുപടി കേട്ട് ഞങ്ങള്‍ ഞെട്ടി.....കാര്യം അവന്‍ വിശദീകരിച്ചു....

എടാ!! അവളുടെ അച്ഛനും രണ്ടു ആങ്ങളമാരും മിലിട്ടറിയിലാ.ഞാനും ഒട്ടും മോശമല്ലെന്നു തെളിയിക്കാന് ഇതിലും നല്ല ഒരവസരം കിട്ടുമോ????

Sunday, February 28, 2010

സുന്ദരന്‍

കുവൈറ്റില്‍ വീടുകളില്‍ അന്യ മതക്കാരുടെ പ്രാര്‍ത്ഥന നിരോധിച്ചിട്ടുണ്ടോ എന്നുറപ്പില്ലാത്തതിനാല് എന്റെ ഭാര്യ ഫ്ലാറ്റില്‍ സുപ്രഭാതവും നാമം ചൊല്ലലും ഒന്നും നടത്താറില്ലെങ്കിലും ദിവസവും കാലത്തും വൈകുന്നേരവും സമാനമായ കലാപരിപാടി നടത്താറുണ്ടായിരുന്നു . രാവിലെ അപ്പുവിനെ സ്കൂളില്‍ വിടുന്നതിന്റെ അനുബന്ധമായിട്ടും വൈകുന്നേരം അവനു ചോറ് കൊടുത്തു കിടത്തി ഉറക്കുന്നതിന്റെ കോ സ്പോണ്‍സേര്‍ഡു പ്രോഗ്രാമായും അതിങ്ങനെ സീരിയല് പോലെ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.

കൊച്ചിയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനം പിടിച്ചത് കൊണ്ടാണെന്ന് തോന്നുന്നു കൃത്യം രണ്ടര മണിക്കൂര്‍ വൈകി സൂര്യന്‍ കുവൈറ്റില്‍ ലാന്റു ചെയ്തു. ദാ...എന്റെ ഫ്ലാറ്റിലെ മൊബൈല്‍ ഫോണ്‍ അലാറം മുഴങ്ങാന്‍ തുടങ്ങി.....

"അപ്പൂസേ നേരം വെളുത്തു....ഇനി ഒരു ദിവസം കൂടി സ്കൂളില്‍ പോയാല്‍ മതിയല്ലോ... പിന്നെ രണ്ടു ദിവസം മുഴുവന്‍ അപ്പുവിനു കളിക്കാമല്ലോ.....അമ്മ അപ്പുവിന്റെ സ്പെഷ്യല്‍ പൂരി ഉണ്ടാക്കാന്‍ പോകുകയാണ്. മോന്‍ എണീറ്റ്‌ ടോയ്ലറ്റില്‍ പോയിട്ട് വാ... "

പിന്നെ
സൈലന്റ് മോഡില്‍ ഒരു പത്ത് മിനിട്ട്.. അതിനു ശേഷം വ്യത്യസ്തമായ ടോണില്‍ ഒരു റിപീറ്റ് അലാറം....

"എടാ
അപ്പു നീ ഇത് വരെ എണീറ്റില്ലേ ? ഇന്ന് സ്കൂള്‍ ബസ്സ്‌ നിന്നെ കൊണ്ട് പോകാതെ പോകും...ഇനി എന്തൊക്കെ പണി കിടക്കുന്നു........നീ ഇന്ന് സ്കൂളില്‍ പോകുമെന്ന് എനിക്ക് തോന്നുന്നില്ല....ഇന്നലെ രാത്രി നിന്നോട് അച്ഛന്റെ കൂടെ ഇരുന്നു പാതിരാത്രി വരെ "ബ്ലാക്ക് ഡാലിയ" സിനിമ കാണാതെ നേരത്തേ കിടന്നുറങ്ങാന്‍ പറഞ്ഞതല്ലേ....ഇപ്പോള്‍ എണീപ്പിക്കാന്‍ ഞാന്‍ ചക്രശ്വാസം വലിക്കണം.....അങ്ങേര്‍ക്കിത് വല്ലതും അറിയണോ ...കൊച്ചു സ്കൂളില്‍ പോയാലെന്ത് ...പോയില്ലെങ്കിലെന്ത്....പോത്തു പോലെ കിടന്നുറങ്ങിയാല്‍ മതിയല്ലോ ....."

എന്തായാലും എന്റെ ഉറക്കം പോയി കിട്ടി....എന്നാലും എണീക്കാതെ കുറച്ചു നേരം കൂടി അതേ കിടപ്പ് തുടര്‍ന്നു....ഒന്നുമുണ്ടായിട്ടല്ല വെറുതെ ഇന്നലെ കണ്ട ബ്ലാക്ക് ഡാലിയായുടെ കഥയും ഇന്ന് കാണാന്‍ വെച്ചിരിക്കുന്ന വെങ്കിടേഷ് ചിത്രമായ മല്ലീശ്വരിയുടെ കഥയും ഒക്കെ ആലോചിച്ചങ്ങനെ കിടന്നു പോയി...അധികം നേരം ആ കിടപ്പ് തുടര്‍ന്നാല്‍, മാസാവസാനം അക്കൌണ്ടില്‍ വീഴുന്ന ദിനാറിന്റെ കുറവ് ഉറുപ്പികയിലേക്ക് കണക്കു കൂട്ടിയപ്പോള്‍, എണ്പത്തിനാലാം വയസില്‍ തിവാരിക്കുണ്ടായ ആവേശം പോലെ ചാടിയെണീറ്റു, ഓഫീസില്‍ പോകാന്‍ റെഡിയായി. ഞാന്‍ ഓഫീസില്‍ പോകാന്‍ ഇറങ്ങുമ്പോഴും സ്വപനയും അപ്പുവും ആയുള്ള അങ്കം തുടരുകയായിരുന്നു.വെറുതെ കയറി അഭിപ്രായം പറഞ്ഞു മറ്റൊരു ശശി തരൂര്‍ ആകാന്‍ താല്പര്യം ഇല്ലാതിരുന്നതിനാല്‍ ഞാന്‍ തല്‍ക്കാലം, പാതിരാത്രി റെയിഡു ചെയ്തു പിടിച്ചത് ഉണ്ണിത്താനെയാണെന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ്സുകാരെ പോലെ സ്കൂട്ടായി...പോരാത്തതിന് ശശി തരൂര്‍ അഭിപ്രായം പറയുന്ന ട്വിറ്റര്‍ പോലെ ഓണ്‍ലൈന്‍ പ്രതികരണം ആയിരിക്കില്ലല്ലോ ഇതിനു ....

ജോലി സ്ഥലത്തെ എട്ടു മണിക്കൂര്‍ വിനോദത്തിനും വിശ്രമത്തിനും ഒരു മണിക്കൂര്‍ ഡ്രൈവിങ്ങിനും ശേഷം കൃത്യം അഞ്ചു മണിയോടെ ഞാന്‍ വീട്ടില്‍ തിരിച്ചെത്തി....അഞ്ചാം നിലയില്‍ ലിഫ്റ്റ്‌ ഇറങ്ങുമ്പോഴേ തന്നെ ഫ്ലാറ്റില്‍ നടക്കുന്ന സീരിയലിന്റെ ശബ്ദ വീചികള്‍ കമാന്റോകളെ പോലെ അടഞ്ഞു കിടക്കുന്ന വാതിലും തകര്‍ത്തു എന്റെ ചെവിയിലേക്ക് പാഞ്ഞെത്തി.....കാളിംഗ് ബെല്‍ അടിക്കുന്നതിനു മുന്‍പ് ഒരു നിമിഷം ഞാന്‍ ആലോചിച്ചു .....ഇന്നെന്തായിരിക്കും പ്രശ്നം??? സാധാരണ വാതില്‍ തുറന്നാല്‍ ഞാന്‍ കേള്‍ക്കേണ്ട പരാതികളെ പറ്റി ഏകദേശ ധാരണയുണ്ട്......

സ്വപ്ന ....."ഇന്ന് നാട്ടിലേക്കുള്ള ടിക്കറ്റിന്റെ ഫെയര്‍ എത്രയാ ??? എന്നെ അങ്ങ് പറഞ്ഞു വിട്ടേരെ....എനിക്ക് മതിയായി....നീയും നിന്റെ മോനുംകൂടി എങ്ങനാന്നു വെച്ചാ ജീവിച്ചോ......ഒരക്ഷരം പറഞ്ഞാ കേള്‍ക്കില്ല ....ഇന്ന് സ്കൂള്‍ ബസ്സില്‍ നിന്നും ഇറങ്ങി ഓടി ....സ്നാക്സ് കൊടുത്തു വിട്ടത് അങ്ങനെ തന്നെ തിരിച്ചു കൊണ്ട് വന്നു ....ഇവിടിരുന്ന ചോക്ലേറ്റു മുഴുവന്‍ തിന്നു തീര്‍ത്തു.....ആറു വയസ്സായി ഇപ്പോഴും ഞാന്‍ ചോറ് വാരി കൊടുക്കണം ....എനിക്കീ പ്രായത്തിലൊന്നും ആരും വാരി തന്നിട്ടൊന്നുമില്ല.....ഞാന്‍ ജോലി കളഞ്ഞു ഇവനെ നോക്കാന്‍ ഇരുന്നത് കൊണ്ടല്ലേ ഇവനെന്നെ വിലയില്ലാതായത് ....."

അപ്പു ....."അച്ഛാ ഞാന്‍ ഒന്നും ചെയ്തില്ല.....ഈ അമ്മ വെറുതെ കള്ളം പറയുന്നതാ....സ്കൂള്‍ ബസ്സില്‍ നിന്നും ഞാന്‍ വേഗത്തില്‍ നടന്നതാ ...ഓടിയതല്ലാ....ഇന്ന് സ്നാക്സ് ഫ്രൂട്ട്സ് മതിയെന്ന് പറഞ്ഞതാ എന്നിട്ട് അമ്മ ബിസ്കറ്റാണ് വെച്ചത്.....ചോക്ലേറ്റു ഞാന്‍ തിന്നില്ലെങ്കില്‍ അച്ഛന്‍ മുഴുവനും തിന്നു കളയുമെന്ന് ഈ അമ്മയാ പറഞ്ഞത്....ഞാന്‍ ഒറ്റയ്ക്ക് ചോറ് തിന്നാന്‍ ഈ അമ്മ സമ്മതിക്കില്ല .....എന്നെ ആര്‍ക്കും വേണ്ട....."

എന്തായാലും ഇതിലേതെങ്കിലും ഒക്കെ തന്നെ ഇന്നും കേള്‍ക്കണം .....ബെല്ലടിച്ചു വാതില്‍ തുറന്നു....നേര്‍ക്ക്‌ നേരെ കണ്ട അഴീക്കോടിനെയും മോഹന്‍ലാലിനെയും പോലെ സ്വപ്നയും അപ്പുവും....ഞാന്‍ ഏതായാലും വി ആര്‍ കൃഷ്ണ അയ്യരുടെ റോളിലേക്ക് മാറാന്‍ റെഡിയായി....

"നീയിതു നോക്കിയേ എപ്പോള്‍ മുതല്‍ ഞാന്‍ ഇവനോട് റെഡിയാകാന്‍ പറയുന്നതാണെന്നോ?? ഒരുവിധത്തില്‍ ഞാന്‍ കുളിപ്പിച്ചു, തലമുടി ചീകാന്‍ സമ്മതിക്കുന്നില്ല, ഉടുപ്പ് മര്യാദക്കിടാന്‍ സമ്മതിക്കുന്നില്ല, എവിടെയങ്കിലും പോകാന്‍ നേരത്ത് ഒരു മാതിരി കാട്ടാളന്റെ പോലെ ആണ് പോകുന്നത്.."

"നീ ആദ്യം ഒന്ന് സമാധാനപ്പെട്...എവിടെ പോണ കാര്യമാ നീയീ പറയുന്നത് ??"

"അത് ശരി നീയല്ലേ വരുമ്പോഴേക്കും റെഡിയായി നില്‍ക്കണം .കുവൈറ്റ്‌ മാജിക്കില്‍ കൊണ്ട് പോകാം എന്നൊക്കെ പറഞ്ഞതു....ഇനിയും വെള്ള ലിപ്‌സ്റ്റിക്ക് സ്റ്റോക്ക്‌ ചെയ്യേണ്ടി വരുമോ ???"

ഓ ...വീണ്ടും ഷോര്‍ട്ട് ടേം മെമ്മറി ലോസ് ...ശരിയാ ഇന്ന് വ്യാഴാഴ്ച്ചയല്ലേ....വൈകുന്നേരം വരുമ്പോള്‍ കുവൈറ്റ്‌ മാജിക്കില്‍ കൊണ്ട് പോകാം എന്ന് ഏറ്റതായിരുന്നു..

"എന്റെ പൊന്നു ഭാര്യേ...ഈ പണി നിന്നെ കൊണ്ട് പറ്റില്ലെന്ന് നീ വീണ്ടും വീണ്ടും തെളിയിച്ചിരിക്കുകയാണല്ലോ??? ഇനി ഞാന്‍ നിന്നെ കാണിച്ചു തരാം ഇത് പോലുള്ള സിറ്റുവേഷന്‍സ് എങ്ങനെ ഡിപ്ലോമാറ്റിക്ക് ആയി ഡീല്‍ ചെയ്യണം എന്ന്...ഇത് പോലെ എത്രയെത്ര പ്രശ്നങ്ങള്‍ സോള്‍വ് ചെയ്തിട്ടാണെന്നോ ഞാന്‍ മാസാവസാനം റേഷന്‍ മേടിക്കാനുള്ള ദിനാര്‍ കൊണ്ട് വരുന്നത്......

"അപ്പൂ, നമ്മള്‍ കുവൈറ്റ്‌ മാജിക്കില്‍ പോകുമ്പോള്‍ അവിടെ വരുന്ന അറബി സുന്ദരി കുട്ടികളുടെ അടുത്ത് നിനക്ക് ഷൈന്‍ ചെയ്യണ്ടേ ??....അതിനു മോന് സുന്ദരനാകണ്ടേ????"

എന്റെ ഭാര്യയുടെ അഭിപ്രായത്തില്‍ ഇത്രയും സത്യസന്ധമായ ഒരു മറുപടി അവള്‍ ജീവിതത്തില്‍ കേട്ടിട്ടില്ലെന്നാണ് പറയുന്നത്...

"വേണ്ട.... എനിക്ക് അച്ഛനെ പോലെ ആയാല്‍ മതി"


Friday, January 23, 2009

ഗജനി

"നീ ഈയിടെയായി സൂര്യയുടെയും ആമിര്‍ ഖാന്റെയും ഒക്കെ പോലെ ആകുകയാണല്ലോ"

രാവിലെ തന്നെ ഭാര്യയുടെ കമന്റില്‍ ആക്കിയതാണോ അതോ എന്തെങ്കിലും കാര്യം സാധിക്കാനാണോ എന്ന് തീരുമാനിക്കാനാവാത്ത ഒരു സമസ്യ. പണ്ടു എഞ്ചിനീയറിംഗ് കോളേജില്‍ ഞാന്‍ ചില ക്ലാസില്‍ ചെല്ലുമ്പോള്‍ ഇതേ സമസ്യ ചില സാറുമ്മാരുടെ മുഖത്ത് കണ്ടിട്ടുണ്ട് , " ഇവന്‍ ഈ ക്ലാസില്‍ തന്നെ ഉള്ളതാണോ" എന്ന്.

എന്തായാലും ഭാര്യ പോയപ്പോള്‍ പതുക്കെ കണ്ണാടിയിലെക്കൊന്നു എത്തി നോക്കി. എന്തായാലും ആ പേരും പറഞ്ഞു രണ്ടാമതൊന്നു നോക്കാന്‍ ധൈര്യം കിട്ടിയില്ല. പിന്നെ ഇവരു രണ്ടു പേര്‍ക്കും പൊതുവായുള്ള സാമ്യം എന്താണാവോ? ഇനി സിക്സ് പാക്ക് മസിലെങ്ങാനുമാണോ ആവോ അവള്‍ ഉദ്യേശിച്ചത്‌ ? അതിന് ഞങ്ങടെ കുടുംബത്തിലെ എല്ലാവര്‍ക്കും കൂടി കൂട്ടിയാലും ഒരു മൂന്നു പാക്കില്‍ കൂടുതല്‍ വരില്ല. അപ്പോള്‍ പിന്നെ അതുമല്ല...

