Wednesday, December 17, 2008

താവു കഥകള്‍

ചിരിക്കുക എന്ന് പറഞ്ഞാല്‍ തന്നെ ഇന്നത്തെ കാലത്ത് ഒരു വലിയ കാര്യമല്ലേ...അപ്പോള്‍ പിന്നെ ചിരിപ്പിക്കുക എന്ന് കൂടി ആയാലോ? ഭൂലോകത്തില്‍ ചില ആളുകളുടെ അവതാരോദ്ദേശ്യം തന്നെ മറ്റുള്ളവരെ ചിരിപ്പിക്കുക എന്നതല്ലേ...ഉദാ: ജോര്‍ജ് ബുഷ് ലോകത്തെ ചിരിപ്പിക്കുന്നു. ലല്ലു പ്രസാദ് ഇന്ത്യയെ ചിരിപ്പിക്കുന്നു. മലയാളിക്കു ചിരിക്കാന്‍ ഒരു കരുണാകരനും , അതു പോലെ തൃശ്ശൂര്‍ എന്ജിനീയറിംഗ് കോളേജിനെ ചിരിപ്പിക്കാന്‍ ഒരവതാരം അതായിരുന്നു താവു .....

ഒരു സമര ദിവസം.... പ്രത്യേകിച്ചൊന്നും പ്ലാന്‍ ചെയ്യാതിരുന്നതിനാല്‍ സമയം കളയാന്‍ പാടു പെടുന്നു. പെട്ടെന്നാണ്‌ വിലങ്ങന്‍കുന്നിലേക്കൊരു യാത്ര പോയാലോ എന്നോരാശയം ഉദിച്ചത്. ആറു പേരും രണ്ടു ബൈക്കും റെഡി ആയി. മൂന്ന് പേര്‍ വീതം രണ്ടു ബൈക്കില്‍ . ഒന്നു അന്തോണിയുടെ കവസാകി മറ്റേതു താവുവിന്റെ ബുള്ളറ്റ്. രണ്ടു വണ്ടിയും സാധാരണ ഗതിയില്‍ മൂന്നാളില്‍ കുറച്ചു യാത്ര ചെയ്യാറില്ല. പക്ഷെ ഇതു തൃശ്ശൂര്‍ ടൌണില്‍ കൂടിയൊക്കെ ഉള്ള യാത്രയാണ്. പതിവു പോലെ ട്രാഫിക് പോലീസുകാരുടെ ശല്യമില്ലാത്ത ഊടുവഴികളെ പറ്റിയുള്ള ചര്‍ച്ച, ഓണ കാലത്തെ ബോണസ് ചര്‍ച്ച പോലെ എങ്ങുമെത്താതെ പിരിഞ്ഞു. ഒടുവില്‍ പഴയ ജയന്‍-നസീര്‍ സിനിമകളിലെ പോലെ രണ്ടു പേര്‍ക്കും അവരവരുടെ വഴിയെന്നും എങ്ങാനും ലക്ഷൃത്തിലെത്തിയാല് തിരിച്ചറിയാന്‍ അടയാളവും തീരുമാനമായി. അതായത് അവരവരുടെ വഴിയില്‍ വിലങ്ങന്കുന്നിലെത്തുക, ആദ്യം എത്തുന്നവര്‍ മറ്റുള്ളവര്‍ക്കായി വെയിറ്റ് ചെയ്യാതെ തങ്ങള്‍ എത്തിയതിന്റെ അടയാളവും ശേഷിപ്പിച്ചു മുകളിലേക്ക് കയറി പോകാം.

അന്തോണി : താവൂ, ഞങ്ങളാണ് ആദ്യം വരുന്നതെന്കില്‍ വിലങ്ങന്‍ കുന്നിലേക്ക് കയറുന്ന ആദ്യത്തെ സ്റെപ്പില്‍ ഇഷ്ടിക കൊണ്ടു ഒരു വര വരക്കാം. അപ്പോള്‍ നിങ്ങള്ക്ക് മനസ്സിലാകുമല്ലോ ഞങ്ങള്‍ എത്തിയിട്ടുന്ടെന്ന് ന്താ....

താവു : അത് കൊള്ളാം ...

അന്തോണി : നിങ്ങളാണ് ആദ്യം വരുന്നതെങ്കിലോ????

താവു
: അത് കുഴപ്പമില്ല..... ഞങ്ങളാണ് ആദ്യം വരുന്നതങ്കില്‍ വര ഞാനങ്ങ് മായിച്ചു കളഞ്ഞേക്കാം.... എന്താ പോരേ!!!!!
************************************************************************************

