Wednesday, December 17, 2008

താവു കഥകള്‍

ചിരിക്കുക എന്ന് പറഞ്ഞാല്‍ തന്നെ ഇന്നത്തെ കാലത്ത് ഒരു വലിയ കാര്യമല്ലേ...അപ്പോള്‍ പിന്നെ ചിരിപ്പിക്കുക എന്ന് കൂടി ആയാലോ? ഭൂലോകത്തില്‍ ചില ആളുകളുടെ അവതാരോദ്ദേശ്യം തന്നെ മറ്റുള്ളവരെ ചിരിപ്പിക്കുക എന്നതല്ലേ...ഉദാ: ജോര്‍ജ് ബുഷ് ലോകത്തെ ചിരിപ്പിക്കുന്നു. ലല്ലു പ്രസാദ് ഇന്ത്യയെ ചിരിപ്പിക്കുന്നു. മലയാളിക്കു ചിരിക്കാന്‍ ഒരു കരുണാകരനും , അതു പോലെ തൃശ്ശൂര്‍ എന്ജിനീയറിംഗ് കോളേജിനെ ചിരിപ്പിക്കാന്‍ ഒരവതാരം അതായിരുന്നു താവു .....

ഒരു സമര ദിവസം.... പ്രത്യേകിച്ചൊന്നും പ്ലാന്‍ ചെയ്യാതിരുന്നതിനാല്‍ സമയം കളയാന്‍ പാടു പെടുന്നു. പെട്ടെന്നാണ്‌ വിലങ്ങന്‍കുന്നിലേക്കൊരു യാത്ര പോയാലോ എന്നോരാശയം ഉദിച്ചത്. ആറു പേരും രണ്ടു ബൈക്കും റെഡി ആയി. മൂന്ന് പേര്‍ വീതം രണ്ടു ബൈക്കില്‍ . ഒന്നു അന്തോണിയുടെ കവസാകി മറ്റേതു താവുവിന്റെ ബുള്ളറ്റ്. രണ്ടു വണ്ടിയും സാധാരണ ഗതിയില്‍ മൂന്നാളില്‍ കുറച്ചു യാത്ര ചെയ്യാറില്ല. പക്ഷെ ഇതു തൃശ്ശൂര്‍ ടൌണില്‍ കൂടിയൊക്കെ ഉള്ള യാത്രയാണ്. പതിവു പോലെ ട്രാഫിക് പോലീസുകാരുടെ ശല്യമില്ലാത്ത ഊടുവഴികളെ പറ്റിയുള്ള ചര്‍ച്ച, ഓണ കാലത്തെ ബോണസ് ചര്‍ച്ച പോലെ എങ്ങുമെത്താതെ പിരിഞ്ഞു. ഒടുവില്‍ പഴയ ജയന്‍-നസീര്‍ സിനിമകളിലെ പോലെ രണ്ടു പേര്‍ക്കും അവരവരുടെ വഴിയെന്നും എങ്ങാനും ലക്ഷൃത്തിലെത്തിയാല് തിരിച്ചറിയാന്‍ അടയാളവും തീരുമാനമായി. അതായത് അവരവരുടെ വഴിയില്‍ വിലങ്ങന്കുന്നിലെത്തുക, ആദ്യം എത്തുന്നവര്‍ മറ്റുള്ളവര്‍ക്കായി വെയിറ്റ് ചെയ്യാതെ തങ്ങള്‍ എത്തിയതിന്റെ അടയാളവും ശേഷിപ്പിച്ചു മുകളിലേക്ക് കയറി പോകാം.

അന്തോണി : താവൂ, ഞങ്ങളാണ് ആദ്യം വരുന്നതെന്കില്‍ വിലങ്ങന്‍ കുന്നിലേക്ക് കയറുന്ന ആദ്യത്തെ സ്റെപ്പില്‍ ഇഷ്ടിക കൊണ്ടു ഒരു വര വരക്കാം. അപ്പോള്‍ നിങ്ങള്ക്ക് മനസ്സിലാകുമല്ലോ ഞങ്ങള്‍ എത്തിയിട്ടുന്ടെന്ന് ന്താ....

താവു : അത് കൊള്ളാം ...

അന്തോണി : നിങ്ങളാണ് ആദ്യം വരുന്നതെങ്കിലോ????

താവു
: അത് കുഴപ്പമില്ല..... ഞങ്ങളാണ് ആദ്യം വരുന്നതങ്കില്‍ വര ഞാനങ്ങ് മായിച്ചു കളഞ്ഞേക്കാം.... എന്താ പോരേ!!!!!
************************************************************************************

പതിവു പോലെ ഞായറാഴ്ചയും വൈകുന്നേരത്തോടെ താവു തന്റ്റെ എന്ഫീല്ഡ് ബുള്ളറ്റില്‍ കൊടകരയില്‍ നിന്നും ഹോസ്റ്റലിലേക്കു വെച്ചു പിടിപ്പിച്ചു. ഹോസ്റ്റലില് എത്തിയിട്ട് വേണം നാളെ കൊടുക്കാനുള്ള അസൈന്മെന്റ്റ് ആരുടെയെങ്കിലും അടിച്ചു മാറ്റി എഴുതി വെക്കാന്‍. അത് എട്ടു മണിക്ക് മുന്പ് തീര്‍ന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച പടം മാറിയ ഗിരിജയിലെ സെക്കന്റ് ഷോ, തീറ്ന്നില്ലെന്കില് പതിവു പോലെ തുറുപ്പു ഗുലാന്‍. ഗിരിജയെ പറ്റി ആലോചിച്ച താവുവിന്റെ കൈകളില്‍ ആക്സിലറേറ്റ്ര് , സി ബി യുടെ കൈയ്യില്‍ കിട്ടിയ സിസ്റ്റര്‍ സെഫിയെ പോലെ, ഞെരിഞ്ഞു.കുറുപ്പം റോഡില്‍ നിന്നും റൌണ്ടിലേക്ക് തിരിയാന്‍ തുടങ്ങുമ്പോഴായിരുന്നു പെട്ടന്ന് താവുവിന്റെ വണ്ടിയുടെ മുന്നിലേക്ക് എന്തോ ചാടി വീണത്‌. കുറുപ്പം റോഡിലെ നില്‍പ്പനടി കേന്ദ്രത്തില്‍ നിന്നും തെറിച്ച ഏതോ പാമ്പായിരിക്കുമെന്നു കരുതി വണ്ടി ചവിട്ടി നിര്‍ത്തി. പക്ഷെ വണ്ടിക്കു മുന്‍പില്‍ ചാടിയ സാധനത്തെ കണ്ടു താവു അമ്പരന്നു.ഇതെന്താണിത് താറാവോ?? അല്ലല്ലോ ഇതു പെന്ഗ്വിനല്ലേ!!! കാര്യം പെന്ഗ്വിനെ ആദ്യമായിട്ടാണ് കാണുന്നതെങ്കിലും, താവുവിനു ആളെ മനസ്സിലായി, അതുകൊണ്ട് തന്നെ താവുവിനു അതിനെ അവിടെ ഉപേക്ഷിച്ച് പോരാന്‍ മനസ് വന്നില്ല. എന്തൊക്കെ വാര്‍ത്തകളാണ് രാവിലെ പത്രത്തില്‍ വായിക്കുന്നത്. എന്തായാലും പെന്ഗ്വിനെയും ബൈക്കില്‍ കയറ്റി താവു റൌണ്ടിലേക്ക് കടന്നു. ആദ്യം കണ്ട ട്രാഫിക് പോലീസുകാരനോട് താവു പെന്ഗ്വിന്റെ കാര്യം പറഞ്ഞു. സന്ധ്യാ സമയം അനങ്ങാന്‍ പറ്റാത്തത്ര തിരക്കുള്ള റോഡ്. പോലീസുകാരന്‍ താവുവിനോട് മടിച്ചു മടിച്ചാണ് പെന്ഗ്വിനെയും കൊണ്ടു മൃഗശാലയിലേക്ക് പോകാമോ എന്ന് ചോദിച്ചത്. താവു അത് സമ്മതിക്കുകയും ചെയ്തു . ഇത്രയും സന്മനസുള്ള ചെറുപ്പക്കാര്‍ തൃശ്ശൂര്‍ ജില്ലയില്‍ തന്നെ കണ്ടു കിട്ടുമോ എന്ന് സംശയമാണെന്നു പോലീസുകാരന്‍ ആത്മഗതം ചെയ്തു.

മൂന്നു നാല് ദിവസം കഴിഞ്ഞപ്പോള്‍ റൌണ്ടിലൂടെ കൈയ്യും കോര്‍ത്തു നടക്കുന്ന താവുവിനെയും പെന്ഗ്വിനെയും കണ്ട പോലീസുകാരന്‍ അമ്പരന്നു. തന്റ്റെ ലിസ്റ്റിലെ സന്മനസുള്ളവരുടെ കൂട്ടത്തില്‍ നിന്നും താവുവിന്റെ പെരുവെട്ടിയ പോലീസുകാരന്‍, കോപത്തോടെ താവുവിനോട് ചോദിച്ചു..

എടോ തന്നോടല്ലേ ഞാന്‍ പെന്ഗ്വിനെ മൃഗശാലയില് കൊണ്ടു പോകാന്‍ പറഞ്ഞതു?

സാറേ കഴിഞ്ഞ മൂന്ന് ദിവസവും ഞങ്ങള്‍ മൃഗശാലയിലല്ലേ പോയി കൊണ്ടിരുന്നത് .... മിണ്ടാപ്രാണിയാണെന്കിലും ഇതിനും ബോറടിക്കില്ലേ ഇന്നു ഞങ്ങളൊരു ചെയ്ഞ്ചിനു സിനിമക്കിറങ്ങിയതാ........

************************************************************************************

തിങ്കളാഴ്ച്ച രാവിലെ താവുവിനെ കണ്ട എല്ലാവരും അമ്പരന്നു. രണ്ടു ചെവിയിലെയും മുറിവില്‍ പഞ്ഞി വെച്ചിരിക്കുന്നു. വേറെ പരിക്കൊന്നും തന്നെ കാണാനുമില്ല.സാധാരണ ഗതിയില്‍ താവുവിന്റെ കൈയിലിരിപ്പിനു ഇതു പോര...

ഞാന്‍ : താവു, ഇതെന്തു പറ്റിയെടാ ചെവിക്കു ?

താവു : നീയാ മന്നനെ കണ്ടോ?

ഞാന് : എന്ത് പറ്റിയെടാ?

താവു: ഇന്നലെ വൈകുന്നേരം ഞാന്‍ ഈ ആഴ്ചയിലേക്ക് വേണ്ട ഡ്രെസ്സ് തേച്ചു കൊണ്ടിരിക്കുകയായിരുന്നു. അന്നേരം ആ മന്നന്‍ ലൂസിയായില്‍ കള്ള് കുടിക്കാന്‍ വരുന്നുണ്ടോ എന്ന് ചോദിച്ചു വിളിച്ചത്

ഞാന്‍ : എന്നിട്ട് ?

താവു: എന്നിട്ടെന്താ!! ഫോണ്‍ ആണെന്ന് കരുതി തേപ്പു പെട്ടിയെടുത്തു ചെവിയില്‍ വെച്ചെടാ!!

ഞാന്‍ : അയ്യോ!!! എന്നിട്ട് അധികം പൊള്ളിയോടാ??

താവു : ആ.. കുറച്ചു പൊള്ളി.... അവനെ എന്റെ കൈയില്‍ കിട്ടിയിട്ട് വേണം!!!

ഞാന് : അല്ല താവു, മറ്റേ ചെവിക്കു എന്ത് പറ്റി?

താവു : ആ തെണ്ടി പിന്നേം വിളിച്ചെടാ!!!!!!!

*************************************************************************************

താവൂ, നിനക്ക് വെറും വയറ്റില്‍ എത്ര പെഗ് അടിക്കാന്‍ പറ്റും?

രാവിലെ തന്നെ ആഗിയുടെ ചോദ്യം കേട്ട താവു രണ്ടു മൂന്ന് വട്ടം ആലോചിച്ചു . എന്തോ കുരു പൊട്ടിക്കാനുള്ള പുറപ്പാടാണോ?? എന്തായാലും അങ്ങനെ വിട്ടു കൊടുക്കാന്‍ പറ്റില്ലല്ലോ!!

താവു : മൂന്നു പെഗ് അടിക്കാന്‍ പറ്റും

ആഗി : മൂന്നെണ്ണം അടിക്കാനെ പറ്റുകയുള്ളോ?

ആ ചോദ്യം താവുവിനു കൊണ്ടു. ഒന്നാമത് ക്ലാസിലെ ടാങ്ക് ആയി വിലസുമ്പോഴാണ് ഈ ചോദ്യം

താവു : അഞ്ച് പെഗ് വരെ പോകും

ആഗി : അതില്‍ കൂടുതല്‍ പറ്റില്ലേ ??

താവു ആലോചിച്ചു , പണ്ടാരടങ്ങാനായിട്ടു ഇനി ഇവനെങ്ങാനും പ്രാക്ടിക്കല്‍ ടെസ്റ്റ് നടത്തിയാല്‍ രാവിലെ തന്നെ ആശുപത്രിയിലേക്ക് എടുക്കേണ്ടി വരും . ഇതു തന്നെ ഒരാവേശത്തിനു കേറി പറഞ്ഞതാ . ഇനി കുറയ്ക്കാനും പറ്റില്ലല്ലോ ... എന്തെങ്കിലും ആവട്ടെ ...

താവു : ഇല്ല അഞ്ച് മാക്സിമം...

ആഗി : താവൂ, നീ ആദ്യത്തെ പെഗ് അടിക്കുമ്പോള്‍ തന്നെ നിന്റെ വയറു വെറും വയറല്ലാതായി ..പിന്നെങ്ങനെ നീ വെറും വയറ്റില്‍ അഞ്ച് പെഗ് അടിക്കും ???

താവുവിനു അടി കൊണ്ട പോലായി .ഇതു പോലെ എന്തെങ്കിലും പ്രതീക്ഷിച്ചാണ് മറുപടിയൊക്കെ ആലോചിച്ചു പറഞ്ഞതു...എന്നിട്ടും രാവിലെ തന്നെ കൊച്ചായി പോയി.....താവു കീഴടങ്ങി..... എന്തായാലും രാവിലെ ചമ്മി ഇനി അത് ആര്‍ക്കെങ്കിലും ഇട്ടു താങ്ങണം... താവു ചുറ്റും നോക്കി. കുറച്ചു ദൂരെ അതാ ഡയസ്...അവനൊന്നും കേട്ടിട്ടില്ല. താവു വേഗം ഡയസിന്റെ അടുത്തേക്ക് നടന്നു...

താവു : ഡയസേ.. നിനക്കു വെറും വയറ്റില്‍ എത്ര പെഗ് അടിക്കാന്‍ പറ്റും?

ഡയസ് : രണ്ടെണ്ണം അടിക്കാന്‍ പറ്റും

താവു : രണ്ടെണ്ണമേ അടിക്കാന്‍ പറ്റുകയുള്ളോ ????

ഡയസ് : മാക്സിമം മൂന്നെണ്ണം.

താവു : അതില്‍ കൂടുതല്‍ നിനക്കു പറ്റുമല്ലോ ...

ഡയസ് : ഒരു രക്ഷയുമില്ല താവു...മൂന്നെണ്ണത്തില് കൂടുതല്‍ പോവില്ല

താവു പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി ഡയസിനെ മൂന്നെണ്ണത്തില്‍ നിന്നും കൂട്ടാന്‍. ഒടുവില്‍ ആകെ നിരാശനായി താവു..

താവു: ഛേ... നീ അഞ്ചെണ്ണം എന്ന് പറഞ്ഞിരുന്നെങ്കില്‍ ഒരു നമ്പറിടാമായിരുന്നു

*************************************************************************************
ഒരുകാലത്ത് എന്ജിനീയറിംഗ് കോളേജ് കാമ്പസ് നിറയെ പശുക്കള്‍ മേഞ്ഞിരുന്നു. തെറ്റിദ്ധരിക്കണ്ട ഒറിജിനല്‍ പശുക്കള്‍ തന്നെ..സമീപവാസികളുടെ പശുക്കളെ കോളേജ് കാമ്പസിലേക്ക്‌ അഴിച്ചു വിടുകയായിരുന്നു പതിവ്.പശുക്കളും ഏതാണ്ട് എന്ജിനീയറിംഗ് പിള്ളേരെ പോലെ തന്നെ ആയിരുന്നു, പല സ്വഭാവക്കാര്‍. അതില്‍ ഒരു കലിപ്പന്‍ പശു "ബി" ഹോസ്റ്റലിലെ ബാത്ത് റൂമില്‍ ഓടി കയറിയ വകയില്‍ കുളി മുറിയില്‍ പെട്ട് പോയ ജിട്ടോ നടത്തിയ നാലര മണിക്കൂറ് കുളി, ഇന്നും അവിടത്തെ റെക്കോര്‍ഡ് ബുക്കിലെ സ്ഥാനം വിട്ടിട്ടില്ല.

അപ്പോള്‍ പറഞ്ഞു വരുന്ന താവു കഥയില്‍ ഇതിലെ പശുക്കള്‍ക്ക് മാത്രമെ ചെറിയ റോളുള്ളൂ...ഈ പശുക്കളുടെ പ്രധാന പണി കാമ്പസിലെ പുല്ലും ഇലകളും ചെടിയുമൊക്കെ വയറു നിറച്ചു അടിച്ചിട്ടു അപ്പിയിടാറാകുമ്പോള് ടോയ് ലറ്റിലൊന്നും പോകാന്‍ മെനക്കിടാതെ കണ്ട ഇടത്തൊക്കെ കാര്യം സാധിക്കലായിരുന്നു പതിവു. അങ്ങനെ ഹോസ്റ്റലില് നിന്നും കോളേജിലേക്ക് നടക്കുന്ന വഴിക്ക് പലരും ചാണകത്തില്‍ ചവിട്ടുന്ന പതിവുമുണ്ടായിരുന്നു.താവുവും ഇതു പോലെ ഒരു ദിവസം ചവിട്ടി ചവിട്ടിയില്ല എന്ന മട്ടില്‍
ഒരു നിയര്‍ മിസ് നടത്തി. കൂടെയുണ്ടായിരുന്ന എല്ലാവരും താവു ചാണകത്തില്‍ ചവിട്ടി എന്ന് തന്നെ തറപ്പിച്ചു പറഞ്ഞതോടെ താവുവിന്റെ മുന്നില്‍ രണ്ടു വഴികള്‍ മാത്രമായി. ഒന്നുകില്‍ ചവിട്ടിയില്ല എന്ന് തെളിയിക്കണം അല്ലെങ്കില്‍ ചവിട്ടിയെങ്കില് തന്നെ അത് ചാണകമല്ലെന്നു തെളിയിക്കണം. താവു രണ്ടാമത്തെ വഴി ആദ്യം തെരഞ്ഞെടുത്തു. കുത്തിയിരുന്നു പരിശോധിച്ചെങ്കിലും സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന റിപ്പോര്‍ട്ട് കണ്ട സി ബി ഐ യെ പോലെ ഒരു തീരുമാനത്തിലെത്താന്‍ പറ്റുന്നില്ല. കുറച്ചു തോണ്ടിയെടുത്ത് മണത്തു നോക്കി നോ രക്ഷ ...അല്പം രുചിച്ചു നോക്കി.....

താവു : ചാണകം തന്നെ ....ഭാഗ്യത്തിന് ചവിട്ടിയില്ല ...........


*************************************************************************************
താവു ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടോ എന്ന് അറഞ്ഞിട്ടു തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാം




Tuesday, December 9, 2008

ചില ഓണ സ്മരണകള്‍

ഇതെന്തെടാ ക്രിസ്തുമസ് ആയപ്പോളാണോ ഓരോരുത്തനൊക്കെ ഓണത്തിന്റെ ഓര്‍മ്മ വരുന്നതെന്നല്ലേ നിങ്ങളിപ്പോള്‍ ആലോചിച്ചത്. അതാണ്‌ ഞങ്ങളീ ഗള്‍ഫുകാരുടെ പ്രത്യേകത. ഓണം തുടങ്ങിയാല്‍ പിന്നെ അടുത്ത ഓണം വരെ ഓണാഘോഷങ്ങളായിരിക്കും. ദാ ഇപ്പോള്‍ തന്നെ മൂന്നു കൂട്ടം പായസം കൂട്ടിയുള്ള ഓണ സദ്യ കഴിഞ്ഞു വന്നതേയുള്ളൂ .അപ്പോഴേ വിചാരിച്ചതാണ് ഓണത്തിനെ പറ്റി എന്തൊക്കെയെങ്കിലും എഴുതണമെന്നു. ഓണത്തിനെ പറ്റി ചെറുപ്പത്തിലേയുള്ള ഓര്‍മകളെ പറ്റി പറയുകയാണെങ്കില് ഓണം കേരളീയരുടെ ദേശീയ ഉത്സവമാണ്.ജാതിഭേദമന്യേ എല്ലാ കേരളീയരും ഓണം ആഘോഷിക്കുന്നു.കാണം വിറ്റും ഓണം ഉണ്ണണം തുടങ്ങിയ വാചകങ്ങള്‍ കാണാപാഠം പഠിച്ചു ആറാം ക്ലാസിലെ രചന എഴുതിയതൊഴിച്ചാല്‍ ഈ പറഞ്ഞ കാര്യങ്ങളൊക്കെ വലിയ പിടിയില്ലായിരുന്നു അക്കാലത്ത്.അതില്‍ തന്നെ ഈ കാണം എന്താണെന്നറിയാത്തത് കൊണ്ടു അത് വിറ്റു ഓണം ഉണ്ടിട്ടുണ്ടോ എന്ന് ഇന്നും തീരെ പിടിയില്ല.അന്നത്തെ ആഘോഷം എന്ന് പറഞ്ഞാല്‍,ഇന്നിപ്പോള് ഈ മരുഭൂമിയിലിരുന്നു തിരികെ നോക്കുമ്പോഴാണ് അതിന്റെ വില മനസിലാകുന്നത്.

അത്തം മുതലുള്ള പത്ത് ദിവസവും അതി രാവിലെ സൂര്യന് അലാറം വെച്ചു എഴുന്നേല്ക്കുന്നതിനു മുന്‍പായി എഴുന്നേറ്റു കുളിച്ചു നാട്ടിലുള്ള പൂക്കളെല്ലാം പറിച്ചു കൊണ്ടു വരലായിരുന്നു ആദ്യ പണി.അത്തം കറുത്താല് ഓണം വെളുക്കും എന്ന പഴംചൊല്ല് അന്വര്‍ത്ഥമാക്കാന് തകര്‍ത്തു പെയ്യുന്ന മഴയത്ത് കുടയും ചൂടി പൂക്കൂടയുമായി, പാടത്തും വരമ്പത്തും വേലിക്കലുമായി നില്ക്കുന്ന പൂക്കളിറുത്തും, തലേ രാത്രിയിലെ മഴയത്ത് പൊഴിഞ്ഞു വീഴുന്ന മുള്ളമ്പഴം പെറുക്കിയും വീട്ടിലെത്തി ചാണകം മെഴുകിയ മുറ്റത്ത് ഓരോ ദിവസവും പല പല ആകൃതിയിലുള്ള പൂക്കളങ്ങളിടും.ഇഷ്ടിക വെട്ടി കൂര്‍പ്പിച്ചു തൃക്കാക്കരയപ്പനെ ഉണ്ടാക്കിയും ഓണക്കളികളായ തലപന്തുകളി,കൈകൊട്ടികളി,ഊഞ്ഞാലാട്ടം തുടങ്ങിയവയൊക്കെയുമായി പത്തു ദിവസം. ഈ പറഞ്ഞ മാതിരിയുള്ള അന്നത്തെ ഓണത്തെ പറ്റിയുള്ള ഓര്മ്മകള് പലയിടത്തും വായിച്ചിട്ടുള്ളതല്ലാതെ ഞാന് ഈ പരിപാടിക്കൊന്നും പോയിട്ടില്ല.