എന്തായാലും കൂടുതല്‍ ആലോചിച്ചു തല പുകക്കാന്‍ നിന്നില്ല. അടുക്കളയില്‍ പുട്ടിനുള്ള തേങ്ങ ചിരകുകയായിരുന്ന അവളോട്‌ തന്നെ ചോദിച്ചു. അവള്‍ പണി നിര്‍ത്തി എന്റെ നേരെ തിരിഞ്ഞു. ഹാവൂ ! എന്തായാലും വലിയ കുഴപ്പമില്ലാത്ത പ്രശ്നമാണെന്ന് തോന്നുന്നു. സാധാരണ ഗതിയില്‍ കലിപ്പായിരുന്നെങ്കില്‍ , എന്നോടുള്ള ദേഷ്യമെല്ലാം ആ തേങ്ങയോട് തീര്‍ത്തു അതിന്റെ പരിപ്പിളക്കിയേനെ.....

സ്വപ്ന : ഇന്നലെ ഞാന്‍ കുളിക്കാന്‍ പോകുമ്പോള്‍ നിന്നോട് എന്തെങ്കിലും പറഞ്ഞിരുന്നോ?

ഞാന്‍ : നീ ഇന്നലെ കുളിക്കാന്‍ പോയിരുന്നോ എന്ന് തന്നെ എനിക്ക് ഓര്‍മയില്ല, പിന്നല്ലേ പറഞ്ഞ കാര്യം.

സ്വപ്ന : ഇന്നലെ ഞാന്‍ കുളിക്കാന്‍ പോകുമ്പോള്‍ അടുപ്പത്തിരിക്കുന്ന കുക്കറില്‍ മൂന്നു വിസില് കേള്‍ക്കുമ്പോള്‍ ഓഫ് ചെയ്യണമെന്നു പറഞ്ഞായിരുന്നോ. എന്നിട്ടെന്തായി ?

ഞാന്‍ : അത് ഞാന്‍ മറന്നു പോയാരുന്നു. എന്നാലും അരി വെന്തു പായസമായിട്ടും ഞാന്‍ ഒന്നും പറയാതെ അത് തന്നെ കഴിച്ചില്ലേ ?

സ്വപ്ന : അത് നീ മാത്രമല്ലല്ലോ ഞാനും മോനും കഴിക്കേണ്ടി വന്നില്ലേ...


സ്വപ്ന : കഴിഞ്ഞ ദിവസം ഞാന്‍ കടയില്‍ പോകാന്‍ നേരം അപ്പുവിനു കുടിക്കാന്‍ പാല് ഡൈനിങ്ങ്‌ ടേബിളില്‍ എടുത്തു വെച്ചിരുന്നില്ലേ . നിന്നോട് അവനൊന്നു എടുത്തു കൊടുക്കാനല്ലേ പറഞ്ഞൊള്ളൂ . എന്നിട്ടെന്തായി ?

ഞാന്‍ : അത് ഞാനും അവനും കൂടി ടിവിയില്‍ സിനിമാല കണ്ടിരുന്നു മറന്നു പോയി. അല്ലാ!! നീ പറയുന്ന കേട്ടാല്‍ തോന്നും ഞാനിതൊക്കെ ഇപ്പോള്‍ ചെയ്യുന്നതാണെന്ന് . കല്യാണം കഴിഞ്ഞപ്പോള്‍ മുതല്‍ നീ എന്നെ ഇങ്ങനെ തന്നെ അല്ലേ കണ്ടിട്ടുള്ളത് . പിന്നെന്താ ഇപ്പോള്‍ ഒരു വിചാരണ.

സ്വപ്ന : ഇല്ല ഞാന്‍ നിര്‍ത്തി. ഇന്നലെ ഗജനി കണ്ടപ്പോളല്ലേ എനിക്ക് കാര്യം മനസ്സിലായത്.

ഞാന്‍ : എന്തോന്ന് ?

സ്വപ്ന : നിനക്കു "ഷോര്‍ട്ട് ടേം മെമ്മറി ലോസ് " ആണെന്ന്


അപ്പോള്‍ അതാണ്‌ കാര്യം !!! രാവിലെ തന്നെ സൂര്യയും ആമിര്ഖാനുമൊക്കെ ആയതു ഗജനിയുടെ പേരിലാണ്. "വെറുതെ ഒരു ഭാര്യ " കാണിക്കാതിരുന്നത്‌ നന്നായി. അല്ലെങ്കില്‍ എന്തൊക്കെ കേള്‍ക്കേണ്ടി വന്നേനേ.....



എന്തായാലും അടുത്ത ദിവസം ലുലുവില്‍ പോകുമ്പോള്‍ എന്റെ മറവിക്ക് സൊലൂഷന്‍ കണ്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാനും സന്തോഷിച്ചു. ബ്രഹ്മി ഓര്‍മയ്ക്ക് നല്ലതാണെന്ന് കഴിഞ്ഞ ദിവസം ടിവിയില്‍ പറയുന്നതു കേട്ടായിരുന്നു . കൂടാതെ ലുലുവില്‍ സന്തോഷ് ബ്രഹ്മിയുടെ കുപ്പി ഷെല്‍ഫില്‍ കണ്ടിട്ടുമുണ്ടായിരുന്നു.

ഇന്നലെ ലുലുവില്‍ പോയപ്പോള്‍ പതിവില്ലാതെ അവള്‍ ലിപ്സ്റ്റിക് തിരയുന്ന കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു ഇവളിതെന്തിനുള്ള പുറപ്പാടിലാണെന്ന്.. ഒടുവില്‍ സെയില്‍സ് ഗേള്‍ ഫിലിപ്പിനോവിനോട് വെള്ള കളറിലെ ലിപ്സ്റ്റിക് ഉണ്ടോ എന്ന് ചോദിക്കുന്ന കേട്ടു ഞാന്‍ മലയാളത്തില്‍ ഇടപെട്ടു.
നീയിതെന്തിനുള്ള പുറപ്പാടാണ്. ഒന്നാമതേ ഇതൊന്നും ഉപയോഗിച്ചു ശീലമില്ല. പോരാത്തതിന് ഒന്നുങ്കില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്ന് പറഞ്ഞ പോലെ വെള്ള കളര്‍ ലിപ്സ്റ്റിക്കും......സാധാരണ കളര്‍ വല്ലതും പോരേ ഭാര്യേ ?

സാധാരണ കളറ് വല്ലതുമായാല്‍ ഗജനിയിലെ പോലെ നിന്‍റെ നെഞ്ചത്ത് എഴുതിയാല്‍ അത് കണ്ടില്ല എന്നും പറഞ്ഞു നീ മറക്കും !!!!!



Wednesday, December 17, 2008

താവു കഥകള്‍

ചിരിക്കുക എന്ന് പറഞ്ഞാല്‍ തന്നെ ഇന്നത്തെ കാലത്ത് ഒരു വലിയ കാര്യമല്ലേ...അപ്പോള്‍ പിന്നെ ചിരിപ്പിക്കുക എന്ന് കൂടി ആയാലോ? ഭൂലോകത്തില്‍ ചില ആളുകളുടെ അവതാരോദ്ദേശ്യം തന്നെ മറ്റുള്ളവരെ ചിരിപ്പിക്കുക എന്നതല്ലേ...ഉദാ: ജോര്‍ജ് ബുഷ് ലോകത്തെ ചിരിപ്പിക്കുന്നു. ലല്ലു പ്രസാദ് ഇന്ത്യയെ ചിരിപ്പിക്കുന്നു. മലയാളിക്കു ചിരിക്കാന്‍ ഒരു കരുണാകരനും , അതു പോലെ തൃശ്ശൂര്‍ എന്ജിനീയറിംഗ് കോളേജിനെ ചിരിപ്പിക്കാന്‍ ഒരവതാരം അതായിരുന്നു താവു .....

ഒരു സമര ദിവസം.... പ്രത്യേകിച്ചൊന്നും പ്ലാന്‍ ചെയ്യാതിരുന്നതിനാല്‍ സമയം കളയാന്‍ പാടു പെടുന്നു. പെട്ടെന്നാണ്‌ വിലങ്ങന്‍കുന്നിലേക്കൊരു യാത്ര പോയാലോ എന്നോരാശയം ഉദിച്ചത്. ആറു പേരും രണ്ടു ബൈക്കും റെഡി ആയി. മൂന്ന് പേര്‍ വീതം രണ്ടു ബൈക്കില്‍ . ഒന്നു അന്തോണിയുടെ കവസാകി മറ്റേതു താവുവിന്റെ ബുള്ളറ്റ്. രണ്ടു വണ്ടിയും സാധാരണ ഗതിയില്‍ മൂന്നാളില്‍ കുറച്ചു യാത്ര ചെയ്യാറില്ല. പക്ഷെ ഇതു തൃശ്ശൂര്‍ ടൌണില്‍ കൂടിയൊക്കെ ഉള്ള യാത്രയാണ്. പതിവു പോലെ ട്രാഫിക് പോലീസുകാരുടെ ശല്യമില്ലാത്ത ഊടുവഴികളെ പറ്റിയുള്ള ചര്‍ച്ച, ഓണ കാലത്തെ ബോണസ് ചര്‍ച്ച പോലെ എങ്ങുമെത്താതെ പിരിഞ്ഞു. ഒടുവില്‍ പഴയ ജയന്‍-നസീര്‍ സിനിമകളിലെ പോലെ രണ്ടു പേര്‍ക്കും അവരവരുടെ വഴിയെന്നും എങ്ങാനും ലക്ഷൃത്തിലെത്തിയാല് തിരിച്ചറിയാന്‍ അടയാളവും തീരുമാനമായി. അതായത് അവരവരുടെ വഴിയില്‍ വിലങ്ങന്കുന്നിലെത്തുക, ആദ്യം എത്തുന്നവര്‍ മറ്റുള്ളവര്‍ക്കായി വെയിറ്റ് ചെയ്യാതെ തങ്ങള്‍ എത്തിയതിന്റെ അടയാളവും ശേഷിപ്പിച്ചു മുകളിലേക്ക് കയറി പോകാം.

അന്തോണി : താവൂ, ഞങ്ങളാണ് ആദ്യം വരുന്നതെന്കില്‍ വിലങ്ങന്‍ കുന്നിലേക്ക് കയറുന്ന ആദ്യത്തെ സ്റെപ്പില്‍ ഇഷ്ടിക കൊണ്ടു ഒരു വര വരക്കാം. അപ്പോള്‍ നിങ്ങള്ക്ക് മനസ്സിലാകുമല്ലോ ഞങ്ങള്‍ എത്തിയിട്ടുന്ടെന്ന് ന്താ....

താവു : അത് കൊള്ളാം ...

അന്തോണി : നിങ്ങളാണ് ആദ്യം വരുന്നതെങ്കിലോ????

താവു
: അത് കുഴപ്പമില്ല..... ഞങ്ങളാണ് ആദ്യം വരുന്നതങ്കില്‍ വര ഞാനങ്ങ് മായിച്ചു കളഞ്ഞേക്കാം.... എന്താ പോരേ!!!!!
************************************************************************************

പതിവു പോലെ ഞായറാഴ്ചയും വൈകുന്നേരത്തോടെ താവു തന്റ്റെ എന്ഫീല്ഡ് ബുള്ളറ്റില്‍ കൊടകരയില്‍ നിന്നും ഹോസ്റ്റലിലേക്കു വെച്ചു പിടിപ്പിച്ചു. ഹോസ്റ്റലില് എത്തിയിട്ട് വേണം നാളെ കൊടുക്കാനുള്ള അസൈന്മെന്റ്റ് ആരുടെയെങ്കിലും അടിച്ചു മാറ്റി എഴുതി വെക്കാന്‍. അത് എട്ടു മണിക്ക് മുന്പ് തീര്‍ന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച പടം മാറിയ ഗിരിജയിലെ സെക്കന്റ് ഷോ, തീറ്ന്നില്ലെന്കില് പതിവു പോലെ തുറുപ്പു ഗുലാന്‍. ഗിരിജയെ പറ്റി ആലോചിച്ച താവുവിന്റെ കൈകളില്‍ ആക്സിലറേറ്റ്ര് , സി ബി യുടെ കൈയ്യില്‍ കിട്ടിയ സിസ്റ്റര്‍ സെഫിയെ പോലെ, ഞെരിഞ്ഞു.കുറുപ്പം റോഡില്‍ നിന്നും റൌണ്ടിലേക്ക് തിരിയാന്‍ തുടങ്ങുമ്പോഴായിരുന്നു പെട്ടന്ന് താവുവിന്റെ വണ്ടിയുടെ മുന്നിലേക്ക് എന്തോ ചാടി വീണത്‌. കുറുപ്പം റോഡിലെ നില്‍പ്പനടി കേന്ദ്രത്തില്‍ നിന്നും തെറിച്ച ഏതോ പാമ്പായിരിക്കുമെന്നു കരുതി വണ്ടി ചവിട്ടി നിര്‍ത്തി. പക്ഷെ വണ്ടിക്കു മുന്‍പില്‍ ചാടിയ സാധനത്തെ കണ്ടു താവു അമ്പരന്നു.ഇതെന്താണിത് താറാവോ?? അല്ലല്ലോ ഇതു പെന്ഗ്വിനല്ലേ!!! കാര്യം പെന്ഗ്വിനെ ആദ്യമായിട്ടാണ് കാണുന്നതെങ്കിലും, താവുവിനു ആളെ മനസ്സിലായി, അതുകൊണ്ട് തന്നെ താവുവിനു അതിനെ അവിടെ ഉപേക്ഷിച്ച് പോരാന്‍ മനസ് വന്നില്ല. എന്തൊക്കെ വാര്‍ത്തകളാണ് രാവിലെ പത്രത്തില്‍ വായിക്കുന്നത്. എന്തായാലും പെന്ഗ്വിനെയും ബൈക്കില്‍ കയറ്റി താവു റൌണ്ടിലേക്ക് കടന്നു. ആദ്യം കണ്ട ട്രാഫിക് പോലീസുകാരനോട് താവു പെന്ഗ്വിന്റെ കാര്യം പറഞ്ഞു. സന്ധ്യാ സമയം അനങ്ങാന്‍ പറ്റാത്തത്ര തിരക്കുള്ള റോഡ്. പോലീസുകാരന്‍ താവുവിനോട് മടിച്ചു മടിച്ചാണ് പെന്ഗ്വിനെയും കൊണ്ടു മൃഗശാലയിലേക്ക് പോകാമോ എന്ന് ചോദിച്ചത്. താവു അത് സമ്മതിക്കുകയും ചെയ്തു . ഇത്രയും സന്മനസുള്ള ചെറുപ്പക്കാര്‍ തൃശ്ശൂര്‍ ജില്ലയില്‍ തന്നെ കണ്ടു കിട്ടുമോ എന്ന് സംശയമാണെന്നു പോലീസുകാരന്‍ ആത്മഗതം ചെയ്തു.

മൂന്നു നാല് ദിവസം കഴിഞ്ഞപ്പോള്‍ റൌണ്ടിലൂടെ കൈയ്യും കോര്‍ത്തു നടക്കുന്ന താവുവിനെയും പെന്ഗ്വിനെയും കണ്ട പോലീസുകാരന്‍ അമ്പരന്നു. തന്റ്റെ ലിസ്റ്റിലെ സന്മനസുള്ളവരുടെ കൂട്ടത്തില്‍ നിന്നും താവുവിന്റെ പെരുവെട്ടിയ പോലീസുകാരന്‍, കോപത്തോടെ താവുവിനോട് ചോദിച്ചു..

എടോ തന്നോടല്ലേ ഞാന്‍ പെന്ഗ്വിനെ മൃഗശാലയില് കൊണ്ടു പോകാന്‍ പറഞ്ഞതു?

സാറേ കഴിഞ്ഞ മൂന്ന് ദിവസവും ഞങ്ങള്‍ മൃഗശാലയിലല്ലേ പോയി കൊണ്ടിരുന്നത് .... മിണ്ടാപ്രാണിയാണെന്കിലും ഇതിനും ബോറടിക്കില്ലേ ഇന്നു ഞങ്ങളൊരു ചെയ്ഞ്ചിനു സിനിമക്കിറങ്ങിയതാ........

************************************************************************************

തിങ്കളാഴ്ച്ച രാവിലെ താവുവിനെ കണ്ട എല്ലാവരും അമ്പരന്നു. രണ്ടു ചെവിയിലെയും മുറിവില്‍ പഞ്ഞി വെച്ചിരിക്കുന്നു. വേറെ പരിക്കൊന്നും തന്നെ കാണാനുമില്ല.സാധാരണ ഗതിയില്‍ താവുവിന്റെ കൈയിലിരിപ്പിനു ഇതു പോര...

ഞാന്‍ : താവു, ഇതെന്തു പറ്റിയെടാ ചെവിക്കു ?

