Thursday, January 24, 2008

ദ്വാരക

രണ്ട്‌ രണ്ടര കൊല്ലം ഐടി മേഖലയില്‍ പയറ്റിയിട്ടും രക്ഷയില്ലെന്നു കണ്ടപ്പോള്‍ തിരിച്ചു വീണ്ടും കണ്‍സ്റ്റ്റക്ഷന്‍ വ്യവസായത്തിനു തന്നെ എന്നെ സമര്‍പ്പിക്കാന്‍ തീരുമാനമെടുക്കേണ്ടി വന്നു.അല്ലെങ്കിലും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്‌ ബിരുദധാരിയായ എനിക്ക്‌ (അമ്മച്ചിയാണേ..അതു തന്നെ ഒരു ലുക്കില്ലെന്നേയുള്ളൂ) ഐ.ടിയിലൊക്കെ പൊകേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?പോരാത്തതിനു ജീവിക്കുന്ന രകതസാക്ഷികളായി രാജേഷും സജാദും ഇംഗ്ളിഷ്‌ അക്ഷരമാലയിലെ ഇരുപത്താറക്ഷരങ്ങളില്‍ നിന്നു ഐയും ടിയും എടുത്തു കളഞ്ഞു ബാക്കി കൊണ്ടു അഡ്ജസ്റ്റ്‌ ചെയ്തു ജീവിക്കുന്നതു കണ്ടിട്ടും വല്ല കാര്യവുമുണ്ടായിരുന്നോ? എന്നു ചോദിച്ചാല്‍ വരാനുള്ളതു വഴിയില്‍ തങ്ങില്ല എന്നാണല്ലോ പഴമൊഴി.പഴമൊഴി തെറ്റിയില്ല,തെറ്റിച്ചുമില്ല....അങ്ങിനെ വഴിയില്‍ തങ്ങാതെ നേരെ എണ്റ്റെ ജീവിതത്തിലേക്കു വലതുകാല്‍ (അതോ ഇടതോ) വെച്ചു കയറി കുടികിടപ്പവകാശം പതിച്ചെടുക്കകയും ചെയ്തു.ദാ ഇതെഴുതുമ്പോള്‍ എണ്റ്റെ അടുത്തു അപ്പുവിനേയും കെട്ടിപിടിച്ചു കിടന്നുറങ്ങുന്നു....അപ്പോള്‍ നമ്മള്‍ പറഞ്ഞുവന്നത്‌ അതല്ലല്ലോ?എണ്റ്റെ കാര്യം എപ്പോഴും ഇങ്ങനെ തന്നെ,ഇല്ലത്ത്‌ നിന്നിറങ്ങുകയും ചെയ്യും അമ്മാത്തൊട്ടെത്താറുമില്ല....