നമ്മളെ സംബന്ധിച്ചിടത്തോളം ഓണം എന്ന് പറഞ്ഞാല് പത്തു ദിവസം സ്കൂളടക്കും.പിന്നെ പുസ്തകം കൈ കൊണ്ടു തൊടണ്ട.അല്ല അതിന് മുന്‍പും അങ്ങനെയൊക്കെ തന്നെ. പക്ഷെ ഇതാണെങ്കില്‍ വീട്ടുകാര്‍ ചോദിച്ചാല്‍ പറയാന്‍ ഒരു കാരണമായി.പിന്നെ ഒരു എട്ടു-ഒന്പതു മണിയാകുമ്പോള് കിടക്കപായയില് നിന്നു എഴുന്നേല്ക്കുക, വേഗം ചായയും കുടിച്ചു പാടത്തേക്കോടുക, മഴയില്ലെങ്കില് ക്രിക്കറ്റിന്റെ വകയിലുള്ള അമ്മാവനായ കുട്ടിയുംകോലും കളി. മഴയാണെങ്കില് ഈര്ക്കിലി വെട്ടി റാണിയും കോലും അല്ലെങ്കില് കളം വെട്ടി കളി. ഊണ് കഴിഞ്ഞതിനു ശേഷം രാവിലത്തെ പരിപാടികളുടെ തന്നെ റിപ്പീറ്റ് ടെലികാസ്റ്റ്. രാത്രി ഓണ സ്പെഷ്യലായ ആകാശവാണിയുടെ റേഡിയോ നാടകോത്സവം. ചൂടു കഞ്ഞിയും പയറും കഴിച്ചു പുറത്ത് പെയ്യുന്ന മഴയുടെ സംഗീതവും കേട്ടു നേരെ പുതപ്പിനുള്ളിലേക്ക്... അടുത്ത പ്രഭാതത്തിലേക്ക്. പിന്നീടങ്ങോട്ട് ഓരോ വര്ഷവും ഓണത്തിനെ കുറിച്ചുള്ള നമ്മുടെ താലപര്യങ്ങള് മുരളീധരന്റെ പാര്ട്ടികള് പോലെ മാറിമാറി വന്നിരുന്നു.ഒരു കാലത്ത് ഓണാവധിക്ക് നടക്കുന്ന ടൂര്‍ണമെന്റുകളായിരുന്നു കാര്യമെങ്കില് പിന്നീടത് ഓണ റിലീസിംഗ് സിനിമകളായി. പക്ഷെ എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ഓണം സമ്മാനിച്ചത് 2003-ആണ്ടാണ്.

അതേ വര്‍ഷം തന്നെയാണല്ലോ ഞാന് എന്നെ ഗുജറാത്തിലേക്ക് പറിച്ചു നട്ടത്. ജൂലൈ മാസം ഗുജറാത്തിലേക്ക് പോകുമ്പോള് സ്വപ്നക്ക് ഏഴാം മാസമായിരുന്നു. കണക്കു പ്രകാരം ഒക്ടോബര് മാസം ലീവിന് വരാനുള്ള തയ്യാറെടുപ്പുമായാണ് ഞാന് വണ്ടി കയറിയത്.കൂടാതെ നാട്ടില് ആ സമയത്തു ഞാന് ഉപയോഗിച്ചു കൊണ്ടിരുന്ന BSNL ന്റെ പോസ്റ്റ് പെയിഡ് കണക്ഷന് റോമിംഗ് സറ്വീസ് തുടങ്ങിയതും ഏതാണ്ട് ആ സമയത്തായിരുന്നു.പരസ്യ പ്രകാരം റോമിംഗ് ഫ്രീ ആയിരുന്നു. ഇന് കമിംഗ് നേരത്തേ ഫ്രീ ആയിരുന്നല്ലോ!! അപ്പോള് ഗുജറാത്തിലേക്ക് കേരളത്തില് നിന്നും വിളിച്ചാല് ലോക്കല് കാള് ചാര്ജ് മാത്രം.ഉടനെ വിളിച്ചു അവരുടെ ഓഫീസില് നിന്നും റോമിംഗ് ഫ്രീ തന്നെ എന്നും ഉറപ്പാക്കി.ആനന്ദലബ്ധിക്കിനി എന്ത് വേണം?? ഗുജറാത്തിലെത്തി ആദ്യ ഒരു മാസം ഒന്നു കണ്ട്രോള് ചെയ്തു വിളിച്ചു. കാര്യം എന്തൊക്കെയാണെങ്കിലും അവസാനം ബില്ല് വരുമ്പോള് കണ്ണ് തള്ളരുതല്ലോ!! ആദ്യ മാസത്തെ ബില്ല് വന്നപ്പോള് ഒരു പ്രശ്നവുമില്ല, ഏതാണ്ട് അഞ്ഞൂറ് രൂപയില് താഴെ മാത്രം. ജൂണ് മാസത്തെ ബില്ലായിരുന്നു വന്നതെങ്കിലും റോമിംഗ് ചാര്ജാക്കുകയാണെങ്കില് അത് ആ മാസം തന്നെ വരുമെന്നായിരുന്നു BSNL ന്റെ ഓഫീസില് നിന്നുള്ള അറിയിപ്പ്.പിന്നെ ആഗസ്റ്റില് തകര്പ്പന് വിളിയല്ലായിരുന്നോ!!! ഓരോ മണിക്കൂറിലും അപ്പുവിന്റെ വിശേഷങ്ങള് , അവന് വയറ്റില് ചവിട്ടുന്നു , ഇന്നു സ്കാന് ചെയ്തപ്പോള് അവന് അനങ്ങി അങ്ങനെ അങ്ങനെ എല്ലാ വിശേഷങ്ങളും എനിക്ക് ലൈവ് ആയി ഗുജറാത്തില് കിട്ടി കൊണ്ടിരുന്നു.അത് കൂടാതെ BSNL-ന്റെ സേവനത്തെ കുറിച്ചു അറിഞ്ഞ നമ്മുടെ മലയാളി സുഹൃത്തുക്കള്ക്കൊക്കെ എന്റെ നമ്പര് PP ആക്കാന് അധികം താമസം ഒന്നും വേണ്ടി വന്നില്ല.അങ്ങനെ ദിവസങ്ങള് ഏതാണ്ട് ഒളിംബിക്സിനു തയ്യാറെടുക്കുന്ന പോലെ ഓടി കൊണ്ടിരുന്നു.അതിനേക്കാള്‍ സ്പീഡില് എന്റെ മൊബൈലിന്റെ ബാറ്ററിയും. ആഗസ്റ്റു മാസം അവസാന ആഴ്ചയില് എന്റെ മൊബൈലില് ഒരു മേസജ് വന്നു. ജൂലായിലെ ബില്ല്. എഴുന്നൂറ്റമ്പത് രൂപ !!! ഹോ കുറച്ചു കൂടുതലായി പോയി , അടുത്ത മാസം കുറച്ചു കുറയ്ക്കണം. ഇനി അങ്ങനെ അധികം ചിലവാക്കാനൊന്നും പറ്റില്ല .രണ്ടു മാസം കഴിയുമ്പോള് അപ്പു വരും.എല്ലാം ഒന്നു കണ്ട്രോള് ചെയ്യണം.എന്നാലും എഴുന്നൂറ്റമ്പത് രൂപാ !!!! കണ്ണ് വീണ്ടും മേസജിലേക്ക് പാളി.അല്ല, എഴുന്നൂറ്റമ്പതിനു ഒരു പൂജ്യമല്ലേ ഒള്ളൂ?? ഇതു രണ്ടു പൂജ്യം പോലെ കാണുന്നുണ്ടല്ലോ!! കണ്ണ് തിരുമ്മി ഒന്നു കൂടി നോക്കി അത് തന്നെ ഏഴായിരത്തി അഞ്ഞൂറ് രൂപാ.ജൂലായ് ബില്ല് ഏഴായിരത്തി അഞ്ഞൂറ് രൂപാ ആഗസ്റ്റില് അതിന്റെ നാലിരട്ടി വിളിച്ചു കഴിഞ്ഞു.എനിക്ക് വയ്യ !!! റിലയന്സില് നിന്നും ശമ്പളം വാങ്ങി BSNL-നു കൊടുക്കുക.അതില് കൂടുതലായി ഇനി ഒന്നും ചെയ്യാനില്ല..

എന്തായാലും അന്ന് വൈകുന്നേരം തന്നെ ഒരു ലോക്കല് കണക്ഷനെടുത്തു. നാട്ടില് നിന്നുള്ള വിശേഷങ്ങള് ലഞ്ച്‌ അവറിലെ പതിനഞ്ച് മിനിട്ടിലേക്കൊതുക്കി. അങ്ങനെ സെപ്റ്റംബര് മൂന്നാം തീയതി ഉച്ചക്ക് പതിവ് പോലെ അപ്പുവിന്റെ വിശേഷങ്ങളും ഒക്ടോബറില് പ്രസവ സമയത്ത് ഞാന് ചെയ്യേണ്ട കാര്യങ്ങളുമൊക്കെയായി കാല് മണിക്കൂര് നീണ്ട സംഭാഷണങ്ങള്ക്ക് ശേഷം , ഞാന് സൈറ്റിലേക്കിറങ്ങി. ദാ വരുന്നു അടുത്ത വിളി നാട്ടില് നിന്നും.അളിയനാണ്,സ്വപ്നയെ പേറ്റു നോവുമായി അഡ്മിറ്റ് ചെയ്യാന് പോകുകയാണത്രേ!!ഏയ് അങ്ങനെ വരാന്‍ വഴിയില്ലല്ലോ? കണക്കു പ്രകാരം ഒന്നര മാസം ബാക്കിയുണ്ടല്ലോ? നീ ഒന്നു കൂടി ചോദിച്ചേ പേറ്റു നോവ്‌ തന്നെയാണോ? ഇനി അഥവാ പേറ്റു നോവാണെങ്കില്‍ തന്നെ അവളോട് രണ്ടു ദിവസം ഹോള്‍ഡ് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിക്ക്. ഞാനാണെങ്കില്‍ അവളെ പ്രസവിക്കാന്‍ ലേബര്‍ റൂമില്‍ കയറ്റുമ്പോള്‍ പുറത്ത് നിന്നു ടെന്‍ഷനടിച്ചു വലിക്കാനുള്ള സിഗരട്ട് വരെ വാങ്ങി വെച്ചിരിക്കുകയാണ്. ഒക്കെ വെയിസ്റ്റ് ആകും.സിഗരട്ട് അടുത്ത കൊല്ലം വരെ കേടാകാതെ ഇരിക്കുമോ എന്തോ?

അടുത്ത ട്രെയിന്‍ ശനിയാഴ്ച്ചയെ ഒള്ളൂ.എന്തായാലും അതില്‍ സീറ്റ് ബുക്ക് ചെയ്തു. അന്ന് രാത്രി മുഴുവന്‍ നാട്ടില്‍ ചെന്നുള്ള സീനുകളും ഡയലോഗുകളും മാറ്റി പ്രാക്ടീസ് തുടങ്ങിl.ഇന്നലെ വരെ നാട്ടില് ചെല്ലുമ്പോള്‍ ഒരു കൊച്ചിന്റെ അച്ഛനാകാന് പോകുന്നവനെന്ന റോളായിരുന്നെങ്കില് ഇന്നു മുതല്‍ ഒരു കൊച്ചിന്റെ തന്തയാണ്‌. എനിക്ക് വയ്യ!! എന്നെ കൊണ്ടു ഞാന്‍ തോറ്റു!!!

പിറ്റേ ദിവസം എന്റെ നിവേദനങ്ങള്‍ ഇന്നത്തെ പോലെ തന്നെ തള്ളി കൊണ്ടു സ്വപ്ന അപ്പുവിനെ പുറത്ത് ചാടാന്‍ അനുവദിച്ചു. ഞാന്‍ അടുത്ത വണ്ടിയും പിടിച്ചു ഗുജറാത്തില്‍ നിന്നും കൊച്ചിയിലെത്തിയ അതേ ദിവസം തന്നെ പാതാളത്തില്‍ നിന്നും വണ്ടി പിടിച്ചാണോ അതോ നടന്നാണോ ആവോ മാവേലിയും കൊച്ചിയിലെത്തി. അങ്ങനെ 2003-മാണ്ട് തിരുവോണ ദിവസം ഞാന്‍ എന്റെ അപ്പുവിനെ ആദ്യമായി കണ്ടു. അത് കൊണ്ടു തന്നെ ആ വര്‍ഷത്തെ ഓണം എന്റെ ജീവിതത്തിലെ അവിസ്മരണീയ ദിവസമായി.

പിന്നീടുള്ള ഓണം ഓര്‍മ്മ എന്നു പറഞ്ഞാല്‍ ഈ കഴിഞ്ഞ കൊല്ലം കുവൈറ്റില്‍ വെച്ചുള്ളതാണ്. കൊറിയന്‍ കമ്പനിയില്‍ പണിയെടുക്കുമ്പോള്‍ കാട്ടുകോഴിക്കെന്തു ഓണവും സംക്രാന്തിയും പോളിസി ആയിരുന്നു എല്ലാവര്‍ക്കുമുണ്ടായിരുന്നത് . എന്തായാലും ഓണം ഞങ്ങളുടെ ഫ്ലാറ്റില്‍ വെച്ചു ആഘോഷിച്ചാലോ എന്നൊരാലോചന അതിന്റെ ഇടയ്ക്കും കയറി വന്നു. സാധാരണ ഗതിയില്‍ ഓണം ഏത് ദിവസം ആയാലും ഗള്‍ഫന്മാര്ക്കതു വെള്ളിയാഴ്ചയായിരിക്കും. ഇപ്രാവശ്യം ആ പതിവു തെറ്റിച്ചു ഇട ദിവസം തന്നെ ആഘോഷിക്കാന്‍ തീരുമാനമായി. കുടുംബം വരുന്നതിനു മുന്‍പായിരുന്നതിനാല്‍ സദ്യ ഹോട്ടലില്‍ ഏര്‍പ്പാടാക്കി. എല്ലാ ദിവസവും ഉച്ചക്ക് കഴിച്ചിരുന്ന ഹോട്ടലായിരുന്നതിനാല്‍ അവര് സദ്യ ഒരുക്കുന്നുണ്ടെന്നു കേട്ടപ്പോള്‍ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. കമ്പനിയിലെ മലയാളികളായ അവിവാഹിതരെയും വിവാഹിത അവിവാഹിതരെയും സദ്യക്ക് ക്ഷണിക്കുകയും ചെയ്തു . ലഞ്ച് ബ്രേക്കിലെ ഒരു മണിക്കൂറിന്റെ കൂടെ ഒരു മണിക്കൂര്‍ കൂടി കിട്ടിയാല്‍ ഫ്ലാറ്റില്‍ പോയി സദ്യ കഴിച്ചു തിരിച്ചു വരാം .പക്ഷെ സംഘാടകരായ ഞങ്ങള്‍ ഉച്ച കഴിഞ്ഞു ലീവ് എടുക്കാന്‍ തീരുമാനിച്ചു . പ്രധാന പ്രശ്നം എന്താണെന്ന് വെച്ചാല്‍ സംഘാടകരായ ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റിലെ അഞ്ചു പേരില്‍ നാല് പേരും മലയാളികള്‍ . അതായത് ഓണ ദിവസം ഉച്ച കഴിഞ്ഞാല്‍ ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റിലെ ഹാജര്‍ നില ഗിരിജയില്‍ റിലീസ് പടം വരുമ്പോള്‍ എന്ജിനീയറിംഗ് കോളേജിലെ അക്കാലത്തെ മെക്കാനിക്കല്‍ ക്ലാസ് പോലാകാന്‍ പോകുന്നു. പക്ഷെ അന്നത്തെ ജോണ്‍ സാറും വര്‍ക്കി സാറുമൊന്നുമല്ലല്ലോ ഇവിടത്തെ കൊറിയന്‍ ബോസ്. അത് കൊണ്ടു ഏതായാലും അനുവാദം വാങ്ങാനുള്ള കടമ എന്നില്‍ നിക്ഷിപ്തമായി. പക്ഷെ ഓണം, സദ്യ ,ആഘോഷം ഇതൊക്കെ ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ കൊറിയന്‍ ബോസിന് മനസ്സിലാകുമോ?. അത് കൊണ്ടു ഓണം ഐതിഹ്യം കുറച്ചു വിശദമായി തന്നെ പറയാന്‍ തുടങ്ങി. കൊറിയന്‍ ബോസിന് ബോറടിക്കുന്നില്ല എന്ന് തോന്നിയത് കൊണ്ടു ,കഥ പറച്ചിലും കുറച്ചു കളറ്ഫുള്ളാക്കി . കാര്യം അവന്മാര്‍ക്ക് നമ്മള്‍ വാമാനന്മാരെ പോലെ ആണെങ്കിലും വേണ്ടി വന്നാല്‍ നമ്മളും മോശമല്ലെന്ന് തെളിയിക്കാന്‍ കിട്ടിയ ഒരവസരമല്ലേ!!! കഥ ആലുവ- പറവൂര്‍ സ്റ്റോപ്പ് ലിമിറ്റെഡ് ബസ്സ് പോലെ കത്തിച്ചു വിട്ടു. ഒടുവില്‍ വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക്‌ ചവിട്ടി താഴ്ത്തുന്നതെത്തിയപ്പോള് ഒരു പിടിത്തം. പണ്ടാരടങ്ങാനായിട്ടു പാതാളത്തിലോട്ടു ചവിട്ടി താഴ്ത്തി എന്ന് ഇംഗ്ലീഷില്‍ എങ്ങനെ പറയും.. തല പുകഞ്ഞിട്ടും പാതാളത്തിന്റെ ഇംഗ്ലീഷ് വരുന്നില്ല. ബോസാണെങ്കില്‍ കഥയുടെ ക്ലൈമാക്സ് അറിയാന്‍ വേണ്ടി, സൂപ്പര്‍ സ്റ്റാര്‍ സിനിമക്കു റിലീസിംഗ് ദിവസം ടിക്കറ്റ് കൌണ്ടറിന്റ്റെ അടുത്തെത്താറാവുമ്പോള് ഉള്ള ടെന്ഷനോടെ ഇരിക്കുകയാണ്‌ . എന്തായാലും വരുന്നതു വരട്ടെ എന്ന് വിചാരിച്ചു ഒറ്റ തട്ട് തട്ടി . അങ്ങനെ മാവേലിയെ വാമനന്‍ "UNDERWORLD" ലേക്ക് ചവിട്ടി താഴ്ത്തി . കൊറിയന്‍ ബോസ് ഒന്നു ഞെട്ടിയോ എന്തോ ?? ലീവ് അപ്പോള്‍ തന്നെ തീരുമാനമായി. പിന്നെ ചില്ലറ കഥയെങ്ങാനുമാണോ തട്ടി വിട്ടത് .

ഓണത്തിന്റെ അന്ന് രാവിലെ പതിനൊന്നു മണിയാകുമ്പോഴേക്കും 25 പേര്‍ക്കുള്ള സദ്യ ഹോം ഡെലിവറി ചെയ്യാന്‍ ആണ് ഹോട്ടലുകാരോട് പറഞ്ഞിട്ടുള്ളത്. പന്ത്രണ്ടു മണിയാകുമ്പോഴേക്കും എല്ലാവരും ഫ്ലാറ്റിലെത്തും, സദ്യ കഴിഞ്ഞാല്‍ രണ്ടു മണിയോടെ ഓഫീസില്‍ തിരിച്ചെത്താം. സാധാരണ ഗതിയില്‍ ഹോം ഡെലിവറി പറഞ്ഞാല്‍ ഒരു ഹോട്ടലുകാരും സമയത്തിനു കൊണ്ടു തരാറില്ല. അതുകൊണ്ട് ഏകദേശം പത്ത് മണിയായപ്പോഴേക്കും ഞാന്‍ ഹോട്ടലില്ലെത്തി. നമ്മളെ പോലെ തന്നെ ചിന്തിക്കുന്ന ഒരുപാടു പേര്‍ ഇവിടൊക്കെ തന്നെയുണ്ടെന്ന് ഹോട്ടലിന്റെ മുന്‍പിലെ തിരക്ക് കണ്ടപ്പോള്‍ മനസ്സിലായി. എല്ലാ ദിവസവും കയറിയിറങ്ങുന്ന ഹോട്ടലായിട്ടും ഇന്നു അവന്മാര്‍ക്ക് ആലുവാ ശിവരാത്രി മണപ്പുറത്ത് വെച്ചു കണ്ട പരിചയം പോലുമില്ല.

ലക്ഷണം കണ്ടിട്ട് കാബൂളിവാലായിലെ ജഗതിയുടെ ചോദ്യം ആണ് ഓര്‍മ്മ വരുന്നതു. കൈനീട്ടം വൈകിട്ടായാല്‍ കുഴപ്പമുണ്ടോ?? മിക്കവാറും സദ്യ രാത്രിയിലേക്ക്‌ മാറ്റേണ്ടി വരുമെന്ന് തോന്നുന്നു. അതിനിടയില്‍ എല്ലാവരും ഫ്ലാറ്റിലേക്ക് പുറപ്പെട്ടെന്നുള്ള സന്ദേശവും എത്തി. എന്തായാലും രണ്ടു മണിക്കൂറ് ടെന്ഷനടിപ്പിച്ച ശേഷം നമ്മുടെ പാര്‍സലും പെട്ടിയിലായി. പെട്ടിയും വണ്ടിയിലാക്കി ഫ്ലാറ്റിലേക്ക് കുതിക്കുമ്പോള്‍ ദാ, അടുത്ത ഫോണ്‍. ഫ്ലാറ്റിലെ ലിഫ്റ്റ് കേടായി നമ്മുടെ കൂടെ വന്ന ആരൊക്കെയോ അതില്‍ പെട്ടിരിക്കുന്നു. ഉടനെ തന്നെ ഹാരിസ് അഥവാ കെട്ടിടത്തിന്റെ കെയര്‍ ടേക്കറെ വിളിച്ചു. ആള്‍ പുറത്തെവിടെയോ ആണ്. ഉടനെ ഫ്ലാറ്റിലെത്താന് പറഞ്ഞു. ഞാന്‍ അവിടെ എത്തുമ്പോഴേക്കും എവിടെ നിന്നോ ഓടി കിതച്ചു ഹാരിസും എത്തി. സംഭവം ശരിയാണ്, നാലാം നിലയിലേക്ക് പോയ ലിഫ്റ്റ് അവിടെ ചെന്നു നില്‍ക്കാതെ , NCPയില്‍ ചേര്ന്ന കരുണാകരനെ പോലെ പോയതിലും സ്പീഡില്‍ താഴേക്ക് പോന്നു. അതും പോരാതെ ഗ്രൌണ്ട് ഫ്ലോറിലും നില്‍ക്കാതെ രണ്ടു മൂന്നടി താഴെ പോയി ലാന്ഡ് ചെയ്തു.അതോടെ ലിഫ്റ്റിന്റെ വാതിലും തുറക്കാന്‍ പറ്റാതായി. ഹാരിസ് ഓടി പോയി ഉളിയും കൊട്ടുവടിയുമൊക്കെ ആയി എത്തി. ആദ്യം അകത്തു കുടുങ്ങിയവരെ പുറത്തെടുക്കാം അതിന് ശേഷം ലിഫ്റ്റ് ശരിയാക്കാം. വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതിന്റെ ഇടക്ക് ഹാരിസ് ഇതു പോലൊരു സംഭവം ആദ്യമായിട്ടാണെന്നൊക്കെ പറയുന്നുണ്ട് .ബാക്കി പുറത്തുള്ളവര്‍ അവരവരുടെ ഫ്ലാറ്റിന്റെ ലിഫ്റ്റ് സിസ്റ്റത്തെ കുറിച്ചൊക്കെ തട്ടി വിടുന്നുണ്ട് .ഒടുവില്‍ ലിഫ്റ്റിന്റെ വാതില്‍ തുറന്ന ഹാരിസിനെ മാത്രമല്ല ഞങ്ങളെ ഞെട്ടിച്ചു കൊണ്ടു ടാറ്റാ സുമോയുടെ പരസ്യം പോലെ നാല് പേര്ക്ക് കയറാവുന്ന ലിഫ്റ്റില്‍ നിന്നും ഒന്‍പതു പേര്‍, തീവ്രവാദി ആക്രമണം കഴിഞ്ഞ ടാജ് ഹോട്ടലില്‍ നിന്നും ഇറങ്ങി വരുന്നവരുടെ മുഖ ഭാവത്തോടെ പുറത്ത് വന്നു. ബാക്കിയെല്ലാവരും വേഗം തന്നെ ഒന്നും പറയാതെ കോണിപ്പടി വഴി മുകളിലേക്ക് കയറി പോയി. ഹാരിസാണെങ്കില്‍ ഇതു വരെ എനിക്ക് പിടി കിട്ടാത്ത ഒരു ഭാവത്തില്‍ എന്നെ നോക്കി . കൂടുതലെന്തെങ്കിലും പറയുന്നതിന് മുന്പ് ഞാന്‍ കേറി ഓണമാണെന്നും കേരളത്തിലെ വലിയ ഉത്സവമാണെന്നും പ്രശ്നങ്ങളൊക്കെ നമുക്കു നാളെ സംസാരിക്കാമെന്നും ബംഗാളിയായ ഹാരിസനോട് പറഞ്ഞു പതുക്കെ ഊരി.

ഇന്നിതാ ഓണ സദ്യ കഴിഞ്ഞു കുടുംബത്തോടൊപ്പം ഫ്ലാറ്റിലെത്തിയപ്പോള് പതിവു പോലെ ഹാരിസ് അപ്പുവിനോട് കുശലം ചോദിച്ചു . ഓണ സദ്യക്ക് പോയതാണെന്ന് അപ്പു പറഞ്ഞപ്പോള്‍ എന്നോട് തിരിഞ്ഞു ചോദിച്ചു.

दादा, वो अपना लिफ्ट ख़राब करने वाला त्योहार हेना ???