താവു : നീയാ മന്നനെ കണ്ടോ?

ഞാന് : എന്ത് പറ്റിയെടാ?

താവു: ഇന്നലെ വൈകുന്നേരം ഞാന്‍ ഈ ആഴ്ചയിലേക്ക് വേണ്ട ഡ്രെസ്സ് തേച്ചു കൊണ്ടിരിക്കുകയായിരുന്നു. അന്നേരം ആ മന്നന്‍ ലൂസിയായില്‍ കള്ള് കുടിക്കാന്‍ വരുന്നുണ്ടോ എന്ന് ചോദിച്ചു വിളിച്ചത്

ഞാന്‍ : എന്നിട്ട് ?

താവു: എന്നിട്ടെന്താ!! ഫോണ്‍ ആണെന്ന് കരുതി തേപ്പു പെട്ടിയെടുത്തു ചെവിയില്‍ വെച്ചെടാ!!

ഞാന്‍ : അയ്യോ!!! എന്നിട്ട് അധികം പൊള്ളിയോടാ??

താവു : ആ.. കുറച്ചു പൊള്ളി.... അവനെ എന്റെ കൈയില്‍ കിട്ടിയിട്ട് വേണം!!!

ഞാന് : അല്ല താവു, മറ്റേ ചെവിക്കു എന്ത് പറ്റി?

താവു : ആ തെണ്ടി പിന്നേം വിളിച്ചെടാ!!!!!!!

*************************************************************************************

താവൂ, നിനക്ക് വെറും വയറ്റില്‍ എത്ര പെഗ് അടിക്കാന്‍ പറ്റും?

രാവിലെ തന്നെ ആഗിയുടെ ചോദ്യം കേട്ട താവു രണ്ടു മൂന്ന് വട്ടം ആലോചിച്ചു . എന്തോ കുരു പൊട്ടിക്കാനുള്ള പുറപ്പാടാണോ?? എന്തായാലും അങ്ങനെ വിട്ടു കൊടുക്കാന്‍ പറ്റില്ലല്ലോ!!

താവു : മൂന്നു പെഗ് അടിക്കാന്‍ പറ്റും

ആഗി : മൂന്നെണ്ണം അടിക്കാനെ പറ്റുകയുള്ളോ?

ആ ചോദ്യം താവുവിനു കൊണ്ടു. ഒന്നാമത് ക്ലാസിലെ ടാങ്ക് ആയി വിലസുമ്പോഴാണ് ഈ ചോദ്യം

താവു : അഞ്ച് പെഗ് വരെ പോകും

ആഗി : അതില്‍ കൂടുതല്‍ പറ്റില്ലേ ??

താവു ആലോചിച്ചു , പണ്ടാരടങ്ങാനായിട്ടു ഇനി ഇവനെങ്ങാനും പ്രാക്ടിക്കല്‍ ടെസ്റ്റ് നടത്തിയാല്‍ രാവിലെ തന്നെ ആശുപത്രിയിലേക്ക് എടുക്കേണ്ടി വരും . ഇതു തന്നെ ഒരാവേശത്തിനു കേറി പറഞ്ഞതാ . ഇനി കുറയ്ക്കാനും പറ്റില്ലല്ലോ ... എന്തെങ്കിലും ആവട്ടെ ...

താവു : ഇല്ല അഞ്ച് മാക്സിമം...

ആഗി : താവൂ, നീ ആദ്യത്തെ പെഗ് അടിക്കുമ്പോള്‍ തന്നെ നിന്റെ വയറു വെറും വയറല്ലാതായി ..പിന്നെങ്ങനെ നീ വെറും വയറ്റില്‍ അഞ്ച് പെഗ് അടിക്കും ???

താവുവിനു അടി കൊണ്ട പോലായി .ഇതു പോലെ എന്തെങ്കിലും പ്രതീക്ഷിച്ചാണ് മറുപടിയൊക്കെ ആലോചിച്ചു പറഞ്ഞതു...എന്നിട്ടും രാവിലെ തന്നെ കൊച്ചായി പോയി.....താവു കീഴടങ്ങി..... എന്തായാലും രാവിലെ ചമ്മി ഇനി അത് ആര്‍ക്കെങ്കിലും ഇട്ടു താങ്ങണം... താവു ചുറ്റും നോക്കി. കുറച്ചു ദൂരെ അതാ ഡയസ്...അവനൊന്നും കേട്ടിട്ടില്ല. താവു വേഗം ഡയസിന്റെ അടുത്തേക്ക് നടന്നു...

താവു : ഡയസേ.. നിനക്കു വെറും വയറ്റില്‍ എത്ര പെഗ് അടിക്കാന്‍ പറ്റും?

ഡയസ് : രണ്ടെണ്ണം അടിക്കാന്‍ പറ്റും

താവു : രണ്ടെണ്ണമേ അടിക്കാന്‍ പറ്റുകയുള്ളോ ????

ഡയസ് : മാക്സിമം മൂന്നെണ്ണം.

താവു : അതില്‍ കൂടുതല്‍ നിനക്കു പറ്റുമല്ലോ ...

ഡയസ് : ഒരു രക്ഷയുമില്ല താവു...മൂന്നെണ്ണത്തില് കൂടുതല്‍ പോവില്ല

താവു പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി ഡയസിനെ മൂന്നെണ്ണത്തില്‍ നിന്നും കൂട്ടാന്‍. ഒടുവില്‍ ആകെ നിരാശനായി താവു..

താവു: ഛേ... നീ അഞ്ചെണ്ണം എന്ന് പറഞ്ഞിരുന്നെങ്കില്‍ ഒരു നമ്പറിടാമായിരുന്നു

*************************************************************************************
ഒരുകാലത്ത് എന്ജിനീയറിംഗ് കോളേജ് കാമ്പസ് നിറയെ പശുക്കള്‍ മേഞ്ഞിരുന്നു. തെറ്റിദ്ധരിക്കണ്ട ഒറിജിനല്‍ പശുക്കള്‍ തന്നെ..സമീപവാസികളുടെ പശുക്കളെ കോളേജ് കാമ്പസിലേക്ക്‌ അഴിച്ചു വിടുകയായിരുന്നു പതിവ്.പശുക്കളും ഏതാണ്ട് എന്ജിനീയറിംഗ് പിള്ളേരെ പോലെ തന്നെ ആയിരുന്നു, പല സ്വഭാവക്കാര്‍. അതില്‍ ഒരു കലിപ്പന്‍ പശു "ബി" ഹോസ്റ്റലിലെ ബാത്ത് റൂമില്‍ ഓടി കയറിയ വകയില്‍ കുളി മുറിയില്‍ പെട്ട് പോയ ജിട്ടോ നടത്തിയ നാലര മണിക്കൂറ് കുളി, ഇന്നും അവിടത്തെ റെക്കോര്‍ഡ് ബുക്കിലെ സ്ഥാനം വിട്ടിട്ടില്ല.

അപ്പോള്‍ പറഞ്ഞു വരുന്ന താവു കഥയില്‍ ഇതിലെ പശുക്കള്‍ക്ക് മാത്രമെ ചെറിയ റോളുള്ളൂ...ഈ പശുക്കളുടെ പ്രധാന പണി കാമ്പസിലെ പുല്ലും ഇലകളും ചെടിയുമൊക്കെ വയറു നിറച്ചു അടിച്ചിട്ടു അപ്പിയിടാറാകുമ്പോള് ടോയ് ലറ്റിലൊന്നും പോകാന്‍ മെനക്കിടാതെ കണ്ട ഇടത്തൊക്കെ കാര്യം സാധിക്കലായിരുന്നു പതിവു. അങ്ങനെ ഹോസ്റ്റലില് നിന്നും കോളേജിലേക്ക് നടക്കുന്ന വഴിക്ക് പലരും ചാണകത്തില്‍ ചവിട്ടുന്ന പതിവുമുണ്ടായിരുന്നു.താവുവും ഇതു പോലെ ഒരു ദിവസം ചവിട്ടി ചവിട്ടിയില്ല എന്ന മട്ടില്‍
ഒരു നിയര്‍ മിസ് നടത്തി. കൂടെയുണ്ടായിരുന്ന എല്ലാവരും താവു ചാണകത്തില്‍ ചവിട്ടി എന്ന് തന്നെ തറപ്പിച്ചു പറഞ്ഞതോടെ താവുവിന്റെ മുന്നില്‍ രണ്ടു വഴികള്‍ മാത്രമായി. ഒന്നുകില്‍ ചവിട്ടിയില്ല എന്ന് തെളിയിക്കണം അല്ലെങ്കില്‍ ചവിട്ടിയെങ്കില് തന്നെ അത് ചാണകമല്ലെന്നു തെളിയിക്കണം. താവു രണ്ടാമത്തെ വഴി ആദ്യം തെരഞ്ഞെടുത്തു. കുത്തിയിരുന്നു പരിശോധിച്ചെങ്കിലും സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന റിപ്പോര്‍ട്ട് കണ്ട സി ബി ഐ യെ പോലെ ഒരു തീരുമാനത്തിലെത്താന്‍ പറ്റുന്നില്ല. കുറച്ചു തോണ്ടിയെടുത്ത് മണത്തു നോക്കി നോ രക്ഷ ...അല്പം രുചിച്ചു നോക്കി.....

താവു : ചാണകം തന്നെ ....ഭാഗ്യത്തിന് ചവിട്ടിയില്ല ...........


*************************************************************************************
താവു ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടോ എന്ന് അറഞ്ഞിട്ടു തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാം




Tuesday, December 9, 2008

ചില ഓണ സ്മരണകള്‍

ഇതെന്തെടാ ക്രിസ്തുമസ് ആയപ്പോളാണോ ഓരോരുത്തനൊക്കെ ഓണത്തിന്റെ ഓര്‍മ്മ വരുന്നതെന്നല്ലേ നിങ്ങളിപ്പോള്‍ ആലോചിച്ചത്. അതാണ്‌ ഞങ്ങളീ ഗള്‍ഫുകാരുടെ പ്രത്യേകത. ഓണം തുടങ്ങിയാല്‍ പിന്നെ അടുത്ത ഓണം വരെ ഓണാഘോഷങ്ങളായിരിക്കും. ദാ ഇപ്പോള്‍ തന്നെ മൂന്നു കൂട്ടം പായസം കൂട്ടിയുള്ള ഓണ സദ്യ കഴിഞ്ഞു വന്നതേയുള്ളൂ .അപ്പോഴേ വിചാരിച്ചതാണ് ഓണത്തിനെ പറ്റി എന്തൊക്കെയെങ്കിലും എഴുതണമെന്നു. ഓണത്തിനെ പറ്റി ചെറുപ്പത്തിലേയുള്ള ഓര്‍മകളെ പറ്റി പറയുകയാണെങ്കില് ഓണം കേരളീയരുടെ ദേശീയ ഉത്സവമാണ്.ജാതിഭേദമന്യേ എല്ലാ കേരളീയരും ഓണം ആഘോഷിക്കുന്നു.കാണം വിറ്റും ഓണം ഉണ്ണണം തുടങ്ങിയ വാചകങ്ങള്‍ കാണാപാഠം പഠിച്ചു ആറാം ക്ലാസിലെ രചന എഴുതിയതൊഴിച്ചാല്‍ ഈ പറഞ്ഞ കാര്യങ്ങളൊക്കെ വലിയ പിടിയില്ലായിരുന്നു അക്കാലത്ത്.അതില്‍ തന്നെ ഈ കാണം എന്താണെന്നറിയാത്തത് കൊണ്ടു അത് വിറ്റു ഓണം ഉണ്ടിട്ടുണ്ടോ എന്ന് ഇന്നും തീരെ പിടിയില്ല.അന്നത്തെ ആഘോഷം എന്ന് പറഞ്ഞാല്‍,ഇന്നിപ്പോള് ഈ മരുഭൂമിയിലിരുന്നു തിരികെ നോക്കുമ്പോഴാണ് അതിന്റെ വില മനസിലാകുന്നത്.

അത്തം മുതലുള്ള പത്ത് ദിവസവും അതി രാവിലെ സൂര്യന് അലാറം വെച്ചു എഴുന്നേല്ക്കുന്നതിനു മുന്‍പായി എഴുന്നേറ്റു കുളിച്ചു നാട്ടിലുള്ള പൂക്കളെല്ലാം പറിച്ചു കൊണ്ടു വരലായിരുന്നു ആദ്യ പണി.അത്തം കറുത്താല് ഓണം വെളുക്കും എന്ന പഴംചൊല്ല് അന്വര്‍ത്ഥമാക്കാന് തകര്‍ത്തു പെയ്യുന്ന മഴയത്ത് കുടയും ചൂടി പൂക്കൂടയുമായി, പാടത്തും വരമ്പത്തും വേലിക്കലുമായി നില്ക്കുന്ന പൂക്കളിറുത്തും, തലേ രാത്രിയിലെ മഴയത്ത് പൊഴിഞ്ഞു വീഴുന്ന മുള്ളമ്പഴം പെറുക്കിയും വീട്ടിലെത്തി ചാണകം മെഴുകിയ മുറ്റത്ത് ഓരോ ദിവസവും പല പല ആകൃതിയിലുള്ള പൂക്കളങ്ങളിടും.ഇഷ്ടിക വെട്ടി കൂര്‍പ്പിച്ചു തൃക്കാക്കരയപ്പനെ ഉണ്ടാക്കിയും ഓണക്കളികളായ തലപന്തുകളി,കൈകൊട്ടികളി,ഊഞ്ഞാലാട്ടം തുടങ്ങിയവയൊക്കെയുമായി പത്തു ദിവസം. ഈ പറഞ്ഞ മാതിരിയുള്ള അന്നത്തെ ഓണത്തെ പറ്റിയുള്ള ഓര്മ്മകള് പലയിടത്തും വായിച്ചിട്ടുള്ളതല്ലാതെ ഞാന് ഈ പരിപാടിക്കൊന്നും പോയിട്ടില്ല.

നമ്മളെ സംബന്ധിച്ചിടത്തോളം ഓണം എന്ന് പറഞ്ഞാല് പത്തു ദിവസം സ്കൂളടക്കും.പിന്നെ പുസ്തകം കൈ കൊണ്ടു തൊടണ്ട.അല്ല അതിന് മുന്‍പും അങ്ങനെയൊക്കെ തന്നെ. പക്ഷെ ഇതാണെങ്കില്‍ വീട്ടുകാര്‍ ചോദിച്ചാല്‍ പറയാന്‍ ഒരു കാരണമായി.പിന്നെ ഒരു എട്ടു-ഒന്പതു മണിയാകുമ്പോള് കിടക്കപായയില് നിന്നു എഴുന്നേല്ക്കുക, വേഗം ചായയും കുടിച്ചു പാടത്തേക്കോടുക, മഴയില്ലെങ്കില് ക്രിക്കറ്റിന്റെ വകയിലുള്ള അമ്മാവനായ കുട്ടിയുംകോലും കളി. മഴയാണെങ്കില് ഈര്ക്കിലി വെട്ടി റാണിയും കോലും അല്ലെങ്കില് കളം വെട്ടി കളി. ഊണ് കഴിഞ്ഞതിനു ശേഷം രാവിലത്തെ പരിപാടികളുടെ തന്നെ റിപ്പീറ്റ് ടെലികാസ്റ്റ്. രാത്രി ഓണ സ്പെഷ്യലായ ആകാശവാണിയുടെ റേഡിയോ നാടകോത്സവം. ചൂടു കഞ്ഞിയും പയറും കഴിച്ചു പുറത്ത് പെയ്യുന്ന മഴയുടെ സംഗീതവും കേട്ടു നേരെ പുതപ്പിനുള്ളിലേക്ക്... അടുത്ത പ്രഭാതത്തിലേക്ക്. പിന്നീടങ്ങോട്ട് ഓരോ വര്ഷവും ഓണത്തിനെ കുറിച്ചുള്ള നമ്മുടെ താലപര്യങ്ങള് മുരളീധരന്റെ പാര്ട്ടികള് പോലെ മാറിമാറി വന്നിരുന്നു.ഒരു കാലത്ത് ഓണാവധിക്ക് നടക്കുന്ന ടൂര്‍ണമെന്റുകളായിരുന്നു കാര്യമെങ്കില് പിന്നീടത് ഓണ റിലീസിംഗ് സിനിമകളായി. പക്ഷെ എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ഓണം സമ്മാനിച്ചത് 2003-ആണ്ടാണ്.