പതിവു പോലെ ഞായറാഴ്ചയും വൈകുന്നേരത്തോടെ താവു തന്റ്റെ എന്ഫീല്ഡ് ബുള്ളറ്റില്‍ കൊടകരയില്‍ നിന്നും ഹോസ്റ്റലിലേക്കു വെച്ചു പിടിപ്പിച്ചു. ഹോസ്റ്റലില് എത്തിയിട്ട് വേണം നാളെ കൊടുക്കാനുള്ള അസൈന്മെന്റ്റ് ആരുടെയെങ്കിലും അടിച്ചു മാറ്റി എഴുതി വെക്കാന്‍. അത് എട്ടു മണിക്ക് മുന്പ് തീര്‍ന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച പടം മാറിയ ഗിരിജയിലെ സെക്കന്റ് ഷോ, തീറ്ന്നില്ലെന്കില് പതിവു പോലെ തുറുപ്പു ഗുലാന്‍. ഗിരിജയെ പറ്റി ആലോചിച്ച താവുവിന്റെ കൈകളില്‍ ആക്സിലറേറ്റ്ര് , സി ബി യുടെ കൈയ്യില്‍ കിട്ടിയ സിസ്റ്റര്‍ സെഫിയെ പോലെ, ഞെരിഞ്ഞു.കുറുപ്പം റോഡില്‍ നിന്നും റൌണ്ടിലേക്ക് തിരിയാന്‍ തുടങ്ങുമ്പോഴായിരുന്നു പെട്ടന്ന് താവുവിന്റെ വണ്ടിയുടെ മുന്നിലേക്ക് എന്തോ ചാടി വീണത്‌. കുറുപ്പം റോഡിലെ നില്‍പ്പനടി കേന്ദ്രത്തില്‍ നിന്നും തെറിച്ച ഏതോ പാമ്പായിരിക്കുമെന്നു കരുതി വണ്ടി ചവിട്ടി നിര്‍ത്തി. പക്ഷെ വണ്ടിക്കു മുന്‍പില്‍ ചാടിയ സാധനത്തെ കണ്ടു താവു അമ്പരന്നു.ഇതെന്താണിത് താറാവോ?? അല്ലല്ലോ ഇതു പെന്ഗ്വിനല്ലേ!!! കാര്യം പെന്ഗ്വിനെ ആദ്യമായിട്ടാണ് കാണുന്നതെങ്കിലും, താവുവിനു ആളെ മനസ്സിലായി, അതുകൊണ്ട് തന്നെ താവുവിനു അതിനെ അവിടെ ഉപേക്ഷിച്ച് പോരാന്‍ മനസ് വന്നില്ല. എന്തൊക്കെ വാര്‍ത്തകളാണ് രാവിലെ പത്രത്തില്‍ വായിക്കുന്നത്. എന്തായാലും പെന്ഗ്വിനെയും ബൈക്കില്‍ കയറ്റി താവു റൌണ്ടിലേക്ക് കടന്നു. ആദ്യം കണ്ട ട്രാഫിക് പോലീസുകാരനോട് താവു പെന്ഗ്വിന്റെ കാര്യം പറഞ്ഞു. സന്ധ്യാ സമയം അനങ്ങാന്‍ പറ്റാത്തത്ര തിരക്കുള്ള റോഡ്. പോലീസുകാരന്‍ താവുവിനോട് മടിച്ചു മടിച്ചാണ് പെന്ഗ്വിനെയും കൊണ്ടു മൃഗശാലയിലേക്ക് പോകാമോ എന്ന് ചോദിച്ചത്. താവു അത് സമ്മതിക്കുകയും ചെയ്തു . ഇത്രയും സന്മനസുള്ള ചെറുപ്പക്കാര്‍ തൃശ്ശൂര്‍ ജില്ലയില്‍ തന്നെ കണ്ടു കിട്ടുമോ എന്ന് സംശയമാണെന്നു പോലീസുകാരന്‍ ആത്മഗതം ചെയ്തു.

മൂന്നു നാല് ദിവസം കഴിഞ്ഞപ്പോള്‍ റൌണ്ടിലൂടെ കൈയ്യും കോര്‍ത്തു നടക്കുന്ന താവുവിനെയും പെന്ഗ്വിനെയും കണ്ട പോലീസുകാരന്‍ അമ്പരന്നു. തന്റ്റെ ലിസ്റ്റിലെ സന്മനസുള്ളവരുടെ കൂട്ടത്തില്‍ നിന്നും താവുവിന്റെ പെരുവെട്ടിയ പോലീസുകാരന്‍, കോപത്തോടെ താവുവിനോട് ചോദിച്ചു..

എടോ തന്നോടല്ലേ ഞാന്‍ പെന്ഗ്വിനെ മൃഗശാലയില് കൊണ്ടു പോകാന്‍ പറഞ്ഞതു?

സാറേ കഴിഞ്ഞ മൂന്ന് ദിവസവും ഞങ്ങള്‍ മൃഗശാലയിലല്ലേ പോയി കൊണ്ടിരുന്നത് .... മിണ്ടാപ്രാണിയാണെന്കിലും ഇതിനും ബോറടിക്കില്ലേ ഇന്നു ഞങ്ങളൊരു ചെയ്ഞ്ചിനു സിനിമക്കിറങ്ങിയതാ........

************************************************************************************

തിങ്കളാഴ്ച്ച രാവിലെ താവുവിനെ കണ്ട എല്ലാവരും അമ്പരന്നു. രണ്ടു ചെവിയിലെയും മുറിവില്‍ പഞ്ഞി വെച്ചിരിക്കുന്നു. വേറെ പരിക്കൊന്നും തന്നെ കാണാനുമില്ല.സാധാരണ ഗതിയില്‍ താവുവിന്റെ കൈയിലിരിപ്പിനു ഇതു പോര...

ഞാന്‍ : താവു, ഇതെന്തു പറ്റിയെടാ ചെവിക്കു ?

താവു : നീയാ മന്നനെ കണ്ടോ?

ഞാന് : എന്ത് പറ്റിയെടാ?

താവു: ഇന്നലെ വൈകുന്നേരം ഞാന്‍ ഈ ആഴ്ചയിലേക്ക് വേണ്ട ഡ്രെസ്സ് തേച്ചു കൊണ്ടിരിക്കുകയായിരുന്നു. അന്നേരം ആ മന്നന്‍ ലൂസിയായില്‍ കള്ള് കുടിക്കാന്‍ വരുന്നുണ്ടോ എന്ന് ചോദിച്ചു വിളിച്ചത്

ഞാന്‍ : എന്നിട്ട് ?

താവു: എന്നിട്ടെന്താ!! ഫോണ്‍ ആണെന്ന് കരുതി തേപ്പു പെട്ടിയെടുത്തു ചെവിയില്‍ വെച്ചെടാ!!

ഞാന്‍ : അയ്യോ!!! എന്നിട്ട് അധികം പൊള്ളിയോടാ??

താവു : ആ.. കുറച്ചു പൊള്ളി.... അവനെ എന്റെ കൈയില്‍ കിട്ടിയിട്ട് വേണം!!!

ഞാന് : അല്ല താവു, മറ്റേ ചെവിക്കു എന്ത് പറ്റി?

താവു : ആ തെണ്ടി പിന്നേം വിളിച്ചെടാ!!!!!!!

*************************************************************************************

താവൂ, നിനക്ക് വെറും വയറ്റില്‍ എത്ര പെഗ് അടിക്കാന്‍ പറ്റും?

രാവിലെ തന്നെ ആഗിയുടെ ചോദ്യം കേട്ട താവു രണ്ടു മൂന്ന് വട്ടം ആലോചിച്ചു . എന്തോ കുരു പൊട്ടിക്കാനുള്ള പുറപ്പാടാണോ?? എന്തായാലും അങ്ങനെ വിട്ടു കൊടുക്കാന്‍ പറ്റില്ലല്ലോ!!

താവു : മൂന്നു പെഗ് അടിക്കാന്‍ പറ്റും

ആഗി : മൂന്നെണ്ണം അടിക്കാനെ പറ്റുകയുള്ളോ?

ആ ചോദ്യം താവുവിനു കൊണ്ടു. ഒന്നാമത് ക്ലാസിലെ ടാങ്ക് ആയി വിലസുമ്പോഴാണ് ഈ ചോദ്യം

താവു : അഞ്ച് പെഗ് വരെ പോകും

ആഗി : അതില്‍ കൂടുതല്‍ പറ്റില്ലേ ??