ബംഗാളിലൊക്കെ ഓണം അങ്ങനെയാണോ ആവോ അറിയപ്പെടുന്നത് ?? ഞാന്‍ തിരുത്താനൊന്നും പോയില്ല. അവനവന്റെ വിശ്വാസം അവനവനെ രക്ഷിക്കട്ടെ, അല്ല പിന്നെ ......

Tuesday, July 15, 2008

അവന്റെ രാവുകള്

എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷം.പൊതുവെ അവസാന വര്‍ഷക്കാര്‍ ഘടാഘടങ്ങളായ തീരുമാനങ്ങളൊക്കെ
എടുത്ത് ഒതുങ്ങി കൂടുന്ന കാലം.സപ്ലി,ക്രിട്ടി,മേഴ്സി തുടങ്ങി പിന്നീടങ്ങോട്ട് അവരവര്‍ക്ക് തോന്നിയ പേരിട്ടു വിളിക്കുന്ന കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ പേപ്പറുകള്‍ ക്ലിയര് ചെയ്യലായിരുന്നു പ്രധാന പണി. എന്തൊക്കെയാണെങ്കിലും പേരിടുമ്പോള് കഴിവതും പെണ് പേരുകളാകാന് എല്ലാവരും ശ്രദ്ധിച്ചിരുന്നു.ഇന്നു റീത്ത, കത്രീന തുടങ്ങി ചുഴലിക്കാറ്റുകള്ക്ക് പേരിടുന്ന പോലെ അന്നും കഴിവതും ദുരന്തങ്ങള് സ്ത്രീ നാമങ്ങളില് തന്നെയാണ് അറിയപ്പെട്ടിരുന്നത്.പേപ്പര് ക്ലിയര് ചെയ്യുന്നതിന്റെ ആദ്യപടിയായിരുന്നു ഏഴാം സെമെസ്റ്റെര് തുടക്കത്തിലെ ഉള്ള ഹോസ്റ്റല് റൂം ഷഫ്ലിംഗ്.അവരവരുടെ റെയിഞ്ചിലുള്ള ബാക്ക് പേപ്പറുള്ള സഹമുറിയനേയും കൂട്ടി "എ" ഹോസ്റ്റലില് ചേക്കേറാറാണ് പതിവ്.പേരു കേട്ടു തെറ്റിദ്ധരിക്കുകയൊന്നും വേണ്ട. അശ്വതിയെന്നോ, കാര്ത്തികയെന്നോ മറ്റോ ഹോസ്റ്റലിന്റെ നെറ്റിയില് എഴുതി വെച്ചിട്ടുണ്ടെങ്കിലും ആ പേരു പറഞ്ഞാല്,പണ്ടു തക്കാളിയുടെ അമ്മ ഹോസ്റ്റലില് വന്നു ബി-45 ലെ പ്രദീപിനെ അന്വേഷിച്ചപ്പോള്, കാമന് അങ്ങനെ ഒരാള് ആ റൂമിലില്ലെന്നു പറഞ്ഞ പോലെയായിരിക്കും മറുപടി കിട്ടുക.

മൂന്നു നിലകളിലായി സദാ സമയവും വിമലയിലേക്കും പിന്നെ നമ്മുടെ കോളേജിലേക്കും പോകുന്ന പെണ്കുട്ടികളെ നോക്കി നില്ക്കാവുന്ന രീതിയിലുള്ള കണ്സ്ട്രക്ഷന്.ഹോസ്റ്റലിന്റെ മുന്പിലായി മുള്ളുവേലി കെട്ടി അടച്ച ഒരു പൂന്തോട്ടം.അതിന്റെ ഉള്ളില് ഒരിക്കലും വെള്ളം വറ്റാത്ത ഒരു കുളം. പൂന്തോട്ടത്തിന്റെ വലതുവശത്തായി വോളിബോള് കോര്ട്ട്.ടെറസിലും ചുറ്റുവട്ടത്തുമായി നാലു പേര്ക്ക് നില്ക്കാന് പറ്റുന്ന സ്ഥലങ്ങളിലുള്ള അസംഖ്യം ക്രിക്കറ്റ് ഗ്രൗണ്ടുകള്.ഇതായിരുന്നു അന്നത്തെ "എ" ഹോസ്റ്റല്.

സമയത്തും അസമയത്തുമായി വെള്ളം നിന്നു പോകുന്ന ഹോസ്റ്റലില് മുട്ടുശാന്തിക്കുള്ള വകുപ്പായിരുന്നു പ്രസ്തുത കുളം.ഒരിക്കല് ഒരു പകലില് കുളിക്കാന് തോര്ത്തുമുടുത്ത് ബക്കറ്റുമായി കുളിമുറിയിലെത്തിയ മാമു,പൈപ്പിലൂടെ കാറ്റു വരുന്നത് കണ്ടു, ആസ് യൂഷ്വല് ചെയ്യാറുള്ള പോലെ വാര്ഡനെ തെറിയും പറഞ്ഞു ഉടുത്തിരുന്ന തോര്ത്തൂരി കുളി കഴിഞ്ഞ പോലെ തോര്ത്തി റൂമിലേക്ക് പോകാതെ ഇന്നു രണ്ടാലൊന്നറിഞ്ഞിട്ടു തന്നെ കാര്യം എന്ന് തീരുമാനിച്ചു വേലി ചാടി കടന്നു കുളക്കരയിലെത്തി.രണ്ടു മഗ് വെള്ളം തല വഴി ഒഴിച്ച് കഴിഞ്ഞപ്പോളാണ് മാമു ഞെട്ടലോടെ ആ കാഴ്ച കണ്ടത്.തന്റെ ക്ലാസ്സിലെ രണ്ടു പെണ്കുട്ടികള് ഹോസ്റ്റലിലേക്ക് നടന്നു വരുന്നു.കാര്യം ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും വെവ്വേറെ ഹോസ്റ്റല് ആണെങ്കിലും ഓഫീസ് ഒന്നേ ഉണ്ടായിരുന്നുള്ളൂ.തിരിച്ചാവാതിരുന്നതു ആരോ ദീര്ഘവീക്ഷണത്തോടെ ചെയ്തതായിരിക്കും.എന്തായാലും മാനം കപ്പല് കയറാന് പോകുന്നു എന്ന തിരിച്ചറിവില് മാമുവിന്റെ ക്രൈസിസ് മാനേജ് മെന്റ് കിഡ്നി ഉണര്ന്നു പ്രവര്ത്തിക്കാന് തുടങ്ങി.ഓടിയാല് അവരുടെ മുന്പില് തന്നെ ചെന്നു ചാടും.പിന്നെയോ???

ഹോസ്റ്റലിലേക്ക് കയറാന് തുടങ്ങുമ്പോഴാണ് അവരിലൊരാളുടെ ശ്രദ്ധ കുളക്കരയില് പതിഞ്ഞത്.
"ദേഡീ.. ആ മീന് പിടിക്കാനിരിക്കുന്ന ആളിന്റെ പ്രതിമ നോക്കിയേ,നമ്മുടെ മാമുവിന്റെ ഛായയില്ലെ!!!!"

ഞങ്ങളെന്തായാലും "എ" ഹോസ്റ്റലിന് പകരം "ഡി" യില് ചേക്കേറാം എന്ന് തീരുമാനിച്ചു.ഞാനും സജാദും ഒരു റൂമില്,നാരായണനും ചിപ്പുവും ഒരു റൂമില്. നന്ദന് കൂട്ടായിട്ട് ആരെയും കിട്ടാത്തത് കൊണ്ടു അവന് ഒറ്റക്കൊരു റൂമില്. അങ്ങനെ എല്ലാം സെറ്റപ്പ് ആക്കിയിരിക്കുമ്പോഴാണ് തൊട്ടടുത്ത മുറിയില് നന്ദനെ പോലെ വേറെ കൂട്ടൊന്നും കിട്ടാതെ ഒറ്റയാനായി "ഒടുവില് " വന്നത്.സത്യത്തില് ഞങ്ങളെടുത്ത റെസലൂഷന്സില് ബാക്ക് പേപ്പറുകള് ക്ലിയര് ചെയ്യുന്നതോടൊപ്പം പ്രാധാന്യം കൊടുത്തതായിരുന്നു "ഫ്ലാഷ്" കളി നിര്ത്തണമെന്നത്.അത് കൊണ്ടാണ് ഷാഫിയും ജോണുമൊക്കെ "എ" മെമ്പറായപ്പോള് ഞങ്ങള് "ഡി" യില്ലേക്ക് പോന്നത്.അപ്പോഴാണ് ആ കൂട്ടത്തിലെ സ്ഥിരം ക്ഷണിതാവായ ഒടുവില് ഞങ്ങളുടെ ഇടയിലേക്ക് വരുന്നത്.

ഫൈനല് ഇയര് റെസലൂഷനായി ഞങ്ങളെടുത്തവയില് മറ്റു പ്രധാന പെട്ട കാര്യങ്ങള് ,ഇപ്രാവശ്യമെങ്കിലും മെഡിക്കല് സര്ട്ടിഫിക്കറ്റിന്റെ സഹായമില്ലാതെ പരീക്ഷ എഴുതും.മിനിമം സെഷന് മാര്ക്ക് വാങ്ങും,ഇതിന് മുന്പും വാങ്ങണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടായിരുന്നില്ല പക്ഷെ കൊടുക്കണമെന്ന് സാറന്മാര്ക്കും തോന്നണ്ടേ!!!!.ഉച്ചക്ക് ഊണ് കഴിക്കാന് മെസ്സില് പോയാല് ഊണ് കഴിഞ്ഞു റൂമില് പോയി കിടന്നുറങ്ങാതെ തിരിച്ചു കോളേജിലേക്ക് വരും.തിയറി ക്ലാസ് കട്ട് ചെയ്താലും ലാബ് കട്ട് ചെയ്യരുത്,കാരണം ലാബ് കട്ട് ചെയ്താല് മൂന്നു മണിക്കൂറു പോകും. റെക്കോര്ഡ് ബുക്കില് മാഷന്മാരെ കൊണ്ടു തന്നെ ഒപ്പിടീപ്പിക്കും. അല്ലെങ്കില് പിന്നെ മൂന്നാം സെമസ്റ്റര് ഇലക്ട്രിക്കല് ലാബില് അന്തോണിയുടെ റെക്കോര്ഡ് മറിച്ചു നോക്കിയ മേഴ്സി ടീച്ചര് ഒരു പേജ് നിറയെ സ്വന്തം ഒപ്പിട്ടു പഠിച്ചിരിക്കുന്നത് കണ്ടു "നീയൊന്നും ജന്മമുണ്ടെങ്കില് ഈ ലാബ് പാസാകാന് പോകുന്നില്ല" എന്ന് യാതൊരു മേഴ്സിയുമില്ലാതെ അനുഗ്രഹിച്ച പോലെ അനുഗ്രഹങ്ങള് വാങ്ങേണ്ടി വരും.

അങ്ങനെ താമസം മാത്രം "ഡി" യിലും ബാക്കി പരിപാടികളൊക്കെ പഴയപടിയും തുടര്ന്നു കൊണ്ടേയിരുന്നു. കഴിഞ്ഞ ദിവസം കുവൈറ്റില് വെച്ച് ആ കാലഘട്ടത്തെ കുറിച്ചു ചര്ച്ച വന്നപ്പോള് "ഒടുവില്" ഞാന് രാവിലെ കുളിക്കാനായിട്ടു സോപ്പ് അന്വേഷിച്ചു അവന്റെ റൂമില് ചെല്ലുമെന്ന് പറഞ്ഞതു ഞാനങ്ങ് സഹിച്ചു.പക്ഷെ അവന്റെ "പീയേഴ്സ്" സോപ്പ് എടുത്തു കൊണ്ടുപോകുമെന്ന് പറഞ്ഞത് എനിക്ക് തീരെ പിടിച്ചിട്ടില്ല.

അതിന്റെ ഇടയിലാണ് മനസമാധാനം കെടുത്താന് പുതിയൊരു സാധനം എത്തിയത്.ഒറ്റ നമ്പര് ലോട്ടറി.തിരക്കഥയും സംവിധാനവും നന്ദന്റെ വകയായിരുന്നു.ഒരു നമ്പര് തന്നെ അടിച്ചില്ലെങ്കില് പിറ്റേ ദിവസം ഇരട്ടിയാക്കി അങ്ങനെ പതിനഞ്ചു ദിവസമോ മറ്റോ പോയാല് ലാഭവും പിന്നീട് നീണ്ടു പോയാല് നഷ്ടവും വരുന്ന ഒരു ഗ്രാഫൊക്കെ ഉണ്ടാക്കി കളി തുടങ്ങി.ഇമ്മാതിരി തല തിരിഞ്ഞ പരിപാടികള്ക്കൊക്കെ തല പുകക്കുന്ന പരിപാടികളൊക്കെ നന്ദന്റെ വകയായിരുന്നു.സൈനിക സ്കൂളില് നിന്നു പഠിച്ചു പുറത്തിറങ്ങിയ മുതലാണ്.സൈന്യത്തിലെങ്ങാനും ചേര്ത്തിരുന്നെങ്കില് അവന് ഇന്ത്യയെ തന്നെ മറിച്ചു വിറ്റേനെ..എന്തായാലും ആദ്യ കളിയോടെ ഞാനീ പരിപാടി വിട്ടു.ഒറ്റയ്ക്ക് കളി തുടങ്ങിയ സജാദ് അഞ്ചു ദിവസം അടിക്കാതായപ്പോള് ആറാം ദിവസത്തെ ടിക്കറ്റ് ഒടുവിലിന് മറിച്ചു വിറ്റതും അന്ന് തന്നെ കൃത്യമായി അതടിക്കുകയും ചെയ്തപ്പോള് ,കടിഞ്ഞൂല് കല്യാണത്തിലെ ജഗതി ലോട്ടറി മറിച്ചു വിറ്റതിനു ഒന്നാം സമ്മാനമടിച്ചപ്പോള് വീണ പോലെ കുറച്ചു നേരം റൂമില് കിടന്നുറങ്ങുകയും പ്രതിഷേധാത്മകമായി മെസ്സിലെ ചപ്പാത്തിയും ബീഫും വേണ്ടെന്നു വെക്കുകയും ചെയ്തു.ഞങ്ങളാണെങ്കില് അതും കൂടാതെ രാത്രി വിയ്യൂര് കൃഷ്ണയുടെ മുമ്പിലുള്ള തട്ട് കടയില് നിന്നും ബണ്ണും ഓംലറ്റും ഒടുവിലാന്റെ ചെലവിലടിച്ചു.

ഏഴാം സെമെസ്റ്ററ് പരീക്ഷയുടെ സ്റ്റഡിലീവ് തുടങ്ങി.ഞങ്ങളുടെ കമ്പയിന് സ്റ്റഡിയും.എന്ന് വെച്ചാല് കാലത്ത് ഏഴു മണിക്കെഴുന്നേറ്റാലുടനെ പല്ലു തേച്ചു മെസ്സിലേക്ക്.തിരിച്ചു വന്നു പത്രപാരായണം,അന്നത്തെ വാര്ത്തകളിന്മേലുള്ള ചര്ച്ച,കുളി.എല്ലാം കഴിയുമ്പോള് പത്തു മണി.പത്തു മുതല് പന്ത്രണ്ടു വരെ പഠിക്കാനിരിക്കല്.പന്ത്രണ്ടിന് വീണ്ടും മെസ്.ഉച്ചയുറക്കം,നാലു മണിക്ക് വീണ്ടും മെസ്,അവിടെ നിന്നും ക്രിക്കറ്റ് കളി.ഏഴു മണിക്ക് വീണ്ടും മെസ്. കുളി, ജപം ഒക്കെ കഴിഞ്ഞു പത്തു മണിയോടെ പഠിക്കാനിരുന്നാല് പതിനൊന്നു മണിയാകുമ്പോഴേക്കും ഉറക്കം.എല്ലാം കൂടി നോക്കിയാല് ദിവസം രണ്ടു മണിക്കൂര് പോലും പഠിക്കുന്നില്ല എന്ന തിരിച്ചറിവ് നന്ദനെ വീണ്ടും മൂല കാരണങ്ങള് തപ്പി ഇറക്കി.അവസാനം ശ്രീ ബുദ്ധന് ആലിന് ചുവട്ടില് ഇരുന്നപ്പോള് ബോധമുണ്ടായ പോലെ "ഡി" മിഡിലില് ഇരുന്നു മഹത്തായ ആ കണ്ടുപിടുത്തം പേറ്റന്റ്റൊന്നുമെടുക്കാന് മെനക്കെടാതെ സമക്ഷം തുറന്നു. ഉറക്കമാണത്രേ മൂല കാരണം ഉറക്കം നാം ഉപേക്ഷിക്കുകയാണെങ്കില് എല്ലാം ശരിയാകും....നടന്നത് തന്നെ....ഇല്ല നടക്കില്ല അതുകൊണ്ട് തന്നെ ഉറക്കം ഉഴിവാക്കാനായി അവനൊരു പുതിയ മരുന്നും കണ്ടുപിടിച്ചു.

വിജു വര്മ ഗോവയില് പോയി വന്നപ്പോള് കൊണ്ടുവന്ന ഒരു കുപ്പി റം കഴിഞ്ഞ ഒരു കൊല്ലമായി ആരാലും സേവിക്കപ്പെടാതെ ഒരു മൂലയില് കിടന്നിരുന്നു. അതില് സമാസമം കട്ടന് ചായയും ചേര്ത്ത് അടിച്ചാല് ഉറക്കം പമ്പ കടക്കുമത്രേ!!.പമ്പ കടന്നില്ലേലും പള്ളിമൂലയെങ്കിലും കടന്നാല് മതിയായിരുന്നു. അങ്ങനെ നന്ദന്റെ സ്വന്തം ഡിസ്റ്റിലറിയില് ബ്ലെന്റ്റിങ്ങും മിക്സിങ്ങും നടത്തി മരുന്ന് റെഡിയായി.പക്ഷെ സാധനം സേവിക്കാന് ആര്ക്കും ധൈര്യം പോര.കാരണം ആ സമയത്ത് പരിചയമുള്ള അടിച്ചാല് തലയും കുനിച്ചിരിക്കേണ്ടി വരുന്ന മണവാട്ടി,മൂന്നാം ദിവസം കെട്ട് വിടുന്ന യേശുക്രിസ്തു മുതലായവ പോലെ അല്ലിത് ചിലപ്പോള് കോളേജിനൊരവധി വരെ കിട്ടാന് ചാന്സുണ്ട്. അവസാനം ആ റിസ്കും നന്ദന് തന്നെ ഏറ്റെടുത്തു.ഒരേ ഒരു ലാര്ജ് ജഗതി സ്റ്റൈലില് വലിച്ചു തൊട്ടു കൂട്ടാന് ഒന്നുമില്ലാത്തത് കൊണ്ടു തല്ക്കാലം കാല്കുലേറ്ററില് അഡ്ജസ്റ്റ് ചെയ്തു ഗുരുവായൂര് ആനയോട്ടത്തിനു റെഡിയാകുന്ന രാമന്കുട്ടിയെ പോലെ നന്ദന് തല കുലുക്കി പുസ്തകം തുറന്നു.ഷെയര് ചെയ്യാന് ഒരാള് കുറവായത് കൊണ്ടാണോ എന്നറിയില്ല അന്ന് പതിവില്ലാതെ നേരത്തെ തന്നെ ഉറക്കം ഞങ്ങളെ ആക്രമിക്കുകയും ഞങ്ങളാണെങ്കില് ഇപ്പോള് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യന് ബാറ്റ്സ്മാന്മാരെ പോലെ യാതൊരു എതിര്പ്പും പ്രകടിപ്പിക്കാതെ കീഴടങ്ങുകയും ചെയ്തു.

പിറ്റേദിവസം രാവിലെ ഞങ്ങള് വന്നു നോക്കുമ്പോള് നന്ദന് കുളിയൊക്കെ കഴിഞ്ഞു പേപ്പര് വായിച്ചിരിക്കുകയായിരുന്നു.തലേ ദിവസം തീരെ ഉറങ്ങിയല്ലത്രേ, മരുന്ന് ഫലം കണ്ടു. പക്ഷെ അന്ന് രാവിലെ പഠിക്കാനിരുന്നപ്പോള് നന്ദനൊരസ്കിത. കാര്യം എല്ലാവരും പുസ്തകമൊക്കെ തുറന്നു വെച്ചു വായിക്കലും ചര്ച്ചകളുമൊക്കെ നടത്തുന്നുണ്ടെങ്കിലും, ഞാനിപ്പോള് പ്രോജക്റ്റ് പ്രോഗ്രസ് മീറ്റിങ്ങില് ഇരിക്കുന്ന പോലെ ഒന്നും ഒരു മനസിലാകായ്ക... എന്തായാലും ഞങ്ങള് കൃത്യം പന്ത്രണ്ടു മണിക്ക് മെസ്സിലേക്ക് പോകുകയും അവിടെ നിന്നും ഉച്ച ഉറക്കത്തിനു പോകുകയും ചെയ്തപ്പോള് നന്ദന് ഉറക്കം വരാത്തതിനാല് അന്നത്തെ പത്രങ്ങളുടെ പുനറ്വായനക്കായി പോയി.രാത്രി പഠിക്കാനിരുന്നപ്പോള് നന്ദന്റെ അവസ്ഥ കണക്കിലെടുത്ത് അന്നത്തെ പഠിത്തത്തിനു പകരം എങ്ങനെ നന്ദനെ പഴയ സ്ഥിതിയില് കൊണ്ടുവരാം എന്ന ചര്ച്ചയായി.മോര് കുടിപ്പിക്കല് മുതല് ഉറക്ക ഗുളിക കഴിപ്പിക്കുന്നത് വരെ എത്തിയെങ്കിലും ഞങ്ങള്ക്ക് ഉറക്കം വന്നതിനാല് ഒന്നും തീരുമാനമാകാതെ പിരിഞ്ഞു.ഞങ്ങളുറങ്ങാന് പോകുമ്പോള്‍ നന്ദന്‍ നോക്കിയ നോട്ടം ഏതാണ്ട് അതേപോലെ കോപ്പിയടിച്ചു ഹരിശ്രീ അശോകന് പഞ്ചാബി ഹൌസില് കൊച്ചിന് ഹനീഫയെ നോക്കുന്നുണ്ട്.ഒപ്പം മുതലാളീ എന്നൊരു വിളിയും.

പിറ്റേന്ന് രാവിലെ പ്രഭാത പരിപാടികളൊക്കെ കഴിഞ്ഞു പഠിക്കാനിരുന്നപ്പോഴേക്കും നന്ദന്റെ അവസ്ഥ ഏതാണ്ട് ആ സമയത്തെ കോളേജ് യൂണിയന് മീറ്റിങ്ങില് വൈസ് ചെയര്മാനായ പത്മജ ഇരിക്കുന്ന പോലെ ആയിരുന്നു.എന്തായാലും ഉറക്കം നന്ദനെ കൈവിട്ടിട്ടു ഏതാണ്ട് പത്തറുപതു മണിക്കൂറായി.ആശുപത്രിയില് പോകാമെന്ന് വെച്ചാല് ഇതൊക്കെ പറഞ്ഞു എങ്ങനെ ഡോക്ടറുടെ അടുത്ത് ചെല്ലും.അവിടെയും നന്ദന്റെ തല തന്നെ പുകയേണ്ടി വന്നു കാരണം അവനാണല്ലോ അനുഭവിക്കുന്നത്. ഇപ്രാവശ്യം അവന് പഴംചൊല്ലാണ് പ്രാവര്ത്തികമാക്കാന് തീരുമാനിച്ചത്. ഉഷ്ണം ഉഷ്ണേന ശാന്തി!!!

പിറ്റേ ദിവസം രാവിലെ ഞങ്ങള് വന്നു നോക്കുമ്പോള് നന്ദന് സുഖമായി മൂടി പുതച്ചു കിടന്നുറങ്ങുന്നു.അതിന്റെ സന്തോഷത്തില് ഞങ്ങള് മെസ്സില് നിന്നും രണ്ടു തവി ഉപ്പുമാവ് കൂടി കൂടുതലടിച്ചു നന്ദന് ഐക്യദാറ്ഡ്യം പ്രഖ്യാപിച്ചു ഉച്ച വരെ കിടന്നുറങ്ങി.