കളം മാറി ചവുട്ടാനുള്ള തീരുമാനത്തിനും കൂട്ടായി രണ്ട്‌ പേര്‍ കൂടിയുണ്ട്‌.അല്ലെങ്കിലും ഒറ്റക്കുള്ള തീരുമാനമൊന്നും ഞാന്‍ ഇതുവരെ എടുത്തിട്ടില്ലല്ലോ???അങ്ങിനെ നൂഡെല്‍ഹിയിലെ മമ്മൂട്ടിയെ പോലെ ജി.കെ.എന്നറിയപ്പെടാന്‍ ആഗ്രഹിച്ച്‌ അതിണ്റ്റെ മലയാള പരിഭാഷയായ ഗോക്രിയായി അറിയപ്പെടുന്ന ഗോപീക്രിഷ്ണനും ഒന്നും ആഗ്രഹിക്കാഞ്ഞിട്ടും ചിപ്പുവെന്നറിയപ്പെടുന്ന ഷിബുവും പിന്നെ ഞാനെന്ന ഞാനും (എനിക്കും വേറെ പേരില്ലാഞ്ഞിട്ടല്ല,അതു പരസ്യപ്പെടുത്തണമെങ്കില്‍ ഇവന്‍മാറ്‍ ആരെങ്കിലും ബ്ളോഗ്‌ എഴുതട്ടെ... അല്ല പിന്നെ)ഗുജറാത്തിലേക്കു പറിച്ചു നടാനുള്ള കരടു പ്രമേയം ഐക്യകണ്ഡേന പാസാക്കി.എല്ലാവര്‍ക്കും പ്രചോദനവും ആശയും ആശ്രയവുമായി എഞ്ചിനീയറിംഗ്‌ കോളേജ്‌ ഹോസ്റ്റലില്‍ സഹമുറിയന്‍മാരും ഇപ്പോള്‍ ഗുജറാത്തില്‍ പ്രശസ്തമായ കണ്‍സ്റ്റ്റക്ഷന്‍ കമ്പനിയില്‍ ജോലി നോക്കുന്നവരുമായ ഗിരീഷും രാജനും.പക്ഷെ മൂന്നു പേരും കൂടി ഒരുമിച്ചു പോയാല്‍ എന്താകും? ശരിയാകുമോ? കാര്യം ഗിരീഷും രാജനും ധൈര്യമായിട്ട്‌ പോരെ ഇപ്പ ശരിയാക്കാം എന്നുപറയുന്നെണ്ടെങ്കിലും അതു "വെള്ളാനകളുടെ നാട്ടില്‍" പപ്പു പറയുന്ന ശരിയാക്കലുമായി അതു തന്നെയല്ലയോ ഇതു എന്ന്‌ വര്‍ണ്യത്തിലൊരാശങ്ക എല്ലാവര്‍ക്കുമുണ്ടായിരുന്നു.അതുകൊണ്ടു തന്നെ ആരെങ്കിലും ഒരാള്‍ ബലിയാടാകാന്‍ തീരുമാനമാവുകയും അതാരെന്നു തീരുമാനമാകാതിരിക്കുകയും ചെയത സാഹചര്യത്തില്‍ നറുക്കിടുവാന്‍ തീരുമാനവുമായി(എനിക്കു വയ്യ).ആ തീരുമാനം എനിക്കും ഗോക്രിക്കും ചെറിയൊരു പ്രതീക്ഷ നല്‍കി.

മറ്റൊന്നുമല്ല ത്രിശ്ശൂരിലെ കോളേജ്‌ ജീവിത കാലത്ത്‌ എട്ട്‌ പേരുള്ള ഞങ്ങളുടെ ഗ്യാങ്ങില്‍ ഏഴു പേര്‍ക്കു കളിക്കാവുന്ന ഫ്ളാഷ്‌ കളിയില്‍ നിന്നു ഒരാളെ ഒഴിവാക്കാന്‍ എടുക്കുന്ന നറുക്കു മുതല്‍ രാഗത്തിലെ റിലീസിംഗ്‌ സിനിമക്കു പോകുമ്പോള്‍ കിട്ടുന്ന പകുതി ടിക്കറ്റിനു വേണ്ടി ആളെ ഒഴിവക്കാന്‍ എടുക്കുന്ന നറുക്കുവരെ ക്രത്യമായി വീഴുന്ന ചിപ്പുവാണല്ലൊ മൂന്നാമന്‍ എന്നതു തന്നെ.ഇപ്രാവശ്യവും നറുക്കു തെറ്റിയില്ല.അങ്ങനെ എല്ല സൌഭാഗ്യവും ആദ്യം നീ പോയി അനുഭവിക്കെടാ,ഭാഗ്യമുണ്ടെങ്കില്‍ ഞങ്ങള്‍ പുറകെ വരാം എന്ന ഭാവം പുറത്തും,കഷ്ടപ്പാടാണെങ്കില്‍ ഈ തെണ്ടി നമ്മളെ അറിയിക്കാതെ ഇവിടം സ്വര്‍ഗ്ഗമാണെന്നും പറഞ്ഞു നമ്മളെകൂടി അങ്ങോട്ടു വിളിക്കുമോ എന്ന പേടി ഉള്ളിലുമായി തീവണ്ടി കയറ്റി വിട്ടു.വണ്ടി വിട്ടു തുടങ്ങിയപ്പോള്‍ ഹിന്ദി അറിയാതെ എണ്റ്റെ മോന്‍ അവിടെ കഷ്ടപെടുമല്ലോ എന്ന ചിപ്പുവിണ്റ്റെ ഹിന്ദി ടീച്ചര്‍ കൂടിയായ അമ്മയുടെ പരിദേവനം ഒരു ഇടിത്തീ പോലെ ഞങ്ങളുടെ ചെവിയില്‍ വന്നു വീണത്‌. ഹെണ്റ്റമ്മേ ഹിന്ദിയെ പറ്റി ഗിരീഷും രാജനും ഒന്നും പറഞ്ഞിട്ടില്ലല്ലോ!!ഇനി അങ്ങനെ ഒരു കുരിശു കൂടിയുണ്ടോ? എന്തായാലുംഹിന്ദി അറിയാത്ത ചിപ്പുവിനെ ബുള്‍സൈ ആണെന്നു പറഞ്ഞു ഗുജറാത്തികള്‍ പച്ചവെള്ളം കൊടുക്കുന്നതൊക്കെ സങ്കല്‍പ്പിച്ചു ഞങ്ങളാശ്വസിച്ചു...കാര്യം ഞങ്ങള്‍ക്കും അറിയില്ലെങ്കിലും......