അതേ വര്‍ഷം തന്നെയാണല്ലോ ഞാന് എന്നെ ഗുജറാത്തിലേക്ക് പറിച്ചു നട്ടത്. ജൂലൈ മാസം ഗുജറാത്തിലേക്ക് പോകുമ്പോള് സ്വപ്നക്ക് ഏഴാം മാസമായിരുന്നു. കണക്കു പ്രകാരം ഒക്ടോബര് മാസം ലീവിന് വരാനുള്ള തയ്യാറെടുപ്പുമായാണ് ഞാന് വണ്ടി കയറിയത്.കൂടാതെ നാട്ടില് ആ സമയത്തു ഞാന് ഉപയോഗിച്ചു കൊണ്ടിരുന്ന BSNL ന്റെ പോസ്റ്റ് പെയിഡ് കണക്ഷന് റോമിംഗ് സറ്വീസ് തുടങ്ങിയതും ഏതാണ്ട് ആ സമയത്തായിരുന്നു.പരസ്യ പ്രകാരം റോമിംഗ് ഫ്രീ ആയിരുന്നു. ഇന് കമിംഗ് നേരത്തേ ഫ്രീ ആയിരുന്നല്ലോ!! അപ്പോള് ഗുജറാത്തിലേക്ക് കേരളത്തില് നിന്നും വിളിച്ചാല് ലോക്കല് കാള് ചാര്ജ് മാത്രം.ഉടനെ വിളിച്ചു അവരുടെ ഓഫീസില് നിന്നും റോമിംഗ് ഫ്രീ തന്നെ എന്നും ഉറപ്പാക്കി.ആനന്ദലബ്ധിക്കിനി എന്ത് വേണം?? ഗുജറാത്തിലെത്തി ആദ്യ ഒരു മാസം ഒന്നു കണ്ട്രോള് ചെയ്തു വിളിച്ചു. കാര്യം എന്തൊക്കെയാണെങ്കിലും അവസാനം ബില്ല് വരുമ്പോള് കണ്ണ് തള്ളരുതല്ലോ!! ആദ്യ മാസത്തെ ബില്ല് വന്നപ്പോള് ഒരു പ്രശ്നവുമില്ല, ഏതാണ്ട് അഞ്ഞൂറ് രൂപയില് താഴെ മാത്രം. ജൂണ് മാസത്തെ ബില്ലായിരുന്നു വന്നതെങ്കിലും റോമിംഗ് ചാര്ജാക്കുകയാണെങ്കില് അത് ആ മാസം തന്നെ വരുമെന്നായിരുന്നു BSNL ന്റെ ഓഫീസില് നിന്നുള്ള അറിയിപ്പ്.പിന്നെ ആഗസ്റ്റില് തകര്പ്പന് വിളിയല്ലായിരുന്നോ!!! ഓരോ മണിക്കൂറിലും അപ്പുവിന്റെ വിശേഷങ്ങള് , അവന് വയറ്റില് ചവിട്ടുന്നു , ഇന്നു സ്കാന് ചെയ്തപ്പോള് അവന് അനങ്ങി അങ്ങനെ അങ്ങനെ എല്ലാ വിശേഷങ്ങളും എനിക്ക് ലൈവ് ആയി ഗുജറാത്തില് കിട്ടി കൊണ്ടിരുന്നു.അത് കൂടാതെ BSNL-ന്റെ സേവനത്തെ കുറിച്ചു അറിഞ്ഞ നമ്മുടെ മലയാളി സുഹൃത്തുക്കള്ക്കൊക്കെ എന്റെ നമ്പര് PP ആക്കാന് അധികം താമസം ഒന്നും വേണ്ടി വന്നില്ല.അങ്ങനെ ദിവസങ്ങള് ഏതാണ്ട് ഒളിംബിക്സിനു തയ്യാറെടുക്കുന്ന പോലെ ഓടി കൊണ്ടിരുന്നു.അതിനേക്കാള്‍ സ്പീഡില് എന്റെ മൊബൈലിന്റെ ബാറ്ററിയും. ആഗസ്റ്റു മാസം അവസാന ആഴ്ചയില് എന്റെ മൊബൈലില് ഒരു മേസജ് വന്നു. ജൂലായിലെ ബില്ല്. എഴുന്നൂറ്റമ്പത് രൂപ !!! ഹോ കുറച്ചു കൂടുതലായി പോയി , അടുത്ത മാസം കുറച്ചു കുറയ്ക്കണം. ഇനി അങ്ങനെ അധികം ചിലവാക്കാനൊന്നും പറ്റില്ല .രണ്ടു മാസം കഴിയുമ്പോള് അപ്പു വരും.എല്ലാം ഒന്നു കണ്ട്രോള് ചെയ്യണം.എന്നാലും എഴുന്നൂറ്റമ്പത് രൂപാ !!!! കണ്ണ് വീണ്ടും മേസജിലേക്ക് പാളി.അല്ല, എഴുന്നൂറ്റമ്പതിനു ഒരു പൂജ്യമല്ലേ ഒള്ളൂ?? ഇതു രണ്ടു പൂജ്യം പോലെ കാണുന്നുണ്ടല്ലോ!! കണ്ണ് തിരുമ്മി ഒന്നു കൂടി നോക്കി അത് തന്നെ ഏഴായിരത്തി അഞ്ഞൂറ് രൂപാ.ജൂലായ് ബില്ല് ഏഴായിരത്തി അഞ്ഞൂറ് രൂപാ ആഗസ്റ്റില് അതിന്റെ നാലിരട്ടി വിളിച്ചു കഴിഞ്ഞു.എനിക്ക് വയ്യ !!! റിലയന്സില് നിന്നും ശമ്പളം വാങ്ങി BSNL-നു കൊടുക്കുക.അതില് കൂടുതലായി ഇനി ഒന്നും ചെയ്യാനില്ല..

എന്തായാലും അന്ന് വൈകുന്നേരം തന്നെ ഒരു ലോക്കല് കണക്ഷനെടുത്തു. നാട്ടില് നിന്നുള്ള വിശേഷങ്ങള് ലഞ്ച്‌ അവറിലെ പതിനഞ്ച് മിനിട്ടിലേക്കൊതുക്കി. അങ്ങനെ സെപ്റ്റംബര് മൂന്നാം തീയതി ഉച്ചക്ക് പതിവ് പോലെ അപ്പുവിന്റെ വിശേഷങ്ങളും ഒക്ടോബറില് പ്രസവ സമയത്ത് ഞാന് ചെയ്യേണ്ട കാര്യങ്ങളുമൊക്കെയായി കാല് മണിക്കൂര് നീണ്ട സംഭാഷണങ്ങള്ക്ക് ശേഷം , ഞാന് സൈറ്റിലേക്കിറങ്ങി. ദാ വരുന്നു അടുത്ത വിളി നാട്ടില് നിന്നും.അളിയനാണ്,സ്വപ്നയെ പേറ്റു നോവുമായി അഡ്മിറ്റ് ചെയ്യാന് പോകുകയാണത്രേ!!ഏയ് അങ്ങനെ വരാന്‍ വഴിയില്ലല്ലോ? കണക്കു പ്രകാരം ഒന്നര മാസം ബാക്കിയുണ്ടല്ലോ? നീ ഒന്നു കൂടി ചോദിച്ചേ പേറ്റു നോവ്‌ തന്നെയാണോ? ഇനി അഥവാ പേറ്റു നോവാണെങ്കില്‍ തന്നെ അവളോട് രണ്ടു ദിവസം ഹോള്‍ഡ് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിക്ക്. ഞാനാണെങ്കില്‍ അവളെ പ്രസവിക്കാന്‍ ലേബര്‍ റൂമില്‍ കയറ്റുമ്പോള്‍ പുറത്ത് നിന്നു ടെന്‍ഷനടിച്ചു വലിക്കാനുള്ള സിഗരട്ട് വരെ വാങ്ങി വെച്ചിരിക്കുകയാണ്. ഒക്കെ വെയിസ്റ്റ് ആകും.സിഗരട്ട് അടുത്ത കൊല്ലം വരെ കേടാകാതെ ഇരിക്കുമോ എന്തോ?

അടുത്ത ട്രെയിന്‍ ശനിയാഴ്ച്ചയെ ഒള്ളൂ.എന്തായാലും അതില്‍ സീറ്റ് ബുക്ക് ചെയ്തു. അന്ന് രാത്രി മുഴുവന്‍ നാട്ടില്‍ ചെന്നുള്ള സീനുകളും ഡയലോഗുകളും മാറ്റി പ്രാക്ടീസ് തുടങ്ങിl.ഇന്നലെ വരെ നാട്ടില് ചെല്ലുമ്പോള്‍ ഒരു കൊച്ചിന്റെ അച്ഛനാകാന് പോകുന്നവനെന്ന റോളായിരുന്നെങ്കില് ഇന്നു മുതല്‍ ഒരു കൊച്ചിന്റെ തന്തയാണ്‌. എനിക്ക് വയ്യ!! എന്നെ കൊണ്ടു ഞാന്‍ തോറ്റു!!!

പിറ്റേ ദിവസം എന്റെ നിവേദനങ്ങള്‍ ഇന്നത്തെ പോലെ തന്നെ തള്ളി കൊണ്ടു സ്വപ്ന അപ്പുവിനെ പുറത്ത് ചാടാന്‍ അനുവദിച്ചു. ഞാന്‍ അടുത്ത വണ്ടിയും പിടിച്ചു ഗുജറാത്തില്‍ നിന്നും കൊച്ചിയിലെത്തിയ അതേ ദിവസം തന്നെ പാതാളത്തില്‍ നിന്നും വണ്ടി പിടിച്ചാണോ അതോ നടന്നാണോ ആവോ മാവേലിയും കൊച്ചിയിലെത്തി. അങ്ങനെ 2003-മാണ്ട് തിരുവോണ ദിവസം ഞാന്‍ എന്റെ അപ്പുവിനെ ആദ്യമായി കണ്ടു. അത് കൊണ്ടു തന്നെ ആ വര്‍ഷത്തെ ഓണം എന്റെ ജീവിതത്തിലെ അവിസ്മരണീയ ദിവസമായി.

പിന്നീടുള്ള ഓണം ഓര്‍മ്മ എന്നു പറഞ്ഞാല്‍ ഈ കഴിഞ്ഞ കൊല്ലം കുവൈറ്റില്‍ വെച്ചുള്ളതാണ്. കൊറിയന്‍ കമ്പനിയില്‍ പണിയെടുക്കുമ്പോള്‍ കാട്ടുകോഴിക്കെന്തു ഓണവും സംക്രാന്തിയും പോളിസി ആയിരുന്നു എല്ലാവര്‍ക്കുമുണ്ടായിരുന്നത് . എന്തായാലും ഓണം ഞങ്ങളുടെ ഫ്ലാറ്റില്‍ വെച്ചു ആഘോഷിച്ചാലോ എന്നൊരാലോചന അതിന്റെ ഇടയ്ക്കും കയറി വന്നു. സാധാരണ ഗതിയില്‍ ഓണം ഏത് ദിവസം ആയാലും ഗള്‍ഫന്മാര്ക്കതു വെള്ളിയാഴ്ചയായിരിക്കും. ഇപ്രാവശ്യം ആ പതിവു തെറ്റിച്ചു ഇട ദിവസം തന്നെ ആഘോഷിക്കാന്‍ തീരുമാനമായി. കുടുംബം വരുന്നതിനു മുന്‍പായിരുന്നതിനാല്‍ സദ്യ ഹോട്ടലില്‍ ഏര്‍പ്പാടാക്കി. എല്ലാ ദിവസവും ഉച്ചക്ക് കഴിച്ചിരുന്ന ഹോട്ടലായിരുന്നതിനാല്‍ അവര് സദ്യ ഒരുക്കുന്നുണ്ടെന്നു കേട്ടപ്പോള്‍ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. കമ്പനിയിലെ മലയാളികളായ അവിവാഹിതരെയും വിവാഹിത അവിവാഹിതരെയും സദ്യക്ക് ക്ഷണിക്കുകയും ചെയ്തു . ലഞ്ച് ബ്രേക്കിലെ ഒരു മണിക്കൂറിന്റെ കൂടെ ഒരു മണിക്കൂര്‍ കൂടി കിട്ടിയാല്‍ ഫ്ലാറ്റില്‍ പോയി സദ്യ കഴിച്ചു തിരിച്ചു വരാം .പക്ഷെ സംഘാടകരായ ഞങ്ങള്‍ ഉച്ച കഴിഞ്ഞു ലീവ് എടുക്കാന്‍ തീരുമാനിച്ചു . പ്രധാന പ്രശ്നം എന്താണെന്ന് വെച്ചാല്‍ സംഘാടകരായ ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റിലെ അഞ്ചു പേരില്‍ നാല് പേരും മലയാളികള്‍ . അതായത് ഓണ ദിവസം ഉച്ച കഴിഞ്ഞാല്‍ ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റിലെ ഹാജര്‍ നില ഗിരിജയില്‍ റിലീസ് പടം വരുമ്പോള്‍ എന്ജിനീയറിംഗ് കോളേജിലെ അക്കാലത്തെ മെക്കാനിക്കല്‍ ക്ലാസ് പോലാകാന്‍ പോകുന്നു. പക്ഷെ അന്നത്തെ ജോണ്‍ സാറും വര്‍ക്കി സാറുമൊന്നുമല്ലല്ലോ ഇവിടത്തെ കൊറിയന്‍ ബോസ്. അത് കൊണ്ടു ഏതായാലും അനുവാദം വാങ്ങാനുള്ള കടമ എന്നില്‍ നിക്ഷിപ്തമായി. പക്ഷെ ഓണം, സദ്യ ,ആഘോഷം ഇതൊക്കെ ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ കൊറിയന്‍ ബോസിന് മനസ്സിലാകുമോ?. അത് കൊണ്ടു ഓണം ഐതിഹ്യം കുറച്ചു വിശദമായി തന്നെ പറയാന്‍ തുടങ്ങി. കൊറിയന്‍ ബോസിന് ബോറടിക്കുന്നില്ല എന്ന് തോന്നിയത് കൊണ്ടു ,കഥ പറച്ചിലും കുറച്ചു കളറ്ഫുള്ളാക്കി . കാര്യം അവന്മാര്‍ക്ക് നമ്മള്‍ വാമാനന്മാരെ പോലെ ആണെങ്കിലും വേണ്ടി വന്നാല്‍ നമ്മളും മോശമല്ലെന്ന് തെളിയിക്കാന്‍ കിട്ടിയ ഒരവസരമല്ലേ!!! കഥ ആലുവ- പറവൂര്‍ സ്റ്റോപ്പ് ലിമിറ്റെഡ് ബസ്സ് പോലെ കത്തിച്ചു വിട്ടു. ഒടുവില്‍ വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക്‌ ചവിട്ടി താഴ്ത്തുന്നതെത്തിയപ്പോള് ഒരു പിടിത്തം. പണ്ടാരടങ്ങാനായിട്ടു പാതാളത്തിലോട്ടു ചവിട്ടി താഴ്ത്തി എന്ന് ഇംഗ്ലീഷില്‍ എങ്ങനെ പറയും.. തല പുകഞ്ഞിട്ടും പാതാളത്തിന്റെ ഇംഗ്ലീഷ് വരുന്നില്ല. ബോസാണെങ്കില്‍ കഥയുടെ ക്ലൈമാക്സ് അറിയാന്‍ വേണ്ടി, സൂപ്പര്‍ സ്റ്റാര്‍ സിനിമക്കു റിലീസിംഗ് ദിവസം ടിക്കറ്റ് കൌണ്ടറിന്റ്റെ അടുത്തെത്താറാവുമ്പോള് ഉള്ള ടെന്ഷനോടെ ഇരിക്കുകയാണ്‌ . എന്തായാലും വരുന്നതു വരട്ടെ എന്ന് വിചാരിച്ചു ഒറ്റ തട്ട് തട്ടി . അങ്ങനെ മാവേലിയെ വാമനന്‍ "UNDERWORLD" ലേക്ക് ചവിട്ടി താഴ്ത്തി . കൊറിയന്‍ ബോസ് ഒന്നു ഞെട്ടിയോ എന്തോ ?? ലീവ് അപ്പോള്‍ തന്നെ തീരുമാനമായി. പിന്നെ ചില്ലറ കഥയെങ്ങാനുമാണോ തട്ടി വിട്ടത് .