താവു ആലോചിച്ചു , പണ്ടാരടങ്ങാനായിട്ടു ഇനി ഇവനെങ്ങാനും പ്രാക്ടിക്കല്‍ ടെസ്റ്റ് നടത്തിയാല്‍ രാവിലെ തന്നെ ആശുപത്രിയിലേക്ക് എടുക്കേണ്ടി വരും . ഇതു തന്നെ ഒരാവേശത്തിനു കേറി പറഞ്ഞതാ . ഇനി കുറയ്ക്കാനും പറ്റില്ലല്ലോ ... എന്തെങ്കിലും ആവട്ടെ ...

താവു : ഇല്ല അഞ്ച് മാക്സിമം...

ആഗി : താവൂ, നീ ആദ്യത്തെ പെഗ് അടിക്കുമ്പോള്‍ തന്നെ നിന്റെ വയറു വെറും വയറല്ലാതായി ..പിന്നെങ്ങനെ നീ വെറും വയറ്റില്‍ അഞ്ച് പെഗ് അടിക്കും ???

താവുവിനു അടി കൊണ്ട പോലായി .ഇതു പോലെ എന്തെങ്കിലും പ്രതീക്ഷിച്ചാണ് മറുപടിയൊക്കെ ആലോചിച്ചു പറഞ്ഞതു...എന്നിട്ടും രാവിലെ തന്നെ കൊച്ചായി പോയി.....താവു കീഴടങ്ങി..... എന്തായാലും രാവിലെ ചമ്മി ഇനി അത് ആര്‍ക്കെങ്കിലും ഇട്ടു താങ്ങണം... താവു ചുറ്റും നോക്കി. കുറച്ചു ദൂരെ അതാ ഡയസ്...അവനൊന്നും കേട്ടിട്ടില്ല. താവു വേഗം ഡയസിന്റെ അടുത്തേക്ക് നടന്നു...

താവു : ഡയസേ.. നിനക്കു വെറും വയറ്റില്‍ എത്ര പെഗ് അടിക്കാന്‍ പറ്റും?

ഡയസ് : രണ്ടെണ്ണം അടിക്കാന്‍ പറ്റും

താവു : രണ്ടെണ്ണമേ അടിക്കാന്‍ പറ്റുകയുള്ളോ ????

ഡയസ് : മാക്സിമം മൂന്നെണ്ണം.

താവു : അതില്‍ കൂടുതല്‍ നിനക്കു പറ്റുമല്ലോ ...

ഡയസ് : ഒരു രക്ഷയുമില്ല താവു...മൂന്നെണ്ണത്തില് കൂടുതല്‍ പോവില്ല

താവു പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി ഡയസിനെ മൂന്നെണ്ണത്തില്‍ നിന്നും കൂട്ടാന്‍. ഒടുവില്‍ ആകെ നിരാശനായി താവു..

താവു: ഛേ... നീ അഞ്ചെണ്ണം എന്ന് പറഞ്ഞിരുന്നെങ്കില്‍ ഒരു നമ്പറിടാമായിരുന്നു

*************************************************************************************
ഒരുകാലത്ത് എന്ജിനീയറിംഗ് കോളേജ് കാമ്പസ് നിറയെ പശുക്കള്‍ മേഞ്ഞിരുന്നു. തെറ്റിദ്ധരിക്കണ്ട ഒറിജിനല്‍ പശുക്കള്‍ തന്നെ..സമീപവാസികളുടെ പശുക്കളെ കോളേജ് കാമ്പസിലേക്ക്‌ അഴിച്ചു വിടുകയായിരുന്നു പതിവ്.പശുക്കളും ഏതാണ്ട് എന്ജിനീയറിംഗ് പിള്ളേരെ പോലെ തന്നെ ആയിരുന്നു, പല സ്വഭാവക്കാര്‍. അതില്‍ ഒരു കലിപ്പന്‍ പശു "ബി" ഹോസ്റ്റലിലെ ബാത്ത് റൂമില്‍ ഓടി കയറിയ വകയില്‍ കുളി മുറിയില്‍ പെട്ട് പോയ ജിട്ടോ നടത്തിയ നാലര മണിക്കൂറ് കുളി, ഇന്നും അവിടത്തെ റെക്കോര്‍ഡ് ബുക്കിലെ സ്ഥാനം വിട്ടിട്ടില്ല.

അപ്പോള്‍ പറഞ്ഞു വരുന്ന താവു കഥയില്‍ ഇതിലെ പശുക്കള്‍ക്ക് മാത്രമെ ചെറിയ റോളുള്ളൂ...ഈ പശുക്കളുടെ പ്രധാന പണി കാമ്പസിലെ പുല്ലും ഇലകളും ചെടിയുമൊക്കെ വയറു നിറച്ചു അടിച്ചിട്ടു അപ്പിയിടാറാകുമ്പോള് ടോയ് ലറ്റിലൊന്നും പോകാന്‍ മെനക്കിടാതെ കണ്ട ഇടത്തൊക്കെ കാര്യം സാധിക്കലായിരുന്നു പതിവു. അങ്ങനെ ഹോസ്റ്റലില് നിന്നും കോളേജിലേക്ക് നടക്കുന്ന വഴിക്ക് പലരും ചാണകത്തില്‍ ചവിട്ടുന്ന പതിവുമുണ്ടായിരുന്നു.താവുവും ഇതു പോലെ ഒരു ദിവസം ചവിട്ടി ചവിട്ടിയില്ല എന്ന മട്ടില്‍
ഒരു നിയര്‍ മിസ് നടത്തി. കൂടെയുണ്ടായിരുന്ന എല്ലാവരും താവു ചാണകത്തില്‍ ചവിട്ടി എന്ന് തന്നെ തറപ്പിച്ചു പറഞ്ഞതോടെ താവുവിന്റെ മുന്നില്‍ രണ്ടു വഴികള്‍ മാത്രമായി. ഒന്നുകില്‍ ചവിട്ടിയില്ല എന്ന് തെളിയിക്കണം അല്ലെങ്കില്‍ ചവിട്ടിയെങ്കില് തന്നെ അത് ചാണകമല്ലെന്നു തെളിയിക്കണം. താവു രണ്ടാമത്തെ വഴി ആദ്യം തെരഞ്ഞെടുത്തു. കുത്തിയിരുന്നു പരിശോധിച്ചെങ്കിലും സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന റിപ്പോര്‍ട്ട് കണ്ട സി ബി ഐ യെ പോലെ ഒരു തീരുമാനത്തിലെത്താന്‍ പറ്റുന്നില്ല. കുറച്ചു തോണ്ടിയെടുത്ത് മണത്തു നോക്കി നോ രക്ഷ ...അല്പം രുചിച്ചു നോക്കി.....