പോയതിണ്റ്റെ പിറ്റെ ആഴ്ച "എടാ എണ്റ്റെ കാര്യം ശരിയായി" എന്ന്‌ ചിപ്പുവിണ്റ്റെ ഫോണ്‍ വന്നപ്പോള്‍ ആഗ്രഹിച്ചിരുന്നതാണെങ്കിലും സത്യത്തില്‍ ഞെട്ടിപ്പോയി.ഇത്രയേ ഒള്ളോ കാര്യം.ഒറ്റ ദിവസം കൊണ്ടു ചിപ്പു ഞങ്ങളുടെ ഇടയില്‍ ഹീറൊ ആയി മാറി.എന്നാലും ഹിന്ദി പൊയിട്ടു ഒരു കിണ്ടി പോലും അറിയാത്ത ഇവനെങ്ങിനെ ഇതൊപ്പിച്ചു?? ആ പോട്ടെ മുറ്റത്തെ മുല്ലക്കു മണമില്ലെന്നാണല്ലോ!!!.പോരാത്തതിനിപ്പോള്‍ മുറ്റത്തല്ലല്ലോ ഗുജറാത്തിലല്ലേ അപ്പോള്‍ മണം വന്നതായിരിക്കും.എന്നാലും മണമുണ്ടെങ്കില്‍ ഗുണമില്ല, ഗുണമുണ്ടെങ്കില്‍ കടുപ്പമില്ല എന്നണല്ലോ പരസ്യ മൊഴി.ചിലപ്പോള്‍ മുറ്റം വിട്ടപ്പൊള്‍ എല്ലാം കൂടി പുറത്തു ചാടിയതാണെങ്കിലൊ?അതെ അതു തന്നെ കാരണം.എന്നാല്‍ പിന്നെ അടുത്ത വണ്ടി പിടിച്ചു ചലോ ചലോ ഗുജറാത്ത്‌ എന്നും മല്ലു ഗുജ്ജു ബായി ബായി (ബഹന്‍ അല്ല കേട്ടോ)എന്നൊക്കെ പാടാന്‍ രണ്ടാമതൊന്നാലോചിക്കണോ?

അങ്ങനെ തിരുവനന്തപുരം-ഹാപ്പാ എക്സ്പ്രസ്സില്‍ ഞങ്ങളുടെ ഗുജറാത്തു പര്യടനം ആരംഭിച്ചു. പുറപ്പെട്ടതിണ്റ്റെ മൂന്നാം ദിവസം ക്രത്യം ആറു മണിക്കൂറ്‍ വൈകി രാത്രി പന്ത്രണ്ട്‌ മണിയോടെ ഞങ്ങള്‍ റെയില്‍വ്വെ സ്റ്റേഷനിലിറങ്ങി.പരിചിത മുഖങ്ങളെയൊന്നും കാണാത്തതിനാലും അപരിചിത മുഖങ്ങളായ ആട്ടോ,ടാക്സി വാലകള്‍ പറയുന്നതു കേട്ടു,പണ്ടു ഓഫീസില്‍ രാത്രി സേവിംഗ്‌ പ്രൈവറ്റ്‌ റിയാന്‍ കാണാനിരുന്നു മൂന്നു സിഡിയുള്ള പടം രണ്ടാമത്തെ സിഡിയില്‍ തന്നെ തീര്‍ന്നു പോകുകയും ഒരു സിഡി ബാക്കിയാവുകയും ചെയ്തപ്പോള്‍ ഓപ്പറേറ്റര്‍ ശരവണന്‍ ഇരുന്ന പോലെ ഒന്നും മനസിലാകാതെ നിന്നു.ഏകദേശം അരമണിക്കൂറിനു ശേഷം ഗിരീഷിനേയും രാജനേയും കാണുന്നതുവരെ ശരവണന്‍ റോള്‍ നില്‍പ്പു തുടര്‍ന്നു.