Monday, July 14, 2008

ഒരു ബൈക്ക് യാത്രയുടെ സ്മരണകള്

സ്ഥലം ആലുവാ ബൈപ്പാസ്‌ റോഡ്‌,സമയം 1993-ലെ ഒരു വൈകുന്നേരം അഞ്ചര ആറു മണി,അല്ലെങ്കിലും ഇവിടെ സമയത്തിനും സ്ഥലത്തിനുമൊക്കെ എന്തു പ്രസക്തി.ഇതൊക്കെ ആര്ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതാണല്ലോ.തൃശൂര്‍ എഞ്ചിനീയറിംഗ്‌ കോളേജില്‍ പഠിക്കുന്ന കാലം.ഹോസറ്റലില് നിന്നും എല്ലാ വെള്ളിയാഴ്ചയും ഷൊറണ്ണൂറ്-കൊച്ചി പാസന്ചറില് കയറി വീട്ടിലേക്കു വരികയും തിരിച്ചു തിങ്കളാഴ്ച രാവിലെ ആലപ്പുഴ-ബൊക്കാറൊ എക്സ്പ്രസില് കോളേജിലേക്കു പോകുകയുമായിരുന്നു പതിവ്‌.ശനിയാഴ്ച വൈകുന്നേരം ആലുവാ ടൌണില്‍ പോയി തിരികെ വരുന്ന വഴിക്ക്‌ വെറുതെ ഒരാവശ്യവുമില്ലാതെയാണ് ടാസ്‌ റോഡിലുള്ള ബിമലിന്റെ വീട്ടില് കയറിയത്‌.തലേദിവസം ഒരുമിച്ചു ത്രിശ്ശൂരില് നിന്നും വന്നതാണു, മറ്റന്നാള്‍ ഒരുമിച്ചു പോകുകയും ചെയ്യും.പിന്നെ എന്തു കാര്യം എന്നു ചോദിച്ചാല്‍ ഇങ്ങനെയൊക്കെയാണല്ലോ ബ്ളോഗാനുള്ള സംഭവങ്ങള്‍ ഒത്തു കിട്ടുന്നത്‌.

ബിമലിന്റെ വീട്ടില്‍ നിന്നിറങ്ങാന്‍ നേരത്താണു അവന്‍ വാങ്ങിയ പുതിയ ബൈക്കിന്റെ കാര്യം പറഞ്ഞതു,കൂടാതെ അതില്‍ എന്നെ ഡ്രോപ്‌ ചെയ്യാമെന്നുള്ള ഓഫറും തന്നു.എനിക്കാണെങ്കില്‍ അന്നും ഇന്നും ആരെങ്കിലും ഓടിക്കുന്ന വണ്ടിയില്‍ കയറി കറങ്ങുന്നതു, ഷക്കീല പടത്തില്‍ നായകനായി അഭിനയിക്കാന്‍ വിളിക്കുന്ന നടനെ പോലെ താല്പര്യമുള്ള കാര്യമാണല്ലോ!!!അതിപ്പോള്‍ ബൈക്കു തന്നെ വേണമെന്നില്ല ബെന്‍സ് കാറായാലും നമുക്കു പ്രശ്നമല്ല.അപ്പോള്‍ പിന്നെ ആ ഓഫര്‍ സ്വീകരിക്കാന്‍, കരുണാകരന്റെ വാക്കു കേട്ട്‌ മുകുന്ദപുരം പാര്‍ലമെന്റ് സീറ്റില്‍ മല്‍സരിക്കാന്‍ തീരുമാനിച്ച പത്മജയെ പോലെ തന്നെ രണ്ടാമതാലോചിക്കേണ്ടി വന്നില്ല.

അങ്ങനെ അവന്റെ പുത്തന്‍ സുസുകി സമുറായിയില് എന്നെയും കയറ്റി പുറപ്പെട്ടു.വണ്ടി ഓടിക്കുന്ന ആളും ആലുവായിലെ വഴികളും അത്ര പരിചയമില്ലാത്തതു കൊണ്ടാണോ എന്നറിയില്ല ഒരു വശപ്പെശകോടെ അത്ര താല്പര്യമില്ലാത്തതു പോലെയാണു വണ്ടി ഞങ്ങളുടെ കൂടെ പുറപ്പെട്ടത്‌. തൈനോത്തില്‍ റോഡില്‍ കൂടി പ്രീമിയറിന്റെ മുന്‍പില്‍ എത്തിയതോടെ വണ്ടി അവിടെ നിന്നു.എത്ര ചവുട്ടിയിട്ടും വണ്ടി അനങ്ങുന്നില്ല.........

ഒന്നാമതായി വണ്ടി നിൽക്കുന്നത്‌ ആലുവായിലെ എണ്ണം പറഞ്ഞ ബാറിന്റെ മുന്‍പിലാണ്.ആരു കണ്ടാലും അടിച്ചു ഫിറ്റായി വണ്ടി സ്റ്റാര്ട്ടാക്കാന് പറ്റാതെ ചവിട്ടു നാടകം നടത്തുകയാണെന്നേ കരുതുകയുള്ളൂ!!! അല്‍പ്പമെങ്കിലും മാനാഭിമാനമുള്ള വണ്ടിയാണെങ്കില്‍ ഇമ്മാതിരി ചവിട്ടു കൊണ്ടാല്‍ സ്റ്റാര്‍ട്ടാകുക മാത്രമല്ല നൂറു കിലോമീറ്റര്‍ സ്പീഡില്‍ ഓട്ടവും കഴിഞ്ഞേനേ!!!ഇതാണെങ്കില്‍ കുവൈറ്റില്‍ വെച്ച്‌ കണ്‍സ്ട്രക്ഷന്‍ മീറ്റിങ്ങില്‍ കൊറിയന്‍ ബോസിന്റെ തെറി കേള്‍കുമ്പോള്‍ ഞാനിരിക്കുന്ന പോലെ ഇതൊന്നും എന്നോടല്ല എന്ന മട്ടില്‍ യാതൊരു ഭാവ വ്യത്യാസങ്ങളുമില്ലാതെ ഇരിക്കുന്നു.ഇനി വയലാറെഴുതിയ പോലെ മതി തീരും വരെ ഇവിടെ കുടിക്കാന്‍ സാധിക്കാതെ മരിച്ച ഏതെങ്കിലും ആത്മാവ്‌ പരകായ പ്രവേശം നടത്താന്‍ മനുഷ്യ ശരീരങ്ങളൊന്നും കിട്ടാതെ ഈ ബൈക്കിലെങ്ങാനും കയറി കൂടിയതാണോ? ചിലപ്പോള്‍ ശരിയായിരിക്കും എന്നിട്ട്‌ ഓം ശാന്തി ഓമിലെ ഷാരൂഖിനെ പോലെ പഴയ താവളം കണ്ടപ്പോള്‍ എല്ലാം ഓര്‍മ്മ വന്നു നിന്നതായിരിക്കും.

എന്തായാലും ആളുകളെ കൊണ്ടു അധികം പറയിക്കാതെ അല്‍പം മാറ്റിനിര്‍ത്തി സ്റ്റാര്‍ട്ട്‌ ചെയ്യാമെന്നു തീരുമാനിച്ചു.വണ്ടി തള്ളി ബൈപാസ്‌ റോഡിനു സമാന്തരമായുള്ള റോഡില്‍ വടക്കോട്ട്‌ ദര്‍ശനമാക്കി വെച്ച്‌ വീണ്ടും തൊഴി തുടങ്ങി.ബിമല്‍ തൊഴിച്ചു ക്ഷീണിച്ചപ്പോള്‍ ആ പണി ഞാന്‍ ഏറ്റെടുത്തു.അത്യാവശ്യം ഇരുട്ടും വീണുതുടങ്ങിയിരുന്നു.ഞാനാണെങ്കില്‍ വണ്ടിയില്‍ കയറി ഇരുന്നാണീ ചവിട്ട്‌ നാടകം നടത്തുന്നത്‌.പെട്ടന്നാണു തൊട്ടടുത്ത് വന്ന്‌ ഒരു വണ്ടി സഡന്‍ ബ്രേക്കിട്ട്‌ നില്‍ക്കുന്നതിണ്റ്റെയും അതില്‍ നിന്നും ചാടിയിറങ്ങിയ ബൂട്സുകള്‍ പട പട ശബ്ദത്തോടെ അടുത്തു വരുന്നതിണ്റ്റേയും ചിരപരിചിത ശബ്ദങ്ങള്‍ ചെവിയില്‍ വന്നു പതിച്ചത്‌.തലയുയര്‍ത്തി നോക്കി തെറ്റിയില്ല അവരുതന്നെ "പോലീസ്‌".

ചാടിയിറങ്ങിയ ഏമാന്‍മാര്‍ ഞങ്ങള്‍ വണ്ടിയെങ്ങാനും ഇട്ടേച്ച്‌ ഓടിയാലോ എന്നൊ മറ്റോ വിചാരിച്ചാണോ നാലു വശത്ത്‌ നിന്നും വളഞ്ഞു നിന്നു ചോദ്യങ്ങള്‍ തുടങ്ങി.ഞങ്ങളാണെങ്കില്‍ ഓടാന്‍ പോയിട്ട്‌ നേരെ നില്‍ക്കാന്‍ പോലും പാങ്ങിലാതെ,തോക്കുമായി നില്‍ക്കുന്ന ഹിമവല്‍ ഭദ്രനെ പിടിക്കാന്‍ പോയ പോലീസുകാരെ പോലെ,അങ്ങോട്ടും ഇങ്ങോട്ടും നോക്കുകയാണു.
ആരെടാ?,എന്തെടാ?,എവിടേക്കാടാ?,ആരുടെ വണ്ടിയാടാ? തുടങ്ങിയ ഉത്തരം വേണ്ടാത്ത കുറെ ചോദ്യങ്ങള്‍ ചടെ പടെ എന്നു ചോദിക്കുന്നതിണ്റ്റെ ഇടയില്‍ സാറെ ഇവന്‍മാരാ കഴിഞ്ഞാഴ്ച പമ്പ്‌ കവലയില്‍ നിന്നും കാണാതായ ബൈക്ക്‌ പൊക്കിയത്‌ എന്ന്‌ ഒരു പോലീസുകാരന്‍ പറഞ്ഞത്‌, സന്തോഷ്‌ മാധവണ്റ്റെ ഫ്ളാറ്റ്‌ റെയ്ഡ്‌ ചെയ്ത്‌ കിട്ടിയ ആല്‍ബത്തില്‍ സ്വന്തം പടം കണ്ട കുഞ്ചാക്കോ ബോബണ്റ്റെ അഥവാ ഇടിവെട്ടിയവനെ പാമ്പ്‌ കടിച്ച പോലെ നിന്നു കേട്ടു.ഉത്തരം പറയാന്‍ അവസരം തന്ന ചുരുക്കം ചില ചോദ്യങ്ങളില്‍ കൂടി വണ്ടി ബിമലിണ്റ്റേതാണെന്നും പുതിയതായി വാങ്ങിയതാണെന്നും അനന്തം അഞ്ജാതമായ കാരണത്താല്‍ ഇവിടെ വന്നപ്പോള്‍ നിന്നു പോയതാണെന്നും ബോധിപ്പിക്കാന്‍ പറ്റി.

"എന്താടാ പണി?" എന്ന ചോദ്യത്തിനു പഠിക്കുകയാണെന്ന്‌ പറഞ്ഞാല്‍ മതിയെങ്കിലും മനപ്പൂര്‍വം എഞ്ചിനീയറിങ്ങിനാണു പഠിക്കുന്നതെന്നു പറഞ്ഞു.എന്താന്നു വെച്ചാല്‍ ഒന്നാമതായി അന്ന്‌ ഇന്നത്തെ പോലെ ഓരോ ബസ് സ്റ്റോപ്പില് രണ്ട്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌ വെച്ചുണ്ടായിരുന്നില്ല,കൂടാതെ ഇന്നത്തെ പോലെ പട്ടിക്കു കല്ലെറിഞ്ഞു കൊണ്ടില്ലെങ്കില് കൊള്ളുന്നത് എഞ്ചിനീയറിംഗ്‌ വിദ്യാര്ത്ഥിക്കുമല്ലായിരുന്നു. അതിനാല്‍ പൊതുജനം എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിക്ക്‌ ഒരു ബഹുമാനമൊക്കെ കൊടുത്തിരുന്നു.കൂടാതെ '"നാളെ ചിലപ്പോള്‍ നിന്നെയൊക്കെ സല്യൂട്ട്‌ ചെയ്യേണ്ടി വരുമല്ലോ എന്നോര്‍ത്തു മാത്രം നിന്നെയൊക്കെ ഒന്നും ചെയ്യുന്നില്ല, അല്ലെങ്കില്‍ ഇടിച്ച്‌ നിണ്റ്റെയൊക്കെ പരിപ്പിളക്കിയേനേ!!!"എന്ന ഡയലോഗ്‌ ഇടക്കിടക്ക്‌ രാമവര്‍മ്മപുരം,വിയ്യൂറ്‍ പോലീസുകാരുടെ വായില്‍നിന്നും കേള്‍ക്കാറുള്ളതു കൊണ്ട്‌ ഒന്നു പരീക്ഷിച്ചു നോക്കിയതാണു.അതേറ്റെന്നു തോന്നുന്നു!!!പോലീസ്‌ ഭാഷ അല്‍പം കൂടി മയമായി.

കാണാതെ പോയ ബൈക്കുകളൊക്കെ ഞങ്ങളുടെ തലയില്‍ നിന്നും മാറ്റി.അപ്പ ദാ വരുന്നു അടുത്ത പ്രശ്നം വണ്‍ വേ തെറ്റിച്ചത്രേ!!!ഒന്നാമതായി ഈ റോഡില്‍ എപ്പോഴാ നിയന്ത്രണം വരികയെന്നു ആര്‍ക്കും പറയാന്‍ പറ്റില്ല.ഇന്നു തെക്കോട്ട്‌ പോകാമെങ്കില്‍ നാളെ വടക്കോട്ടായിരിക്കും അതറിയണമെങ്കില്‍ തെക്കേ അറ്റത്തുള്ള പോലീസുകാരനോടു ചോദിക്കണം.അതു ചോദിക്കാന്‍ വടക്കുനിന്നും തെക്കേ അറ്റത്തേക്കു പോകുമ്പോള്‍ റോങ്ങ്‌ ഡയറക്ഷനായാല്‍ ഒന്നുകില്‍ പെറ്റി അല്ലെങ്കില്‍ രൂപാ അന്‍പത്‌ പോക്ക്‌.

"അതു പിന്നെ സാറെ !!വണ്ടി നിന്നു പോയതിനാല്‍ സ്റ്റാര്‍ട്ടാക്കാന്‍ വേണ്ടിയാണു ഈ റോഡിലേക്കെടുത്തത്‌ അല്ലാതെ ഓടിക്കാന്‍ വേണ്ടിയല്ല, അതുമല്ല ഈ സമയത്ത്‌ നാഷണല്‍ ഹൈവെയുടെ വക്കില്‍ നിന്നു വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യുകയാണെങ്കില്‍ സാറിനു തന്നെ ഞങ്ങളെ പെറുക്കി ആശുപത്രിയെലെത്തിക്കേണ്ടി വരും".
അപ്പ ദാ വരുന്നു അടുത്ത ചോദ്യം? ലൈസന്‍സ്‌!!!! ഇതെന്തു മാരണം!!! കിലുക്കത്തിലെ ജഗതിയുടെ നിശ്ചല്‍ ദ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഓഫ്‌ ഇന്ത്യക്കു വരുന്ന പോലെ ഒന്നു കഴിയുമ്പോള്‍ അടുത്തത്‌.

ബിമലിണ്റ്റെ ലൈസന്‍സെടുത്തു കൊടുത്തു പോരാ അവര്‍ക്ക്‌ എണ്റ്റെ ലൈസന്‍സ്‌ തന്നെ കാണണം.
"സാറേ!! ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ആക്കാന്‍ ശ്രമിക്കുകയാണു അതിനെന്തിനാണെണ്റ്റെ ലൈസന്‍സ്‌?"
ഇവര്‍ ഞങ്ങളെ വിടാന്‍ യാതൊരു ഉദ്യേശവുമില്ലെന്നു തോന്നുന്നു.നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടിയിലായാലും ഡ്രൈവിംഗ്‌ സീറ്റിലിരിക്കാന്‍ ലൈസന്‍സ്‌ വേണമെന്ന്‌ ഞാന്‍ അപ്പോളാണറിഞ്ഞത്‌.ഏതു നേരത്താണാവോ ലൈസന്‍സ്‌ വീട്ടിലാണെന്നു പറയാന്‍ തോന്നിയതു .........എന്തായാലും പിറ്റെ ദിവസം ലൈസന്‍സുമായി ചെന്നു സ്റ്റേഷനില്‍ കാണാന്‍ പറഞ്ഞിട്ട്‌ പോലീസുകാര്‍ പോയി അതും ട്രാഫിക്‌ സ്റ്റേഷനിലല്ല ക്രൈം സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍.വെറുതെ ഒരു ഉറപ്പിനു വേണ്ടി സി.ഐ അദ്ദേഹം വണ്ടിയുടെ ആര്‍ സി ബുക്കും കൊണ്ടു പോയി.ഞാന് പിന്നെ എതിര്ക്കാനൊന്നും പോയില്ല!!!!.

പിറ്റേദിവസമല്ല ഇതു എഴുതുന്ന സമയം വരെ തന്നാലും കാര്യമില്ല കാരണം ഇപ്പഴും ആ പറഞ്ഞ സാധനം എണ്റ്റെ കൈയില്‍ ഇല്ല. ഇത്രയൊക്കെ സംഭവിച്ചിട്ടും ഇതിലൊന്നും യാതൊരു പങ്കുമില്ലാത്ത പോലെ അനക്കമില്ലാതെ ഇരിക്കുകയാണു ബൈക്ക്‌.എന്തായാലും ചവിട്ടുനാടകം തുടരാന്‍ പറ്റിയ മാനസികാവസ്ഥയും ശാരീരികാവസ്ഥയുമല്ലാത്തതിനാല്‍ തല്‍ക്കാലം ബൈക്ക്‌ എവിടെയെങ്കിലും വെച്ച്‌ ബാക്കി കാര്യം തീരുമാനിക്കാമെന്നു വെച്ചു.ബസ്സ്‌ സ്റ്റാണ്റ്റിണ്റ്റെ അടുത്തുള്ള ബിമലിണ്റ്റെ ഒരു പരിചയക്കാരണ്റ്റെ വീട്ടില്‍ വെക്കാന്‍ വേണ്ടി ബൈക്കും തള്ളി കൊണ്ടു പോകുമ്പോളാണു,പടമൊന്നുമില്ലാതെ കുത്തിയിരുന്ന തുളസീദാസ് ദിലീപിനെ കണ്ട പോലെ,പത്രോസ്‌ ചേട്ടനെ കണ്ടത്‌.

പത്രോസ്‌ ചേട്ടന്‍ ആലുവായില്‍ ടുവീലര്‍ വര്‍ക്ക്ഷോപ്പ്‌ നടത്തുകയാണു കൂടാതെ ചെറുകിട രാഷ്ട്രീയവും.കാര്യങ്ങള്‍ പത്രോസ്‌ ചേട്ടനോടു പറഞ്ഞപ്പോള്‍ അദ്ദേഹം സഹായിക്കാമെന്നേറ്റു.ചങ്ങാതിക്കു സി.ഐ യെ പരിചയമുണ്ടു പോലും.പിറ്റേന്ന്‌ സ്റ്റേഷനിലേക്കു പോകുമ്പോള്‍ പുള്ളിയും കൂടെ വരാമെന്നു സമ്മതിച്ചു.ഏതായാലും ഒരു പ്രശ്നം സോള്‍വാകുന്ന ലക്ഷണമുണ്ട്‌,ഇനി അടുത്ത പ്രശ്നം സ്റ്റാര്‍ട്ടാകാത്ത ബൈക്കാണു.എന്തായാലും അതും പത്രോസു ചേട്ടന്‍ തന്നെ നോക്കി.വെറും അഞ്ചു മിനിട്ടു കൊണ്ട്‌ ചേട്ടന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി തന്നില്ലെങ്കിലും എല്ലാ വണ്ടികള്‍ക്കും ബാധകമായ ഒരു യൂണിവേഴ്സല്‍ സത്യം ഞങ്ങള്‍ക്കു പറഞ്ഞു തന്നു.അതായത്‌ പെട്രോള്‍ തീര്‍ന്നു പോയാല്‍ എല്ലാ വണ്ടികളും ഇങ്ങനെയാണത്രേ!!!!!!

അന്നേരം ബിമലെന്നെ കലിപ്പിച്ചൊരു നോട്ടം നോക്കി,ഞാന്‍ ഒന്നും പറഞ്ഞില്ല കാരണം അവന്‍ സിവില്‍ എഞ്ചിനീയറാണല്ലോ അതിനാല്‍ അവനു കലിപ്പിക്കാം ഞാന്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി പോയല്ലോ!!!!. എന്നാലും എണ്റ്റെ ബൈക്കേ നിനക്കതൊന്നു വായ തുറന്നു പറയാമായിരുന്നില്ലേ!!

അവിടെ നിന്നും നേരെ സ്വാമിയുടെ പമ്പില്‍ പോയി അര ലിറ്റര്‍ പെട്രോളടിച്ചു പ്രശ്നം അതു തന്നെയായിരുന്നെന്നുറപ്പു വരുത്തി.ഞാന്‍ അടുത്ത ബസ്സ്‌ പിടിച്ച്‌ വീട്ടിലേക്കും ബിമല്‍ വണ്ടി ഓടിച്ചാണോ അതോ തള്ളിയാണോ എന്നറിയില്ല അവണ്റ്റെ വീട്ടിലേക്കും പോയി.

പിറ്റേ ദിവസം ഞായറാഴ്ചയായിരുന്നതിനാലും പോലീസ്‌ സ്റ്റേഷന്‍ അവധിയാണോ എന്നുറപ്പില്ലാത്തതിനാലും ഞങ്ങള്‍ അന്നു പോയില്ല.ഇനി അവധി ദിവസം പോലീസ്‌ സ്റ്റേഷനില്‍ ചെന്നെന്നും പറഞ്ഞ്‌ അടുത്ത കേസും കൂടി വയ്യ. അടുത്ത ദിവസം തിങ്കളാഴ്ച നല്ല ദിവസമായിട്ട്‌ കോളേജില്‍ പോക്കൊക്കെ മാറ്റി വെച്ചു അതിരാവിലെ ഒരു പത്തു മണിയോടെ പത്രോസു ചേട്ടണ്റ്റെ വര്‍ക്ക്‌ ഷോപ്പിലെത്തി.ഇന്നലെ വരെ രാവിലെ വര്‍ക്ക്‌ ഷോപ്പിലേക്കു വന്നാല്‍ മതി ഒക്കെ ശരിയാക്കി തരാമെന്നു പറഞ്ഞിരുന്ന പത്രോസ്‌ ചേട്ടന്‍,തലേ ദിവസം വരെ ആ സന്തോഷ്‌ മാധവനല്ല ഈ സ്വാമി എന്നൊക്കെ ചാനലില്‍ പറഞ്ഞു നടന്നിട്ട്‌ ഒടുവില്‍ പോലീസ്‌ റെയിഡിനു വന്നപ്പോള്‍ മുങ്ങിയ സന്ദീപ്‌ ചൈതന്യയുടെ റോളില്‍ സ്കൂട്ടായി.ഞങ്ങളാണെങ്കില് പണ്ടു കോളേജില് കലോത്സവത്തിന് കര്ട്ടന് വലിക്കാനിരുന്ന ഗോക്രി ആധുനിക നാടകത്തിലെ ആദ്യ ഡയലോഗായ "ആരെടാ കര്ട്ടന് പൊക്കിയത് " എന്ന് കേട്ടപ്പോള് ചരടുമായി ഇരുന്ന പോലെ എന്ത് ചെയ്യണമെന്നറിയാതെ മുഖത്തോടു മുഖം നോക്കി നിന്നു.അപ്പോഴാണു സന്ദീപ്‌ ചൈതന്യ പോയാല്‍ ഹിമവല്‍ ഭദ്രന്‍ എന്നു പറഞ്ഞ പോലെ പത്രോസു ചേട്ടണ്റ്റെ ശിങ്കിടിയും ,കേരള രാഷ്ട്രീയത്തിലെ മുരളിയെ പോലെ,വര്‍ക്ക്‌ ഷോപ്പില്‍ പ്രത്യേകിച്ചു റോളൊന്നുമില്ലെങ്കിലും എല്ലാം എണ്റ്റെ തലയില്‍ കൂടിയാണു ഓടുന്നതെന്ന ഭാവത്തോടെ, ബാലക്രിഷ്ണനെന്ന ബാലന്‍ ഞങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌.പോലീസ്‌ സ്റ്റേഷനില്‍ കൂട്ടു വരാമെന്നു പത്രോസു ചേട്ടന്‍ പറഞ്ഞിരുന്ന കാര്യം പറഞ്ഞപ്പോള്‍,
"എന്നോടൊന്നും പറഞ്ഞിട്ടില്ല!! എന്നാലും നമുക്കു ശരിയാക്കാം " എന്നു പറഞ്ഞു ബാലന്‍ ഞങ്ങളുടെ കൂടെ വന്നു.

വര്‍ക്ക്‌ ഷോപ്പില്‍ നിന്നും പോലീസ്‌ സ്റ്റേഷനിലേക്കുള്ള അഞ്ചു മിനിട്ട്‌ ഓട്ടോ യാത്രയില്‍, പണ്ട്‌ നാലാം സെമെസ്റ്റര്‍ കണക്കു പരീക്ഷക്ക്‌ ഹോസ്റ്റലില്‍ നിന്നു കോളേജിലേക്കു നടക്കുമ്പോള്‍ ഒരു മൊഡ്യൂളായ '"കോംബ്ളെക്സ്‌ അനാലിസിസ്‌" ബ്രീഫായി പഠിപ്പിച്ചു കൊടുക്കാന്‍ നാമിയയോടു പറഞ്ഞ അബ്രഹാമിനെ പോലെ, സംഭവങ്ങള്‍ മുഴുവന്‍ ബ്രീഫായിട്ടു വിവരിക്കാന് ബാലനും ആവശ്യപ്പെട്ടു.പറഞ്ഞത് അബ്രഹാമിനെ പോലെ ബാലനും മനസ്സിലായോ എന്തോ??