താവു : ചാണകം തന്നെ ....ഭാഗ്യത്തിന് ചവിട്ടിയില്ല ...........


*************************************************************************************
താവു ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടോ എന്ന് അറഞ്ഞിട്ടു തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാം




Tuesday, December 9, 2008

ചില ഓണ സ്മരണകള്‍

ഇതെന്തെടാ ക്രിസ്തുമസ് ആയപ്പോളാണോ ഓരോരുത്തനൊക്കെ ഓണത്തിന്റെ ഓര്‍മ്മ വരുന്നതെന്നല്ലേ നിങ്ങളിപ്പോള്‍ ആലോചിച്ചത്. അതാണ്‌ ഞങ്ങളീ ഗള്‍ഫുകാരുടെ പ്രത്യേകത. ഓണം തുടങ്ങിയാല്‍ പിന്നെ അടുത്ത ഓണം വരെ ഓണാഘോഷങ്ങളായിരിക്കും. ദാ ഇപ്പോള്‍ തന്നെ മൂന്നു കൂട്ടം പായസം കൂട്ടിയുള്ള ഓണ സദ്യ കഴിഞ്ഞു വന്നതേയുള്ളൂ .അപ്പോഴേ വിചാരിച്ചതാണ് ഓണത്തിനെ പറ്റി എന്തൊക്കെയെങ്കിലും എഴുതണമെന്നു. ഓണത്തിനെ പറ്റി ചെറുപ്പത്തിലേയുള്ള ഓര്‍മകളെ പറ്റി പറയുകയാണെങ്കില് ഓണം കേരളീയരുടെ ദേശീയ ഉത്സവമാണ്.ജാതിഭേദമന്യേ എല്ലാ കേരളീയരും ഓണം ആഘോഷിക്കുന്നു.കാണം വിറ്റും ഓണം ഉണ്ണണം തുടങ്ങിയ വാചകങ്ങള്‍ കാണാപാഠം പഠിച്ചു ആറാം ക്ലാസിലെ രചന എഴുതിയതൊഴിച്ചാല്‍ ഈ പറഞ്ഞ കാര്യങ്ങളൊക്കെ വലിയ പിടിയില്ലായിരുന്നു അക്കാലത്ത്.അതില്‍ തന്നെ ഈ കാണം എന്താണെന്നറിയാത്തത് കൊണ്ടു അത് വിറ്റു ഓണം ഉണ്ടിട്ടുണ്ടോ എന്ന് ഇന്നും തീരെ പിടിയില്ല.അന്നത്തെ ആഘോഷം എന്ന് പറഞ്ഞാല്‍,ഇന്നിപ്പോള് ഈ മരുഭൂമിയിലിരുന്നു തിരികെ നോക്കുമ്പോഴാണ് അതിന്റെ വില മനസിലാകുന്നത്.

അത്തം മുതലുള്ള പത്ത് ദിവസവും അതി രാവിലെ സൂര്യന് അലാറം വെച്ചു എഴുന്നേല്ക്കുന്നതിനു മുന്‍പായി എഴുന്നേറ്റു കുളിച്ചു നാട്ടിലുള്ള പൂക്കളെല്ലാം പറിച്ചു കൊണ്ടു വരലായിരുന്നു ആദ്യ പണി.അത്തം കറുത്താല് ഓണം വെളുക്കും എന്ന പഴംചൊല്ല് അന്വര്‍ത്ഥമാക്കാന് തകര്‍ത്തു പെയ്യുന്ന മഴയത്ത് കുടയും ചൂടി പൂക്കൂടയുമായി, പാടത്തും വരമ്പത്തും വേലിക്കലുമായി നില്ക്കുന്ന പൂക്കളിറുത്തും, തലേ രാത്രിയിലെ മഴയത്ത് പൊഴിഞ്ഞു വീഴുന്ന മുള്ളമ്പഴം പെറുക്കിയും വീട്ടിലെത്തി ചാണകം മെഴുകിയ മുറ്റത്ത് ഓരോ ദിവസവും പല പല ആകൃതിയിലുള്ള പൂക്കളങ്ങളിടും.ഇഷ്ടിക വെട്ടി കൂര്‍പ്പിച്ചു തൃക്കാക്കരയപ്പനെ ഉണ്ടാക്കിയും ഓണക്കളികളായ തലപന്തുകളി,കൈകൊട്ടികളി,ഊഞ്ഞാലാട്ടം തുടങ്ങിയവയൊക്കെയുമായി പത്തു ദിവസം. ഈ പറഞ്ഞ മാതിരിയുള്ള അന്നത്തെ ഓണത്തെ പറ്റിയുള്ള ഓര്മ്മകള് പലയിടത്തും വായിച്ചിട്ടുള്ളതല്ലാതെ ഞാന് ഈ പരിപാടിക്കൊന്നും പോയിട്ടില്ല.