സ്റ്റേഷനു പുറത്തിറങ്ങി ആട്ടോ സ്റ്റാണ്റ്റിലേക്കു നടക്കുമ്പോളാണു ഒരു പുതിയ അവതാരം കണ്ടത്‌.എന്‍ഫീല്‍ഡ്‌ ബൈക്കിണ്റ്റെ പുറകില്‍ ഒരു ഉന്തുവണ്ടി കെട്ടിവെച്ചിരിക്കുന്നു.ചക്കട എന്നാണത്രേ പേര്‍. വേണമെങ്കില്‍ അതില്‍ പോകമെന്ന ഗിരീഷിണ്റ്റെ നിര്‍ദേശം തള്ളാന്‍ രണ്ടാമതാലോചിക്കേണ്ടി വന്നില്ല.കാരണം തൊട്ടടുത്തുകൂടി പാഞ്ഞുപോയ ചക്കടയില്‍ ഇരുന്നിരുന്ന വേഷം കൊണ്ടും രൂപം കൊണ്ടും തദ്ദേശവാസികളാവാനും പ്രസ്തുത വാഹനത്തില്‍ സ്ഥിരവാഹികളാകാന്‍ സാധ്യതയുള്ളവരുമായിരുന്നവരുടെ മുഖത്തു നിന്നും അതിലെ യാത്രാ സുഖം വായിക്കാമായിരുന്നു.

അങ്ങിനെ ഞങ്ങള്‍ ഗുജറാത്തിലെത്തി.താമസം തല്‍ക്കാലം ഗിരീഷിണ്റ്റെ ഫ്ളാറ്റില്‍. ഞങ്ങളെക്കാള്‍ മുമ്പെത്തി ജോലിക്കാരനായ ചിപ്പു ഏകദേശം പത്തു കിലൊമീറ്റര്‍ അകലെ കമ്പനി ക്യാമ്പിലാണത്രെ.ഒരാഴ്ചക്കു ശേഷം ഇണ്റ്റര്‍വ്യൂ അതുവരെ ഇണ്റ്റര്‍വ്യൂ പരിശീലനം.ഗിരീഷിണ്റ്റെ ഭാര്യ നിംത വെച്ചു തരുന്ന ഭക്ഷണവും ഗിരീഷ്‌ തരുന്ന ഡോക്കുമെണ്റ്റ്സും നോട്ടുകളുമായി ഇണ്റ്റര്‍വ്യൂ എന്ന കടമ്പയെ,ആസ്റ്റ്റേലിയന്‍ പര്യടനത്തിനു പോകാന്‍ നില്‍കുന്ന ശ്രീശാന്തിനെ പോലെ ദു:സ്വപ്നം കണ്ട്‌ ഉറക്കവും പോയി.ഒരാഴ്ച കടന്നുപോയി,ഒടുവില്‍ ആ ദിനം വന്നെത്തി.ഇണ്റ്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ ഒരു കാര്യം മനസ്സിലായി നമുക്കു ജോലി ആവശ്യമാണെന്നതിനേക്കളുപരിയായി അവര്‍ക്കു ആളെ ആവശ്യമാണെന്ന്‌.അപ്പൊള്‍ പറഞ്ഞു വന്നതെന്താണെന്നു വെച്ചാല്‍ നമ്മളും ജോലിക്കാരായി.എനിക്കു വയ്യ....