ഓണത്തിന്റെ അന്ന് രാവിലെ പതിനൊന്നു മണിയാകുമ്പോഴേക്കും 25 പേര്‍ക്കുള്ള സദ്യ ഹോം ഡെലിവറി ചെയ്യാന്‍ ആണ് ഹോട്ടലുകാരോട് പറഞ്ഞിട്ടുള്ളത്. പന്ത്രണ്ടു മണിയാകുമ്പോഴേക്കും എല്ലാവരും ഫ്ലാറ്റിലെത്തും, സദ്യ കഴിഞ്ഞാല്‍ രണ്ടു മണിയോടെ ഓഫീസില്‍ തിരിച്ചെത്താം. സാധാരണ ഗതിയില്‍ ഹോം ഡെലിവറി പറഞ്ഞാല്‍ ഒരു ഹോട്ടലുകാരും സമയത്തിനു കൊണ്ടു തരാറില്ല. അതുകൊണ്ട് ഏകദേശം പത്ത് മണിയായപ്പോഴേക്കും ഞാന്‍ ഹോട്ടലില്ലെത്തി. നമ്മളെ പോലെ തന്നെ ചിന്തിക്കുന്ന ഒരുപാടു പേര്‍ ഇവിടൊക്കെ തന്നെയുണ്ടെന്ന് ഹോട്ടലിന്റെ മുന്‍പിലെ തിരക്ക് കണ്ടപ്പോള്‍ മനസ്സിലായി. എല്ലാ ദിവസവും കയറിയിറങ്ങുന്ന ഹോട്ടലായിട്ടും ഇന്നു അവന്മാര്‍ക്ക് ആലുവാ ശിവരാത്രി മണപ്പുറത്ത് വെച്ചു കണ്ട പരിചയം പോലുമില്ല.

ലക്ഷണം കണ്ടിട്ട് കാബൂളിവാലായിലെ ജഗതിയുടെ ചോദ്യം ആണ് ഓര്‍മ്മ വരുന്നതു. കൈനീട്ടം വൈകിട്ടായാല്‍ കുഴപ്പമുണ്ടോ?? മിക്കവാറും സദ്യ രാത്രിയിലേക്ക്‌ മാറ്റേണ്ടി വരുമെന്ന് തോന്നുന്നു. അതിനിടയില്‍ എല്ലാവരും ഫ്ലാറ്റിലേക്ക് പുറപ്പെട്ടെന്നുള്ള സന്ദേശവും എത്തി. എന്തായാലും രണ്ടു മണിക്കൂറ് ടെന്ഷനടിപ്പിച്ച ശേഷം നമ്മുടെ പാര്‍സലും പെട്ടിയിലായി. പെട്ടിയും വണ്ടിയിലാക്കി ഫ്ലാറ്റിലേക്ക് കുതിക്കുമ്പോള്‍ ദാ, അടുത്ത ഫോണ്‍. ഫ്ലാറ്റിലെ ലിഫ്റ്റ് കേടായി നമ്മുടെ കൂടെ വന്ന ആരൊക്കെയോ അതില്‍ പെട്ടിരിക്കുന്നു. ഉടനെ തന്നെ ഹാരിസ് അഥവാ കെട്ടിടത്തിന്റെ കെയര്‍ ടേക്കറെ വിളിച്ചു. ആള്‍ പുറത്തെവിടെയോ ആണ്. ഉടനെ ഫ്ലാറ്റിലെത്താന് പറഞ്ഞു. ഞാന്‍ അവിടെ എത്തുമ്പോഴേക്കും എവിടെ നിന്നോ ഓടി കിതച്ചു ഹാരിസും എത്തി. സംഭവം ശരിയാണ്, നാലാം നിലയിലേക്ക് പോയ ലിഫ്റ്റ് അവിടെ ചെന്നു നില്‍ക്കാതെ , NCPയില്‍ ചേര്ന്ന കരുണാകരനെ പോലെ പോയതിലും സ്പീഡില്‍ താഴേക്ക് പോന്നു. അതും പോരാതെ ഗ്രൌണ്ട് ഫ്ലോറിലും നില്‍ക്കാതെ രണ്ടു മൂന്നടി താഴെ പോയി ലാന്ഡ് ചെയ്തു.അതോടെ ലിഫ്റ്റിന്റെ വാതിലും തുറക്കാന്‍ പറ്റാതായി. ഹാരിസ് ഓടി പോയി ഉളിയും കൊട്ടുവടിയുമൊക്കെ ആയി എത്തി. ആദ്യം അകത്തു കുടുങ്ങിയവരെ പുറത്തെടുക്കാം അതിന് ശേഷം ലിഫ്റ്റ് ശരിയാക്കാം. വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതിന്റെ ഇടക്ക് ഹാരിസ് ഇതു പോലൊരു സംഭവം ആദ്യമായിട്ടാണെന്നൊക്കെ പറയുന്നുണ്ട് .ബാക്കി പുറത്തുള്ളവര്‍ അവരവരുടെ ഫ്ലാറ്റിന്റെ ലിഫ്റ്റ് സിസ്റ്റത്തെ കുറിച്ചൊക്കെ തട്ടി വിടുന്നുണ്ട് .ഒടുവില്‍ ലിഫ്റ്റിന്റെ വാതില്‍ തുറന്ന ഹാരിസിനെ മാത്രമല്ല ഞങ്ങളെ ഞെട്ടിച്ചു കൊണ്ടു ടാറ്റാ സുമോയുടെ പരസ്യം പോലെ നാല് പേര്ക്ക് കയറാവുന്ന ലിഫ്റ്റില്‍ നിന്നും ഒന്‍പതു പേര്‍, തീവ്രവാദി ആക്രമണം കഴിഞ്ഞ ടാജ് ഹോട്ടലില്‍ നിന്നും ഇറങ്ങി വരുന്നവരുടെ മുഖ ഭാവത്തോടെ പുറത്ത് വന്നു. ബാക്കിയെല്ലാവരും വേഗം തന്നെ ഒന്നും പറയാതെ കോണിപ്പടി വഴി മുകളിലേക്ക് കയറി പോയി. ഹാരിസാണെങ്കില്‍ ഇതു വരെ എനിക്ക് പിടി കിട്ടാത്ത ഒരു ഭാവത്തില്‍ എന്നെ നോക്കി . കൂടുതലെന്തെങ്കിലും പറയുന്നതിന് മുന്പ് ഞാന്‍ കേറി ഓണമാണെന്നും കേരളത്തിലെ വലിയ ഉത്സവമാണെന്നും പ്രശ്നങ്ങളൊക്കെ നമുക്കു നാളെ സംസാരിക്കാമെന്നും ബംഗാളിയായ ഹാരിസനോട് പറഞ്ഞു പതുക്കെ ഊരി.

ഇന്നിതാ ഓണ സദ്യ കഴിഞ്ഞു കുടുംബത്തോടൊപ്പം ഫ്ലാറ്റിലെത്തിയപ്പോള് പതിവു പോലെ ഹാരിസ് അപ്പുവിനോട് കുശലം ചോദിച്ചു . ഓണ സദ്യക്ക് പോയതാണെന്ന് അപ്പു പറഞ്ഞപ്പോള്‍ എന്നോട് തിരിഞ്ഞു ചോദിച്ചു.

दादा, वो अपना लिफ्ट ख़राब करने वाला त्योहार हेना ???

ബംഗാളിലൊക്കെ ഓണം അങ്ങനെയാണോ ആവോ അറിയപ്പെടുന്നത് ?? ഞാന്‍ തിരുത്താനൊന്നും പോയില്ല. അവനവന്റെ വിശ്വാസം അവനവനെ രക്ഷിക്കട്ടെ, അല്ല പിന്നെ ......

Tuesday, July 15, 2008

അവന്റെ രാവുകള്

എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷം.പൊതുവെ അവസാന വര്‍ഷക്കാര്‍ ഘടാഘടങ്ങളായ തീരുമാനങ്ങളൊക്കെ
എടുത്ത് ഒതുങ്ങി കൂടുന്ന കാലം.സപ്ലി,ക്രിട്ടി,മേഴ്സി തുടങ്ങി പിന്നീടങ്ങോട്ട് അവരവര്‍ക്ക് തോന്നിയ പേരിട്ടു വിളിക്കുന്ന കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ പേപ്പറുകള്‍ ക്ലിയര് ചെയ്യലായിരുന്നു പ്രധാന പണി. എന്തൊക്കെയാണെങ്കിലും പേരിടുമ്പോള് കഴിവതും പെണ് പേരുകളാകാന് എല്ലാവരും ശ്രദ്ധിച്ചിരുന്നു.ഇന്നു റീത്ത, കത്രീന തുടങ്ങി ചുഴലിക്കാറ്റുകള്ക്ക് പേരിടുന്ന പോലെ അന്നും കഴിവതും ദുരന്തങ്ങള് സ്ത്രീ നാമങ്ങളില് തന്നെയാണ് അറിയപ്പെട്ടിരുന്നത്.പേപ്പര് ക്ലിയര് ചെയ്യുന്നതിന്റെ ആദ്യപടിയായിരുന്നു ഏഴാം സെമെസ്റ്റെര് തുടക്കത്തിലെ ഉള്ള ഹോസ്റ്റല് റൂം ഷഫ്ലിംഗ്.അവരവരുടെ റെയിഞ്ചിലുള്ള ബാക്ക് പേപ്പറുള്ള സഹമുറിയനേയും കൂട്ടി "എ" ഹോസ്റ്റലില് ചേക്കേറാറാണ് പതിവ്.പേരു കേട്ടു തെറ്റിദ്ധരിക്കുകയൊന്നും വേണ്ട. അശ്വതിയെന്നോ, കാര്ത്തികയെന്നോ മറ്റോ ഹോസ്റ്റലിന്റെ നെറ്റിയില് എഴുതി വെച്ചിട്ടുണ്ടെങ്കിലും ആ പേരു പറഞ്ഞാല്,പണ്ടു തക്കാളിയുടെ അമ്മ ഹോസ്റ്റലില് വന്നു ബി-45 ലെ പ്രദീപിനെ അന്വേഷിച്ചപ്പോള്, കാമന് അങ്ങനെ ഒരാള് ആ റൂമിലില്ലെന്നു പറഞ്ഞ പോലെയായിരിക്കും മറുപടി കിട്ടുക.

മൂന്നു നിലകളിലായി സദാ സമയവും വിമലയിലേക്കും പിന്നെ നമ്മുടെ കോളേജിലേക്കും പോകുന്ന പെണ്കുട്ടികളെ നോക്കി നില്ക്കാവുന്ന രീതിയിലുള്ള കണ്സ്ട്രക്ഷന്.ഹോസ്റ്റലിന്റെ മുന്പിലായി മുള്ളുവേലി കെട്ടി അടച്ച ഒരു പൂന്തോട്ടം.അതിന്റെ ഉള്ളില് ഒരിക്കലും വെള്ളം വറ്റാത്ത ഒരു കുളം. പൂന്തോട്ടത്തിന്റെ വലതുവശത്തായി വോളിബോള് കോര്ട്ട്.ടെറസിലും ചുറ്റുവട്ടത്തുമായി നാലു പേര്ക്ക് നില്ക്കാന് പറ്റുന്ന സ്ഥലങ്ങളിലുള്ള അസംഖ്യം ക്രിക്കറ്റ് ഗ്രൗണ്ടുകള്.ഇതായിരുന്നു അന്നത്തെ "എ" ഹോസ്റ്റല്.

സമയത്തും അസമയത്തുമായി വെള്ളം നിന്നു പോകുന്ന ഹോസ്റ്റലില് മുട്ടുശാന്തിക്കുള്ള വകുപ്പായിരുന്നു പ്രസ്തുത കുളം.ഒരിക്കല് ഒരു പകലില് കുളിക്കാന് തോര്ത്തുമുടുത്ത് ബക്കറ്റുമായി കുളിമുറിയിലെത്തിയ മാമു,പൈപ്പിലൂടെ കാറ്റു വരുന്നത് കണ്ടു, ആസ് യൂഷ്വല് ചെയ്യാറുള്ള പോലെ വാര്ഡനെ തെറിയും പറഞ്ഞു ഉടുത്തിരുന്ന തോര്ത്തൂരി കുളി കഴിഞ്ഞ പോലെ തോര്ത്തി റൂമിലേക്ക് പോകാതെ ഇന്നു രണ്ടാലൊന്നറിഞ്ഞിട്ടു തന്നെ കാര്യം എന്ന് തീരുമാനിച്ചു വേലി ചാടി കടന്നു കുളക്കരയിലെത്തി.രണ്ടു മഗ് വെള്ളം തല വഴി ഒഴിച്ച് കഴിഞ്ഞപ്പോളാണ് മാമു ഞെട്ടലോടെ ആ കാഴ്ച കണ്ടത്.തന്റെ ക്ലാസ്സിലെ രണ്ടു പെണ്കുട്ടികള് ഹോസ്റ്റലിലേക്ക് നടന്നു വരുന്നു.കാര്യം ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും വെവ്വേറെ ഹോസ്റ്റല് ആണെങ്കിലും ഓഫീസ് ഒന്നേ ഉണ്ടായിരുന്നുള്ളൂ.തിരിച്ചാവാതിരുന്നതു ആരോ ദീര്ഘവീക്ഷണത്തോടെ ചെയ്തതായിരിക്കും.എന്തായാലും മാനം കപ്പല് കയറാന് പോകുന്നു എന്ന തിരിച്ചറിവില് മാമുവിന്റെ ക്രൈസിസ് മാനേജ് മെന്റ് കിഡ്നി ഉണര്ന്നു പ്രവര്ത്തിക്കാന് തുടങ്ങി.ഓടിയാല് അവരുടെ മുന്പില് തന്നെ ചെന്നു ചാടും.പിന്നെയോ???

ഹോസ്റ്റലിലേക്ക് കയറാന് തുടങ്ങുമ്പോഴാണ് അവരിലൊരാളുടെ ശ്രദ്ധ കുളക്കരയില് പതിഞ്ഞത്.
"ദേഡീ.. ആ മീന് പിടിക്കാനിരിക്കുന്ന ആളിന്റെ പ്രതിമ നോക്കിയേ,നമ്മുടെ മാമുവിന്റെ ഛായയില്ലെ!!!!"

ഞങ്ങളെന്തായാലും "എ" ഹോസ്റ്റലിന് പകരം "ഡി" യില് ചേക്കേറാം എന്ന് തീരുമാനിച്ചു.ഞാനും സജാദും ഒരു റൂമില്,നാരായണനും ചിപ്പുവും ഒരു റൂമില്. നന്ദന് കൂട്ടായിട്ട് ആരെയും കിട്ടാത്തത് കൊണ്ടു അവന് ഒറ്റക്കൊരു റൂമില്. അങ്ങനെ എല്ലാം സെറ്റപ്പ് ആക്കിയിരിക്കുമ്പോഴാണ് തൊട്ടടുത്ത മുറിയില് നന്ദനെ പോലെ വേറെ കൂട്ടൊന്നും കിട്ടാതെ ഒറ്റയാനായി "ഒടുവില് " വന്നത്.സത്യത്തില് ഞങ്ങളെടുത്ത റെസലൂഷന്സില് ബാക്ക് പേപ്പറുകള് ക്ലിയര് ചെയ്യുന്നതോടൊപ്പം പ്രാധാന്യം കൊടുത്തതായിരുന്നു "ഫ്ലാഷ്" കളി നിര്ത്തണമെന്നത്.അത് കൊണ്ടാണ് ഷാഫിയും ജോണുമൊക്കെ "എ" മെമ്പറായപ്പോള് ഞങ്ങള് "ഡി" യില്ലേക്ക് പോന്നത്.അപ്പോഴാണ് ആ കൂട്ടത്തിലെ സ്ഥിരം ക്ഷണിതാവായ ഒടുവില് ഞങ്ങളുടെ ഇടയിലേക്ക് വരുന്നത്.

ഫൈനല് ഇയര് റെസലൂഷനായി ഞങ്ങളെടുത്തവയില് മറ്റു പ്രധാന പെട്ട കാര്യങ്ങള് ,ഇപ്രാവശ്യമെങ്കിലും മെഡിക്കല് സര്ട്ടിഫിക്കറ്റിന്റെ സഹായമില്ലാതെ പരീക്ഷ എഴുതും.മിനിമം സെഷന് മാര്ക്ക് വാങ്ങും,ഇതിന് മുന്പും വാങ്ങണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടായിരുന്നില്ല പക്ഷെ കൊടുക്കണമെന്ന് സാറന്മാര്ക്കും തോന്നണ്ടേ!!!!.ഉച്ചക്ക് ഊണ് കഴിക്കാന് മെസ്സില് പോയാല് ഊണ് കഴിഞ്ഞു റൂമില് പോയി കിടന്നുറങ്ങാതെ തിരിച്ചു കോളേജിലേക്ക് വരും.തിയറി ക്ലാസ് കട്ട് ചെയ്താലും ലാബ് കട്ട് ചെയ്യരുത്,കാരണം ലാബ് കട്ട് ചെയ്താല് മൂന്നു മണിക്കൂറു പോകും. റെക്കോര്ഡ് ബുക്കില് മാഷന്മാരെ കൊണ്ടു തന്നെ ഒപ്പിടീപ്പിക്കും. അല്ലെങ്കില് പിന്നെ മൂന്നാം സെമസ്റ്റര് ഇലക്ട്രിക്കല് ലാബില് അന്തോണിയുടെ റെക്കോര്ഡ് മറിച്ചു നോക്കിയ മേഴ്സി ടീച്ചര് ഒരു പേജ് നിറയെ സ്വന്തം ഒപ്പിട്ടു പഠിച്ചിരിക്കുന്നത് കണ്ടു "നീയൊന്നും ജന്മമുണ്ടെങ്കില് ഈ ലാബ് പാസാകാന് പോകുന്നില്ല" എന്ന് യാതൊരു മേഴ്സിയുമില്ലാതെ അനുഗ്രഹിച്ച പോലെ അനുഗ്രഹങ്ങള് വാങ്ങേണ്ടി വരും.