എന്നെ സ്റ്റേഷനു പുറത്തു നിര്‍ത്തി ബാലനും ബിമലും അകത്തേക്കു പോയി. ഞാന്‍ സ്റ്റേഷണ്റ്റെ മുറ്റത്തു നില്‍ക്കുന്ന മാവിണ്റ്റെ കോടതിയിലേക്കു പോകുന്ന വഴിയിലേക്കു പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കൊമ്പിണ്റ്റെ തണലില്‍ ഇവന്‍മാരിപ്പോള്‍ അകത്തു പോയി എന്തു പണ്ടാറമാണോ ഒപ്പിക്കാന്‍ പോകുന്നത്‌ എന്നൊന്നും തലപുകക്കാതെ ,ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫൈനലില്‍ വിധി കേള്‍ക്കാന്‍ നില്‍കുന്ന നജീമിണ്റ്റെ പോലെ, യാതൊരു ടെന്‍ഷനുമില്ലാതെ മുന്‍സിപ്പല്‍ ഗ്രൌണ്ടിലേക്കും നോക്കി നിന്നു.എന്തായാലും ആ നില്‍പ്പ്‌ അധികം നേരം തുടരാന്‍ പറ്റിയില്ല.ബാലന്‍ കെ നായരുടെ വീട്ടില്‍ നിന്നും ഓടിവരുന്ന സീമയുടെ മുഖഭാവത്തോടെ ബിമല്‍ ഓടി വന്നു. '"എടാ വേഗം വാ ആകെ പ്രശ്നമായി"എന്താണു പ്രശ്നമെന്നൊന്നും പറയാതെ ബിമല്‍ എണ്റ്റെ കൈയ്യില്‍ പിടിച്ചു വലിച്ചു സ്റ്റേഷനിലേക്കു പാഞ്ഞു.

ഹിമവല്‍ ഭദ്രാനന്ദന്‍ വെടിപൊട്ടിച്ച അതേ സ്റ്റേഷന്‍.സ്റ്റേഷണ്റ്റെ അകത്തേക്കു കയറുമ്പോള്‍ ആ സമയത്ത്‌ പ്രതീക്ഷിക്കാവുന്ന ഏറ്റവും ഭീകരമായ കാഴ്ച തന്നെ കണ്ടു.ബാലനെ രണ്ടു പോലീസുകാര്‍ കഴുത്തില്‍ പിടിച്ചു ലോക്കപ്പിലേക്കു തള്ളുന്നു.സി ഐ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു.സംസാരത്തില്‍ നിന്നും എന്തോ അത്യാഹിതം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിനു ഉടന്‍ പുറത്തു പോകണമെന്നു ഏകദേശ രൂപം കിട്ടി.ഫോണ്‍ താഴെ വെച്ച ഉടന്‍ സി ഐ എണ്റ്റെ ഷര്‍ട്ടില്‍ കുത്തി പിടിച്ചു
"ഇവനല്ലേടാ അവന്‍ , എനിക്കെന്താടാ കണ്ണു കാണില്ലാ എന്നു വിചാരിച്ചോ"എന്നു ചോദിച്ചു കൈ വീശി..
ഇല്ല അടിച്ചില്ല..സത്യമായിട്ടും...എന്താ വിശ്വാസം വരുന്നില്ലേ!!!!
അല്ല, നിങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.എനിക്കടി കിട്ടിയില്ല എന്നു ഞാന്‍ തന്നെ എന്നോടു പറഞ്ഞിട്ട്‌ ഞാന്‍ തന്നെ വിശ്വസിച്ചില്ല പിന്നെയല്ലെ നിങ്ങള്‍!!!!.

ഫോണിലൂടെ കേട്ട കാര്യം എന്തോ സീരിയസായതു കൊണ്ടാണെന്നു തോന്നുന്നു സി ഐ ഒരു പോലീസുകാരനെ വിളിച്ചു ഇവന്‍മാരെ കോടതിയിലേക്ക്‌ വിട്ടേരെ എന്നു പറഞ്ഞു പുറത്തേക്കു പോയി.പോലീസുകാരനു കാര്യം എന്താണെന്നു മനസ്സിലായില്ലെന്നു തോന്നുന്നു, പുള്ളി കടലാസൊക്കെ എടുത്തു ഞങ്ങളോട്‌ എന്താണു കാര്യമെന്നു ചോദിച്ചു.ഉള്ള കാര്യം ഉള്ള പോലെ പറഞ്ഞേക്കാമെന്നു വിചാരിച്ചു , ബൈക്കില്‍ ട്രിപ്പിള്‍ കയറിയതാണെന്നു പറഞ്ഞു.പോലീസുകാരന്‍ മയത്തില്‍ ചാര്‍ജ്‌ ഷീറ്റെഴുതുന്നതെന്നു പറഞ്ഞു.പക്ഷെ ആ മയത്തിനു ഇരുപത്തഞ്ച് രൂപ വിലയുണ്ടെന്ന് അവസാനമാണ് മനസിലായത് .അതിണ്റ്റെ കൂട്ടത്തില്‍ സ്റ്റേഷനില്‍ നിന്നും ആര്‍ സി ബുക്‌കും സംഘടിപ്പിച്ചു.പിന്നെ നേരെ കോടതിയിലേക്ക്‌ നടന്നു.അവിടെ ചെല്ലുമ്പോള്‍ ജഡ്ജി അന്നത്തെ കച്ചവടമൊക്കെ കഴിഞ്ഞു കട പൂട്ടി ഇറങ്ങുകയായിരുന്നു.എന്നാല്‍ പിന്നെ നാളെ വരാമെന്നു പോലീസുകാരനോടു പറഞ്ഞപ്പോള്‍ അവരു തന്നെ ഫുഡ്‌ ആണ്റ്റ്‌ അക്കോമഡേഷന്‍ ശരിപ്പെടുത്തി തരാമെന്നു പറഞ്ഞു.റിമാണ്റ്റ്‌!!!!!.ഒടുവില്‍ ഒരു ഇരുപത്തഞ്ചു രൂപയില്‍ ഏതാണ്ട്‌ ഒരു മാസത്തിനു ശേഷമുള്ള ഒരു ഡെയിറ്റിലേക്ക്‌ ബെഞ്ച്‌ ക്ളാര്‍ക്ക്‌ കേസ്‌ മാറ്റി വെച്ചു തന്നു.അങ്ങനെ തല്‍ക്കാലത്തേക്ക്‌ ഞങ്ങളുടെ പ്രശ്നങ്ങള്‍ സോള്‍വായി.ഇനി അകത്തു കിടക്കുന്ന അടുത്ത പ്രശ്നത്തെ പുറത്തെത്തിക്കണം.എന്തായാലും അതില്‍ നേരിട്ടു ഇടപെടാന്‍ പറ്റില്ല.നേരത്തേ സമയമില്ലാത്തതു കൊണ്ടാണെന്നു തോന്നുന്നു സി ഐ ഒന്നും ചെയ്യാതെ വിട്ടത്‌.ഇനി ബാലനെ ഇറക്കാന്‍ ചെല്ലുന്ന നേരത്ത്‌ അങ്ങേരു ഫ്രീ ആണെങ്കില്‍ പലിശ അടക്കം ചിലപ്പോള്‍ കിട്ടും.എന്തായലും അതു വേണ്ട!!!.പത്രോസ്‌ ചേട്ടണ്റ്റെ അടുത്തു തന്നെ ചെന്നു പറയാം.ഏതായാലും അങ്ങേരും ഞങ്ങള്‍ക്കിട്ട്‌ ചെറുതായി പാര പണിഞ്ഞതാണല്ലോ.അടുത്ത ഓട്ടോ പിടിച്ച്‌ നേരേ പത്രോസു ചേട്ടണ്റ്റെ വര്‍ക്ക്‌ ഷോപ്പിലെത്തി അതാ അവിടെയിരിക്കുന്നു സാക്ഷാല് ബാലന്‍.

എത്ര ചോദിച്ചിട്ടും ബാലന് എങ്ങനെ പുറത്തിറങ്ങി എന്ന് മാത്രം പറഞ്ഞില്ല.ഞങ്ങളും കൂടുതല് അന്വേഷിക്കാന് ആ വഴിക്ക് പിന്നീട് പോയില്ല.എന്തായാലും അതിനു ശേഷം പോലീസ്‌ സ്റ്റേഷനല്ല റെയില്‍ വേ സ്റ്റേഷനിലേക്കു പോകാന്‍ പോലും ബാലന്‍ രണ്ടാമതൊന്നാലോചിക്കും.പിന്നെ പരോപകാര പ്രവര്‍ത്തനം അതോടെ നിര്‍ത്തി എന്നാണു കേട്ടു കേള്‍വി...

Saturday, July 5, 2008

മാര്‍ത്തോമാ കഥകള്‍

തൃശ്ശൂര് എഞ്ചിനീയറിംഗ്‌ പഠന കാലത്തെ കുറിച്ചു എഴുതാന്‍ ഒരു കമന്‍റില്‍ രവി ആവശ്യപ്പെട്ടപ്പോള്‍ മുതല്‍ ആലോചിച്ചതാണു
എന്തെഴുതണമെന്ന്‌.എഴുതാന്‍ വിഷയങ്ങളില്ലാഞ്ഞിട്ടല്ല, മറിച്ച്‌ വിഷയാധിക്യമാണു പ്രശ്നം.കഥകളും കഥാപാത്രങ്ങളും ഒരുപാടുള്ളതിനാല്‍ ഒന്നുകില്‍ ഐ.വി.ശശി പടങ്ങള്‍ പോലെ ക്ളൈമാക്സ്‌ വരെ പുതിയ പുതിയ കഥാപാത്രങ്ങളെ കൊണ്ടുവന്ന്‌ അവസാനം ഒരു കൂട്ടപൊരിച്ചിലു നടത്തണം അല്ലെങ്കില്‍ സീരിയലു പോലെ എപ്പിസോഡാക്കണം. എന്തായാലും തുടങ്ങാന്‍ നോക്കാം. എവിടെ എത്തുമോ എന്തോ?

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ഒന്‍പത്‌ ഏതോ മാസത്തിലെ ഏതോ ഒരു ദിവസം വെളുപ്പിനെ എണീറ്റ്‌ ആലുവായില്‍ നിന്ന്‌ പാസഞ്ചര്‍ പിടിച്ചു നേരേ ത്രിശ്ശിവപേരൂര്‍ക്കു വെച്ചു പിടിപ്പിച്ചു.എഞ്ചിനീയറിംഗ്‌ കോളേജില്‍ ചേരാന്‍.ത്രിശ്ശൂര്‍-ഷൊര്‍ണൂറ്‍ റോഡില്‍ വിയ്യൂര്‍ സബ്സ്റ്റേഷന്‍ മുതല്‍ കിഴക്കോട്ട്‌ പള്ളിമൂല വരെ ഒരുകിലോ മീറ്റര്‍ നീളത്തിലും ഏതാണ്ട്‌ തൊണ്ണൂറേക്കറോളം വിസ്ത്രിതിയിലുമായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മഹാപ്രസ്ഥാനം.വിസ്ത്രിതിയുടെ കാര്യം ഏകദേശ കണക്കേ പറയാന്‍ പറ്റൂ കാരണം ഞാന്‍ ചെല്ലുമ്പോള്‍ കണ്ട സിവിലുകാരുടെ അളവെടുപ്പു ഞാന്‍ പോരുമ്പോഴും തീര്‍ന്നിട്ടുണ്ടായിരുന്നില്ല.തലമുറകള്‍ മാറി ഇന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

ജോസ്പ്രകാശിന്‍റെ ആക്രമണത്തില്‍ നിന്നും ജയഭാരതിയെ രക്ഷിക്കാന്‍ മസിലു പിടിച്ചു നില്‍ക്കുന്ന ജയനെ പോലെ വിയ്യൂര്‍ സെന്‍ട്രല്‍ ജെയിലിന്‍റെയും വിമല കോളേജിന്‍റെയും നടുക്കു നെഞ്ചും വിരിച്ചു നില്‍ക്കുന്നു സര്‍ക്കാര്‍ എഞ്ചിനീയറിംഗ്‌ കോളേജ്‌.കുറച്ചു കൂടി കിഴക്കോട്ടു മാറി ഞങ്ങളു രണ്ടു പേരോടും മുട്ടാനാരുണ്ടെടാ?? എന്നു ചോദിച്ച മാമുക്കോയയുടെ കീലേരി അച്ചുവിനെ പോലെ രാമവര്‍മ്മപുരം പോലീസ്‌ ക്യാമ്പ്‌.പിന്നെ വിയ്യൂരും ആനപ്പാറയിലുമായി രണ്ട്‌ ഷാപ്പുകള്‍,നടപ്പു ദൂരത്തിലായി രണ്ടു തീയറ്ററുകള്‍,രണ്ടു മൂന്നു ഹോട്ടലുകള്‍, ബീഡി,സിഗരറ്റ്‌,പാന്‍ വില്‍ക്കുന്ന കടകള്‍, ഭാവന ലേഡീസ്‌ സ്റ്റോര്‍,മില്‍മ അങ്ങനെ ഒരു പ്രൊഫഷണല്‍ കോളേജിനു വേണ്ടതായ എല്ലാ ഭൌതീക സാഹചര്യങ്ങളും ഒത്തിണങ്ങിയ ഭൂമിശാസ്ത്രം.

ഉച്ചയോടു കൂടി അഡ്മിഷന്‍ പരിപാടികളൊക്കെ തീര്‍ന്നു.പ്രീഡിഗ്രിക്കും സ്കൂളിലുമൊക്കെയായി കൂടെ പഠിച്ച ഒരുപാടു പേര്‍ പല ബ്രാഞ്ചുകളിലായി എത്തിയിട്ടുണ്ട്‌.മിക്കവരും താമസിക്കാനുള്ള സൌകര്യങ്ങളൊക്കെ നേരത്തെ തന്നെ റെഡിയാക്കിയിരുന്നു.നമ്മള്‍ അന്നും ഇന്നും ലാസ്റ്റ്‌ ബസ്സില്‍ ഓടി കയറുന്ന കൂട്ടത്തില്‍ പെട്ടതാണല്ലോ!!! അന്വേഷണത്തില്‍ കോളേജിന്‍റെ പരിസരപ്രദേശങ്ങളായ പള്ളിമൂല,വിയ്യൂര്‍ മുതലായ സ്ഥലങ്ങളിലെ എല്ലാ ഹോസ്റ്റലുകളും ഗിരിജയിലെ റിലീസിംഗ്‌ ഷോ പോലെ ഫുള്ളായിരുന്നു.ബ്ളാക്കിനു പോലും കിട്ടാനുണ്ടായിരുന്നില്ല.....പിന്നെ അടുത്ത ചോയ്സ്‌ ടൌണായിരുന്നു.അങ്ങനെയാണു തല ചായ്ക്കാന്‍ ഒരിടം തേടി കിഴക്കേക്കോട്ടയിലെത്തിയത്‌.ഞാന്‍ ഒറ്റക്കായിരുന്നില്ല കൂട്ടത്തില്‍ എന്‍റെ സ്കൂള്‍മേറ്റായിരുന്ന ആനന്ദും ഉണ്ടായിരുന്നു കിടപ്പാടം തേടിയുള്ള യാത്രയില്‍.ഒടുവില്‍ കപ്പ നട്ടിരിക്കുന്ന ഒരു പറമ്പിന്‍റെ പുറകിലായി തല ഉയര്‍ത്തി നില്‍ക്കുന്ന ഇരുനില കെട്ടിടം ശ്രദ്ധയില്‍ പെട്ടത്‌. മാര്‍ത്തോമാ മെന്‍സ്‌ ഹോസ്റ്റല്‍!!!

ഗെയിറ്റ്‌ കടന്നു ഉള്ളിലേക്കു നടക്കുമ്പോള്‍ ആദ്യം കാണുന്ന കിണറും പമ്പുഷെഡ്ഡും.ഹോസ്റ്റലിന്‍റെ വാതില്‍ തുറന്ന്‌ അകത്തു കയറിയാല്‍ ഒരു ചെറിയ ഹാള്‍.അവിടെ ഒരു പച്ച കളര്‍ മേശയുടെ പുറത്ത്‌ മനോരമ,മാത്രഭൂമി,ഹിന്ദു തുടങ്ങിയ പത്രങ്ങള്‍ കീറിപറിച്ചിട്ടിരിക്കുന്നു.അന്നത്തെ പാരായണം കഴിഞ്ഞതിന്‍റെ ലക്ഷണമാണെന്നു തോന്നുന്നു.ഹാളില്‍ നിന്നും രണ്ട്‌ വശങ്ങളിലേക്കുമായി കോറിഡോര്‍.കോറിഡോറിനിരുവശവുമായി മുറികള്‍.ഹാളില്‍ നിന്നും മുകളിലേക്കുള്ള ഗോവണി.മുകളില്‍ താഴത്തെ അതേ സെറ്റപ്പ്‌.ഹാളിന്‍റെ പുറകിലെ മുറിയില്‍ നിന്നും ഒരു വാതില്‍ ഉടമസ്ഥനായ പോളേട്ടന്‍റെ വീട്ടിലേക്കുള്ളതാണു.നമുക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാനൊരു കാളിംഗ്‌ ബെല്ലും.ബെല്ലടിച്ചു പോളേട്ടനോടു കാര്യം പറഞ്ഞു.മുറിയുടെ കാര്യം തീരുമാനമായി.മാസം നൂറ്റിമുപ്പത്തഞ്ചു രൂപ വാടക.ഒരു മുറിയില്‍ മൂന്നു പേര്‍.മൂന്നു കട്ടിലും മേശയും കസേരയും കൂടാതെ അറ്റാച്ച്ഡ്‌ ടോയ് ലറ്റും.ഭക്ഷണം പുറത്തു നിന്നും കഴിക്കണം.

അങ്ങനെ അടുത്ത ദിവസം പെട്ടിയും കിടക്കയുമൊക്കെയായി പൊറുതി തുടങ്ങി.അന്നേരം കോളേജിലുണ്ടായിരുന്ന എല്ലാ ബാച്ചുകളുടേയും പ്രതിനിധികള്‍ ആ സമയത്ത്‌ മാര്‍ത്തോമയിലുണ്ടായിരുന്നു.ആദ്യ വര്‍ഷക്കാരായി ഞങ്ങള്‍ പന്ത്രണ്ടു പേരാണുണ്ടായിരുന്നത്‌.മെക്കാനിക്കലില്‍ നിന്നു ഞാനും,ഗാന്ധിയും,മഹേഷും അടിപൊളിയും.കമ്പ്യൂട്ടറില്‍ നിന്നും ചേട്ടന്‍,അര്‍ജുന്‍,ജയരാജ്‌.ഇലക്ട്രിക്കലില്‍ നിന്നും ലുള്ളി,ഇലക്ട്രോണിക്സില്‍ നിന്നും ആട്ടോ,പ്രൊഡക്ഷനില്‍ നിന്നും ജെറി.കോതമംഗലം എഞ്ചിനീയറിംഗ്‌ കോളേജില്‍ നിന്നും അവതാരോദ്യേശം പൂര്‍ത്തീകരിക്കാനായി ട്രാന്‍സ്ഫര്‍ മേടിച്ചു രാജീവും,ടിജി അച്ചായനും കൂടി എത്തിയതോടെ കോറം തികഞ്ഞു. ഭക്ഷണം ആഴ്ചയുടെ ആദ്യ ദിവസം ഭാരതില്‍ നിന്നും പിന്നീടങ്ങോട്ട്‌ പപ്പേട്ടണ്റ്റെ ഡീലക്സും അവസാനം കഞ്ഞിയും ചുട്ട പപ്പടത്തിലുമെത്തുകയായിരുന്നു പതിവ്‌.അതു പോലെ തന്നെ വിത്സില്‍ തുടങ്ങി സിസറിലൂടെ ദിനേശ്‌ ബീഡിയിലേക്കും പിന്നെ കുറ്റി ബീഡിയിലേക്കും വെള്ളിയാഴ്ചയാകുമ്പോഴേക്കും എത്തിയിരുന്നു.

രാവിലെ ഏഴേമുക്കാലാകുമ്പോള്‍ കോളേജ്‌ ബസ്സു വരും, മിക്കവാറും എല്ലാവരും ഏഴുമണിയാകുമ്പോഴാണു പള്ളിയുറക്കമെണീല്‍ക്കുന്നത്‌.എന്നാലും ബസ്‌ വരുന്ന സമയത്ത്‌ എല്ലാവരും ക്രിത്യമായി സ്റ്റോപ്പിലെത്തിയിരിക്കും.കൂട്ടത്തില്‍ ഏറ്റവും ആദ്യം സ്റ്റോപ്പിലെത്തുക ലുള്ളി ആയിരിക്കും.കാരണം മറ്റൊന്നുമല്ല സഹമുറിയനായ അച്ചായന്‍ രാവിലെ എണീറ്റു തേച്ചു വെച്ചിരിക്കുന്ന അമേരിക്കന്‍ ജീന്‍സും നൈക്കിയുടെ ഷൂസുമൊക്കെ എടുത്തിട്ട്‌ അച്ചായന്‍ കുളി കഴിഞ്ഞിറങ്ങുന്നതിനു മുന്‍പ്‌ സ്ഥലം വിടണമല്ലോ!!മിക്കവാറും അച്ചായന്‍ തേക്കാത്ത പാണ്റ്റും ഷര്‍ട്ടും സ്ളിപ്പറുമായി വണ്ടി വിടാറാകുമ്പോള്‍ ഓടി കയറാറാണു പതിവ്‌.അങ്ങനെ അച്ചായന്‍ വാങ്ങുന്ന പുതിയ ഷര്‍ട്ടിനും ജീന്‍സിനും ഷൂവിനുമൊന്നും അച്ചായണ്റ്റെ പേരിലറിയപ്പെടാന്‍ ഒരിക്കലും ഭാഗ്യമുണ്ടായിട്ടില്ല. ബസ്സില്‍ നിന്നും ഇറങ്ങുമ്പോള്‍ ഇരുപത്തഞ്ചു പൈസയുടെ കൂപ്പണ്‍ കൊടുക്കണം.അതു മിക്കവാറും ഉണ്ടാകാറില്ല.

വെള്ളിയാഴ്ച രാവിലെ തന്നെ ആലുവാ,എറണാകുളം മുതലായ സമീപ രാജ്യങ്ങളിലെ പ്രജകളായ ഞങ്ങള്‍ കുറച്ചു പേര്‍ ഒരാഴ്ചത്തെ മുഷിഞ്ഞതുണികളൊക്കെ സഞ്ചിയിലാക്കിയായിരിക്കും കോളേജില്‍ പോകുന്നത്‌.അവിടെ നിന്നും വൈകുന്നേരം പാസഞ്ചറില്‍ കയറി വീടുകളിലേക്കും പിന്നീട്‌ തിങ്കളാഴ്ച രാവിലെ അതേ സഞ്ചിയില്‍ അടുത്ത ആഴ്ച മുഷിക്കേണ്ട തുണികളുമായി ബൊക്കറോ എക്സ്പ്രസ്സില്‍ വരുകയുമാണു പതിവ്‌.എന്നാലും മാര്‍ത്തോമയിലെ ഭൂരിപക്ഷം വരുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ സുല്‍ത്താന്‍ ബത്തേരി,കണ്ണൂര്‍,കോട്ടയം,മാവേലിക്കര,കോഴിക്കോടു പൌരന്‍മാരും ആഫ്രിക്കന്‍ രാജ്യമായ നീലേശ്വരം പൌരനായ ചേട്ടനും വെള്ളിയാഴ്ച പുറപ്പെട്ടാല്‍ അടുത്ത തിങ്കളാഴ്ച പോയിട്ടു പിന്നീടു വരുന്ന വെള്ളിയാഴ്ച പോലും തിരിച്ചെത്താന്‍ പറ്റില്ല എന്നറിയാവുന്നതു കൊണ്ട്‌ മുഷിഞ്ഞ തുണിയൊന്നും സഞ്ചിയിലാക്കാതെ അസൈന്‍മെണ്റ്റും ടെസ്റ്റ്‌ പേപ്പറും തരുന്ന സാറന്‍മാരെ ഒരു നിമിഷം ഓര്‍ത്ത്‌ കൈയോടെ ആ പണി തീര്‍ക്കലായിരുന്നു പതിവ്‌.
പുത്തന്‍ പുതിയ ബഫല്ലോ ജീന്‍സ്‌ വരെ ഒറ്റ അലക്കിനു കീറിയവരുണ്ട്‌.