കമ്പനി വക ബാച്ചിലര്‍ അക്കൊമഡേഷനുള്ളതും പെണ്ണുകാണല്‍ തുടങ്ങിയിട്ടുള്ളതുമായ രാജനെ കൊണ്ടു കല്യാണം കഴിഞ്ഞാല്‍ താമസിക്കാന്‍ വേണ്ടി ഫ്ളാറ്റും സകലസാമഗ്രികളും അഡ്വാന്‍സ്‌ ആയി വാങ്ങിപ്പിക്കുവാനും വാടക കൊടുപ്പിക്കുവാനും ഞാനും ഗോക്രിയും ചിപ്പുവും താമസിക്കുവാനും തീരുമാനമായി.അങ്ങിനെ ഞങ്ങള്‍ മൂന്നു പേരും കൂടി താമസമാരംഭിച്ചു.ഞങ്ങളേക്കാള്‍ രണ്ടാഴ്ച സീനിയറായ ചിപ്പു ഗുജറാത്തിനെ കുറിച്ചു അവന്‍ ശേഖരിച്ച വിവരങ്ങള്‍ ഞങ്ങള്‍ക്കു പകര്‍ന്നു.അതില്‍ ഏറ്റവും പ്രധാനമായി ഞങ്ങള്‍ക്കു തോന്നിയതും അവന്‍ അവതരിപ്പിച്ചതും ഒന്നു തന്നെയായിരുന്നു.ലോകത്ത്‌ ഏറ്റവും സുന്ദരിമാരായ സ്ത്രീകള്‍ ഉള്ളതു ദ്വാരകയിലാണത്രേ!!!. അതുകൊണ്ടു എന്തൊക്കെ സംഭവിച്ചാലും അടുത്ത ജന്‍മാഷ്ടമിക്കു ഞങ്ങള്‍ വന്നില്ലെങ്കിലും അവന്‍ ദ്വാരകയില്‍ പോകുമത്രേ!!!!!

പിന്നീട്‌ ഗുജറാത്തിലുണ്ടായിരുന്ന ഒരു വര്‍ഷത്തില്‍ ഉറക്കം വരാതെ മലര്‍ന്നു കിടന്നിരുന്ന എത്രയോ രാത്രികളില്‍ ചിപ്പുവിണ്റ്റെ ഈ ആഗ്രഹം ഞങ്ങള്‍ കേട്ടിരിക്കുന്നു.പക്ഷെ ഗള്‍ഫിലേക്കുള്ള വിസയും ശരിയാക്കി ഞങ്ങളെല്ലവരും ഗുജറാത്തിനോടു വിട പറയുമ്പോഴും ചിപ്പുവിണ്റ്റെ ആഗ്രഹം പൂര്‍ത്തിയാകാതെ കിടക്കുകയായിരുന്നു.ഒടുവില്‍ കേരളത്തിലേക്കുള്ള ട്രയിനും കാത്ത്‌ ഹാപ്പാ റെയില്‍വ്വെ സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ തൊട്ടുമുമ്പില്‍ വന്നിരുന്ന ഒരു ഗുജറാത്തി ഗ്രാമീണ പെണ്‍കുട്ടിയെ ചൂണ്ടി ചിപ്പു പറഞ്ഞു.

"എടാ ഇതു പോലെ ആയിരക്കണക്കിനു സുന്ദരിമാരായിരിക്കും അന്നവിടെ അവരുടെ പരമ്പരാഗത വസ്ത്രങ്ങളും ധരിച്ചു വരിക.നീ അവരുടെ ബ്ളൌസ്‌ ശ്രദ്ധിച്ചോ!മുന്‍ വശം കവര്‍ ചെയ്യുന്നതും പിന്‍ വശം തുറന്നതുമായ പരമ്പരാഗത രീതി.അന്നവിടെ വരുന്ന ആയിരക്കണക്കിനു സുന്ദരികളില്‍ ആരെങ്കിലും അറിയാതെ ബ്ളൌസ്‌ തിരിച്ചിട്ടു കൊണ്ടുവന്നാല്‍ കാണാനുള്ള ചാന്‍സല്ലേടാ മിസ്സായത്‌".