നമ്മളെ സംബന്ധിച്ചിടത്തോളം ഓണം എന്ന് പറഞ്ഞാല് പത്തു ദിവസം സ്കൂളടക്കും.പിന്നെ പുസ്തകം കൈ കൊണ്ടു തൊടണ്ട.അല്ല അതിന് മുന്‍പും അങ്ങനെയൊക്കെ തന്നെ. പക്ഷെ ഇതാണെങ്കില്‍ വീട്ടുകാര്‍ ചോദിച്ചാല്‍ പറയാന്‍ ഒരു കാരണമായി.പിന്നെ ഒരു എട്ടു-ഒന്പതു മണിയാകുമ്പോള് കിടക്കപായയില് നിന്നു എഴുന്നേല്ക്കുക, വേഗം ചായയും കുടിച്ചു പാടത്തേക്കോടുക, മഴയില്ലെങ്കില് ക്രിക്കറ്റിന്റെ വകയിലുള്ള അമ്മാവനായ കുട്ടിയുംകോലും കളി. മഴയാണെങ്കില് ഈര്ക്കിലി വെട്ടി റാണിയും കോലും അല്ലെങ്കില് കളം വെട്ടി കളി. ഊണ് കഴിഞ്ഞതിനു ശേഷം രാവിലത്തെ പരിപാടികളുടെ തന്നെ റിപ്പീറ്റ് ടെലികാസ്റ്റ്. രാത്രി ഓണ സ്പെഷ്യലായ ആകാശവാണിയുടെ റേഡിയോ നാടകോത്സവം. ചൂടു കഞ്ഞിയും പയറും കഴിച്ചു പുറത്ത് പെയ്യുന്ന മഴയുടെ സംഗീതവും കേട്ടു നേരെ പുതപ്പിനുള്ളിലേക്ക്... അടുത്ത പ്രഭാതത്തിലേക്ക്. പിന്നീടങ്ങോട്ട് ഓരോ വര്ഷവും ഓണത്തിനെ കുറിച്ചുള്ള നമ്മുടെ താലപര്യങ്ങള് മുരളീധരന്റെ പാര്ട്ടികള് പോലെ മാറിമാറി വന്നിരുന്നു.ഒരു കാലത്ത് ഓണാവധിക്ക് നടക്കുന്ന ടൂര്‍ണമെന്റുകളായിരുന്നു കാര്യമെങ്കില് പിന്നീടത് ഓണ റിലീസിംഗ് സിനിമകളായി. പക്ഷെ എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ഓണം സമ്മാനിച്ചത് 2003-ആണ്ടാണ്.

അതേ വര്‍ഷം തന്നെയാണല്ലോ ഞാന് എന്നെ ഗുജറാത്തിലേക്ക് പറിച്ചു നട്ടത്. ജൂലൈ മാസം ഗുജറാത്തിലേക്ക് പോകുമ്പോള് സ്വപ്നക്ക് ഏഴാം മാസമായിരുന്നു. കണക്കു പ്രകാരം ഒക്ടോബര് മാസം ലീവിന് വരാനുള്ള തയ്യാറെടുപ്പുമായാണ് ഞാന് വണ്ടി കയറിയത്.കൂടാതെ നാട്ടില് ആ സമയത്തു ഞാന് ഉപയോഗിച്ചു കൊണ്ടിരുന്ന BSNL ന്റെ പോസ്റ്റ് പെയിഡ് കണക്ഷന് റോമിംഗ് സറ്വീസ് തുടങ്ങിയതും ഏതാണ്ട് ആ സമയത്തായിരുന്നു.പരസ്യ പ്രകാരം റോമിംഗ് ഫ്രീ ആയിരുന്നു. ഇന് കമിംഗ് നേരത്തേ ഫ്രീ ആയിരുന്നല്ലോ!! അപ്പോള് ഗുജറാത്തിലേക്ക് കേരളത്തില് നിന്നും വിളിച്ചാല് ലോക്കല് കാള് ചാര്ജ് മാത്രം.ഉടനെ വിളിച്ചു അവരുടെ ഓഫീസില് നിന്നും റോമിംഗ് ഫ്രീ തന്നെ എന്നും ഉറപ്പാക്കി.ആനന്ദലബ്ധിക്കിനി എന്ത് വേണം?? ഗുജറാത്തിലെത്തി ആദ്യ ഒരു മാസം ഒന്നു കണ്ട്രോള് ചെയ്തു വിളിച്ചു. കാര്യം എന്തൊക്കെയാണെങ്കിലും അവസാനം ബില്ല് വരുമ്പോള് കണ്ണ് തള്ളരുതല്ലോ!! ആദ്യ മാസത്തെ ബില്ല് വന്നപ്പോള് ഒരു പ്രശ്നവുമില്ല, ഏതാണ്ട് അഞ്ഞൂറ് രൂപയില് താഴെ മാത്രം. ജൂണ് മാസത്തെ ബില്ലായിരുന്നു വന്നതെങ്കിലും റോമിംഗ് ചാര്ജാക്കുകയാണെങ്കില് അത് ആ മാസം തന്നെ വരുമെന്നായിരുന്നു BSNL ന്റെ ഓഫീസില് നിന്നുള്ള അറിയിപ്പ്.പിന്നെ ആഗസ്റ്റില് തകര്പ്പന് വിളിയല്ലായിരുന്നോ!!! ഓരോ മണിക്കൂറിലും അപ്പുവിന്റെ വിശേഷങ്ങള് , അവന് വയറ്റില് ചവിട്ടുന്നു , ഇന്നു സ്കാന് ചെയ്തപ്പോള് അവന് അനങ്ങി അങ്ങനെ അങ്ങനെ എല്ലാ വിശേഷങ്ങളും എനിക്ക് ലൈവ് ആയി ഗുജറാത്തില് കിട്ടി കൊണ്ടിരുന്നു.അത് കൂടാതെ BSNL-ന്റെ സേവനത്തെ കുറിച്ചു അറിഞ്ഞ നമ്മുടെ മലയാളി സുഹൃത്തുക്കള്ക്കൊക്കെ എന്റെ നമ്പര് PP ആക്കാന് അധികം താമസം ഒന്നും വേണ്ടി വന്നില്ല.അങ്ങനെ ദിവസങ്ങള് ഏതാണ്ട് ഒളിംബിക്സിനു തയ്യാറെടുക്കുന്ന പോലെ ഓടി കൊണ്ടിരുന്നു.അതിനേക്കാള്‍ സ്പീഡില് എന്റെ മൊബൈലിന്റെ ബാറ്ററിയും. ആഗസ്റ്റു മാസം അവസാന ആഴ്ചയില് എന്റെ മൊബൈലില് ഒരു മേസജ് വന്നു. ജൂലായിലെ ബില്ല്. എഴുന്നൂറ്റമ്പത് രൂപ !!! ഹോ കുറച്ചു കൂടുതലായി പോയി , അടുത്ത മാസം കുറച്ചു കുറയ്ക്കണം. ഇനി അങ്ങനെ അധികം ചിലവാക്കാനൊന്നും പറ്റില്ല .രണ്ടു മാസം കഴിയുമ്പോള് അപ്പു വരും.എല്ലാം ഒന്നു കണ്ട്രോള് ചെയ്യണം.എന്നാലും എഴുന്നൂറ്റമ്പത് രൂപാ !!!! കണ്ണ് വീണ്ടും മേസജിലേക്ക് പാളി.അല്ല, എഴുന്നൂറ്റമ്പതിനു ഒരു പൂജ്യമല്ലേ ഒള്ളൂ?? ഇതു രണ്ടു പൂജ്യം പോലെ കാണുന്നുണ്ടല്ലോ!! കണ്ണ് തിരുമ്മി ഒന്നു കൂടി നോക്കി അത് തന്നെ ഏഴായിരത്തി അഞ്ഞൂറ് രൂപാ.ജൂലായ് ബില്ല് ഏഴായിരത്തി അഞ്ഞൂറ് രൂപാ ആഗസ്റ്റില് അതിന്റെ നാലിരട്ടി വിളിച്ചു കഴിഞ്ഞു.എനിക്ക് വയ്യ !!! റിലയന്സില് നിന്നും ശമ്പളം വാങ്ങി BSNL-നു കൊടുക്കുക.അതില് കൂടുതലായി ഇനി ഒന്നും ചെയ്യാനില്ല..