എന്തായാലും അസൈന്‍മെണ്റ്റിണ്റ്റെ കാര്യത്തില്‍ ഞങ്ങള്‍ക്കു കുഴപ്പമില്ലായിരുന്നു.ഗാന്ധി ഏതെങ്കിലും ബുക്കൊക്കെ തപ്പി പിടിച്ച്‌ എഴുതി വെക്കുന്നത്‌ അതേപോലെ പകര്‍ത്തി വെച്ചാല്‍ മതി.എന്നാലും മെനക്കേടായിരുന്നു.കഴിവതും കോപ്പി അടിച്ചതല്ല എന്ന തോന്നലുണ്ടാക്കാനുള്ള തത്രപ്പാടേ!!!!അങ്ങനെ തോന്നലുണ്ടാക്കാന്‍ വേണ്ടിയായിരുന്നു ആദ്യവര്‍ഷത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്‌ ഭാഷയായ ഫോര്‍ട്രാന്‍ അസൈന്‍മണ്റ്റ്‌ ഗാന്ധി കാപ്പിറ്റല്‍ അക്ഷരത്തില്‍ എഴുതിയപ്പോള്‍ ഒരു ചെയിഞ്ചിനു വേണ്ടി സ്മോള്‍ ലെറ്ററില്‍ എഴുതി കൊടുത്തത്‌.പക്ഷെ അതൊരു അമ്മാതിരി ചെയിഞ്ചായിരിക്കുമെന്നു ഞാന്‍ കരുതിയിരുന്നില്ല.പറഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ലാ എന്നു തോന്നിയട്ടോ അതോ കോപ്പിയടിയില്‍ ഇതു പോലൊരു വെറൈറ്റി കാണാന്‍ അവസരം കിട്ടാഞ്ഞിട്ടോ മറ്റോ ആണെന്നു തോന്നുന്നു കെ.ബി സാര്‍ അതിനെ അതിണ്റ്റെ പാടിനു വിട്ടു.

എട്ടര മുതല്‍ മൂന്നര വരെയാണു ക്ളാസ്‌.ഉച്ചക്കൊരു മണിക്കൂറ്‍ ലഞ്ച്‌ ഇണ്റ്റര്‍വെല്‍.ഉച്ചക്ക്‌ ഒന്നുകില്‍ ജോസേട്ടണ്റ്റെ കാണ്റ്റീന്‍ അല്ലെങ്കില്‍ കോളേജിണ്റ്റെ മതില്‍ ചാടിക്കടന്നു കാവേരിയുടെ മുന്‍പിലൂടെ അപ്പു ചേട്ടണ്റ്റെ കടയില്‍ വാഴയിലയില്‍ കിട്ടുന്ന ചോറും സാമ്പാറും മോരും അച്ചാറും പപ്പടവും.ഒരിക്കല്‍ ഊണു കഴിക്കുന്നതിണ്റ്റെ ഇടയില്‍ താവു,
"അപ്പു ചേട്ടാ കുറച്ചു പിക്കിളിങ്ങിടുത്തേ" എന്നു പറഞ്ഞപ്പോള്‍
"ഓ! അതൊന്നും ഈ കടയില്‍ കിട്ടില്ല മോനേ" എന്നായിരുന്നു അച്ചാറും വിളമ്പികൊണ്ടിരുന്ന അപ്പു ചേട്ടന്‍ പറഞ്ഞത്‌.

മൂന്നരക്കു ക്ളാസ്‌ വിട്ടു നേരേ പപ്പേട്ടണ്റ്റെ ഡീലക്സ്‌,പഴമ്പൊരി,സുഖിയന്‍,പരിപ്പുവട അല്ലെങ്കില്‍ ബോംബ്‌ ഇതായിരുന്നു നാലു മണി മെനു.അതു കഴിഞ്ഞാല്‍ നേരെ ടെറസിണ്റ്റെ മുകളില്‍ വണ്‍ ബൌണ്‍സ്‌ ക്രിക്കറ്റ്‌.ഏഴരയാകുമ്പോഴേക്കും കുളിയൊക്കെ കഴിഞ്ഞു അടുത്ത പരിപാടി,മിക്കവാറും അതു സെക്കണ്റ്റ്‌ ഷോ ആകാറാണു പതിവു.സിനിമയില്ലെങ്കില്‍ മാത്രം ചീട്ടു കളി.ഞങ്ങളില്ലാതിരികുന്ന വെള്ളി,ശനി,ഞായര്‍ ദിവസങ്ങളില്‍ കണ്ടുവെക്കുന്ന ഏറ്റവും ബോറന്‍ സിനിമകള്‍, ഇനി ആരെങ്കിലും സ്പോണ്‍സര്‍ ചെയ്താല്‍ പോലും സഹിക്കാന്‍ പറ്റാത്ത സിനിമകള്‍, ഉഗ്രന്‍ സിനിമകളായി അവതരിപ്പിച്ചു വേണ്ടി വന്നാല്‍ സ്പോണ്‍സര്‍ ചെയ്തു കൊണ്ടു പോയി കാണിക്കലായിരുന്നു ആട്ടോയുടെ ഹോബി.അങ്ങനെ ആട്ടോ കൊണ്ടു പോയ ചിരഞ്ചീവി സിനിമയായ "തങ്കമലൈതിരുടന്‍" ആണു ചേട്ടന്‍ പ്രസിഡണ്റ്റായ ചിരഞ്ചീവി ഫാന്‍സ്‌ അസോസിയേഷന്‍(സി.എഫ്‌.എ)എഞ്ചിനീയറിംഗ്‌ കോളേജ്‌ യൂണിറ്റിനു തുടക്കമായത്‌.

അങ്ങനെ സുഖസുന്ദരമായി ഒന്നാം വര്‍ഷം ഓടികൊണ്ടിരുന്നു.ഏപ്രില്‍-മെയ്‌ അവധിക്കാലം കേരളത്തിലെ പാറശാല മുതല്‍ തിരോന്തരം വരെയുള്ള എഞ്ചിനീയറോ ഡോക്ടറോ ആവാന്‍ വേണ്ടി കാത്തിരിക്കുന്ന അന്നത്തെ പ്രീഡിഗ്രിക്കരും ഇന്നത്തെ പ്രീ ഇല്ലാത്ത പ്ളസ്‌ ടു ക്കാരും,ആലുവാ ശിവരാത്രി പോലെ ഒത്തുകൂടുന്ന സ്ഥലമായിരുന്നു കിഴക്കേക്കോട്ട.കാരണം മറ്റൊന്നുമല്ല പി.സി.തോമസ്സിണ്റ്റെ എണ്റ്റ്രന്‍സ്‌ കോച്ചിംഗ്‌ ക്ളാസ്‌.ശിവരാത്രി സമയത്ത്‌ ആലുവായില്‍ അല്‍-ബദരിയ ഹോട്ടല്‍ ശിവശക്തിയാകുന്ന പോലെ ഈ സമയമാകുമ്പോള്‍ സമീപത്തുള്ള ഹോസ്റ്റലുകളും ലോഡ്ജുകളും രൂപവും ഭാവവുമൊക്കെ ഒന്നു മാറും.മാര്‍ത്തോമയിലും രണ്ട്‌ നിലകളിലായുള്ള നാലു ഡോര്‍മെട്രികളില്‍ ഈ സമയമാകുമ്പോള്‍ കട്ടിലുകളുടെ എണ്ണം കൂടും.

അങ്ങനെ ഭാവി എഞ്ചിനീയര്‍മാരുടേയും ഡോക്ടര്‍മാരുടേയും രക്ഷിതാക്കള്‍ വര്‍ത്തമാനകാല താമസത്തിനായി സ്ഥലം അന്വേഷിച്ചു നടക്കുന്ന ഒരു മാര്‍ച്ചു മാസം.സമരമോ മറ്റോ മൂലം ക്ളാസ്സില്ലാതെ ഞങ്ങള് നേരത്തെ ഹോസ്റ്റലിലില്‍ എത്തി.വൈകുന്നേരമായിരുന്നെകില്‍ ക്രിക്കറ്റ്‌ കളിക്കാമായിരുന്നു.പുറത്തിറങ്ങാതെ കളിക്കാന്‍ പറ്റിയ ഒരു കളി അവിടെ ഉള്ളത് ടേബിള്‍ ടെന്നീസായിരുന്നു.ഞാന്‍ നേരത്തെ പറഞ്ഞ പച്ച മേശ ടേബിള്‍ ടെന്നീസു കളിക്കുന്നതാണെന്നും ലോകത്ത്‌ ഇങ്ങനെ ഒരു കളിയുണ്ടെന്നും ഞാന്‍ നല്ലപ്പഴാണറിയുന്നത്‌.എന്തായാലും ആ കളി പന്ത്രണ്ട്‌ പേര്‍ക്കു കളിക്കാന്‍ പറ്റാത്തതു കൊണ്ട്‌ "സാറ്റ്‌" കളിക്കാന്‍ തീരുമാനമായി.താഴെ ഹാളിലാണു കണ്ണുപൊത്തി എണ്ണേണ്ടത്‌.ഹോസ്റ്റലിണ്റ്റെ രണ്ടു നിലകളിലായി എവിടെ വേണമെങ്കിലും ഒളിക്കാം.പുറത്തു ഒളിക്കാന്‍ പാടില്ല. അങ്ങനെ നിയമങ്ങള്‍ക്കനുസ്രതമായി കളി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.പെട്ടെന്നാണു രണ്ട്‌ നേരത്തെ പറഞ്ഞ രക്ഷിതാക്കള്‍ റൂമന്വേഷിച്ചു വന്നത്‌.സാറ്റ്‌ കളിക്കുന്ന മല്ലന്‍മാരെ കണ്ട്‌ ഹോസ്റ്റലിനെ പറ്റിയുള്ള അവരുടെ ഇമേജ്‌ ഇടിഞ്ഞോ എന്തോ? അവരെ പോളേട്ടണ്റ്റെ വീട്ടിലേക്കുള്ള ബെല്ലിലേക്കു നയിക്കുമ്പോള്‍ ചോദിച്ച ചോദ്യത്തിനു മറുപടിയായി എഞ്ചിനീയറിംഗ്‌ സ്റ്റുഡെണ്റ്റ്സ്‌ ആണെന്നു പറഞ്ഞതോടെ, ഡോക്ടറായില്ലെങ്കിലും തങ്ങളുടെ മക്കളെ എഞ്ചിനീയറാക്കണോ എന്നൊരു സംശയം ബാക്കി നില്‍ക്കുന്ന പോലെയായിരുന്നു അവരുടെ മുഖഭാവമപ്പോള്‍.അവരെ ബെല്ലടിക്കാനും ബാക്കി കാര്യങ്ങള്‍ക്കുമായി വിട്ടു കൊടുത്ത്‌ ഞങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ കളി തുടര്‍ന്നു.

ബെല്ലടിച്ചു വാതില്‍ തുറന്നതു മിസ്സിസ്സ്‌ പോളേട്ടനായിരുന്നു.കാര്യം ഗ്രഹിച്ച ആണ്റ്റി ഹോസ്റ്റലിണ്റ്റെ ഗുണഗണങ്ങളെ കുറിച്ചു ആഗതര്‍ക്കായി ഒരരമണിക്കൂറ്‍ ക്ളാസെടുത്തു.കോച്ചിംഗ്‌ ക്ളാസ്സില്‍ നിന്നും ഏറ്റവും അടുത്തുള്ള ഹോസ്റ്റല്‍,ശാന്തവും സമാധാനപരവുമായ അന്തരീക്ഷം,ഇനി ക്ളാസ്സ്‌ കഴിഞ്ഞു വന്നാല്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ക്ളിയര്‍ ചെയ്യാന്‍ ലിവിംഗ്‌ എന്‍സൈക്ളോപീഡിയകളായ എല്ലാ ബാച്ചുകളിലേയും പ്രതിനിധികള്‍.അങ്ങനെ ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിതാണു അതിതാണു ഇതു മാത്രമാണു എന്ന നിലയിലെത്തിയപ്പോള്‍ ആഗതര്‍ മുറി കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്‌.താക്കോല്‍ കൂട്ടവുമായി ആണ്റ്റി മുന്‍പിലും ആഗതര്‍ പിന്നിലുമായി ഹാളിലേക്കു വരുമ്പോള്‍ ജെറി സാറ്റ്‌ എണ്ണിതുടങ്ങുകയും ബാക്കിയുള്ളവര്‍ ഒളിക്കാന്‍ ഓടുന്ന കാഴ്ചയുമായിരുന്നു കണ്ടത്‌.നേരത്തെ പറഞ്ഞിരുന്ന ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തിണ്റ്റെ നേര്‍വിപരീതമായതിനാല്‍ നാഗവല്ലിയാകാന്‍ തയ്യാറെടുക്കുന്ന ഗംഗയെ പോലായ ആണ്റ്റി ഒരു വിധത്തില്‍ കണ്ട്രോള്‍ ചെയ്തു.റൂം കാണിക്കാന്‍ തുടങ്ങുമ്പോള്‍ ആണു ആഗതര്‍ ഡോര്‍മെട്രിയുടെ ചുമര്‍ ശ്രദ്ധിച്ചത്‌,ഡോര്‍മെട്രിയുടെ ചുമര്‍ ഒന്നര ആള്‍ പൊക്കത്തില്‍ മരത്തിണ്റ്റെ പാര്‍ട്ടീഷനായിരുന്നു ചെയ്തിരുന്നത്‌.അതിണ്റ്റെ മുകളിലേക്കുള്ള ഭാഗം തുറന്നു തന്നെ കിടന്നിരുന്നു.
"ഇതെന്താണു തുറന്നു കിടക്കുന്നത്‌? ഇവിടെ എന്തു സെക്യൂരിറ്റിയണുള്ളത്‌?" തുടങ്ങിയ ആഗതരുടെ ചോദ്യങ്ങള്‍ക്ക്‌ ആണ്റ്റിയുടെ വകയായി നേരത്തെ പറയാന്‍ വിട്ടു പോയ പ്രധാന ഗുണമായ സെക്യൂരിറ്റി സിസ്റ്റത്തെ കുറിച്ചു അഞ്ചു മിനിട്ട്‌ പ്രഭാഷണം.ഇതിനിടയില്‍ എണ്ണിതീര്‍ത്ത ജെറി ആളുകളെ അന്വേഷിച്ചു നടപ്പായി തുടങ്ങിയിരുന്നു.

"നിങ്ങളുടെ എന്തു സാധനങ്ങളും അതിനി എത്ര വിലപിടിപ്പുള്ളതായാലും ശരി അതിവിടെ സുരക്ഷിതമായിരിക്കും,അതു മാത്രമല്ല നിങ്ങളോടനുവാദം ചോദിക്കാതെ ഒരീച്ച പോലും ഈ മുറിയില്‍ കയറില്ല!!" എന്നൊക്കെ പറഞ്ഞ്‌ മണിച്ചിത്രത്താഴ്‌ തുറന്ന ആണ്റ്റിയേയും ആഗതരേയും ഞെട്ടിച്ചു അടഞ്ഞുകിടന്ന ഡോര്‍മെട്രിയിലെ കട്ടിലിണ്റ്റെ അടിയില്‍ നിന്നും പൊടിയും തട്ടി ഇറങ്ങിവന്ന ആട്ടോ, ക്രിഷ്ണഗുഡിയില്‍ കഴുതപ്പുറത്ത്‌ നിന്നിറങ്ങുന്ന മഞ്ചുവാര്യരെ പോലെ ഒരുചിരിയും ചിരിച്ച്‌ നേരേ ഹാളിലെക്കു പോയി അടുത്ത സാറ്റിനു വേണ്ടി എണ്ണിത്തുടങ്ങി.

നേരത്തെ കഷ്ടപെട്ടു കണ്ട്രോള്‍ ചെയ്ത നാഗവല്ലി ഇപ്രാവശ്യം കൈവിട്ടു പോയതിനാല്‍ ആഗതരോടായി ആണ്റ്റി അലറി
"ഇവിടെ റൂമൊന്നും ഒഴിവില്ല "

Friday, April 4, 2008

സീസണ് ടിക്കറ്റ്

പഠിത്തമൊക്കെ കഴിഞ്ഞ്‌ അല്ലറ ചില്ലറ തട്ടിക്കൂട്ട്‌ പരിപാടികളുമായി നടക്കുന്ന തൊണ്ണൂറുകളുടെ മദ്ധ്യകാലം.വൈകുന്നേരങ്ങളിലെ മീറ്റിംഗ്‌ പോയണ്റ്റ്‌ ആലുവാ റെയില്‍വെ സ്റ്റേഷനായിരുന്നു.കാരണം റോഡ്‌,റെയില്‍,എയര്‍ വഴി ജോലിക്കു പോയി വന്നിരുന്ന ഞങ്ങള്‍ക്ക്‌ എല്ലാവര്ക്കും കണ്‍വീനിയണ്റ്റായിരുന്ന സ്ഥലമായിരുന്നു റെയില്‍വെ സ്റ്റേഷന്‍.അവിടെ നിന്നും ക്വാറം തികഞ്ഞതിനു ശേഷം,പെരിയാര്‍,അലങ്കാര്‍,പ്രീമിയര്‍ സന്ദര്‍ശനം,സുരഭിയിലെ എസ്‌.പി മസാലദോശ,പാര്‍ക്കില്‍ പോയിരിക്കല്‍ തുടങ്ങിയ കലാപരിപാടികള്‍ പോക്കറ്റിണ്റ്റെ കനത്തിനനുസരിച്ചു പ്ളാന്‍ ചെയ്തിരുന്നു.അതായത്‌ ശമ്പളം കിട്ടുന്ന ആദ്യത്തെ ആഴ്ച്‌ പെരിയാറില്‍ തുടങ്ങി അവസാനത്തെ ആഴ്ച പാര്‍ക്കില്‍ കപ്പലണ്ടി കൊറിച്ചും വായില്‍ നോക്കിയും തള്ളി നീക്കിയിരുന്നു.

ഇതില്‍ ഇന്ത്യന്‍ റെയില്‍വെക്കായിരുന്നു ബഹുഭൂരിപക്ഷത്തിനേയും സേവിക്കാനുള്ള ഭാഗ്യം ലഭിച്ചത്‌.ആലുവായില്‍ നിന്നും എറണാകുളം വരെ പോയി വരാന്‍ സീസണ്‍ ടിക്കറ്റ്‌ യാത്രക്കാരായി ജോലി സമയത്തേക്കാള്‍ കൂടുതല്‍ സമയം റെയില്‍വെ സ്റ്റേഷനുകളില്‍ ചിലവഴിച്ചിരുന്നത്‌ ഒരിക്കലും ഒരു ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല.അന്ത കാലം മുതല്‍ ആലുവാ-എറണാകുളം സ്വകാര്യ ബസ്സ്‌ ഏതാണ്ട്‌ അഞ്ചു മിനിട്ട്‌ കൂടുമ്പോള്‍ തന്നെ സര്‍വീസ്‌ നടത്തുന്നുണ്ട്‌.എന്നിട്ടും നമുക്കാവശ്യമുള്ള സമയത്ത്‌ സര്‍വീസില്ലാത്തതും അഥവാ ഉണ്ടെങ്കില്‍ തന്നെ ആ സമയത്തൊന്നും പ്രസ്തുത സ്റ്റേഷണ്റ്റെ നൂറു കി.മീ ചുറ്റളവിലെങ്ങും കണ്ടുകിട്ടാന്‍ സാധ്യതയില്ലാത്തതുമായ ഇന്ത്യന്‍ റെയില്‍വെയെ ആശ്രയിച്ചതിനു പിന്നില്‍ ഒരു സാമ്പത്തിക ശാസ്ത്രമുണ്ട്‌.

കാര്യം ജോലിക്കാരായി എന്നു പറയാമെങ്കിലും പഠിക്കുന്ന കാലത്തുണ്ടായിരുന്നതിനേക്കാള്‍ കനമൊന്നും പോക്കറ്റിനു അപ്പോഴും ഉണ്ടായിരുന്നില്ല.പഠിക്കുന്ന സമയത്ത്‌ ഈ പറഞ്ഞ ദൂരം വെറും എണ്‍പതു പൈസക്കു പോയി വരാമായിരുന്നു.ജോലി കിട്ടിയ ആദ്യ കാലങ്ങളില്‍ പഴയ ഐഡണ്റ്റിറ്റി കാര്‍ഡുപയോഗിച്ചു കുറച്ചു നാള്‍ ഈ ചെലവില്‍ പോയി വന്നിരുന്നതുമായിരുന്നു.പക്ഷെ ബസ്സ്‌ നിറയെ ആളെ കയറ്റിയാലും ഒരു ലിറ്റര്‍ ഡീസലിണ്റ്റെ കാശ്‌ പോലും തികച്ച് കിട്ടാതെ വരുന്നതു കൊണ്ടാണോ എന്തോ ബസ്സ്‌ മുതലാളിമാരുടെ വക ഒരു കാര്‍ഡും കൂടി ഇറക്കി.കോളേജിണ്റ്റെ ഐഡണ്റ്റിറ്റി കാര്‍ഡിനു പകരം അതു കാണിച്ചാലെ എസ്‌ റ്റി തരുകയൊള്ളൂ പോലും.പോരാത്തതിനു പ്രസ്തുത കാര്‍ഡില്‍ കോളേജ്‌ പ്രിന്‍സിപ്പലിണ്റ്റെ ഒപ്പും സീലും വേണമത്രേ.നടന്നതു തന്നെ!!! ടിസിയും സ്വഭാവ സപ്രിടിക്കറ്റും വാങ്ങാന്‍ മെനക്കെട്ടതിണ്റ്റെ പുകിലു നമുക്കല്ലേ അറിയൂ.ചുരുക്കത്തില്‍ എറണാകുളത്തു ബസ്സില് പോകണമെങ്കില്‍ ഫുള്ള് ടിക്കറ്റെടുക്കണം.പിന്നെ ഫുള്ള് ടിക്കറ്റെടുത്തു നമ്മുടെ പട്ടി പോകും.

അങ്ങനെയാണു ഞങ്ങളൊക്കെ ലാലുപ്രസാദ്‌ ഗരീബി രഥമൊക്കെ കൊണ്ടുവരുന്നതിനു മുന്‍പെയുള്ള റെയില്‍വെയുടെ സ്ഥിരം കസ്റ്റമറായത്‌.ഈ സ്ഥിരം കസ്റ്റമേഴ്സിനു സാധാരണ എല്ലാ ഫീല്‍ഡിലും ചില ആനുകൂല്യങ്ങളൊക്കെ കിട്ടാറുണ്ടല്ലോ!!.അതു പോലെ റെയില്‍വെയുടെ ആനുകൂല്യമായ സീസണ്‍ ടിക്കറ്റുമായായിരുന്നു ഞങ്ങളുടെ യാത്ര.ശരിക്കും പറഞ്ഞാല്‍ ഒരു മൂന്നു മാസത്തെ ബസ്സ്‌ യാത്രാപ്പടി കൊണ്ടു ഒരു കൊല്ലം ട്രെയിന്‍ യാത്ര തരപ്പെടും.അപ്പോള്‍ ഒരു കൊല്ലം കൊണ്ട്‌ ഏതാണ്ട്‌ ഒന്‍പതു മാസത്തെ ബസ്സ്‌ യാത്രാപ്പടി ലാഭം.അതാണു നേരത്തെ പറഞ്ഞ സാമ്പത്തീക ശാസ്ത്രം.എന്നാല്‍ പിന്നെ ടാസ്കി വിളിച്ചു പോയിവരുന്നതായി കണക്കാക്കി ലാഭം കൂട്ടി കൂടെ എന്നൊന്നും ചോദിച്ചേക്കരുത്‌!!!കാരണം ദിവസേനയുള്ള ടാസ്കി യാത്ര സ്വപനം കാണുന്നതു പോലും അന്നും ഇന്നും, കരുണാകരന്റെ കൂടെ തിരിച്ച് കോണ്ഗ്രസ്സില് ചെന്നവര് പഴയ സ്ഥാനമാനങ്ങള് ആഗ്രഹിക്കുന്നത് പോലെ, ലക്ഷ്വറിയാണല്ലോ !!!