അങ്ങനെ താമസം മാത്രം "ഡി" യിലും ബാക്കി പരിപാടികളൊക്കെ പഴയപടിയും തുടര്ന്നു കൊണ്ടേയിരുന്നു. കഴിഞ്ഞ ദിവസം കുവൈറ്റില് വെച്ച് ആ കാലഘട്ടത്തെ കുറിച്ചു ചര്ച്ച വന്നപ്പോള് "ഒടുവില്" ഞാന് രാവിലെ കുളിക്കാനായിട്ടു സോപ്പ് അന്വേഷിച്ചു അവന്റെ റൂമില് ചെല്ലുമെന്ന് പറഞ്ഞതു ഞാനങ്ങ് സഹിച്ചു.പക്ഷെ അവന്റെ "പീയേഴ്സ്" സോപ്പ് എടുത്തു കൊണ്ടുപോകുമെന്ന് പറഞ്ഞത് എനിക്ക് തീരെ പിടിച്ചിട്ടില്ല.

അതിന്റെ ഇടയിലാണ് മനസമാധാനം കെടുത്താന് പുതിയൊരു സാധനം എത്തിയത്.ഒറ്റ നമ്പര് ലോട്ടറി.തിരക്കഥയും സംവിധാനവും നന്ദന്റെ വകയായിരുന്നു.ഒരു നമ്പര് തന്നെ അടിച്ചില്ലെങ്കില് പിറ്റേ ദിവസം ഇരട്ടിയാക്കി അങ്ങനെ പതിനഞ്ചു ദിവസമോ മറ്റോ പോയാല് ലാഭവും പിന്നീട് നീണ്ടു പോയാല് നഷ്ടവും വരുന്ന ഒരു ഗ്രാഫൊക്കെ ഉണ്ടാക്കി കളി തുടങ്ങി.ഇമ്മാതിരി തല തിരിഞ്ഞ പരിപാടികള്ക്കൊക്കെ തല പുകക്കുന്ന പരിപാടികളൊക്കെ നന്ദന്റെ വകയായിരുന്നു.സൈനിക സ്കൂളില് നിന്നു പഠിച്ചു പുറത്തിറങ്ങിയ മുതലാണ്.സൈന്യത്തിലെങ്ങാനും ചേര്ത്തിരുന്നെങ്കില് അവന് ഇന്ത്യയെ തന്നെ മറിച്ചു വിറ്റേനെ..എന്തായാലും ആദ്യ കളിയോടെ ഞാനീ പരിപാടി വിട്ടു.ഒറ്റയ്ക്ക് കളി തുടങ്ങിയ സജാദ് അഞ്ചു ദിവസം അടിക്കാതായപ്പോള് ആറാം ദിവസത്തെ ടിക്കറ്റ് ഒടുവിലിന് മറിച്ചു വിറ്റതും അന്ന് തന്നെ കൃത്യമായി അതടിക്കുകയും ചെയ്തപ്പോള് ,കടിഞ്ഞൂല് കല്യാണത്തിലെ ജഗതി ലോട്ടറി മറിച്ചു വിറ്റതിനു ഒന്നാം സമ്മാനമടിച്ചപ്പോള് വീണ പോലെ കുറച്ചു നേരം റൂമില് കിടന്നുറങ്ങുകയും പ്രതിഷേധാത്മകമായി മെസ്സിലെ ചപ്പാത്തിയും ബീഫും വേണ്ടെന്നു വെക്കുകയും ചെയ്തു.ഞങ്ങളാണെങ്കില് അതും കൂടാതെ രാത്രി വിയ്യൂര് കൃഷ്ണയുടെ മുമ്പിലുള്ള തട്ട് കടയില് നിന്നും ബണ്ണും ഓംലറ്റും ഒടുവിലാന്റെ ചെലവിലടിച്ചു.

ഏഴാം സെമെസ്റ്ററ് പരീക്ഷയുടെ സ്റ്റഡിലീവ് തുടങ്ങി.ഞങ്ങളുടെ കമ്പയിന് സ്റ്റഡിയും.എന്ന് വെച്ചാല് കാലത്ത് ഏഴു മണിക്കെഴുന്നേറ്റാലുടനെ പല്ലു തേച്ചു മെസ്സിലേക്ക്.തിരിച്ചു വന്നു പത്രപാരായണം,അന്നത്തെ വാര്ത്തകളിന്മേലുള്ള ചര്ച്ച,കുളി.എല്ലാം കഴിയുമ്പോള് പത്തു മണി.പത്തു മുതല് പന്ത്രണ്ടു വരെ പഠിക്കാനിരിക്കല്.പന്ത്രണ്ടിന് വീണ്ടും മെസ്.ഉച്ചയുറക്കം,നാലു മണിക്ക് വീണ്ടും മെസ്,അവിടെ നിന്നും ക്രിക്കറ്റ് കളി.ഏഴു മണിക്ക് വീണ്ടും മെസ്. കുളി, ജപം ഒക്കെ കഴിഞ്ഞു പത്തു മണിയോടെ പഠിക്കാനിരുന്നാല് പതിനൊന്നു മണിയാകുമ്പോഴേക്കും ഉറക്കം.എല്ലാം കൂടി നോക്കിയാല് ദിവസം രണ്ടു മണിക്കൂര് പോലും പഠിക്കുന്നില്ല എന്ന തിരിച്ചറിവ് നന്ദനെ വീണ്ടും മൂല കാരണങ്ങള് തപ്പി ഇറക്കി.അവസാനം ശ്രീ ബുദ്ധന് ആലിന് ചുവട്ടില് ഇരുന്നപ്പോള് ബോധമുണ്ടായ പോലെ "ഡി" മിഡിലില് ഇരുന്നു മഹത്തായ ആ കണ്ടുപിടുത്തം പേറ്റന്റ്റൊന്നുമെടുക്കാന് മെനക്കെടാതെ സമക്ഷം തുറന്നു. ഉറക്കമാണത്രേ മൂല കാരണം ഉറക്കം നാം ഉപേക്ഷിക്കുകയാണെങ്കില് എല്ലാം ശരിയാകും....നടന്നത് തന്നെ....ഇല്ല നടക്കില്ല അതുകൊണ്ട് തന്നെ ഉറക്കം ഉഴിവാക്കാനായി അവനൊരു പുതിയ മരുന്നും കണ്ടുപിടിച്ചു.

വിജു വര്മ ഗോവയില് പോയി വന്നപ്പോള് കൊണ്ടുവന്ന ഒരു കുപ്പി റം കഴിഞ്ഞ ഒരു കൊല്ലമായി ആരാലും സേവിക്കപ്പെടാതെ ഒരു മൂലയില് കിടന്നിരുന്നു. അതില് സമാസമം കട്ടന് ചായയും ചേര്ത്ത് അടിച്ചാല് ഉറക്കം പമ്പ കടക്കുമത്രേ!!.പമ്പ കടന്നില്ലേലും പള്ളിമൂലയെങ്കിലും കടന്നാല് മതിയായിരുന്നു. അങ്ങനെ നന്ദന്റെ സ്വന്തം ഡിസ്റ്റിലറിയില് ബ്ലെന്റ്റിങ്ങും മിക്സിങ്ങും നടത്തി മരുന്ന് റെഡിയായി.പക്ഷെ സാധനം സേവിക്കാന് ആര്ക്കും ധൈര്യം പോര.കാരണം ആ സമയത്ത് പരിചയമുള്ള അടിച്ചാല് തലയും കുനിച്ചിരിക്കേണ്ടി വരുന്ന മണവാട്ടി,മൂന്നാം ദിവസം കെട്ട് വിടുന്ന യേശുക്രിസ്തു മുതലായവ പോലെ അല്ലിത് ചിലപ്പോള് കോളേജിനൊരവധി വരെ കിട്ടാന് ചാന്സുണ്ട്. അവസാനം ആ റിസ്കും നന്ദന് തന്നെ ഏറ്റെടുത്തു.ഒരേ ഒരു ലാര്ജ് ജഗതി സ്റ്റൈലില് വലിച്ചു തൊട്ടു കൂട്ടാന് ഒന്നുമില്ലാത്തത് കൊണ്ടു തല്ക്കാലം കാല്കുലേറ്ററില് അഡ്ജസ്റ്റ് ചെയ്തു ഗുരുവായൂര് ആനയോട്ടത്തിനു റെഡിയാകുന്ന രാമന്കുട്ടിയെ പോലെ നന്ദന് തല കുലുക്കി പുസ്തകം തുറന്നു.ഷെയര് ചെയ്യാന് ഒരാള് കുറവായത് കൊണ്ടാണോ എന്നറിയില്ല അന്ന് പതിവില്ലാതെ നേരത്തെ തന്നെ ഉറക്കം ഞങ്ങളെ ആക്രമിക്കുകയും ഞങ്ങളാണെങ്കില് ഇപ്പോള് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യന് ബാറ്റ്സ്മാന്മാരെ പോലെ യാതൊരു എതിര്പ്പും പ്രകടിപ്പിക്കാതെ കീഴടങ്ങുകയും ചെയ്തു.

പിറ്റേദിവസം രാവിലെ ഞങ്ങള് വന്നു നോക്കുമ്പോള് നന്ദന് കുളിയൊക്കെ കഴിഞ്ഞു പേപ്പര് വായിച്ചിരിക്കുകയായിരുന്നു.തലേ ദിവസം തീരെ ഉറങ്ങിയല്ലത്രേ, മരുന്ന് ഫലം കണ്ടു. പക്ഷെ അന്ന് രാവിലെ പഠിക്കാനിരുന്നപ്പോള് നന്ദനൊരസ്കിത. കാര്യം എല്ലാവരും പുസ്തകമൊക്കെ തുറന്നു വെച്ചു വായിക്കലും ചര്ച്ചകളുമൊക്കെ നടത്തുന്നുണ്ടെങ്കിലും, ഞാനിപ്പോള് പ്രോജക്റ്റ് പ്രോഗ്രസ് മീറ്റിങ്ങില് ഇരിക്കുന്ന പോലെ ഒന്നും ഒരു മനസിലാകായ്ക... എന്തായാലും ഞങ്ങള് കൃത്യം പന്ത്രണ്ടു മണിക്ക് മെസ്സിലേക്ക് പോകുകയും അവിടെ നിന്നും ഉച്ച ഉറക്കത്തിനു പോകുകയും ചെയ്തപ്പോള് നന്ദന് ഉറക്കം വരാത്തതിനാല് അന്നത്തെ പത്രങ്ങളുടെ പുനറ്വായനക്കായി പോയി.രാത്രി പഠിക്കാനിരുന്നപ്പോള് നന്ദന്റെ അവസ്ഥ കണക്കിലെടുത്ത് അന്നത്തെ പഠിത്തത്തിനു പകരം എങ്ങനെ നന്ദനെ പഴയ സ്ഥിതിയില് കൊണ്ടുവരാം എന്ന ചര്ച്ചയായി.മോര് കുടിപ്പിക്കല് മുതല് ഉറക്ക ഗുളിക കഴിപ്പിക്കുന്നത് വരെ എത്തിയെങ്കിലും ഞങ്ങള്ക്ക് ഉറക്കം വന്നതിനാല് ഒന്നും തീരുമാനമാകാതെ പിരിഞ്ഞു.ഞങ്ങളുറങ്ങാന് പോകുമ്പോള്‍ നന്ദന്‍ നോക്കിയ നോട്ടം ഏതാണ്ട് അതേപോലെ കോപ്പിയടിച്ചു ഹരിശ്രീ അശോകന് പഞ്ചാബി ഹൌസില് കൊച്ചിന് ഹനീഫയെ നോക്കുന്നുണ്ട്.ഒപ്പം മുതലാളീ എന്നൊരു വിളിയും.

പിറ്റേന്ന് രാവിലെ പ്രഭാത പരിപാടികളൊക്കെ കഴിഞ്ഞു പഠിക്കാനിരുന്നപ്പോഴേക്കും നന്ദന്റെ അവസ്ഥ ഏതാണ്ട് ആ സമയത്തെ കോളേജ് യൂണിയന് മീറ്റിങ്ങില് വൈസ് ചെയര്മാനായ പത്മജ ഇരിക്കുന്ന പോലെ ആയിരുന്നു.എന്തായാലും ഉറക്കം നന്ദനെ കൈവിട്ടിട്ടു ഏതാണ്ട് പത്തറുപതു മണിക്കൂറായി.ആശുപത്രിയില് പോകാമെന്ന് വെച്ചാല് ഇതൊക്കെ പറഞ്ഞു എങ്ങനെ ഡോക്ടറുടെ അടുത്ത് ചെല്ലും.അവിടെയും നന്ദന്റെ തല തന്നെ പുകയേണ്ടി വന്നു കാരണം അവനാണല്ലോ അനുഭവിക്കുന്നത്. ഇപ്രാവശ്യം അവന് പഴംചൊല്ലാണ് പ്രാവര്ത്തികമാക്കാന് തീരുമാനിച്ചത്. ഉഷ്ണം ഉഷ്ണേന ശാന്തി!!!

പിറ്റേ ദിവസം രാവിലെ ഞങ്ങള് വന്നു നോക്കുമ്പോള് നന്ദന് സുഖമായി മൂടി പുതച്ചു കിടന്നുറങ്ങുന്നു.അതിന്റെ സന്തോഷത്തില് ഞങ്ങള് മെസ്സില് നിന്നും രണ്ടു തവി ഉപ്പുമാവ് കൂടി കൂടുതലടിച്ചു നന്ദന് ഐക്യദാറ്ഡ്യം പ്രഖ്യാപിച്ചു ഉച്ച വരെ കിടന്നുറങ്ങി.

Monday, July 14, 2008

ഒരു ബൈക്ക് യാത്രയുടെ സ്മരണകള്

സ്ഥലം ആലുവാ ബൈപ്പാസ്‌ റോഡ്‌,സമയം 1993-ലെ ഒരു വൈകുന്നേരം അഞ്ചര ആറു മണി,അല്ലെങ്കിലും ഇവിടെ സമയത്തിനും സ്ഥലത്തിനുമൊക്കെ എന്തു പ്രസക്തി.ഇതൊക്കെ ആര്ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതാണല്ലോ.തൃശൂര്‍ എഞ്ചിനീയറിംഗ്‌ കോളേജില്‍ പഠിക്കുന്ന കാലം.ഹോസറ്റലില് നിന്നും എല്ലാ വെള്ളിയാഴ്ചയും ഷൊറണ്ണൂറ്-കൊച്ചി പാസന്ചറില് കയറി വീട്ടിലേക്കു വരികയും തിരിച്ചു തിങ്കളാഴ്ച രാവിലെ ആലപ്പുഴ-ബൊക്കാറൊ എക്സ്പ്രസില് കോളേജിലേക്കു പോകുകയുമായിരുന്നു പതിവ്‌.ശനിയാഴ്ച വൈകുന്നേരം ആലുവാ ടൌണില്‍ പോയി തിരികെ വരുന്ന വഴിക്ക്‌ വെറുതെ ഒരാവശ്യവുമില്ലാതെയാണ് ടാസ്‌ റോഡിലുള്ള ബിമലിന്റെ വീട്ടില് കയറിയത്‌.തലേദിവസം ഒരുമിച്ചു ത്രിശ്ശൂരില് നിന്നും വന്നതാണു, മറ്റന്നാള്‍ ഒരുമിച്ചു പോകുകയും ചെയ്യും.പിന്നെ എന്തു കാര്യം എന്നു ചോദിച്ചാല്‍ ഇങ്ങനെയൊക്കെയാണല്ലോ ബ്ളോഗാനുള്ള സംഭവങ്ങള്‍ ഒത്തു കിട്ടുന്നത്‌.