എന്തായാലും അന്ന് വൈകുന്നേരം തന്നെ ഒരു ലോക്കല് കണക്ഷനെടുത്തു. നാട്ടില് നിന്നുള്ള വിശേഷങ്ങള് ലഞ്ച്‌ അവറിലെ പതിനഞ്ച് മിനിട്ടിലേക്കൊതുക്കി. അങ്ങനെ സെപ്റ്റംബര് മൂന്നാം തീയതി ഉച്ചക്ക് പതിവ് പോലെ അപ്പുവിന്റെ വിശേഷങ്ങളും ഒക്ടോബറില് പ്രസവ സമയത്ത് ഞാന് ചെയ്യേണ്ട കാര്യങ്ങളുമൊക്കെയായി കാല് മണിക്കൂര് നീണ്ട സംഭാഷണങ്ങള്ക്ക് ശേഷം , ഞാന് സൈറ്റിലേക്കിറങ്ങി. ദാ വരുന്നു അടുത്ത വിളി നാട്ടില് നിന്നും.അളിയനാണ്,സ്വപ്നയെ പേറ്റു നോവുമായി അഡ്മിറ്റ് ചെയ്യാന് പോകുകയാണത്രേ!!ഏയ് അങ്ങനെ വരാന്‍ വഴിയില്ലല്ലോ? കണക്കു പ്രകാരം ഒന്നര മാസം ബാക്കിയുണ്ടല്ലോ? നീ ഒന്നു കൂടി ചോദിച്ചേ പേറ്റു നോവ്‌ തന്നെയാണോ? ഇനി അഥവാ പേറ്റു നോവാണെങ്കില്‍ തന്നെ അവളോട് രണ്ടു ദിവസം ഹോള്‍ഡ് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിക്ക്. ഞാനാണെങ്കില്‍ അവളെ പ്രസവിക്കാന്‍ ലേബര്‍ റൂമില്‍ കയറ്റുമ്പോള്‍ പുറത്ത് നിന്നു ടെന്‍ഷനടിച്ചു വലിക്കാനുള്ള സിഗരട്ട് വരെ വാങ്ങി വെച്ചിരിക്കുകയാണ്. ഒക്കെ വെയിസ്റ്റ് ആകും.സിഗരട്ട് അടുത്ത കൊല്ലം വരെ കേടാകാതെ ഇരിക്കുമോ എന്തോ?

അടുത്ത ട്രെയിന്‍ ശനിയാഴ്ച്ചയെ ഒള്ളൂ.എന്തായാലും അതില്‍ സീറ്റ് ബുക്ക് ചെയ്തു. അന്ന് രാത്രി മുഴുവന്‍ നാട്ടില്‍ ചെന്നുള്ള സീനുകളും ഡയലോഗുകളും മാറ്റി പ്രാക്ടീസ് തുടങ്ങിl.ഇന്നലെ വരെ നാട്ടില് ചെല്ലുമ്പോള്‍ ഒരു കൊച്ചിന്റെ അച്ഛനാകാന് പോകുന്നവനെന്ന റോളായിരുന്നെങ്കില് ഇന്നു മുതല്‍ ഒരു കൊച്ചിന്റെ തന്തയാണ്‌. എനിക്ക് വയ്യ!! എന്നെ കൊണ്ടു ഞാന്‍ തോറ്റു!!!

പിറ്റേ ദിവസം എന്റെ നിവേദനങ്ങള്‍ ഇന്നത്തെ പോലെ തന്നെ തള്ളി കൊണ്ടു സ്വപ്ന അപ്പുവിനെ പുറത്ത് ചാടാന്‍ അനുവദിച്ചു. ഞാന്‍ അടുത്ത വണ്ടിയും പിടിച്ചു ഗുജറാത്തില്‍ നിന്നും കൊച്ചിയിലെത്തിയ അതേ ദിവസം തന്നെ പാതാളത്തില്‍ നിന്നും വണ്ടി പിടിച്ചാണോ അതോ നടന്നാണോ ആവോ മാവേലിയും കൊച്ചിയിലെത്തി. അങ്ങനെ 2003-മാണ്ട് തിരുവോണ ദിവസം ഞാന്‍ എന്റെ അപ്പുവിനെ ആദ്യമായി കണ്ടു. അത് കൊണ്ടു തന്നെ ആ വര്‍ഷത്തെ ഓണം എന്റെ ജീവിതത്തിലെ അവിസ്മരണീയ ദിവസമായി.