അങ്ങനെ ആലുവാ-എറണാകുളം റെയില്‍വെ സീസണ്‍ കാര്‍ഡിണ്റ്റെ ഉടമകളായി എല്ലാവരും.മൂന്നു മാസമാണു കാര്‍ഡിണ്റ്റെ കാലാവധി.അതു കഴിയുമ്പോള്‍ കാര്‍ഡ്‌ പുതുക്കണം.രണ്ട്‌ പാളികളായാണു കാര്‍ഡിണ്റ്റെ രൂപം.ഒരു പാളിയില്‍ ഫോട്ടോ,പേരും മേല്‍ വിലാസവും തുടങ്ങിയ ഡീറ്റെയിത്സും മറ്റേ പാളിയില്‍ കാര്‍ഡിണ്റ്റെ കാലാവധിയുമാണു ഉള്ളത്‌.മൂന്നു മാസം കഴിഞ്ഞു പുതുക്കുമ്പോള്‍ കാലാവധിയുള്ള പാളി മാത്രം പുതുക്കി തരും.പണ്ടു സ്കൂളില്‍ പഠിക്കുമ്പോള്‍ ട്രാന്‍സ്പോര്‍ട്ട്‌ ബസ്സില്‍ ഇതു പോലെ സീസണ്‍ കാര്‍ഡുമായായിരുന്നു യാത്ര.അതിലാണെങ്കില്‍ ഓരോ ദിവസത്തിനുമുള്ള കോളത്തില്‍ കണ്ടക്ടര്‍ സാറൊരു പതിക്കലുണ്ട്‌.തീര്‍ന്നു!!! ഒരു ദിവസം ഒരു യാത്ര മാത്രം.പക്ഷെ ഇതില്‍ അങ്ങനെയല്ല,ഒന്നാമതായി ട്രെയിനില്‍ ഈ പറഞ്ഞ കണ്ടക്ടര്‍,കിളി ഇത്യാദികളെയൊന്നും ഞാന്‍ ഇതു വരെ കണ്ടിട്ടില്ല.കൂടാതെ ഈ കാര്‍ഡില്‍ പതിക്കാനുള്ള സ്ഥലവുമില്ല.അതുകൊണ്ടെന്താ ഈ കാര്‍ഡുപയോഗിച്ച്‌ ദിവസത്തില്‍ എത്ര പ്രാവശ്യം വേണമെങ്കിലും പോയി വരാം.ഞായറാഴ്ചകളില്‍ സിനിമക്കു പോകുന്നതുള്‍പ്പെടെയുള്ള സകല എറണാകുളം യാത്രയുടേയും ഔദ്യോഗിക സ്പോണ്‍സറായി ഇന്ത്യന്‍ റെയില്‍വെസ്‌.

ഈ പറഞ്ഞ മൂന്നുമാസം ഈയിടെ വരുന്ന ജയറാം സിനിമകളെ പോലെ വന്നതിലും സ്പീഡില്‍ പോയിക്കിട്ടി.ആരും സീസണ്‍ ടിക്കറ്റ്‌ പുതുക്കാനൊന്നും മിനക്കെട്ടില്ല.ഒന്നാമത്തെ കാരണം ഈ മൂന്നു മാസത്തെ യാത്രക്കിടയില്‍ മരുന്നിനു പോലും ആരും ഇതു ചോദിച്ചിട്ടില്ല.പിന്നെ സ്റ്റേഷനില്‍ ചെക്കിംഗ്‌ ഉണ്ടെങ്കില്‍ പുറത്തു പോകാന്‍ വേറെ ഒരുപാടു വഴികളുമുണ്ട്‌.അങ്ങനെ കാലാവധി കഴിഞ്ഞ സീസണ്‍കാര്‍ഡുമായാണു എല്ലാവരുടെയും യാത്ര.

ഒരു ഞായറാഴ്ച ഇതു പോലെ എന്തോ സ്വകാര്യ ആവശ്യത്തിനു പോയി തിരികെ ആലുവാ സ്റ്റേഷനിലിറങ്ങിയ സജിയെ ഒരാള്‍ പിടിച്ചു നിര്‍ത്തി.ടിക്കറ്റ്‌ ചെക്കിംഗ്‌ സ്ക്വാഡ്‌ ആണത്രേ!!അക്കാലത്ത് റെയില്‍വെയുമായി ബന്ധപ്പെട്ട് ഞങ്ങള് ഏറ്റവും വെറുത്തിരുന്ന കൂട്ടര്.നേരില് കാണുന്നത് പോലും അറപ്പായിരുന്നു.സാധാരണ ഗതിയില്‍ സീസണ്‍ ആണെന്നു പറഞ്ഞാല്‍ പൊക്കോളാന്‍ പറയും അതല്ലെങ്കില്‍ കാര്‍ഡ്‌ മേടിച്ചു ഫോട്ടോയുമായി ഒത്തു നോക്കും.അതാണു മാക്സിമം സംഭവിച്ചതായുള്ള കേട്ടുകേള്‍വി.കാര്‍ഡ്‌ സ്ക്വാഡിണ്റ്റെ കൈയില്‍ കൊടുത്തു.അവധി ദിവസമായതു കൊണ്ടും പ്രത്യേകിച്ചു വേറെ പണിയൊന്നുമില്ലാത്തു കൊണ്ടാണോ എന്നറിയില്ല, പത്താം ക്ളാസ്‌ പരീക്ഷക്കു പഠിക്കുന്ന പോലെ അയാള്‍ കാര്‍ഡ്‌ അരിച്ചുപെറുക്കാന്‍ തുടങ്ങി.അപ്പോഴേക്കും സജിയുടെ തലയില്‍ അപകട സൈറണ്‍ മുഴങ്ങുകയും രക്ഷപ്പെടാനുള്ള സാധ്യതകള്‍ ചികയാന്‍ വേണ്ടി അതേ തലയിലെ തന്നെ ഡാറ്റാബേസിലേക്കു ക്വറി അയക്കുകയും ചെയ്തു.

ആലുവായില്‍ വടക്കോട്ടു പോകുന്ന ട്രയിനുകള്‍ മൂന്നാം നമ്പര്‍ പ്ളാറ്റ്‌ ഫോമിലാണു വരുന്നത്‌.അവിടെ നിന്നും റെയിലുചാടികടന്നു നാലാം പ്ളാറ്റ്‌ ഫോമിലേക്കു കയറിയാല്‍ ലൈബ്രറിയുടെ മുന്‍പിലൂടെ ബാങ്കുകവലയിലെത്താം.ഇനിയെങ്ങാനും സ്ക്വാഡ്‌ സീസണ്‍ ടിക്കറ്റിണ്റ്റെ കാലാവധി കഴിഞ്ഞതു കണ്ടുപിടിച്ചാല്‍ അയാളുടെ കൈയില്‍ നിന്നും കാര്‍ഡ്‌ തട്ടിപ്പറിച്ച്‌ ട്രാക്ക്‌ ചാടികടന്നു ഓടി ബാങ്ക്‌ കവലയിലെത്താന്‍ ഡാറ്റബേസില്‍ നിന്നും മറുപടി വന്നു.പറഞ്ഞതു പോലെ സ്ക്വാഡില്‍ നിന്നും '"ഇതിണ്റ്റെ വാലിഡിറ്റി കഴിഞ്ഞതാണല്ലോ"' എന്ന ചോദ്യം മുഴുവിപ്പിക്കുന്നതിനു മുന്‍പ്‌ സജി കാര്‍ഡ്‌ തട്ടിപ്പറിക്കലും ചാട്ടവും ഓട്ടവും കഴിഞ്ഞിരുന്നു.സ്ക്വാഡുകാരനെന്താണു സംഭവിച്ചതെന്നു പോലും മനസ്സിലായില്ല.അങ്ങനെ ഒരു നീക്കം അയാളു തീരെ പ്രതീക്ഷിച്ചിരുന്നില്ല,കാരണം കണ്ടാല്‍ മാന്യനാണെന്നു തെറ്റിദ്ധരിക്കാനുള്ള എല്ലാ ലക്ഷണവും സജിക്കുണ്ടായിരുന്നല്ലോ!!!!!

ഏതാണ്ട്‌ ഒന്നര കിലോമീറ്റര്‍ നിലം തൊടാതെയുള്ള ഓട്ടം ബാങ്ക്‌ കവലയിലെത്തി ആരും പുറകെ വരുന്നില്ലെന്നു ഉറപ്പുവരുത്തിയാണു നിര്‍ത്തിയത്‌.ആ ഓട്ടം ഒളിമ്പിക്സിലാണു ഓടിയിരുന്നതെങ്കില്‍ രണ്ടു മൂന്ന്‌ മെഡലിപ്പോള്‍ സജിയുടെ വീടിണ്റ്റെ ഷോക്കേസിലിരുന്നേനേ!!.അണപ്പും കിതപ്പുമൊക്കെ ഒന്നടങ്ങിയപ്പോളാണു സജി കൈയ്യിലേക്കു ശ്രദ്ധിച്ചത്‌.സ്ക്വാഡിണ്റ്റെ കൈയ്യില്‍ നിന്നും തട്ടിപ്പറിക്കുമ്പോള്‍ കാര്‍ഡിണ്റ്റെ ഒരു പാളി മാത്രമേ സജിയുടെ കൈയ്യില്‍ കിട്ടിയൊള്ളൂ,മറ്റേ പാളി സ്ക്വാഡിണ്റ്റെ കൈയ്യിലും.അതായത്‌ കാലാവധി രേഖപ്പെടുത്തിയ പാളി സജിയുടെ കൈയ്യിലും, പേരും മേല്‍ വിലാസവുമടങ്ങിയ പാളി സ്ക്വാഡിണ്റ്റെ കൈയ്യിലും.

വത്തിക്കാന്‍ പാപങ്ങളുടെ പട്ടിക പുതുക്കുന്നതിനു മുന്‍പായിരുന്നതിനാല്‍ അടുത്ത ഒരാഴ്ച സജിക്കു കിടന്നാല്‍ ഉറക്കം കിട്ടാതായി അഥവാ കിട്ടിയാല്‍ തന്നെ പി.ജെ ജോസഫ് കിംഗ് ഫിഷര് വിമാനം സ്വപ്നം കണ്ടു ഞെട്ടിയെഴുന്നേല്‍കുന്നതു പോലെയായി അവസ്ഥ.ഇതു രാത്രിയിലെ കഥ,പകലാണെങ്കിലോ സകല ചെമ്മാനോടും ചെരുപ്പുകുത്തിയോടും ഒക്കെ ഇതിനെ പറ്റി ചര്‍ച്ച നടത്തി അവരു പറയുന്ന കിട്ടാന്‍ സാദ്ധ്യതയുള്ള ശിക്ഷകളൊക്കെ കേട്ട്‌ വീണ്ടും രാത്രി വന്നു ഉറക്കമില്ലാതെയായി.ഏറ്റവും കുറഞ്ഞപക്ഷം തൂക്കികൊല്ലാന്‍ വരെ വിധിക്കാന്‍ സാധ്യതയുള്ള കുറ്റക്രിത്യമാണല്ലോ ചെയ്തിരിക്കുന്നതു.ഒടുവില്‍ കാത്തിരുപ്പിണ്റ്റെ അന്ത്യമായി ശിക്ഷ തീരുമാനമാക്കാനുള്ള ഇണ്ടാസ്‌ വന്നു.സമന്‍സ്‌!!!!.

അടുത്ത ആഴ്ച നേരിട്ട്‌ കോടതിയില്‍ ഹാജരായി മരണം വരെ തൂക്കിലിടണോ അതോ വെടിവെച്ചു കൊല്ലണോ എന്നു തീരുമാനം കേള്‍ക്കാന്‍ റെഡിയാവുന്ന അവസ്ഥയിലായി സജി.എന്തൊക്കെയായാലും അങ്ങനെ വെറുതെ കീഴടങ്ങാന്‍ സജി തയ്യാറായിരുന്നില്ല.ശിക്ഷ കുറച്ചു ജീവപര്യന്തമെങ്കിലും ആക്കാനുള്ള വഴികള്‍ക്കായി അവന്‍ പരക്കം പാഞ്ഞു.ഒടുവില്‍ ആലുവായിലെ ഏറ്റവും പ്രഗത്ഭനായ ക്രിമിനല്‍ വക്കീലിനെ തന്നെ,അന്നത്തെ ഏതാണ്ട്‌ ഒരുമാസത്തെ ശമ്പളത്തിനു തുല്യമായ ആയിരം രൂപ ഫീസും നല്‍കി ഏര്‍പ്പാടാക്കി.ഒടുവില്‍ ആ ദിവസമെത്തി!!!

അതിരാവിലെ തന്നെ കടുങ്ങല്ലൂരമ്പലത്തില്‍ മ്രത്യുഞ്ജയ പുഷ്പാഞ്ജലിയും ശയനപ്രദിക്ഷണവും നടത്തി സജി നേരെ ആലുവാ സബ് കോടതിയിലെത്തി.കോടതിയാലാണെങ്കില്‍ പതിവില്ലാതെ നല്ല ജനക്കൂട്ടം.അതു പോലൊരു ജനക്കൂട്ടം പിന്നെ കണ്ടത് സിനിമാ നടി രേഷ്മയെ റെയ്ഡ് ചെയ്തു ഇതേ കോടതിയില് ഹാജരാക്കിയപ്പോഴാണ്.അതും കൂടിയായപ്പോള്‍ സജി തൂക്കുകയര്‍ ഏതാണ്ടുറപ്പിച്ചു.കോടതി നടപടികള്‍ ആരംഭിച്ചു.അപ്പോഴാണു ഈ വന്നു നില്‍ക്കുന്ന ബഹുഭൂരിപക്ഷവും ഇതു പോലുള്ള പെറ്റിക്കേസുകളില്‍ പ്രതികളായി എത്തിയിട്ടുള്ളവരാണു എന്നു മനസ്സിലായത്‌.ഒരോരോ കേസായി ജഡ്ജി വിളിച്ചു തുടങ്ങി.ഓരോ കേസിലും പ്രതി കൂട്ടില്‍ കയറി നില്‍ക്കും,ജഡ്ജി കേസുവായിച്ചു പ്രസ്തുത കുറ്റം ചെയ്തിട്ടുണ്ടോ എന്ന്‌ ചോദിക്കും.ചെയ്തിട്ടുണ്ട്‌ എന്നു പ്രതി പറയും.ജഡ്ജി ശിക്ഷ വിധിക്കും.ഏകദേശം രണ്ട്‌ മണിക്കൂറോളം ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടേയിരുന്നു.ആരും കുറ്റം നിഷേധിക്കുന്നില്ല.ശിക്ഷയാണെങ്കില്‍ പിഴ മാത്രം.പിന്നീട്‌ കാര്യം മനസ്സിലായി കുറ്റം നിഷേധിക്കുകയാണെങ്കില്‍ വക്കീലിനെ വെക്കണം,പിന്നെ കേസു മാറ്റി വെക്കും അങ്ങിനെ അങ്ങിനെ അതങ്ങു നീണ്ടു പോകും.ഇതാണെങ്കില്‍ ഒറ്റദിവസം കൊണ്ടു കാര്യം കഴിയും.

ഏതാണ്ട്‌ കോടതി പിരിയാറായിട്ടും കേസുകളുടെ പകുതി പോലും വിളിച്ചിട്ടില്ലെന്നു കോടതി വരാന്തയിലെ ആള്‍ക്കൂട്ടം തെളിയിച്ചിരുന്നു.ഓരോ കസ്റ്റമര് വരുമ്പോഴും ഇറച്ചി കോഴി ഇറച്ചി വെട്ടുകാരനെ നോക്കുന്ന പോലെ സജി ഇടക്കിടക്കു വക്കീലിണ്റ്റെ മുഖത്തേക്കു നോക്കുകയും അദ്ദേഹം ഇപ്പോള്‍ വിളിക്കുമെന്ന്‌ ആംഗ്യം കാണിക്കുന്നുമുണ്ടു.ഒടുവില്‍ ഈ കേസുകളൊക്കെ അന്നേ ദിവസം വിളിച്ചു തീര്‍ക്കാനാകിലെന്നു ജഡ്ജിക്കുറപ്പായതോടെ സജി രണ്ടാഴ്ച്ച ഉറക്കമിളച്ചു പേടിച്ചിരുന്ന സുപ്രധാനമായ ആ വിധി വന്നു.

'" ബാക്കിയുള്ള എല്ലാ കേസുകളിലെ പ്രതികള്‍ക്കും അന്‍പതു രൂപാ വീതം പിഴ വിധിക്കുന്നു "'

Friday, March 21, 2008

ബിപി,ബിഎസ്‌ പി അതോ ബിജെപി??

നിങ്ങള്‍ ബിപിയോ,ബിഎസ്‌പിയോ അതോ ബിജെപിയോ?

എന്താ കേട്ടിട്ട്‌ വല്ല രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗസംഖ്യ കണക്കെടുപ്പാണെന്നു തെറ്റിദ്ധരിച്ചോ? എന്നാലിതു അതൊന്നുമല്ല.

ഭാര്യയെ പേടി,ഭാര്യയെ സ്വല്‍പ്പം പേടി അതോ ഭാര്യയെ ജാസ്തി പേടി ഈ ഗ്രൂപ്പിലേതെങ്കിലും ആയിരിക്കണമല്ലോ നിങ്ങള്‍ എല്ലാ ഭര്‍ത്താക്കന്‍മാരും!!!

എന്ത്‌ നിങ്ങള്‍ ഈ ഗ്രൂപ്പിലൊന്നും പെടില്ലെന്നോ???

അല്ലാ നിങ്ങളുടെ ഭാര്യയല്ലേ പുറകില്‍ വരുന്നത്‌!!! ഞാനൊന്നു ചോദിക്കട്ടെ???

ഹെണ്റ്റമ്മോ!!!!!

അപ്പോള്‍ പറഞ്ഞു വരുന്നതെന്താണെന്നു വെച്ചാല്‍ ഭൂരിഭാഗം ഭര്‍ത്താക്കന്‍മാരും ഈ പറഞ്ഞ ഗ്രൂപ്പിലേതെങ്കിലും പെടും.എന്നാല്‍ ഇതില്‍പ്പെടാത്ത ധീരന്‍മാരും ഉണ്ടാകില്ലേ???

ഉദാഹരണത്തിനു എണ്റ്റെ കാര്യം തന്നെയെടുക്കാം.ഞാന്‍ ഒരു ധീരനായ ഭര്‍ത്താവാണെന്ന്‌ എനിക്കറിയാമെങ്കിലും എന്തൊക്കെ അപവാദങ്ങളാണു എനിക്കെതിരെ ഈ ഗ്രൂപ്പുകാര്‍ പറഞ്ഞു പരത്തുന്നത്‌.

കല്യാണത്തിനു മുന്‍പ്‌ എല്ലാ ശനിയാഴ്ചയും വെറുതെ ഒരു നേരമ്പോക്കിനു വേണ്ടി നാട്ടിലെ ബാറുകള്‍ സന്ദര്‍ശിച്ചിരുന്ന എന്നെ കല്യാണത്തിനു ശേഷം ബാറു പോയിട്ട്‌ ബാര്‍ബര്‍ ഷോപ്പില്‍ പോലും കാണാന്‍ കിട്ടാത്തത്‌ ഭാര്യയെ പേടിയായിട്ടാണെന്ന്‌ പറഞ്ഞ്‌ പരത്തിയില്ലേ!!!!
സത്യത്തില്‍ മദ്യം വിഷമാണെന്ന ഗുരു വചനം ഞാന്‍ അദ്വൈതാശ്രമത്തില്‍ വെച്ച്‌ കല്യാണം കഴിച്ചപ്പോളാണു കണ്ടതെന്നു പറഞ്ഞിട്ട്‌ ആരെങ്കിലും വിശ്വസിച്ചോ!!!!
ബാര്‍ബര്‍ ഷോപ്പില്‍ കാണാത്തത്‌ വെട്ടാന്‍ മുടിയില്ലാത്തതു കൊണ്ടാണെന്ന്‌ എനിക്കല്ലേ അറിയൂ!!!!

കല്യാണത്തിനു മുന്‍പ്‌ മലയാളത്തിലിറങ്ങുന്ന എല്ലാ സിനിമകളും ആദ്യ ഷോയില്‍ തന്നെ കാണുന്നതു കൂടാതെ എറണാകുളത്തു വരുന്ന എല്ലാ തമിഴ്‌,ഹിന്ദി,മൊഴി മാറ്റ സിനിമകളും മൊഴി തന്നെ ആവശ്യമില്ലാത്ത സിനിമകളും കണ്ടിരുന്ന എന്നെ സിനിമാ തീയറ്റര്‍ പോയിട്ട്‌ വീഡിയോ ഷോപ്പിണ്റ്റെ പരിസരത്തു പോലും കല്യാണത്തിനു ശേഷം കാണാത്തതിനു സിനിമ ഇഷ്ടമല്ലാത്ത ഭാര്യയെ പേടിച്ചാണെന്ന്‌ പറഞ്ഞില്ലേ!!!!!!
ഈയിടെയായി സിനിമ കാണുമ്പോള്‍ എനിക്കു തലവേദന വരുന്നെന്ന്‌ പറഞ്ഞിട്ട്‌ ആരെങ്കിലും വിശ്വസിച്ചോ!!!

കല്യാണത്തിനു മുന്‍പ്‌ എല്ലാ പുതു വര്‍ഷവും ആഘോഷിക്കാന്‍ പോയിരുന്ന കൊടൈക്കനാല്‍ ഊട്ടി ട്രിപ്പുകളില്‍ കല്യാണത്തിനു ശേഷം എണ്റ്റെ പൊടി പോലും കാണാതിരുന്നത്‌ എനിക്കു പുതുതായി തണുപ്പലര്‍ജി അസുഖം പിടിപെട്ടിട്ടാണെന്ന്‌ പറഞ്ഞിട്ട്‌ ആരെങ്കിലും വിശ്വസിച്ചോ!!!!!

ഇതെണ്റ്റെ വിശേഷം മാത്രം, ബാക്കിയുള്ളവരുടെ കഥകളും ഏതാണ്ടിതൊക്കെ തന്നെയല്ലേ!!!!!

ആലുവായില്‍ ടീച്ചറായിരുന്ന കിട്ടുവിണ്റ്റെ ഭാര്യക്ക്‌ ചതിച്ചെ (ചങ്ങനാശേരി-തിരുവല്ല-ചെങ്ങന്നൂറ്‍)മേഖലയിലേക്ക്‌ സ്ഥലം മാറ്റം കിട്ടി പോയതിനു ശേഷം ഒറ്റക്കു താമസിക്കുന്ന കിട്ടു അന്നു മുതല്‍ ചതിച്ചെ ഭാഗത്തേക്കു ട്രാന്‍സ്ഫറിനു ശ്രമം തുടങ്ങിയതാണു. പക്ഷെ ശ്രമത്തിനു ഫലം കണ്ടത്‌ ക്രിത്യമായി ഭാര്യക്കു തിരിച്ചു ആലുവായിലേക്ക്‌ ട്രാന്‍സ്ഫര്‍ കിട്ടിയ സമയത്തായി പോയത്‌ അവണ്റ്റെ കുറ്റം കൊണ്ടാണോ?
എന്നിട്ടു അതും ഭാര്യയെ പേടിച്ചാണെന്ന്‌ പറഞ്ഞു നടന്നില്ലേ!!!!

ലോക്കല്‍ ഏരിയാകളില്‍ ബിസിനസ്സുമായി നടന്നിരുന്ന വര്‍മ്മാജിയും സാബുവും ലിബറലൈസേഷണ്റ്റെയും ഗ്ളോബലൈസേഷണ്റ്റെയും സാധ്യതകള്‍ ഉള്‍കൊണ്ടു ബിസിനസ്സ്‌ വിപുലീകരിക്കുകയും മാസത്തില്‍ ഇരുപത്തഞ്ചു ദിവസവും ജോലി സംബന്ധമായി കേരളത്തിനു പുറത്തു യാത്രയിലാകുന്നത്‌ ഭാര്യമാരെ പേടിച്ചാണെന്നല്ലേ പറയുന്നത്‌ !!!

അതു പോലെ തന്നെയല്ലെ എമ്മാറും,അച്ചായനും,സജാദരരും,പപ്പുവുമൊക്കെ കേരളത്തിനു പുറത്തും ഇന്ത്യക്കു പുറത്തും സെറ്റില്‍ ആയതു ഈ പറഞ്ഞ പേടി മറ്റാരും അറിയാതിരിക്കാനാണെന്നു പറഞ്ഞു നടക്കുന്നത്‌!!!

അങ്ങിനെ എത്രയെത്ര കഥകള്‍ പാടി നടക്കുന്നു അഭിനവ പാണന്‍മാര്‍ ഞങ്ങളുടെ നാട്ടില്‍.

ഇന്നലെ രാത്രിയാണു വളരെ നാളുകള്‍ക്കു ശേഷം എല്ലാവര്‍ക്കും ഒത്തുകൂടാന്‍ അവസരം കിട്ടിയത്‌.രണ്ടു വര്‍ഷത്തിനു ശേഷം പപ്പു ലണ്ടനില്‍ നിന്നും വന്നതിണ്റ്റെ ഭാഗമായ കൂടിച്ചേരലായിരുന്നു ഉദ്ദ്യേശം.പക്ഷെ അതിനേക്കാളൊക്കെ പ്രധാനം നാട്ടിലൊക്കെ തന്നെയുള്ള വര്‍മ്മാജിയെ ഏതാണ്ട്‌ ഇതേ കാലയളവിനു ശേഷം കണ്ടു കിട്ടിയെന്നുള്ളതാണു.അങ്ങനെ എല്ലാവരും കൂടി പെരിയാറിലെ പുഴത്തീരത്തെ പര്‍ണ്ണശാലയില്‍ കൂടി.ബെയറര്‍ വന്നപ്പോള്‍ എല്ലാവരുടേയും ഡിമാണ്റ്റ്‌ ഒന്ന്‌ തന്നെ ഏറ്റവും മണം കുറവുള്ള സാധനം ഏതാണോ അത്‌.അതായതു അടിച്ചു വീട്ടില്‍ പോയാലും ഭാര്യക്കു മണം കിട്ടരുത്‌.അവസാനം റഷ്യന്‍ തീത്തൈലം തീരുമാനമായി,അതാകുമ്പം മണമടിക്കില്ലല്ലോ!!!പേടി തൊണ്ടന്മാര് !‍!!.ഞാനൊരു സെവന്‍ അപ്പ്‌ ഓര്‍ഡര്‍ ചെയ്തു.