ബിമലിന്റെ വീട്ടില്‍ നിന്നിറങ്ങാന്‍ നേരത്താണു അവന്‍ വാങ്ങിയ പുതിയ ബൈക്കിന്റെ കാര്യം പറഞ്ഞതു,കൂടാതെ അതില്‍ എന്നെ ഡ്രോപ്‌ ചെയ്യാമെന്നുള്ള ഓഫറും തന്നു.എനിക്കാണെങ്കില്‍ അന്നും ഇന്നും ആരെങ്കിലും ഓടിക്കുന്ന വണ്ടിയില്‍ കയറി കറങ്ങുന്നതു, ഷക്കീല പടത്തില്‍ നായകനായി അഭിനയിക്കാന്‍ വിളിക്കുന്ന നടനെ പോലെ താല്പര്യമുള്ള കാര്യമാണല്ലോ!!!അതിപ്പോള്‍ ബൈക്കു തന്നെ വേണമെന്നില്ല ബെന്‍സ് കാറായാലും നമുക്കു പ്രശ്നമല്ല.അപ്പോള്‍ പിന്നെ ആ ഓഫര്‍ സ്വീകരിക്കാന്‍, കരുണാകരന്റെ വാക്കു കേട്ട്‌ മുകുന്ദപുരം പാര്‍ലമെന്റ് സീറ്റില്‍ മല്‍സരിക്കാന്‍ തീരുമാനിച്ച പത്മജയെ പോലെ തന്നെ രണ്ടാമതാലോചിക്കേണ്ടി വന്നില്ല.

അങ്ങനെ അവന്റെ പുത്തന്‍ സുസുകി സമുറായിയില് എന്നെയും കയറ്റി പുറപ്പെട്ടു.വണ്ടി ഓടിക്കുന്ന ആളും ആലുവായിലെ വഴികളും അത്ര പരിചയമില്ലാത്തതു കൊണ്ടാണോ എന്നറിയില്ല ഒരു വശപ്പെശകോടെ അത്ര താല്പര്യമില്ലാത്തതു പോലെയാണു വണ്ടി ഞങ്ങളുടെ കൂടെ പുറപ്പെട്ടത്‌. തൈനോത്തില്‍ റോഡില്‍ കൂടി പ്രീമിയറിന്റെ മുന്‍പില്‍ എത്തിയതോടെ വണ്ടി അവിടെ നിന്നു.എത്ര ചവുട്ടിയിട്ടും വണ്ടി അനങ്ങുന്നില്ല.........

ഒന്നാമതായി വണ്ടി നിൽക്കുന്നത്‌ ആലുവായിലെ എണ്ണം പറഞ്ഞ ബാറിന്റെ മുന്‍പിലാണ്.ആരു കണ്ടാലും അടിച്ചു ഫിറ്റായി വണ്ടി സ്റ്റാര്ട്ടാക്കാന് പറ്റാതെ ചവിട്ടു നാടകം നടത്തുകയാണെന്നേ കരുതുകയുള്ളൂ!!! അല്‍പ്പമെങ്കിലും മാനാഭിമാനമുള്ള വണ്ടിയാണെങ്കില്‍ ഇമ്മാതിരി ചവിട്ടു കൊണ്ടാല്‍ സ്റ്റാര്‍ട്ടാകുക മാത്രമല്ല നൂറു കിലോമീറ്റര്‍ സ്പീഡില്‍ ഓട്ടവും കഴിഞ്ഞേനേ!!!ഇതാണെങ്കില്‍ കുവൈറ്റില്‍ വെച്ച്‌ കണ്‍സ്ട്രക്ഷന്‍ മീറ്റിങ്ങില്‍ കൊറിയന്‍ ബോസിന്റെ തെറി കേള്‍കുമ്പോള്‍ ഞാനിരിക്കുന്ന പോലെ ഇതൊന്നും എന്നോടല്ല എന്ന മട്ടില്‍ യാതൊരു ഭാവ വ്യത്യാസങ്ങളുമില്ലാതെ ഇരിക്കുന്നു.ഇനി വയലാറെഴുതിയ പോലെ മതി തീരും വരെ ഇവിടെ കുടിക്കാന്‍ സാധിക്കാതെ മരിച്ച ഏതെങ്കിലും ആത്മാവ്‌ പരകായ പ്രവേശം നടത്താന്‍ മനുഷ്യ ശരീരങ്ങളൊന്നും കിട്ടാതെ ഈ ബൈക്കിലെങ്ങാനും കയറി കൂടിയതാണോ? ചിലപ്പോള്‍ ശരിയായിരിക്കും എന്നിട്ട്‌ ഓം ശാന്തി ഓമിലെ ഷാരൂഖിനെ പോലെ പഴയ താവളം കണ്ടപ്പോള്‍ എല്ലാം ഓര്‍മ്മ വന്നു നിന്നതായിരിക്കും.

എന്തായാലും ആളുകളെ കൊണ്ടു അധികം പറയിക്കാതെ അല്‍പം മാറ്റിനിര്‍ത്തി സ്റ്റാര്‍ട്ട്‌ ചെയ്യാമെന്നു തീരുമാനിച്ചു.വണ്ടി തള്ളി ബൈപാസ്‌ റോഡിനു സമാന്തരമായുള്ള റോഡില്‍ വടക്കോട്ട്‌ ദര്‍ശനമാക്കി വെച്ച്‌ വീണ്ടും തൊഴി തുടങ്ങി.ബിമല്‍ തൊഴിച്ചു ക്ഷീണിച്ചപ്പോള്‍ ആ പണി ഞാന്‍ ഏറ്റെടുത്തു.അത്യാവശ്യം ഇരുട്ടും വീണുതുടങ്ങിയിരുന്നു.ഞാനാണെങ്കില്‍ വണ്ടിയില്‍ കയറി ഇരുന്നാണീ ചവിട്ട്‌ നാടകം നടത്തുന്നത്‌.പെട്ടന്നാണു തൊട്ടടുത്ത് വന്ന്‌ ഒരു വണ്ടി സഡന്‍ ബ്രേക്കിട്ട്‌ നില്‍ക്കുന്നതിണ്റ്റെയും അതില്‍ നിന്നും ചാടിയിറങ്ങിയ ബൂട്സുകള്‍ പട പട ശബ്ദത്തോടെ അടുത്തു വരുന്നതിണ്റ്റേയും ചിരപരിചിത ശബ്ദങ്ങള്‍ ചെവിയില്‍ വന്നു പതിച്ചത്‌.തലയുയര്‍ത്തി നോക്കി തെറ്റിയില്ല അവരുതന്നെ "പോലീസ്‌".

ചാടിയിറങ്ങിയ ഏമാന്‍മാര്‍ ഞങ്ങള്‍ വണ്ടിയെങ്ങാനും ഇട്ടേച്ച്‌ ഓടിയാലോ എന്നൊ മറ്റോ വിചാരിച്ചാണോ നാലു വശത്ത്‌ നിന്നും വളഞ്ഞു നിന്നു ചോദ്യങ്ങള്‍ തുടങ്ങി.ഞങ്ങളാണെങ്കില്‍ ഓടാന്‍ പോയിട്ട്‌ നേരെ നില്‍ക്കാന്‍ പോലും പാങ്ങിലാതെ,തോക്കുമായി നില്‍ക്കുന്ന ഹിമവല്‍ ഭദ്രനെ പിടിക്കാന്‍ പോയ പോലീസുകാരെ പോലെ,അങ്ങോട്ടും ഇങ്ങോട്ടും നോക്കുകയാണു.
ആരെടാ?,എന്തെടാ?,എവിടേക്കാടാ?,ആരുടെ വണ്ടിയാടാ? തുടങ്ങിയ ഉത്തരം വേണ്ടാത്ത കുറെ ചോദ്യങ്ങള്‍ ചടെ പടെ എന്നു ചോദിക്കുന്നതിണ്റ്റെ ഇടയില്‍ സാറെ ഇവന്‍മാരാ കഴിഞ്ഞാഴ്ച പമ്പ്‌ കവലയില്‍ നിന്നും കാണാതായ ബൈക്ക്‌ പൊക്കിയത്‌ എന്ന്‌ ഒരു പോലീസുകാരന്‍ പറഞ്ഞത്‌, സന്തോഷ്‌ മാധവണ്റ്റെ ഫ്ളാറ്റ്‌ റെയ്ഡ്‌ ചെയ്ത്‌ കിട്ടിയ ആല്‍ബത്തില്‍ സ്വന്തം പടം കണ്ട കുഞ്ചാക്കോ ബോബണ്റ്റെ അഥവാ ഇടിവെട്ടിയവനെ പാമ്പ്‌ കടിച്ച പോലെ നിന്നു കേട്ടു.ഉത്തരം പറയാന്‍ അവസരം തന്ന ചുരുക്കം ചില ചോദ്യങ്ങളില്‍ കൂടി വണ്ടി ബിമലിണ്റ്റേതാണെന്നും പുതിയതായി വാങ്ങിയതാണെന്നും അനന്തം അഞ്ജാതമായ കാരണത്താല്‍ ഇവിടെ വന്നപ്പോള്‍ നിന്നു പോയതാണെന്നും ബോധിപ്പിക്കാന്‍ പറ്റി.

"എന്താടാ പണി?" എന്ന ചോദ്യത്തിനു പഠിക്കുകയാണെന്ന്‌ പറഞ്ഞാല്‍ മതിയെങ്കിലും മനപ്പൂര്‍വം എഞ്ചിനീയറിങ്ങിനാണു പഠിക്കുന്നതെന്നു പറഞ്ഞു.എന്താന്നു വെച്ചാല്‍ ഒന്നാമതായി അന്ന്‌ ഇന്നത്തെ പോലെ ഓരോ ബസ് സ്റ്റോപ്പില് രണ്ട്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌ വെച്ചുണ്ടായിരുന്നില്ല,കൂടാതെ ഇന്നത്തെ പോലെ പട്ടിക്കു കല്ലെറിഞ്ഞു കൊണ്ടില്ലെങ്കില് കൊള്ളുന്നത് എഞ്ചിനീയറിംഗ്‌ വിദ്യാര്ത്ഥിക്കുമല്ലായിരുന്നു. അതിനാല്‍ പൊതുജനം എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിക്ക്‌ ഒരു ബഹുമാനമൊക്കെ കൊടുത്തിരുന്നു.കൂടാതെ '"നാളെ ചിലപ്പോള്‍ നിന്നെയൊക്കെ സല്യൂട്ട്‌ ചെയ്യേണ്ടി വരുമല്ലോ എന്നോര്‍ത്തു മാത്രം നിന്നെയൊക്കെ ഒന്നും ചെയ്യുന്നില്ല, അല്ലെങ്കില്‍ ഇടിച്ച്‌ നിണ്റ്റെയൊക്കെ പരിപ്പിളക്കിയേനേ!!!"എന്ന ഡയലോഗ്‌ ഇടക്കിടക്ക്‌ രാമവര്‍മ്മപുരം,വിയ്യൂറ്‍ പോലീസുകാരുടെ വായില്‍നിന്നും കേള്‍ക്കാറുള്ളതു കൊണ്ട്‌ ഒന്നു പരീക്ഷിച്ചു നോക്കിയതാണു.അതേറ്റെന്നു തോന്നുന്നു!!!പോലീസ്‌ ഭാഷ അല്‍പം കൂടി മയമായി.

കാണാതെ പോയ ബൈക്കുകളൊക്കെ ഞങ്ങളുടെ തലയില്‍ നിന്നും മാറ്റി.അപ്പ ദാ വരുന്നു അടുത്ത പ്രശ്നം വണ്‍ വേ തെറ്റിച്ചത്രേ!!!ഒന്നാമതായി ഈ റോഡില്‍ എപ്പോഴാ നിയന്ത്രണം വരികയെന്നു ആര്‍ക്കും പറയാന്‍ പറ്റില്ല.ഇന്നു തെക്കോട്ട്‌ പോകാമെങ്കില്‍ നാളെ വടക്കോട്ടായിരിക്കും അതറിയണമെങ്കില്‍ തെക്കേ അറ്റത്തുള്ള പോലീസുകാരനോടു ചോദിക്കണം.അതു ചോദിക്കാന്‍ വടക്കുനിന്നും തെക്കേ അറ്റത്തേക്കു പോകുമ്പോള്‍ റോങ്ങ്‌ ഡയറക്ഷനായാല്‍ ഒന്നുകില്‍ പെറ്റി അല്ലെങ്കില്‍ രൂപാ അന്‍പത്‌ പോക്ക്‌.

"അതു പിന്നെ സാറെ !!വണ്ടി നിന്നു പോയതിനാല്‍ സ്റ്റാര്‍ട്ടാക്കാന്‍ വേണ്ടിയാണു ഈ റോഡിലേക്കെടുത്തത്‌ അല്ലാതെ ഓടിക്കാന്‍ വേണ്ടിയല്ല, അതുമല്ല ഈ സമയത്ത്‌ നാഷണല്‍ ഹൈവെയുടെ വക്കില്‍ നിന്നു വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യുകയാണെങ്കില്‍ സാറിനു തന്നെ ഞങ്ങളെ പെറുക്കി ആശുപത്രിയെലെത്തിക്കേണ്ടി വരും".
അപ്പ ദാ വരുന്നു അടുത്ത ചോദ്യം? ലൈസന്‍സ്‌!!!! ഇതെന്തു മാരണം!!! കിലുക്കത്തിലെ ജഗതിയുടെ നിശ്ചല്‍ ദ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഓഫ്‌ ഇന്ത്യക്കു വരുന്ന പോലെ ഒന്നു കഴിയുമ്പോള്‍ അടുത്തത്‌.

ബിമലിണ്റ്റെ ലൈസന്‍സെടുത്തു കൊടുത്തു പോരാ അവര്‍ക്ക്‌ എണ്റ്റെ ലൈസന്‍സ്‌ തന്നെ കാണണം.
"സാറേ!! ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ആക്കാന്‍ ശ്രമിക്കുകയാണു അതിനെന്തിനാണെണ്റ്റെ ലൈസന്‍സ്‌?"
ഇവര്‍ ഞങ്ങളെ വിടാന്‍ യാതൊരു ഉദ്യേശവുമില്ലെന്നു തോന്നുന്നു.നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടിയിലായാലും ഡ്രൈവിംഗ്‌ സീറ്റിലിരിക്കാന്‍ ലൈസന്‍സ്‌ വേണമെന്ന്‌ ഞാന്‍ അപ്പോളാണറിഞ്ഞത്‌.ഏതു നേരത്താണാവോ ലൈസന്‍സ്‌ വീട്ടിലാണെന്നു പറയാന്‍ തോന്നിയതു .........എന്തായാലും പിറ്റെ ദിവസം ലൈസന്‍സുമായി ചെന്നു സ്റ്റേഷനില്‍ കാണാന്‍ പറഞ്ഞിട്ട്‌ പോലീസുകാര്‍ പോയി അതും ട്രാഫിക്‌ സ്റ്റേഷനിലല്ല ക്രൈം സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍.വെറുതെ ഒരു ഉറപ്പിനു വേണ്ടി സി.ഐ അദ്ദേഹം വണ്ടിയുടെ ആര്‍ സി ബുക്കും കൊണ്ടു പോയി.ഞാന് പിന്നെ എതിര്ക്കാനൊന്നും പോയില്ല!!!!.

പിറ്റേദിവസമല്ല ഇതു എഴുതുന്ന സമയം വരെ തന്നാലും കാര്യമില്ല കാരണം ഇപ്പഴും ആ പറഞ്ഞ സാധനം എണ്റ്റെ കൈയില്‍ ഇല്ല. ഇത്രയൊക്കെ സംഭവിച്ചിട്ടും ഇതിലൊന്നും യാതൊരു പങ്കുമില്ലാത്ത പോലെ അനക്കമില്ലാതെ ഇരിക്കുകയാണു ബൈക്ക്‌.എന്തായാലും ചവിട്ടുനാടകം തുടരാന്‍ പറ്റിയ മാനസികാവസ്ഥയും ശാരീരികാവസ്ഥയുമല്ലാത്തതിനാല്‍ തല്‍ക്കാലം ബൈക്ക്‌ എവിടെയെങ്കിലും വെച്ച്‌ ബാക്കി കാര്യം തീരുമാനിക്കാമെന്നു വെച്ചു.ബസ്സ്‌ സ്റ്റാണ്റ്റിണ്റ്റെ അടുത്തുള്ള ബിമലിണ്റ്റെ ഒരു പരിചയക്കാരണ്റ്റെ വീട്ടില്‍ വെക്കാന്‍ വേണ്ടി ബൈക്കും തള്ളി കൊണ്ടു പോകുമ്പോളാണു,പടമൊന്നുമില്ലാതെ കുത്തിയിരുന്ന തുളസീദാസ് ദിലീപിനെ കണ്ട പോലെ,പത്രോസ്‌ ചേട്ടനെ കണ്ടത്‌.