പിന്നീടുള്ള ഓണം ഓര്‍മ്മ എന്നു പറഞ്ഞാല്‍ ഈ കഴിഞ്ഞ കൊല്ലം കുവൈറ്റില്‍ വെച്ചുള്ളതാണ്. കൊറിയന്‍ കമ്പനിയില്‍ പണിയെടുക്കുമ്പോള്‍ കാട്ടുകോഴിക്കെന്തു ഓണവും സംക്രാന്തിയും പോളിസി ആയിരുന്നു എല്ലാവര്‍ക്കുമുണ്ടായിരുന്നത് . എന്തായാലും ഓണം ഞങ്ങളുടെ ഫ്ലാറ്റില്‍ വെച്ചു ആഘോഷിച്ചാലോ എന്നൊരാലോചന അതിന്റെ ഇടയ്ക്കും കയറി വന്നു. സാധാരണ ഗതിയില്‍ ഓണം ഏത് ദിവസം ആയാലും ഗള്‍ഫന്മാര്ക്കതു വെള്ളിയാഴ്ചയായിരിക്കും. ഇപ്രാവശ്യം ആ പതിവു തെറ്റിച്ചു ഇട ദിവസം തന്നെ ആഘോഷിക്കാന്‍ തീരുമാനമായി. കുടുംബം വരുന്നതിനു മുന്‍പായിരുന്നതിനാല്‍ സദ്യ ഹോട്ടലില്‍ ഏര്‍പ്പാടാക്കി. എല്ലാ ദിവസവും ഉച്ചക്ക് കഴിച്ചിരുന്ന ഹോട്ടലായിരുന്നതിനാല്‍ അവര് സദ്യ ഒരുക്കുന്നുണ്ടെന്നു കേട്ടപ്പോള്‍ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. കമ്പനിയിലെ മലയാളികളായ അവിവാഹിതരെയും വിവാഹിത അവിവാഹിതരെയും സദ്യക്ക് ക്ഷണിക്കുകയും ചെയ്തു . ലഞ്ച് ബ്രേക്കിലെ ഒരു മണിക്കൂറിന്റെ കൂടെ ഒരു മണിക്കൂര്‍ കൂടി കിട്ടിയാല്‍ ഫ്ലാറ്റില്‍ പോയി സദ്യ കഴിച്ചു തിരിച്ചു വരാം .പക്ഷെ സംഘാടകരായ ഞങ്ങള്‍ ഉച്ച കഴിഞ്ഞു ലീവ് എടുക്കാന്‍ തീരുമാനിച്ചു . പ്രധാന പ്രശ്നം എന്താണെന്ന് വെച്ചാല്‍ സംഘാടകരായ ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റിലെ അഞ്ചു പേരില്‍ നാല് പേരും മലയാളികള്‍ . അതായത് ഓണ ദിവസം ഉച്ച കഴിഞ്ഞാല്‍ ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റിലെ ഹാജര്‍ നില ഗിരിജയില്‍ റിലീസ് പടം വരുമ്പോള്‍ എന്ജിനീയറിംഗ് കോളേജിലെ അക്കാലത്തെ മെക്കാനിക്കല്‍ ക്ലാസ് പോലാകാന്‍ പോകുന്നു. പക്ഷെ അന്നത്തെ ജോണ്‍ സാറും വര്‍ക്കി സാറുമൊന്നുമല്ലല്ലോ ഇവിടത്തെ കൊറിയന്‍ ബോസ്. അത് കൊണ്ടു ഏതായാലും അനുവാദം വാങ്ങാനുള്ള കടമ എന്നില്‍ നിക്ഷിപ്തമായി. പക്ഷെ ഓണം, സദ്യ ,ആഘോഷം ഇതൊക്കെ ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ കൊറിയന്‍ ബോസിന് മനസ്സിലാകുമോ?. അത് കൊണ്ടു ഓണം ഐതിഹ്യം കുറച്ചു വിശദമായി തന്നെ പറയാന്‍ തുടങ്ങി. കൊറിയന്‍ ബോസിന് ബോറടിക്കുന്നില്ല എന്ന് തോന്നിയത് കൊണ്ടു ,കഥ പറച്ചിലും കുറച്ചു കളറ്ഫുള്ളാക്കി . കാര്യം അവന്മാര്‍ക്ക് നമ്മള്‍ വാമാനന്മാരെ പോലെ ആണെങ്കിലും വേണ്ടി വന്നാല്‍ നമ്മളും മോശമല്ലെന്ന് തെളിയിക്കാന്‍ കിട്ടിയ ഒരവസരമല്ലേ!!! കഥ ആലുവ- പറവൂര്‍ സ്റ്റോപ്പ് ലിമിറ്റെഡ് ബസ്സ് പോലെ കത്തിച്ചു വിട്ടു. ഒടുവില്‍ വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക്‌ ചവിട്ടി താഴ്ത്തുന്നതെത്തിയപ്പോള് ഒരു പിടിത്തം. പണ്ടാരടങ്ങാനായിട്ടു പാതാളത്തിലോട്ടു ചവിട്ടി താഴ്ത്തി എന്ന് ഇംഗ്ലീഷില്‍ എങ്ങനെ പറയും.. തല പുകഞ്ഞിട്ടും പാതാളത്തിന്റെ ഇംഗ്ലീഷ് വരുന്നില്ല. ബോസാണെങ്കില്‍ കഥയുടെ ക്ലൈമാക്സ് അറിയാന്‍ വേണ്ടി, സൂപ്പര്‍ സ്റ്റാര്‍ സിനിമക്കു റിലീസിംഗ് ദിവസം ടിക്കറ്റ് കൌണ്ടറിന്റ്റെ അടുത്തെത്താറാവുമ്പോള് ഉള്ള ടെന്ഷനോടെ ഇരിക്കുകയാണ്‌ . എന്തായാലും വരുന്നതു വരട്ടെ എന്ന് വിചാരിച്ചു ഒറ്റ തട്ട് തട്ടി . അങ്ങനെ മാവേലിയെ വാമനന്‍ "UNDERWORLD" ലേക്ക് ചവിട്ടി താഴ്ത്തി . കൊറിയന്‍ ബോസ് ഒന്നു ഞെട്ടിയോ എന്തോ ?? ലീവ് അപ്പോള്‍ തന്നെ തീരുമാനമായി. പിന്നെ ചില്ലറ കഥയെങ്ങാനുമാണോ തട്ടി വിട്ടത് .

ഓണത്തിന്റെ അന്ന് രാവിലെ പതിനൊന്നു മണിയാകുമ്പോഴേക്കും 25 പേര്‍ക്കുള്ള സദ്യ ഹോം ഡെലിവറി ചെയ്യാന്‍ ആണ് ഹോട്ടലുകാരോട് പറഞ്ഞിട്ടുള്ളത്. പന്ത്രണ്ടു മണിയാകുമ്പോഴേക്കും എല്ലാവരും ഫ്ലാറ്റിലെത്തും, സദ്യ കഴിഞ്ഞാല്‍ രണ്ടു മണിയോടെ ഓഫീസില്‍ തിരിച്ചെത്താം. സാധാരണ ഗതിയില്‍ ഹോം ഡെലിവറി പറഞ്ഞാല്‍ ഒരു ഹോട്ടലുകാരും സമയത്തിനു കൊണ്ടു തരാറില്ല. അതുകൊണ്ട് ഏകദേശം പത്ത് മണിയായപ്പോഴേക്കും ഞാന്‍ ഹോട്ടലില്ലെത്തി. നമ്മളെ പോലെ തന്നെ ചിന്തിക്കുന്ന ഒരുപാടു പേര്‍ ഇവിടൊക്കെ തന്നെയുണ്ടെന്ന് ഹോട്ടലിന്റെ മുന്‍പിലെ തിരക്ക് കണ്ടപ്പോള്‍ മനസ്സിലായി. എല്ലാ ദിവസവും കയറിയിറങ്ങുന്ന ഹോട്ടലായിട്ടും ഇന്നു അവന്മാര്‍ക്ക് ആലുവാ ശിവരാത്രി മണപ്പുറത്ത് വെച്ചു കണ്ട പരിചയം പോലുമില്ല.