ഒടുവില്‍ ചറ്‍ച്ചയും തലക്കകത്തെ പെരുപ്പും മൂത്തു വന്നപ്പോള്‍ വിഷയം പീഢനമായി. പറഞ്ഞു വന്നപ്പോള്‍ എല്ലാവരും തുല്യ ദുഃഖിതര്‍ !!!.അങ്ങനെ സങ്കടങ്ങള്‍ പങ്കിട്ടു കൊണ്ടിരിക്കുമ്പോളായിരുന്നു എല്ലാവരെയും ഞെട്ടിച്ചു കൊണ്ട്‌ എണ്റ്റെ പ്രഖ്യാപനം വന്നത്‌.

""ഇന്നലെ ഞാന്‍ അവളെ മുട്ടുകുത്തിച്ചെടാ""!!!!!!!

എല്ലാവരുടെയും മുഖത്ത്‌ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്‌ വില്ലനായ പൊന്നമ്പലത്തിന്റെ ഇടി കൊണ്ടു വീഴുന്നതു കണ്ടതുപോലൊരു അവിശ്വസിനീയ ഭാവം!!!!!!!!!

എന്നിട്ട്‌??????????????

ആ ചോദ്യം ഞാന്‍ പ്രതീക്ഷിച്ചതല്ല, രണ്‍ജിപണിക്കര്‍ സിനിമകളിലെ പോലെ കോടതിയിലും പോലീസ്‌ സ്റ്റേഷനിലുമൊക്കെ ചെന്ന്‌ ജഡ്ജിയേയും പോലീസുകാരേയുമൊക്കെ തന്തക്കു വിളിച്ച്‌ തിരിച്ചു സ്ളോമോഷനിലിറങ്ങി പോകുന്ന നായകനായിരുന്നു എണ്റ്റെ മനസില്‍.

അതു പൊളിഞ്ഞു അല്ലെങ്കിലും നുണ പറയുന്നതെനിക്കിഷ്ടമല്ല അതിനാല്‍ സത്യം തന്നെ പറഞ്ഞു....

എന്നിട്ട്‌ അവളെന്നോടു പറഞ്ഞു

'"ധൈര്യമുണ്ടെങ്കില്‍ കട്ടിലിണ്റ്റെ അടിയില്‍ നിന്നിറങ്ങി വരാന്‍"'



കടപ്പാട്‌ :- സ്ത്രീകളുടെ പുരുഷ പീഡനത്തിനെതിരേ പ്രതികരിക്കാന്‍ "പുരുഷാവകാശവേദി" എന്ന സംഘടന രൂപീകരിച്ചതായുള്ള മനോരമ വാര്‍ത്ത.

Monday, February 4, 2008

രണ്ടച്ഛന്‍

മേലനങ്ങാത്ത ജോലിയായിരുന്നു എല്ലാവര്‍ക്കും എന്നതു കൊണ്ടും തന്‍മൂലം നാലടി നടക്കുമ്പോളുള്ള കിതപ്പ്‌,കൂടാതെ കൊളസ്റ്റ്രോള്‍,കുടവയര്‍ തുടങ്ങി "ക" കാരത്തിലാരഭിക്കുന്ന സകല ആരോഗ്യ പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും തന്നെ ഉണ്ടായിരുന്നതിനാലും മേലനങ്ങിയുള്ള എക്സര്‍സൈസ്‌ അല്ലെങ്കില്‍ കളി എന്ന ആശയം ഏകപക്ഷീയമായി അംഗീകരിക്കപ്പെട്ടു.തുടര്‍ ചര്‍ച്ചയില്‍ ലോകകപ്പ്‌ ഫുട്ബോള്‍ യോഗ്യതാ റൌണ്ടില്‍ നിന്നും ഇന്ത്യ പുറത്താകുന്ന പോലെ ആദ്യ റൌണ്ടില്‍ തന്നെ എക്സര്‍സൈസ്‌ പുറത്തായി.പിന്നെ ബാക്കിയായ മേലനങ്ങിയുള്ള കളികളില്‍ സ്ക്വാഷ്‌, ടെന്നീസ്‌ മുതലായ ഹൈ-ഫൈ കളികള്‍ വന്നുവെങ്കിലും ഈ പേരുകള്‍ കേട്ടിട്ടുള്ളതല്ലാതെ നേരിട്ടു കാണാന്‍ സാധിച്ചിട്ടില്ലാത്തതിനാലും,ടിവിയില്‍ കണ്ടിട്ടുള്ള വനിതാ ടൂറ്‍ണമെണ്റ്റുകളില്‍‍ ഇതെങ്ങനെയാണു കളിക്കുന്നതെന്ന്‌ മനസിലാക്കാനുള്ള സാഹചര്യവും മന:സാന്നിദ്ധ്യവും ഇല്ലാതിരുന്നതിനാലും ഷട്ടില്‍ എന്ന തീരുമാനത്തിലെത്തി.

അതാകുമ്പം വല്യ ചിലവും വരില്ല.നാലു ബാറ്റ്‌,ഒരു വല,ദിവസം രണ്ട്‌ ഷട്ടില്‍,കുറച്ചു കുമ്മായം എന്നിങ്ങനെ കാശ്‌ ചെലവുള്ളതും കാശ്‌ ചെലവില്ലാതെ ആരുടെയെങ്കിലും പറമ്പും കിട്ടിയാല്‍ കാര്യം ഒ.കെ.പക്ഷെ ഈ തീരുമാനമെടുത്തവര്‍ക്കാര്‍ക്കും മൂന്നു സെന്‍റ്റില്‍ കൂടുതല്‍ ഭൂമിയില്ലാത്തതും ഉള്ള ഭൂമിയില്‍ വീട്‌ കഴിഞ്ഞിട്ട്‌ ഷട്ടില്‍ പോയിട്ട്‌ കുഴിരാശി കളിക്കാന്‍ പോലും സ്ഥലം തികയില്ല എന്നതും ഒരു പ്രശ്നമായി.പിന്നെ കരക്കാരുടെ പറമ്പു തന്നെ ശരണം.അതേതായാലും ഞങ്ങളെ അറിയാവുന്നവര്‍ കളിക്കാനുള്ള സ്ഥലം തരുമെന്ന്‌,മുന്നണി പ്രവേശനത്തിനു മുരളീധരന്‍ കൊടുത്ത സാധ്യത പോലും കൊടുക്കാനുള്ള വിശ്വാസം ഞങ്ങള്‍ക്കില്ലായിരുന്നു.പിന്നെയുള്ളതു മൂന്നാര്‍ മോഡല്‍ കൈയേറ്റം.കൈയേറാന്‍ പറ്റിയ ഭൂമി അന്വേഷിച്ചു നടക്കുമ്പോഴാണു സജി അവണ്റ്റെ വീടിണ്റ്റെ പുറകില്‍ ഉടമസ്ഥനാരെന്നറിയാതെ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തെ പറ്റി പറഞ്ഞത്‌.അങ്ങനെ കളിക്കളം തീരുമാനമായി. ഇനി കാടും പടലവും വെട്ടി മാറ്റി കളിക്കു യോഗ്യമാക്കി എടുക്കണം.മേലനങ്ങുക എന്നുള്ളതായിരുന്നു പ്രധാന ഉദ്യേശം എന്നതിനാല്‍ ആ പണി ഞങ്ങള്‍ സ്വയം ചെയ്യാന്‍ തീരുമാനിച്ചു.

അങ്ങനെ അടുത്ത ഞായറാഴ്ച എല്ലാവരും പ്രസ്തുത പറമ്പില്‍ എത്തി കൂടി.സജിയുടെ വീട്ടുമുറ്റത്തു തുണി കഴുകി ഉണക്കാനിടുന്ന അഴ ഓവര്‍ ലോഡഡ്‌ ആകുമ്പോള്‍ കുത്തി നിര്‍ത്തുന്ന രണ്ടു മുള അടിച്ചു മാറ്റി നെറ്റ്‌ കെട്ടാനുള്ള പോസ്റ്റാക്കി.നെറ്റ്‌ കെട്ടാനുള്ള പൊക്കം അടുത്ത പ്രശ്നമായി.ആറടിയില്‍ മേലെ പൊക്കമുള്ള സജാദരരും നാലടിയില്‍ താഴെ പൊക്കമുള്ള ദിനേശരരു വരെ കൂട്ടത്തില്‍ ഉള്ളതു കൊണ്ടു ആവറേജ്‌ പൊക്കം നെറ്റിണ്റ്റെ ഉയരമാക്കാന്‍ നിശ്ചയിച്ചു.കാരണം മറ്റൊന്നുമല്ല എല്ലാവരും പ്രൊഫഷണലായതിനാല്‍ ഷട്ടിലിനേക്കാള്‍ സ്പീഡില്‍ ബാറ്റ്‌ വരുമെന്നുള്ളതു കൊണ്ടു ഒരു സേഫ്റ്റി കണ്‍സേണ്‍.ആശയം സേഫ്റ്റി എഞ്ചിനീയറായിരുന്ന സജാദരരുടേതായിരുന്നു. കാരണം ആറടിക്കു മേല്‍ പൊക്കമുള്ള അവനു ഏതുവഴി ബാറ്റ്‌ പോയാലും കൊള്ളാനുള്ള ചാന്‍സ്‌ കൂടുതലാണല്ലോ!!

അവരവരുടെ പൊക്കം പറയുന്ന കൂട്ടത്തില്‍ ദിനേശരരുടെ വായില്‍ നിന്നും നാലടി നാലിഞ്ചു എന്നു കേട്ടപ്പോള്‍ അതേ പൊക്കമുള്ള വര്‍മ്മാജി എന്ന ദിലീപ്‌ ഒന്നു ഞെട്ടി.രാജഭരണമായിരുന്നെങ്കില്‍ ഇപ്പോള്‍ രാജാവായിട്ടിരിക്കേണ്ട ആളാണു,എന്നിട്ടാണു ഒരു സാദാ പ്രജ അതും തണ്റ്റെ തോളിണ്റ്റെ താഴെ പൊക്കമുള്ള ഇവന്‍ ഇങ്ങനെ പറഞ്ഞാലെന്തു ചെയ്യും.ചിലപ്പോള്‍ തെറ്റ്‌ പറ്റിയതാകും.എന്തായാലും ചോദിച്ചു കളയാം.

ഡാ.. അതിത്തിരി കൂടുതലായി പോയല്ലോ!! വല്ലതും കുറയുമോ?

ഞാന്‍ ഇന്നലെ കൂടി അളന്നു നോക്കിയതാ!!!ക്രത്യം നാലടി നാലിഞ്ച്‌.

എന്നാലും എന്തെങ്കിലും കുറക്കെടാ!!!

ശരി!!നിങ്ങള്‍ക്കു വേണ്ടി ഒരിഞ്ചു ഞാന്‍ കുറക്കാം.നാലടി മൂന്നിഞ്ച്‌.

അയ്യടാ ഇഞ്ച്‌ അവിടെ നിന്നോട്ടെ നീ അടിയില്‍ വല്ലതും കുറയുമോന്നു പറയ്‌.......

അങ്ങനെ ആകെ മൊത്തം ടോട്ടല്‍ കള്ള കണക്കിണ്റ്റെ ആവറേജുമായി നെറ്റുയര്‍ന്നു.പുല്ലും ചൊറിയണവും വളര്‍ന്നു നിന്നിരുന്ന ഭൂമിവെട്ടി തെളിച്ച്‌ വിഗ്ഗില്ലാത്ത രജനീകാന്തിണ്റ്റെ തല പോലാക്കി.കുമ്മായം ഉപയോഗിച്ചു അതിരുകള്‍ കൂടി വരച്ചു. ഇപ്പൊള്‍ കണ്ടാല്‍ ഏതാണ്ടൊരു ഷട്ടില്‍ കോര്‍ട്ട്‌ പോലുണ്ട്‌.പറഞ്ഞ പോലെ അതാണല്ലോ ഞങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്‌.

പിറ്റേന്ന്‌ രാവിലെ ആറു മണിക്ക്‌ എല്ലാവരും ഹാജരായി.ആറു മുതല്‍ എട്ട്‌ മണി വരെ കളി.കൊച്ചുവെളുപ്പാന്‍ കാലത്ത്‌ ഇന്നലെ വരെ ഒഴിഞ്ഞു കിടന്നിരുന്ന പറമ്പില്‍ നിന്നുള്ള അലര്‍ച്ചകള്‍ കേട്ട്‌ ഞെട്ടിയുണര്‍ന്ന്‌ മതിലിനു മുകളില്‍ കൂടിയും,ടെറസിനു മുകളില്‍ കയറിനിന്നും നോക്കി രാവിലെ കിടക്കപ്പായയില്‍ നിന്നെണീറ്റ്‌ പച്ചത്തെറി വിളിക്കുന്നതെങ്ങിനെ എന്നു വിചാരിച്ചു മാത്രംബാക്കിയുള്ള എല്ലാ കളറിലേയും തെറികള്‍ മനസില്‍ വിളിക്കുന്ന സജിയുടെ അയല്‍ക്കാരെ കണ്ടില്ലെന്നു നടിച്ചു.അല്ലെങ്കിലും അതു സജിയുടേയും കുടുംബത്തിണ്റ്റേയും പ്രശ്നമല്ലേ!!!മറ്റുള്ളവരുടെ കുടുംബ പ്രശ്നങ്ങളില്‍ നമ്മള്‍ ഇടപെടുന്നത്‌ ശരിയല്ലല്ലോ!!!

എന്നാലും സജിയുടെ അച്ഛണ്റ്റെ അടുത്ത്‌ അയല്‍ക്കാരുടെ അനിഷ്ടത്തെ കുറിച്ചു ചെറുതായൊന്നു സൂചിപ്പിച്ചു.മഷിയിട്ടു നോക്കിയാല്‍ പോലും സജിയില്‍ കണ്ടുകിട്ടാന്‍ ചാന്‍സില്ലാത്ത സ്പോര്‍ട്സ്‌മാന്‍ സ്പിരിറ്റോടെ സജിയുടെ അച്ഛന്‍ ഞങ്ങള്‍ക്കു,എറണാകുളം പാര്‍ലമണ്റ്റ്‌ തെരഞ്ഞെടുപ്പില്‍ കരുണാകരന്‍ ടി.വി ചിഹ്നത്തിനു കൊടുത്ത പോലൊരു സപ്പോര്‍ട്ട്‌ പ്രഖ്യാപിച്ചു.

ദിവസങ്ങള്‍ ചെല്ലുന്തോറും നേരത്തെ പറഞ്ഞ സ്പിരിറ്റില്‍ വെള്ളം ചേരുന്നത്‌ ഞങ്ങള്‍ അറിഞ്ഞു.കാര്യം മറ്റൊന്നുമല്ല, ഏതൊരു മലയാളിയുടെയും ദിനചര്യയുടെ ഭാഗമാണല്ലോ രാവിലെയുള്ള ചൂടന്‍ ചായയും ചൂടന്‍ വാര്‍ത്തകളും.ഇതില്‍ ചൂടന്‍ വാര്‍ത്തകള്‍ വിളമ്പാന്‍ രാവിലെ ഗെയ്റ്റില്‍ കാത്തിരിക്കാറുള്ള മാത്രുഭൂമി ചൂടന്‍ വാര്‍ത്തകള്‍ ഞങ്ങള്‍ക്കു വിളമ്പുകയും തണുത്ത്‌ ആറിയതിനു ശേഷം ഏകദേശം എട്ടു മണിയോടെ പലപല കഷ്ണങ്ങളായി ഉടമസ്ഥനായ സജിയുടെ അച്ഛണ്റ്റെ കൈകളില്‍ എത്തി ചേര്‍ന്നിരുന്നു.കൂടാതെ രാവിലെയുള്ള പാല്‍ വാങ്ങല്‍,വാട്ടര്‍ ടാങ്ക്‌ നിറക്കല്‍ തുടങ്ങിയ ഹൈടെക്‌ ജോലികള്‍ക്കായി ആറ്റുനോറ്റു വളറ്‍ത്തി കൊണ്ടുവരുന്ന മക്കളെ അതിനു കിട്ടാതെ വരുകയും ഒടുവില്‍ സ്വയം ചെയ്യേണ്ടിവരുകയും ചെയ്താല്‍ ഏതു പിതാവും വെള്ളം ചേറ്‍ത്തു പോകില്ലേ!!!അങ്ങനെ എല്ലാ വിധ പ്രതിബന്ധങ്ങളെയും തരണം ചെയ്തു ഞങ്ങളുടെ കളി മുന്നേറുകയും നേരത്തെ പറഞ്ഞ ആരോഗ്യ പ്രശ്നങ്ങള്‍ തുടരുകയും ചെയ്തു.എങ്ങിനെ തുടരാതിരിക്കും ചില്ലറ പ്രാക്കെങ്ങാനുമാണോ രാവിലെ മേടിച്ചു കൂട്ടുന്നത്‌.

ഷട്ടില്‍ കളി കൂടാതെ ഞായറാഴ്ച്ചകളില്‍ വൈകുന്നേരം ക്രിക്കറ്റ്‌ കൂടി പരീക്ഷിക്കാന്‍ തീരുമാനിച്ചു.അതാകുമ്പം സ്ഥലപ്രശ്നം ഉദിക്കുന്നില്ല.ആലുവാ മണല്‍പ്പുറം‌ പോലെ വിശാലമായി ആലുവാ മണല്‍പ്പുറം കിടക്കുകയല്ലേ!ഏഴു ശീമകൊന്ന പത്തല്‍ വെട്ടി ആറു സ്റ്റമ്പുകളും നോണ്‍ സ്ട്രൈക്കറ്‍ എണ്റ്റില്‍ നില്‍ക്കുന്ന ബാറ്റ്‌ സ്മാനു ബാറ്റിനു പകരം പിടിക്കാന്‍ വേണ്ടി ഒരു പത്തല്‍,ഒരു ബാറ്റ്‌,ഒരു സോഫ്റ്റ്‌ ടെന്നീസ്‌ ബോള്‍...കഴിഞ്ഞു.

അല്ലെങ്കിലും ചെലവിണ്റ്റെ കാര്യം വരുമ്പോള്‍ ഞങ്ങള്‍ എ.കെ.ആണ്റ്റണി ഗ്രൂപ്പണല്ലോ!!!!കളി തുടങ്ങി ആദ്യ ദിവസം തന്നെ പരിപ്പിളകി...ആകെയുള്ള എട്ടു പേരില്‍ രണ്ട്‌ പേറ്‍ ബാറ്റ്‌ ചെയ്യും,ഒരാള്‍ പന്തെറിയാനും ഒരാള്‍ വിക്കറ്റ്‌ കാക്കാനും.ബാക്കിയുള്ള നാലു പേരു വേണം അണ്ടകടാഹം പോലുള്ള മണല്‍പ്പുറത്ത്‌ ബാറ്റില്‍ കൊണ്ടും അല്ലാതെയും പറക്കുന്ന പന്ത്‌ പെറുക്കി കൊണ്ടു വരാന്‍.പരിപ്പെളകാന്‍ വേറെ വല്ലതും വേണോ?

ഞായറാഴ്ച ക്രിക്കറ്റ്‌ കളിക്കു ആളെ കൂട്ടുകയല്ലാതെ വേറെ നിവര്‍ത്തിയില്ല.നന്നായി കളിക്കുന്ന പിള്ളേരില്ലാഞ്ഞിട്ടല്ല അവരെ വിളിച്ചാല്‍ നമുക്കു വീണ്ടും പരിപ്പെളകാന്‍ തന്നെ യോഗം.അവന്‍മാര്‍ അടിച്ചു പറത്തുന്ന സിക്സറും ഫോറും പെറുക്കലാകും നമുക്കു പണി.നമുക്കു നമ്മുടെ റെയ്ഞ്ചിനു(പ്രായം തന്നെ) പറ്റിയ ടീംസ്‌ മതി.അല്ലെങ്കില്‍ കുറച്ചു കഴിയുമ്പോള്‍ പിള്ളേറ്‍ തന്നെ പറയും "പോയി തരത്തില്‍ കളിക്കെടപ്പാ" എന്ന്.അങ്ങനെ മണപ്പുറത്തിനു തൊട്ടടുത്തു താമസക്കാരനും,സ്കൂള്‍,കോളേജ്‌ തലങ്ങളില്‍ സഹപാഠിയുമായ വിജയ്‌യിനെ ക്ഷണിക്കാന്‍ തീരുമാനിച്ചത്‌.

അടുത്ത ഞായറാഴ്ച കളിക്കാന്‍ പോകുന്ന വഴിക്കു വിജയ്‌യിണ്റ്റെ വീട്ടില്‍ കയറി.വൈകുന്നേരം നാലു മണി നേരത്തു ഏഴെട്ടു പേര്‍ ഗെയ്റ്റും തുറന്നു വരുമ്പോള്‍ കേരളത്തിലെ ഏതു വീട്ടുകാരും പിരിവുകാരെന്നേ സംശയിക്കൂ.അങ്ങനെ പിരിവുകാരെന്ന ധാരണയില്‍ ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളെ കണ്ട ദേവസ്വം മന്ത്രിയുടെ മുഖഭാവത്തില്‍ നിന്ന അവണ്റ്റെ അമ്മയോടു മകണ്റ്റെ കൂട്ടുകാരാണെന്നു പറഞ്ഞ്‌ ആശ്വസിപ്പിച്ചു.

ഉച്ചമയക്കത്തിലായിരുന്ന അവനെ എണീപ്പിച്ച്‌ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ അമ്മ വീണ്ടും ചായയുമായി എത്തി. ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ അവന്‍ ഞങ്ങളെ ഓരോരുത്തരായി അമ്മക്കു പരിചയപ്പെടുത്തി.കൂട്ടത്തില്‍ കിട്ടുവിണ്റ്റെ ഊഴം വന്നപ്പോള്‍ പേരും സ്ഥലവും കേട്ട വിജയ്‌യുടെ അമ്മക്ക്‌ കുടുംബപരമായി പരിചയക്കാരാണോ എന്നൊരു ആശങ്ക.ഏതായാലും ശങ്ക തീര്‍ക്കാമെന്നു കരുതി വീട്ടുപേര്‍ ചോദിച്ചപ്പോള്‍ അതും പരിചയമുള്ളതു തന്നെ.കമ്പ്യൂട്ടര്‍ജിക്കു ട്രിഗര്‍ ചെയ്ത്‌ ഫയല്‍ ക്ളോസ്‌ ചെയ്യാന്‍ വേണ്ടി,ഒരു ഫൈനല്‍ കണ്‍ഫര്‍മേഷനായി അച്ചണ്റ്റെ പേരുകൂടി ചോദിച്ചു.

ഒരു നിമിഷം പഴയ മുഖ്യമന്ത്രി എ.കെ ആണ്റ്റണിയെ പോലെ മൌനം പാലിച്ച കിട്ടുവിനെ കണ്ട വിജയ്‌യുടെ അമ്മ അരി ക്ഷാമമുണ്ടെകില്‍ പാലും മുട്ടയും കോഴിയിറച്ചിയും കഴിക്കാന്‍ പറഞ്ഞ ഭക്ഷ്യമന്ത്രിയെ പോലെ ഞാനെന്തെങ്കിലും അവിവേകം പറഞ്ഞോ എന്ന സംശയത്തില്‍ നിന്നു.കിട്ടു മറുപടി പറയാന്‍ ആലോചിക്കുന്ന കണ്ടു ഇനി അച്ഛനില്ലാത്തതു കൊണ്ടാണോ ഇവന്‍ മിണ്ടാതെ നില്‍ക്കുന്നത്‌ എന്നു വിചാരിച്ചു

"അച്ഛനില്ലേ????" എന്ന്‌ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുന്‍പു തന്നെ കിട്ടു ചാടി വീണു.

"അതല്ല, രണ്ടു പേരുണ്ട്‌ ഏതു പറയണമെന്നലോചിക്കുകയായിരുന്നു"

ഇത്തവണ വിജയ്‌യുടെ അമ്മയോടൊപ്പം ഞങ്ങള്‍ എല്ലാവരും ഞെട്ടി.

"രണ്ടച്ഛനോ!!!!!!!!!!" വിജയ്‌യുടെ അമ്മക്കു ആകാംക്ഷ അടക്കാനായില്ല.

"അതല്ല അച്ഛനു രണ്ട്‌ പേരുണ്ട്‌.നാട്ടുകാരു വിളിക്കുന്നതും വീട്ടുകാരു വിളിക്കുന്നതും.ഏതു പേരു പറയണമെന്നാലോചിക്കുകയായിരുന്നു".