പത്രോസ്‌ ചേട്ടന്‍ ആലുവായില്‍ ടുവീലര്‍ വര്‍ക്ക്ഷോപ്പ്‌ നടത്തുകയാണു കൂടാതെ ചെറുകിട രാഷ്ട്രീയവും.കാര്യങ്ങള്‍ പത്രോസ്‌ ചേട്ടനോടു പറഞ്ഞപ്പോള്‍ അദ്ദേഹം സഹായിക്കാമെന്നേറ്റു.ചങ്ങാതിക്കു സി.ഐ യെ പരിചയമുണ്ടു പോലും.പിറ്റേന്ന്‌ സ്റ്റേഷനിലേക്കു പോകുമ്പോള്‍ പുള്ളിയും കൂടെ വരാമെന്നു സമ്മതിച്ചു.ഏതായാലും ഒരു പ്രശ്നം സോള്‍വാകുന്ന ലക്ഷണമുണ്ട്‌,ഇനി അടുത്ത പ്രശ്നം സ്റ്റാര്‍ട്ടാകാത്ത ബൈക്കാണു.എന്തായാലും അതും പത്രോസു ചേട്ടന്‍ തന്നെ നോക്കി.വെറും അഞ്ചു മിനിട്ടു കൊണ്ട്‌ ചേട്ടന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി തന്നില്ലെങ്കിലും എല്ലാ വണ്ടികള്‍ക്കും ബാധകമായ ഒരു യൂണിവേഴ്സല്‍ സത്യം ഞങ്ങള്‍ക്കു പറഞ്ഞു തന്നു.അതായത്‌ പെട്രോള്‍ തീര്‍ന്നു പോയാല്‍ എല്ലാ വണ്ടികളും ഇങ്ങനെയാണത്രേ!!!!!!

അന്നേരം ബിമലെന്നെ കലിപ്പിച്ചൊരു നോട്ടം നോക്കി,ഞാന്‍ ഒന്നും പറഞ്ഞില്ല കാരണം അവന്‍ സിവില്‍ എഞ്ചിനീയറാണല്ലോ അതിനാല്‍ അവനു കലിപ്പിക്കാം ഞാന്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി പോയല്ലോ!!!!. എന്നാലും എണ്റ്റെ ബൈക്കേ നിനക്കതൊന്നു വായ തുറന്നു പറയാമായിരുന്നില്ലേ!!

അവിടെ നിന്നും നേരെ സ്വാമിയുടെ പമ്പില്‍ പോയി അര ലിറ്റര്‍ പെട്രോളടിച്ചു പ്രശ്നം അതു തന്നെയായിരുന്നെന്നുറപ്പു വരുത്തി.ഞാന്‍ അടുത്ത ബസ്സ്‌ പിടിച്ച്‌ വീട്ടിലേക്കും ബിമല്‍ വണ്ടി ഓടിച്ചാണോ അതോ തള്ളിയാണോ എന്നറിയില്ല അവണ്റ്റെ വീട്ടിലേക്കും പോയി.

പിറ്റേ ദിവസം ഞായറാഴ്ചയായിരുന്നതിനാലും പോലീസ്‌ സ്റ്റേഷന്‍ അവധിയാണോ എന്നുറപ്പില്ലാത്തതിനാലും ഞങ്ങള്‍ അന്നു പോയില്ല.ഇനി അവധി ദിവസം പോലീസ്‌ സ്റ്റേഷനില്‍ ചെന്നെന്നും പറഞ്ഞ്‌ അടുത്ത കേസും കൂടി വയ്യ. അടുത്ത ദിവസം തിങ്കളാഴ്ച നല്ല ദിവസമായിട്ട്‌ കോളേജില്‍ പോക്കൊക്കെ മാറ്റി വെച്ചു അതിരാവിലെ ഒരു പത്തു മണിയോടെ പത്രോസു ചേട്ടണ്റ്റെ വര്‍ക്ക്‌ ഷോപ്പിലെത്തി.ഇന്നലെ വരെ രാവിലെ വര്‍ക്ക്‌ ഷോപ്പിലേക്കു വന്നാല്‍ മതി ഒക്കെ ശരിയാക്കി തരാമെന്നു പറഞ്ഞിരുന്ന പത്രോസ്‌ ചേട്ടന്‍,തലേ ദിവസം വരെ ആ സന്തോഷ്‌ മാധവനല്ല ഈ സ്വാമി എന്നൊക്കെ ചാനലില്‍ പറഞ്ഞു നടന്നിട്ട്‌ ഒടുവില്‍ പോലീസ്‌ റെയിഡിനു വന്നപ്പോള്‍ മുങ്ങിയ സന്ദീപ്‌ ചൈതന്യയുടെ റോളില്‍ സ്കൂട്ടായി.ഞങ്ങളാണെങ്കില് പണ്ടു കോളേജില് കലോത്സവത്തിന് കര്ട്ടന് വലിക്കാനിരുന്ന ഗോക്രി ആധുനിക നാടകത്തിലെ ആദ്യ ഡയലോഗായ "ആരെടാ കര്ട്ടന് പൊക്കിയത് " എന്ന് കേട്ടപ്പോള് ചരടുമായി ഇരുന്ന പോലെ എന്ത് ചെയ്യണമെന്നറിയാതെ മുഖത്തോടു മുഖം നോക്കി നിന്നു.അപ്പോഴാണു സന്ദീപ്‌ ചൈതന്യ പോയാല്‍ ഹിമവല്‍ ഭദ്രന്‍ എന്നു പറഞ്ഞ പോലെ പത്രോസു ചേട്ടണ്റ്റെ ശിങ്കിടിയും ,കേരള രാഷ്ട്രീയത്തിലെ മുരളിയെ പോലെ,വര്‍ക്ക്‌ ഷോപ്പില്‍ പ്രത്യേകിച്ചു റോളൊന്നുമില്ലെങ്കിലും എല്ലാം എണ്റ്റെ തലയില്‍ കൂടിയാണു ഓടുന്നതെന്ന ഭാവത്തോടെ, ബാലക്രിഷ്ണനെന്ന ബാലന്‍ ഞങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌.പോലീസ്‌ സ്റ്റേഷനില്‍ കൂട്ടു വരാമെന്നു പത്രോസു ചേട്ടന്‍ പറഞ്ഞിരുന്ന കാര്യം പറഞ്ഞപ്പോള്‍,
"എന്നോടൊന്നും പറഞ്ഞിട്ടില്ല!! എന്നാലും നമുക്കു ശരിയാക്കാം " എന്നു പറഞ്ഞു ബാലന്‍ ഞങ്ങളുടെ കൂടെ വന്നു.

വര്‍ക്ക്‌ ഷോപ്പില്‍ നിന്നും പോലീസ്‌ സ്റ്റേഷനിലേക്കുള്ള അഞ്ചു മിനിട്ട്‌ ഓട്ടോ യാത്രയില്‍, പണ്ട്‌ നാലാം സെമെസ്റ്റര്‍ കണക്കു പരീക്ഷക്ക്‌ ഹോസ്റ്റലില്‍ നിന്നു കോളേജിലേക്കു നടക്കുമ്പോള്‍ ഒരു മൊഡ്യൂളായ '"കോംബ്ളെക്സ്‌ അനാലിസിസ്‌" ബ്രീഫായി പഠിപ്പിച്ചു കൊടുക്കാന്‍ നാമിയയോടു പറഞ്ഞ അബ്രഹാമിനെ പോലെ, സംഭവങ്ങള്‍ മുഴുവന്‍ ബ്രീഫായിട്ടു വിവരിക്കാന് ബാലനും ആവശ്യപ്പെട്ടു.പറഞ്ഞത് അബ്രഹാമിനെ പോലെ ബാലനും മനസ്സിലായോ എന്തോ??

എന്നെ സ്റ്റേഷനു പുറത്തു നിര്‍ത്തി ബാലനും ബിമലും അകത്തേക്കു പോയി. ഞാന്‍ സ്റ്റേഷണ്റ്റെ മുറ്റത്തു നില്‍ക്കുന്ന മാവിണ്റ്റെ കോടതിയിലേക്കു പോകുന്ന വഴിയിലേക്കു പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കൊമ്പിണ്റ്റെ തണലില്‍ ഇവന്‍മാരിപ്പോള്‍ അകത്തു പോയി എന്തു പണ്ടാറമാണോ ഒപ്പിക്കാന്‍ പോകുന്നത്‌ എന്നൊന്നും തലപുകക്കാതെ ,ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫൈനലില്‍ വിധി കേള്‍ക്കാന്‍ നില്‍കുന്ന നജീമിണ്റ്റെ പോലെ, യാതൊരു ടെന്‍ഷനുമില്ലാതെ മുന്‍സിപ്പല്‍ ഗ്രൌണ്ടിലേക്കും നോക്കി നിന്നു.എന്തായാലും ആ നില്‍പ്പ്‌ അധികം നേരം തുടരാന്‍ പറ്റിയില്ല.ബാലന്‍ കെ നായരുടെ വീട്ടില്‍ നിന്നും ഓടിവരുന്ന സീമയുടെ മുഖഭാവത്തോടെ ബിമല്‍ ഓടി വന്നു. '"എടാ വേഗം വാ ആകെ പ്രശ്നമായി"എന്താണു പ്രശ്നമെന്നൊന്നും പറയാതെ ബിമല്‍ എണ്റ്റെ കൈയ്യില്‍ പിടിച്ചു വലിച്ചു സ്റ്റേഷനിലേക്കു പാഞ്ഞു.

ഹിമവല്‍ ഭദ്രാനന്ദന്‍ വെടിപൊട്ടിച്ച അതേ സ്റ്റേഷന്‍.സ്റ്റേഷണ്റ്റെ അകത്തേക്കു കയറുമ്പോള്‍ ആ സമയത്ത്‌ പ്രതീക്ഷിക്കാവുന്ന ഏറ്റവും ഭീകരമായ കാഴ്ച തന്നെ കണ്ടു.ബാലനെ രണ്ടു പോലീസുകാര്‍ കഴുത്തില്‍ പിടിച്ചു ലോക്കപ്പിലേക്കു തള്ളുന്നു.സി ഐ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു.സംസാരത്തില്‍ നിന്നും എന്തോ അത്യാഹിതം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിനു ഉടന്‍ പുറത്തു പോകണമെന്നു ഏകദേശ രൂപം കിട്ടി.ഫോണ്‍ താഴെ വെച്ച ഉടന്‍ സി ഐ എണ്റ്റെ ഷര്‍ട്ടില്‍ കുത്തി പിടിച്ചു
"ഇവനല്ലേടാ അവന്‍ , എനിക്കെന്താടാ കണ്ണു കാണില്ലാ എന്നു വിചാരിച്ചോ"എന്നു ചോദിച്ചു കൈ വീശി..
ഇല്ല അടിച്ചില്ല..സത്യമായിട്ടും...എന്താ വിശ്വാസം വരുന്നില്ലേ!!!!
അല്ല, നിങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.എനിക്കടി കിട്ടിയില്ല എന്നു ഞാന്‍ തന്നെ എന്നോടു പറഞ്ഞിട്ട്‌ ഞാന്‍ തന്നെ വിശ്വസിച്ചില്ല പിന്നെയല്ലെ നിങ്ങള്‍!!!!.

ഫോണിലൂടെ കേട്ട കാര്യം എന്തോ സീരിയസായതു കൊണ്ടാണെന്നു തോന്നുന്നു സി ഐ ഒരു പോലീസുകാരനെ വിളിച്ചു ഇവന്‍മാരെ കോടതിയിലേക്ക്‌ വിട്ടേരെ എന്നു പറഞ്ഞു പുറത്തേക്കു പോയി.പോലീസുകാരനു കാര്യം എന്താണെന്നു മനസ്സിലായില്ലെന്നു തോന്നുന്നു, പുള്ളി കടലാസൊക്കെ എടുത്തു ഞങ്ങളോട്‌ എന്താണു കാര്യമെന്നു ചോദിച്ചു.ഉള്ള കാര്യം ഉള്ള പോലെ പറഞ്ഞേക്കാമെന്നു വിചാരിച്ചു , ബൈക്കില്‍ ട്രിപ്പിള്‍ കയറിയതാണെന്നു പറഞ്ഞു.പോലീസുകാരന്‍ മയത്തില്‍ ചാര്‍ജ്‌ ഷീറ്റെഴുതുന്നതെന്നു പറഞ്ഞു.പക്ഷെ ആ മയത്തിനു ഇരുപത്തഞ്ച് രൂപ വിലയുണ്ടെന്ന് അവസാനമാണ് മനസിലായത് .അതിണ്റ്റെ കൂട്ടത്തില്‍ സ്റ്റേഷനില്‍ നിന്നും ആര്‍ സി ബുക്‌കും സംഘടിപ്പിച്ചു.പിന്നെ നേരെ കോടതിയിലേക്ക്‌ നടന്നു.അവിടെ ചെല്ലുമ്പോള്‍ ജഡ്ജി അന്നത്തെ കച്ചവടമൊക്കെ കഴിഞ്ഞു കട പൂട്ടി ഇറങ്ങുകയായിരുന്നു.എന്നാല്‍ പിന്നെ നാളെ വരാമെന്നു പോലീസുകാരനോടു പറഞ്ഞപ്പോള്‍ അവരു തന്നെ ഫുഡ്‌ ആണ്റ്റ്‌ അക്കോമഡേഷന്‍ ശരിപ്പെടുത്തി തരാമെന്നു പറഞ്ഞു.റിമാണ്റ്റ്‌!!!!!.ഒടുവില്‍ ഒരു ഇരുപത്തഞ്ചു രൂപയില്‍ ഏതാണ്ട്‌ ഒരു മാസത്തിനു ശേഷമുള്ള ഒരു ഡെയിറ്റിലേക്ക്‌ ബെഞ്ച്‌ ക്ളാര്‍ക്ക്‌ കേസ്‌ മാറ്റി വെച്ചു തന്നു.അങ്ങനെ തല്‍ക്കാലത്തേക്ക്‌ ഞങ്ങളുടെ പ്രശ്നങ്ങള്‍ സോള്‍വായി.ഇനി അകത്തു കിടക്കുന്ന അടുത്ത പ്രശ്നത്തെ പുറത്തെത്തിക്കണം.എന്തായാലും അതില്‍ നേരിട്ടു ഇടപെടാന്‍ പറ്റില്ല.നേരത്തേ സമയമില്ലാത്തതു കൊണ്ടാണെന്നു തോന്നുന്നു സി ഐ ഒന്നും ചെയ്യാതെ വിട്ടത്‌.ഇനി ബാലനെ ഇറക്കാന്‍ ചെല്ലുന്ന നേരത്ത്‌ അങ്ങേരു ഫ്രീ ആണെങ്കില്‍ പലിശ അടക്കം ചിലപ്പോള്‍ കിട്ടും.എന്തായലും അതു വേണ്ട!!!.പത്രോസ്‌ ചേട്ടണ്റ്റെ അടുത്തു തന്നെ ചെന്നു പറയാം.ഏതായാലും അങ്ങേരും ഞങ്ങള്‍ക്കിട്ട്‌ ചെറുതായി പാര പണിഞ്ഞതാണല്ലോ.അടുത്ത ഓട്ടോ പിടിച്ച്‌ നേരേ പത്രോസു ചേട്ടണ്റ്റെ വര്‍ക്ക്‌ ഷോപ്പിലെത്തി അതാ അവിടെയിരിക്കുന്നു സാക്ഷാല് ബാലന്‍.

എത്ര ചോദിച്ചിട്ടും ബാലന് എങ്ങനെ പുറത്തിറങ്ങി എന്ന് മാത്രം പറഞ്ഞില്ല.ഞങ്ങളും കൂടുതല് അന്വേഷിക്കാന് ആ വഴിക്ക് പിന്നീട് പോയില്ല.എന്തായാലും അതിനു ശേഷം പോലീസ്‌ സ്റ്റേഷനല്ല റെയില്‍ വേ സ്റ്റേഷനിലേക്കു പോകാന്‍ പോലും ബാലന്‍ രണ്ടാമതൊന്നാലോചിക്കും.പിന്നെ പരോപകാര പ്രവര്‍ത്തനം അതോടെ നിര്‍ത്തി എന്നാണു കേട്ടു കേള്‍വി...