ലക്ഷണം കണ്ടിട്ട് കാബൂളിവാലായിലെ ജഗതിയുടെ ചോദ്യം ആണ് ഓര്‍മ്മ വരുന്നതു. കൈനീട്ടം വൈകിട്ടായാല്‍ കുഴപ്പമുണ്ടോ?? മിക്കവാറും സദ്യ രാത്രിയിലേക്ക്‌ മാറ്റേണ്ടി വരുമെന്ന് തോന്നുന്നു. അതിനിടയില്‍ എല്ലാവരും ഫ്ലാറ്റിലേക്ക് പുറപ്പെട്ടെന്നുള്ള സന്ദേശവും എത്തി. എന്തായാലും രണ്ടു മണിക്കൂറ് ടെന്ഷനടിപ്പിച്ച ശേഷം നമ്മുടെ പാര്‍സലും പെട്ടിയിലായി. പെട്ടിയും വണ്ടിയിലാക്കി ഫ്ലാറ്റിലേക്ക് കുതിക്കുമ്പോള്‍ ദാ, അടുത്ത ഫോണ്‍. ഫ്ലാറ്റിലെ ലിഫ്റ്റ് കേടായി നമ്മുടെ കൂടെ വന്ന ആരൊക്കെയോ അതില്‍ പെട്ടിരിക്കുന്നു. ഉടനെ തന്നെ ഹാരിസ് അഥവാ കെട്ടിടത്തിന്റെ കെയര്‍ ടേക്കറെ വിളിച്ചു. ആള്‍ പുറത്തെവിടെയോ ആണ്. ഉടനെ ഫ്ലാറ്റിലെത്താന് പറഞ്ഞു. ഞാന്‍ അവിടെ എത്തുമ്പോഴേക്കും എവിടെ നിന്നോ ഓടി കിതച്ചു ഹാരിസും എത്തി. സംഭവം ശരിയാണ്, നാലാം നിലയിലേക്ക് പോയ ലിഫ്റ്റ് അവിടെ ചെന്നു നില്‍ക്കാതെ , NCPയില്‍ ചേര്ന്ന കരുണാകരനെ പോലെ പോയതിലും സ്പീഡില്‍ താഴേക്ക് പോന്നു. അതും പോരാതെ ഗ്രൌണ്ട് ഫ്ലോറിലും നില്‍ക്കാതെ രണ്ടു മൂന്നടി താഴെ പോയി ലാന്ഡ് ചെയ്തു.അതോടെ ലിഫ്റ്റിന്റെ വാതിലും തുറക്കാന്‍ പറ്റാതായി. ഹാരിസ് ഓടി പോയി ഉളിയും കൊട്ടുവടിയുമൊക്കെ ആയി എത്തി. ആദ്യം അകത്തു കുടുങ്ങിയവരെ പുറത്തെടുക്കാം അതിന് ശേഷം ലിഫ്റ്റ് ശരിയാക്കാം. വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതിന്റെ ഇടക്ക് ഹാരിസ് ഇതു പോലൊരു സംഭവം ആദ്യമായിട്ടാണെന്നൊക്കെ പറയുന്നുണ്ട് .ബാക്കി പുറത്തുള്ളവര്‍ അവരവരുടെ ഫ്ലാറ്റിന്റെ ലിഫ്റ്റ് സിസ്റ്റത്തെ കുറിച്ചൊക്കെ തട്ടി വിടുന്നുണ്ട് .ഒടുവില്‍ ലിഫ്റ്റിന്റെ വാതില്‍ തുറന്ന ഹാരിസിനെ മാത്രമല്ല ഞങ്ങളെ ഞെട്ടിച്ചു കൊണ്ടു ടാറ്റാ സുമോയുടെ പരസ്യം പോലെ നാല് പേര്ക്ക് കയറാവുന്ന ലിഫ്റ്റില്‍ നിന്നും ഒന്‍പതു പേര്‍, തീവ്രവാദി ആക്രമണം കഴിഞ്ഞ ടാജ് ഹോട്ടലില്‍ നിന്നും ഇറങ്ങി വരുന്നവരുടെ മുഖ ഭാവത്തോടെ പുറത്ത് വന്നു. ബാക്കിയെല്ലാവരും വേഗം തന്നെ ഒന്നും പറയാതെ കോണിപ്പടി വഴി മുകളിലേക്ക് കയറി പോയി. ഹാരിസാണെങ്കില്‍ ഇതു വരെ എനിക്ക് പിടി കിട്ടാത്ത ഒരു ഭാവത്തില്‍ എന്നെ നോക്കി . കൂടുതലെന്തെങ്കിലും പറയുന്നതിന് മുന്പ് ഞാന്‍ കേറി ഓണമാണെന്നും കേരളത്തിലെ വലിയ ഉത്സവമാണെന്നും പ്രശ്നങ്ങളൊക്കെ നമുക്കു നാളെ സംസാരിക്കാമെന്നും ബംഗാളിയായ ഹാരിസനോട് പറഞ്ഞു പതുക്കെ ഊരി.

ഇന്നിതാ ഓണ സദ്യ കഴിഞ്ഞു കുടുംബത്തോടൊപ്പം ഫ്ലാറ്റിലെത്തിയപ്പോള് പതിവു പോലെ ഹാരിസ് അപ്പുവിനോട് കുശലം ചോദിച്ചു . ഓണ സദ്യക്ക് പോയതാണെന്ന് അപ്പു പറഞ്ഞപ്പോള്‍ എന്നോട് തിരിഞ്ഞു ചോദിച്ചു.

दादा, वो अपना लिफ्ट ख़राब करने वाला त्योहार हेना ???

ബംഗാളിലൊക്കെ ഓണം അങ്ങനെയാണോ ആവോ അറിയപ്പെടുന്നത് ?? ഞാന്‍ തിരുത്താനൊന്നും പോയില്ല. അവനവന്റെ വിശ്വാസം അവനവനെ രക്ഷിക്കട്ടെ, അല്ല പിന്നെ ......